‘പാര്‍പ്പിടം എന്റെ അവകാശം’. ശരി തന്നെ. പക്ഷെ….

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

veeduപാര്‍പ്പിടദിനാചരണവുമായി ബന്ധപ്പെട്ട് മാതൃഭൂമിയിലെഴുതിയ ലേഖനത്തില്‍ മന്ത്രി കെ എം മാണി തുടങ്ങുന്നതിങ്ങനെ. ‘പാര്‍പ്പിടം എന്റെ അവകാശം’. എന്ന പ്രഖ്യാപനത്തോടെയാണ് 1986ല്‍ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോക പാര്‍പ്പിടദിനം ആഗോളതലത്തില്‍ ആദ്യമായി ആചരിച്ചത്. ആധുനിക സുഖസൗകര്യങ്ങള്‍ കൈവരുമ്പോഴും നല്ലൊരുനാളേക്കായി സുരക്ഷിത പാര്‍പ്പിടം എന്ന മനുഷ്യാവകാശത്തിനുവേണ്ടി എല്ലാവരും ഒത്തൊരുമയോടെ നിലകൊള്ളണം എന്ന് ഈദിനം നമ്മെ ഓര്‍മിപ്പിക്കുന്നു. 2011 ഒക്ടോബര്‍ 26ന് സംസ്ഥാന ഭവനനിര്‍മാണ വകുപ്പ് ഇതാദ്യമായി പ്രസിദ്ധീകരിച്ച, പൗരാവകാശരേഖയിലും 2011 നവംബര്‍ 16ന് പ്രഖ്യാപിച്ച പാര്‍പ്പിടനയത്തിലും ‘എല്ലാവര്‍ക്കും വീട്’ എന്ന നയം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറയുന്നു.. സുരക്ഷിതഭവനം പൗരന്റെ അവകാശമെന്ന യു.എന്‍. സമീപനത്തില്‍ അധിഷ്ഠിതമായാണ് ഈ നയം രൂപപ്പെടുത്തിയിട്ടുള്ളത്. എല്ലാവര്‍ക്കും പര്യാപ്തമായതും സാമ്പത്തികമായി താങ്ങാവുന്നതുമായ പാര്‍പ്പിടം ലഭ്യമാക്കുക എന്നതാണ് ഈ സര്‍ക്കാറിന്റെ കാഴ്ചപ്പാട്. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത് 12 ലക്ഷം പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചുകൊണ്ട് എല്ലാവര്‍ക്കും വാസയോഗ്യമായ പാര്‍പ്പിടം ലഭ്യമാക്കുന്നതിനുള്ള കര്‍മപദ്ധതി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതില്‍ 7.2 ലക്ഷം വീടുകളും സാമ്പത്തികമായി ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്കുവേണ്ടിയായിരിക്കും നിര്‍മിക്കുക. ഇതിലേക്ക് ഏകദേശം 15,000 കോടി രൂപ വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. കുടിവെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന ആവശ്യങ്ങളും വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യപരിരക്ഷ മുതലായ ഭൗതികസാഹചര്യങ്ങളും മാലിന്യനിര്‍മാര്‍ജന പരിപാടികളും സംയോജിപ്പിച്ചുകൊണ്ടുള്ള പാര്‍പ്പിട ആവാസവികസനമാണ് പാര്‍പ്പിടനയം വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറയുന്നു.
ഒറ്റനോട്ടത്തില്‍ ശരിതന്നെ. ഈ കുറിപ്പെഴുതുന്നയാളുടെയടക്കം എല്ലാവരുടേയും സ്വപ്‌നമാണ് സ്വന്തമായൊരു വീടെന്നത്. എന്നാല്‍ അതോടൊപ്പം പരിഗണിക്കേണ്ട വിഷയമാണ് പുതിയ കാലത്തിന്റെ ചോദ്യങ്ങളും വെല്ലുവിളികളും. കേരളീയ സാഹചര്യത്തിലാകട്ടെ അതേറെ പ്രസക്തമാണുതാനും.
ഓരോ വര്‍ഷവും ലോക പാര്‍പ്പിടദിനത്തിന് ഒരു ചിന്താവിഷയം ഐക്യരാഷ്ട്രസഭ നിശ്ചയിക്കാറുണ്ട്. ഈ വര്‍ഷത്തെ പാര്‍പ്പിടദിനത്തില്‍ ‘ചേരികളുടെ ശബ്ദം’ എന്ന വിഷയമാണ് യു.എന്‍. തിരഞ്ഞെടുത്തിരിക്കുന്നത്. നഗരങ്ങളിലെ ചേരികളിലും ക്ലേശകരമായ മറ്റ് സാഹചര്യങ്ങളിലും വസിക്കുന്ന പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ ബഹുജനശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. തീര്‍ച്ചയായും അത് വളരെ പ്രസക്തമാണ്. ശക്തമായി അതുന്നയിക്കുകയും വേണം. എന്നാല്‍ അതോടൊപ്പം ഉന്നയിക്കേണ്ട മറ്റൊരുപാട് വിഷയങ്ങളുണ്ട്. പ്രത്യേകിച്ച് കേരളം പോലൊരു സമൂഹത്തില്‍. അതിലേക്കൊന്നും മാണിയുടെ ശ്രദ്ധ പോകുന്നില്ല. മറിച്ച് വീടില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന സാഫല്യം, ഗൃഹശ്രീ പദ്ധതികളെ കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്.
കേരളത്തില്‍ സ്വന്തമായി വീടില്ലാത്തവരേക്കാള്‍ എത്രയോ മടങ്ങാണ് പൂട്ടിക്കിടക്കുന്ന വീടുകളുടെ എണ്ണം. അതാണ് പാര്‍പ്പിടദിനത്തില്‍ നാം പരിശോധിക്കേണ്ട കാതലായ വിഷയം. കാശുള്ള ആര്‍ക്കും വീടു പണിതിടാനും പൂട്ടിയിടാനും അവകാശമില്ലേ എന്ന മറുചോദ്യം ഉയരുമായിരിക്കാം. പക്ഷെ മനുഷ്യന്‍ സാമൂഹ്യജീവിയാണല്ലോ. അതുകൊണ്ടാണല്ലോ സര്‍ക്കാരിന്റെ ആവശ്യം.
മലയാളിയുടെ  ശരാശരിയോ അതിനു മുകളിലോ ഉള്ള വീടുയരുമ്പോള്‍ ഉണ്ടാകുന്ന സാമൂഹ്യപ്രത്യഘാതങ്ങള്‍ ചെറുതാണോ? ഇന്ത്യയില്‍ വീടുകള്‍ക്കായി ഏറ്റവുമധികം പണം ചിലവഴിക്കുന്നതും വീടിന്റെ വലുപ്പത്തേയും ആഡംബരത്തേയും മാന്യതയുടെ പ്രതീകമായി കാണുകയും ചെയ്യുന്ന സംസ്ഥാനം കേരളമാണ്. അത്തരത്തിലുള്ള ഓരോ വീടും ഉണ്ടാക്കുന്ന സാമൂഹ്യപ്രത്യാഘാതങ്ങള്‍ നമ്മുടെ ക്വാറികളും നദികളും പാടശേഖരങ്ങളും ബാങ്ക് ലോണുകളും പറഞ്ഞുതരും. വിദേശത്തു ജോലി ചെയ്തും മറ്റും സമ്പാദിച്ച പണം എന്തെങ്കിലും സംരഭകത്വത്തില്‍ നിക്ഷേപിക്കാന്‍ ധൈര്യമില്ലാത്ത (അതിനവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് അതിനു കാരണം) പ്രവാസികള്‍ മുഖ്യമായും പണം ചിലവഴിച്ചത് കൊട്ടാരസദൃശ്യമായ വീടുകള്‍ ഉണ്ടാക്കാനാണ്. കൂടാതെ പല സ്ഥലത്തും ഫഌറ്റുകള്‍ വാങ്ങാനും. അവയില്‍ ഭൂരിഭാഗവംു പൂട്ടിക്കിടക്കുകയാണ്. വാടകക്കുകൊടുക്കാന്‍ പോലും പലരും തയ്യാറല്ല. വാടകവീട്ടില്‍ താമസിക്കുന്നവരുടെ വിഷയം ഇന്നും നമുക്കൊരു ഗൗരവവിഷയമല്ല. അവരനുഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ മുഖ്യധാരയില്‍ എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പല രാജ്യങ്ങളിലും അത് ഗൗരവമായ വിഷയമായി മാറിക്കഴിഞ്ഞു. വാടകക്കൊരു വീടുകിട്ടാനും കിട്ടിയ വീട്ടില്‍ കുറച്ചുകാലം സ്വസ്ഥമായി താമസിക്കാനംു കഴിയാത്ത അവസ്ഥയാണല്ലോ ഇവിടെ. കല്ല്യാണം കഴിയാത്തവരുടെ കാര്യം ചിന്തിക്കുകയും വേണ്ട. സ്ത്ീകളാണെങ്കില്‍ പറയാനുമില്ല.
പരമ്പരാഗതമായി നമ്മള്‍ കൊണ്ടുനടക്കുന്ന മിഥ്യയായ പല ധാരണകളും മാറേണ്ടിയിരിക്കുന്നു. നഗരം കപടമാണെന്നും നാട്ടിന്‍പുറം ഗംഭീരമാണെന്നതുമാണ് അതിലൊന്ന്. അതിന്‍രെ തുടര്‍ച്ചയാണ് ഒറ്റപ്പെട്ട സൗധങ്ങള്‍ അനിവാര്യവും ഫഌറ്റുകള്‍ കപടവുമാണെന്ന വീക്ഷണം. ഇതു മാറുകയാണ് അടിയന്തിരമായി വേണ്ടത്. ഫ്‌ലാറ്റ് സമുച്ചയമാണ് വരും കാലത്ത് ഇവിടെ സാധ്യമാകുക. അവയില്‍ മഴവെള്ള സംഭരണം, മാലിന്യ സംസ്‌കരണം, ബയോഗ്യാസ് പ്ലാന്റുകള്‍, സോളാര്‍ സംവിധാനം, പാര്‍ക്കിംഗ് സൗകര്യം, വിനോദ സൗകര്യങ്ങള്‍, വൃദ്ധര്‍ക്കും കുട്ടികള്‍ക്കുമുള്ള പരിപാലന കേന്ദ്രങ്ങള്‍ എന്നിവയൊക്കെ നിര്‍ബന്ധമായും വേണം. ഒറ്റക്കൊറ്റക്ക് വന്‍സൗധങ്ങള്‍ എന്ന രീതി മാറണം. ഫ്‌ലാറ്റുകള്‍ ഉണ്ടാക്കുമ്പോള്‍ ലാഭം വരുന്ന ഭൂമിയില്‍ കൃഷി ചെയ്യണം. വീടില്ലാത്തവര്‍ക്കും മറ്റു സ്ഥലങ്ങില്‍ ജീവിക്കുന്നവര്‍ക്കും വാടകവീടുകള്‍ ലഭ്യമാകണം. അനാവശ്യമായി വീടോ ഫ്‌ലാറ്റോ പണിത് പൂട്ടിയിടുന്നത് നിരോധിക്കമം. അല്ലെങ്കിലവ വാടകക്കു കൊടുക്കണം. ഇത്തരത്തിലുള്ള ദീര്‍ഘകാല പദ്ധതികള്‍ ശ്രദ്ധിക്കാതെ സര്‍ക്കാരിന്റെ താല്‍ക്കാലിക നടപടികള്‍ വിശദീകരിച്ച് ഊറ്റം കൊള്ളുകയല്ല മന്ത്രി ചെയ്യേണ്ടത്.
ലോകപാര്‍പ്പിടദിനാചരണത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ മറ്റു പല കാര്യങ്ങളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. അധികം പണച്ചെലവില്ലാതെ സുസ്ഥിര ഗതാഗത ഊര്‍ജസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ഹരിതപ്രദേശങ്ങള്‍ സംരക്ഷിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുക, ശുദ്ധമായ കുടിവെള്ളവും ശുചീകരണ മാലിന്യനിര്‍മാര്‍ജന സൗകര്യങ്ങളും ലഭ്യമാക്കുക, മെച്ചപ്പെട്ട നഗരങ്ങള്‍ ആസൂത്രണം ചെയ്യുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയൊക്കെ് അതില്‍പെടും. അവയെ കുറിച്ച് മന്ത്രിയുടെ നിലപാട് അറിയാന്‍ താല്‍പ്പര്യമുണ്ട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply