നന്ദിഗ്രാമും സിംഗൂരും ആവര്‍ത്തിക്കാതിരിക്കാന്‍….

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

E6351ED77976FB0A6F61BFDA3356

ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ജനപ്രിയ ബില്ലുകളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഹൈന്ദവതയും ബാബറി മസ്ജിദുമൊക്കെ ഉയര്‍ത്തി കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഈ നീക്കം ഗുണകരം തന്നെയാണ്. അതേ സമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്കാകണം. അതങ്ങനെയായിരിക്കുമെന്ന് മന്ത്രി ജയറാം രമേശ് ലോകസഭയില്‍ പറഞ്ഞിട്ടുണ്ട്. അത് കര്‍ശനമായി തന്നെ നടപ്പാക്കണം എന്നു മാത്രം. പലപ്പോഴും ചൂണ്ടികാണിക്കുന്ന പോലെ ഇന്ത്യയെ പോലെ വൈവിധ്യമുള്ള ഒരു രാജ്യത്ത് ഇത്തരം നിയമങ്ങള്‍ ഒരേ രീതിയില്‍ എല്ലായിടത്തും നടപ്പാക്കാനാവില്ല. ദേശീയപാതാ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലില്‍ കേരളത്തിന്റെ അവസ്ഥ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്രയോ വ്യത്യസ്ഥമാണെന്നത് ഒരു ഉദാഹരണം മാത്രം.
നൂറ്റാണ്ടു പിന്നിട്ട നിലവിലെ ഭൂമി ഏറ്റെടുക്കല്‍ വ്യവസ്ഥകള്‍ പൊളിച്ചെഴുതുന്നതാണ് പുതിയ ബില്‍. രാജ്യസഭകൂടി ബില്‍ പാസാക്കുന്നതോടെ നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കല്‍ ഇല്ലാതാവും. മെച്ചപ്പെട്ട നഷ്ടപരിഹാരം ഭൂവുടമക്ക് ലഭിക്കും. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിലൊഴികെ, ബഹുവിള കൃഷിഭൂമി ഏറ്റെടുക്കില്ല. ഏറ്റവും പ്രധാനം ബഹുഭൂരിപക്ഷം കര്‍ഷകരുടേയും സമ്മതമുണ്ടെങ്കിലേ ഭൂമി ഏറ്റെടുക്കൂ എന്നതാണ്. സ്വകാര്യ വ്യവസായികള്‍ക്ക് ഭൂമി ഏറ്റെടുക്കണമെങ്കില്‍ 80 ശതമാനം ഭൂവുടമകളുടെ അനുമതി ലഭിക്കണം. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ കാര്യത്തില്‍ 70 ശതമാനം ഉടമകളുടെ അനുമതി വേണം. സിംഗൂരും നന്ദിഗ്രാമുമൊന്നും ഇനി ആവര്‍ത്തിക്കില്ല എന്നര്‍ത്ഥം. ഭൂമി ഏറ്റെടുക്കലിന് സാമൂഹികാഘാത പഠനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുതന്നെയാണ് പുതിയ ബില്ലിനെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്.
ബില്ലിലെ മറ്റാരു പ്രധാന വ്യവസ്ഥ മാന്യമായ നഷ്ടപരിഹാരം നല്‍കും എന്നതുതന്നെ. ഗ്രാമപ്രദേശങ്ങളില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കണം. ഇപ്പോഴത്തെ വ്യവസ്ഥകള്‍ പ്രകാരം അടിയന്തരാവശ്യം പറഞ്ഞും കുറഞ്ഞ നഷ്ടപരിഹാരം നല്‍കിയും ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് കഴിയുമായിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പ്രതിരോധം, ദേശസുരക്ഷ എന്നീ ആവശ്യങ്ങള്‍ക്കൊഴികെ ഈ വ്യവസ്ഥ ബാധകമാവില്ല. ഭൂമി ഭരണഘടനയുടെ സമാവര്‍ത്തി പട്ടികയിലുള്ള വിഷയമാണെന്നിരിക്കെ, ഏറ്റെടുക്കല്‍ സംബന്ധിച്ച നിയമനിര്‍മാണത്തില്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്കിണങ്ങുന്ന വിധം സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്ന് മന്ത്രി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാകരുത്; മെച്ചപ്പെടുത്തലാകാം എന്ന മന്ത്രിയുടെ കൂട്ടിചേര്‍ക്കല്‍ വളച്ചൊടിക്കപ്പെടുമോ എന്ന സംശയമുണ്ട്. അതേസമയം നഷ്ടപരിഹാരം ഉയര്‍ത്തി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം ഉണ്ടായിരിക്കുമെന്നും ജയറാം രമേശ് പറഞ്ഞിട്ടുണ്ട്.
ഭൂമിയുടെ തറവിലയും വിപണിവിലയും കണക്കാക്കി കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും വിലനിര്‍ണയം നടത്തുക. കെട്ടിടം, വൃക്ഷങ്ങള്‍, വിളകള്‍ എന്നിവയെല്ലാം പരിഗണിച്ചശേഷമായിരിക്കും അന്തിമവില നിശ്ചയിക്കുക. നഷ്ടപരിഹാരം കുടുംബങ്ങള്‍ക്ക് കൈമാറും. ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ശിക്ഷയും നിയമം ഉറപ്പാക്കുന്നു.
ഏറ്റെടുക്കുന്ന ഭൂമി വ്യവസായികള്‍ക്ക് ദീര്‍ഘകാല പാട്ടത്തിന് നല്‍കണമെന്നും ഉടമാവകാശം കര്‍ഷകരില്‍ നിക്ഷിപ്തമാക്കി വാര്‍ഷിക വരുമാനം നല്‍കുക, ബില്‍ പാര്‍ലമെന്റില്‍ എത്തിയ 2011നു ശേഷം നടന്ന ഏറ്റെടുക്കലുകളുടെ കാര്യത്തില്‍ പുതിയ വ്യവസ്ഥ പ്രകാരമുള്ള നഷ്ടപരിഹാരത്തിന്റെ പകുതി വകവെച്ചു നല്‍കുക എന്നീ പ്രതിപക്ഷനേതാവ് സുഷ്മാ സ്വരാജ് മുന്നോട്ടുവെച്ച ഭേദഗതികള്‍ അംഗീകരിച്ചതും സര്‍ക്കരിന് കയ്യടി വാങ്ങി കൊടുത്തു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിനെടുക്കാം. ഭൂമിയേറ്റെടുത്ത് അഞ്ച് വര്‍ഷത്തിനുശേഷവും പദ്ധതി തുടങ്ങാത്ത കേസുകളില്‍ ഭൂമി കര്‍ഷകര്‍ക്കുതന്നെ മടക്കിക്കൊടുക്കണമോ ഭൂബാങ്കിന് കൈമാറണമോ എന്ന കാര്യത്തിലും സംസ്ഥാനങ്ങളുടെ തീരുമാനം അന്തിമമായിരിക്കും.  അതെല്ലാം ബില്ലിലെ സ്വാഗതാര്‍ഹമായ വശങ്ങളാണ്.

വ്യവസായങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നത് ശരിയോ എന്ന ചോദ്യത്തെ ഈ ബില്‍ ഒരു പരിധി വരെ അഭിമുഖീകരിക്കുന്നുണ്ട്. വ്യവസായങ്ങള്‍ക്ക് ഭൂമി ആവശ്യം തന്നെ. എന്നാല്‍ ആ ആവശ്യം എത്രമാത്രം പ്രതിലോമകരമായി പോകാമെന്നതിനു ഉദാഹരണമായിരുന്നു സിംഗൂരും നന്ദിഗ്രാമമുമൊക്കെ. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ബില്‍ സഹായിക്കും. സാമൂഹികാഘാതപഠനം കൃത്യമായി നടത്തണമെന്നു മാത്രം. അതേസമയം കേരളം പോലുള്ള സംസ്ഥാനത്ത് ഈ ബില്ലിന് കാര്യമായ പ്രസക്തിയുണ്ടാകാനിടയില്ല. കാരണം വന്‍തോതില്‍ ഭൂമി ആവശ്യമുള്ള വ്യവസായങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല എന്നതുതന്നെ. കേരളത്തില്‍ വ്യവസായങ്ങള്‍ക്കായി ഇനിയും കൃഷിഭൂമി നികത്തല്‍ അപ്രായോഗികമാണ്. ഭൂമി കാര്യമായി ആവശ്യമില്ലാത്ത വ്യവസായങ്ങള്‍ക്കേ കേരളത്തില്‍ സാധ്യതയുള്ളു. റോഡുകളുടേയും റെയില്‍വേയുടേയും വികസനത്തിനാണ് കേരളത്തില്‍ ഭൂമി ആവശ്യമായി വരുക. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് അതിനായി ഭൂമി ഏറ്റെടുക്കുമ്പോല്‍ മാന്യമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭൂകേന്ദ്രീകൃതമായ വന്‍കിട വ്യവസായം എന്ന അജണ്ട പോലും നമുക്കാവശ്യമില്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “നന്ദിഗ്രാമും സിംഗൂരും ആവര്‍ത്തിക്കാതിരിക്കാന്‍….

Leave a Reply