ബി ജെ പിരാഷ്ട്രീയം കുതിപ്പടങ്ങി കിതച്ചു തുടങ്ങിയിരിക്കുന്നു.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

mm

ആസാദ്

നോട്ടു പിന്‍വലിക്കല്‍ മുതല്‍ ജി എസ് ടിവരെയുള്ള സാമ്പത്തിക പരിഷ്‌കാര നടപടികളെല്ലാം പാളിപ്പോയി. ആഭ്യന്തര ഉത്പ്പാദന രംഗത്തു തിരിച്ചടിയുണ്ടായി. സ്വകാര്യ നിക്ഷേപം കുറഞ്ഞു. പരിഷ്‌കാരം ഇന്ത്യയുടെ വളര്‍ച്ചയെ പിറകോട്ടടിപ്പിച്ചുവെന്ന് ലോകബാങ്കും തുറന്നുകാട്ടുന്നു.
ബി ജെ പിയും മോഡി സര്‍ക്കാറും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സന്നദ്ധമായിരുന്നില്ല. എന്നാല്‍, രാജ്യം സാമ്പത്തിക മാന്ദ്യത്തെ നേരിടുകയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാക്കള്‍ക്കു പോലും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ത്വരിത വളര്‍ച്ചയ്ക്ക് ആറുമാസത്തേക്കുള്ള മുന്‍ഗണനാ മേഖലകള്‍ നിശ്ചയിച്ചുള്ള ഒരു കര്‍മ്മപദ്ധതിയാണ് ഉപദേശക സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ രാജ്യത്തെ സാമ്പത്തികരംഗം താറുമാറായിരിക്കുന്നു എന്നാണ് തുറന്നു പറഞ്ഞിരിക്കുന്നത്. ഗവണ്‍മെന്റിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് മുഖ്യപ്രശ്‌നം. ജെയ്റ്റ് ലിക്കു പ്രശ്‌നം പരിഹരിക്കാനാവുന്നില്ല. ഈ വിമര്‍ശനം പരിശോധിക്കാനല്ല, യശ്വന്ത് സിന്‍ഹയെ വ്യക്തിഹത്യ ചെയ്യാനാണ് ജെയ്റ്റ്‌ലി മുതിര്‍ന്നത്. 2000 – 2003 കാലത്ത് നവലിബറല്‍ നയം നടപ്പാക്കുന്നതില്‍ സിന്‍ഹ പരാജയമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
വാജ്‌പേയ് മന്ത്രിസഭയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലും സ്വകാര്യവത്ക്കരണവും നിര്‍വ്വഹിച്ച മന്ത്രാലയത്തിന്റെ ചുമതലക്കാരനായിരുന്ന മന്ത്രി അരുണ്‍ഷൂരിയും മോഡി ഗവണ്‍മെന്റിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ബി ജെ പിക്കും മോഡി ഗവണ്‍മെന്റിനും മൂന്നു വര്‍ഷം മുമ്പുണ്ടായിരുന്ന തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു.
വീഴ്ച്ചയുടെ വേഗം കൂട്ടുംവിധമാണ് പുതിയ ആരോപണങ്ങളും ഉയര്‍ന്നിരിക്കുന്നത്. ബി ജെ പി പ്രസിഡണ്ട് അമിത് ഷായുടെ മകന്റെ കമ്പനി അമ്പതിിനായിരം രൂപയുടെ ആസ്തി ഒറ്റ വര്‍ഷംകൊണ്ട് എണ്‍പതു കോടിയായാണ് ഉയര്‍ത്തിയത്. മോഡി ഭരണത്തിന്റെ തണലും തലോടലുമേറ്റാണ് ജയ് ഷായുടെ സംരംഭങ്ങള്‍ കൊഴുത്തത്. ദി വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട വാര്‍ത്തയെ നൂറു കോടിയുടെ മാനനഷ്ടക്കേസുകൊണ്ടു നേരിടാനാണ് ശ്രമം. ഒറ്റനോട്ടത്തില്‍തന്നെ അഴിമതി പ്രകടമാകുന്ന കേസില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് യശ്വന്ത് സിന്‍ഹയും ആവശ്യപ്പെട്ടു. ഊര്‍ജ്ജമന്ത്രാലയം ജയ് ഷാക്കു വായ്പ നല്‍കിയതും മന്ത്രി പിയൂഷ് ഗോയല്‍ അതിനെ ന്യായീകരിച്ചതും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഒരു സ്വകാര്യ വ്യക്തിക്കു വേണ്ടി കേസില്‍ ഹാജരാകുന്നതും അകത്തെന്തോ ചീഞ്ഞു നാറുന്നു എന്നാണ് വെളിപ്പെടുത്തുന്നത്.
നവലിബറല്‍ പരിഷ്‌കാരങ്ങളും അതിന്റെ ഭാഗമായ രാഷ്ട്രീയനയതന്ത്ര നിര്‍ബന്ധങ്ങളും ഭരണ വര്‍ഗത്തെ എത്ര അപായകരമായ കുരുക്കുകളിലാണ് എത്തിക്കുന്നത് മൂല്യാധിഷ്ഠിത രാഷ്ട്രീയം കൈയൊഴിഞ്ഞു. ജനങ്ങളോടുള്ള പ്രതിബദ്ധതയും കൈവിട്ടു. കോര്‍പറേറ്റു വികസനത്തിന്റെ മായാവലയങ്ങളിലാണ് അധികാരോന്മത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. അഴിമതിയും ദുര്‍ന്നടപ്പും അസഹ്യമാകുന്നു. നേതാക്കന്മാരെ വഴിയില്‍ നേരിടുന്ന പുതിയ അനുഭവങ്ങളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് .
നോട്ടു പിന്‍വലിക്കലും ചരക്കു സേവന നികുതിയും മാത്രമല്ല ,പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവും സഹിക്കാവുന്നതിനപ്പുറമാണ്. ലോകവിപണിയില്‍ ഇന്ധനവില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയില്‍ പ്രതിദിനം വിലകൂടുന്നു. സാമൂഹിക സുരക്ഷയും ക്ഷേമ സഹായങ്ങളും അസ്തമിച്ചു. സംഘപരിവാരങ്ങളുടെ ഹിംസാത്മക ഇടപെടലുകളും അവയ്ക്ക് ഊര്‍ജ്ജമേകുന്ന ഭരണകൂട ഫാഷിസവും ശക്തിപ്പെട്ടു. ഇതെല്ലാം പൊതുജീവിതത്തില്‍ പലവിധ പ്രതിഷേധങ്ങളായി അടയാളപ്പെടുന്നു. ബി ജെ പിയുടെയും മോഡി ഗവണ്‍മെന്റിന്റെയും കൗണ്ട്ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞുവെന്നേ കരുതാനാവൂ. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വിധിയെഴുത്താവും. തീര്‍ച്ച.

ഫേസ് ബുക്ക് പോസ്റ്റ്‌


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply