പൊതുസമൂഹം ഏറ്റെടുത്ത സഹനസമരം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

nilppuസി.കെ. ജാനു

നില്‍പ്പുസമരം ഉണര്‍ത്തിയെടുത്തത് അധാര്‍മികതയ്‌ക്കെതിരേയുള്ള കേരളത്തിന്റെ പൊതുമനസിനെയാണ്. അടിയുറച്ച സഹന സമരത്തെ പൊതുസമൂഹം ഏറ്റെടുക്കുകയായിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ നില്‍പ്പുസമരത്തില്‍ അടിയുറച്ചുനിന്ന ആദിവാസികളുടെയും ജനാധിപത്യ മനഃസാക്ഷിയുടെയും പ്രക്ഷോഭകരമായ ഇടപെടലിലൂടെ ആദിവാസികള്‍ക്കു തുറന്നു കിട്ടിയതു പുതിയ വഴിയാണ്.
സമരത്തിന് അനുകൂലമായി സംസ്ഥാനത്ത് ഉയര്‍ന്നുവന്ന പൊതുമനസിനെ നാം കാണണം. അതു സര്‍ക്കാര്‍ അംഗീകരിച്ച ആദിവാസികളുടെ ആവശ്യങ്ങളേക്കാള്‍ വലുതാണ്. ആദിവാസി ഭൂമി തട്ടിയെടുക്കുകയെന്ന പഴഞ്ചന്‍ സംസ്‌കാരം കേരള ജനത കൈയൊഴിയണമെന്നു പുതുതലമുറ ആഗ്രഹിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുതുതലമുറ നില്‍പ്പുസമരത്തിനു നല്‍കിയ പിന്തുണ ഇതിന് ഉദാഹരണമാണ്. ജാതിമത രാഷ്ട്രീയ ഭേദമന്യേ പൗരസമൂഹം ഒറ്റലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവെന്നതാണ് ഈ സമരത്തിന്റെ വിജയം. ലോകമെമ്പാടുമുളള സ്‌കൂള്‍ കുട്ടികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ബുദ്ധിജീവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൗരാവകാശ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ആദിവാസികള്‍ക്കൊപ്പം അവരുടെ സാമൂഹിക ബാധ്യത നിറവേറ്റി. സഹനസമരം സര്‍ഗാര്‍ത്മകമായി വളരുകയും മൂല്യവ്യവസ്ഥയെ നവീകരിക്കാന്‍ കഴിയുന്ന സാംസ്‌കാരിക കൂട്ടായ്മയും ഇതിലൂടെ വളര്‍ന്നുവരികയും ചെയ്തു.
കേരളത്തിലെ ജനാധിപത്യപരമായ മുന്നേറ്റത്തില്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ യുവത്വത്തിന്റെ വിജയംകൂടിയാണിത്. ജീവിക്കാനുളള അവകാശത്തിനുവേണ്ടി പൊരുതുന്ന എല്ലാവര്‍ക്കും പുതിയ ഒരു വാതില്‍ കൂടിയാണ് തുറന്നുകിട്ടിയത്. കേരളത്തിന്റെ ജനാധിപത്യവത്കരണത്തില്‍ നില്‍പ്പുസമരം ഗണ്യമായ പങ്കുവഹിച്ചു. ദുര്‍ബല ജനവിഭാഗങ്ങളുടെയും വംശീയ ന്യൂനപക്ഷങ്ങളായ ആദിവാസികളുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുളള സമൂഹ മനഃസാക്ഷിയുടെ ആവശ്യത്തെ ആദിവാസിസമരം പ്രതിനിധീകരിക്കുകയായിരുന്നു. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ധാര്‍മിക പിന്തുണ സമരത്തിനു ലഭ്യമായി എന്നതും സുപ്രധാനമാണ്. വൈകിയ വേളയിലാണു കേരളത്തിലെ ഭരണാധികാരികള്‍ ആദിവാസി പുനരധിവാസം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഭരണനവീകരണം ഇതിന് അത്യാവശ്യമാണ്. ആദിവാസികളുടെ സ്വയംഭരണാധികാരവും ഭരണഘടനാപരമായ അവകാശവും വീണ്ടെടുക്കാന്‍ കേരളത്തിലെ ജനാധിപത്യസമൂഹത്തിനു നിരന്തരമായ ഇടപെടലുകള്‍ ഇനിയും ആവശ്യമായിവരും.
സര്‍ക്കാര്‍ അംഗീകരിച്ച മുദ്രാവാക്യങ്ങള്‍ പ്രയോഗികതയിലേക്കു വരുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിസന്ധികള്‍ മറികടക്കാനാകണം. അതിനു തുടര്‍സമരങ്ങളുടെ ജാഗ്രതയാണു വേണ്ടത്. ആദിവാസികളുടെ സ്വയംഭരണാവകാശ സംവിധാനത്തെക്കുറിച്ചു സമവായം ഉരുത്തിരിയണം. അതിനു ചിന്നിത്തെറിച്ചുനില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളില്‍ ഇതിനെക്കുറിച്ചുള്ള ബോധ്യപ്പെടുത്തലാണ് ആവശ്യം. അതിനുവേണ്ട പ്രവര്‍ത്തനങ്ങളും ഗോത്രമഹാസഭ ഏറ്റെടുക്കുകയാണ്. ഈ മാസം ആറളംഫാമില്‍ ചേരുന്ന ആദിവാസിപാര്‍ലമെന്റില്‍ കരട് മാര്‍ഗരേഖ തയാറാക്കാനാകും. ഷെഡ്യൂള്‍ ഏരിയ നിര്‍ണയിക്കുന്നതിെന സംബന്ധിച്ചു വ്യക്തമായ ധാരണ ഗോത്രമഹാസഭയ്ക്ക് ഉണ്ട്. ഗോത്രമഹാസഭ ആദിവാസി പ്രശ്‌നങ്ങളെ സമഗ്രമായി ഏറ്റെടുക്കുന്നതിലാണു ചിലര്‍ക്ക് എതിര്‍പ്പുള്ളത്. കേരളത്തില്‍ സി.പി.എമ്മിനു മാത്രമാണ് ഈ എതിര്‍പ്പ്.
കേരളത്തിലെ മുപ്പത്തിരണ്ടു വിഭാഗങ്ങളിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ സമഗ്രമായാണു ഗോത്രമഹാസഭ പ്രതിനിധീകരിക്കുന്നത്. ഇത് സി.പി.എമ്മിനെ ഭയപ്പെടുത്തുന്നതു സ്വഭാവികം. അവര്‍ക്ക് ആദിവാസി പ്രശ്‌നങ്ങളില്‍ പ്രദേശികമായ നിലപാടു മാത്രമേയുള്ളു.
ആദിവാസി സ്വയംഭരണാവകാശ സംവിധാനത്തെക്കുറിച്ചും ചിലര്‍ക്ക് ആശങ്കയുണ്ട്. ആദിവാസികള്‍ അധികാരകേന്ദ്രത്തിലേക്ക് കടന്നുവരുന്നതിന്റെ ഭയമാണ് അവര്‍ക്കുള്ളത്. ഈ വിഷയങ്ങളെല്ലാം പൊതുസമൂഹത്തിന്റെ മുന്നില്‍ തുറന്നുകാട്ടാനായതു വലിയ നേട്ടമാണ്.

മംഗളം


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply