
നിറ്റാജലാറ്റിനെതിരെ അന്തിമസമരം : പാര്‍ട്ടികളില്‍ ഭിന്നത
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി അടച്ചു പൂട്ടാനാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരം അവസാനഘട്ടത്തില്‍. ജൂലായ് 2 മുതല്‍ കമ്പനി പ്രവര്‍ത്തിപ്പിക്കില്ല എന്ന തീരുമാനത്തിലാണ് സമരസമിതി. സമരം രൂക്ഷമായതോടെ കോണ്‍ഗ്രസ്സിലും സിപിഎമ്മിലും അഭിപ്രായ ഭിന്നതയും ശക്തമായി.
14-ാം കമ്പനി പട്കികല്‍ ആരംഭിച്ച നിരാഹാരസമരം 30നു അവസാനിപ്പിക്കും. അന്ന് അടുക്കളപൂട്ടി ഓരോ കുടുംബവും സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും. തുടര്‍ന്ന് ജൂലായ് ഒന്നിന് കമ്പനിയില്‍നിന്ന് മലിനജലം ചാലക്കുടി പുഴയിലേക്കൊഴുക്കുന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാനാണ് സമിതി തീരുമാനം.
അതിനിടെ സമരം രൂക്ഷമായതോടെ പാഷ്ട്രീയപാര്‍ട്ടികള്‍ അങ്കലാപ്പിലാണ്. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന കാരണം പറഞ്ഞ് മിക്കവാറും പാര്‍ട്ടികള്‍ സമരത്തിനെതിരായിരുന്നു. യൂണിയനുകള്‍ സമരത്തിനെതിരെ ശക്തമായി തന്നെ രംഗത്തുണഅട്. എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളേയും പരാജയപ്പെടുത്തി സമരസമിതി സ്ഥാനാര്‍ത്ഥി വിജയിച്ചത് നേതാക്കളെ ഞെട്ടിച്ചു. അതോടെ പാര്‍ട്ടികളില്‍ അഭിപ്രായഭിന്നതയുമായി. കോണ്‍ഗ്രസ്സ് എംഎല്‍എ ടി എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സമരത്തെ അനുകൂലിക്കുമ്പോള്‍ മറ്റൊരു ഹരിത എംഎല്‍എയും ഐഎന്‍ടിയുസി നേതാവുമായ വിഡി സതീശനും കൂട്ടരും സമരത്തിനെതിരാണ്. സിഐടിയു അതിശക്തമായി സമരത്തിനെതിരെ രംഗത്തുള്ളമ്പോള്‍ അടുത്തയിടെ ഡിവൈഎഫ്‌ഐയും സിപിഎമ്മില്‍ ഒരു വിഭാഗവും സമരത്തിനനുകൂലമായി രംഗത്തുണ്ട്. കമ്പനി മാനേജ്‌മെന്റാകട്ടെ പരസ്യം കൊടുത്ത് മാധ്യമങ്ങളേയും മറ്റുരീതികളില്‍ പാര്‍ട്ടികളേയും നേതാക്കളേയും സ്വാധീനിക്കുകയാണ്.
ജില്ലയുടെ തെക്കെ അറ്റത്ത് ചാലക്കുടിക്കും അങ്കമാലിക്കുമിടയില്‍ എന്‍.എച്ച് 47ല്‍ നിന്ന് നാലു കി.മി ഉള്ളിലാണ് കാതിക്കുടം ഗ്രാമം. ഗ്രാമത്തിലെത്തുന്നവരെ സ്വീകരിക്കുന്നത് എന്റെ ഗ്രാമം, കാന്‍സര്‍ ഗ്രാമം എന്ന ബോര്‍ഡാണ്. കേരളത്തിന്റെ മറ്റു പ്രദേശങ്ങളേക്കാള്‍ വളരെ ഉയര്‍ന്ന തോതിലാണ് ഇവിടെ കാന്‍സര്‍ രോഗികളെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി മരണങ്ങള്‍ കാന്‍സര്‍ മൂലം നടന്നിട്ടുണ്ട്. മൂന്നു പതിറ്റാണ്ടായി നിറ്റാ ജലാറ്റിന്‍ പുറം തള്ളുന്ന രാസവിഷമാലിന്യങ്ങളാണ് അതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കാന്‍സറിനുപുറമെ ശ്വാസകോശരോഗങ്ങള്‍, ത്വക് രോഗങ്ങള്‍, ആസ്ത്മ, ഹൃദ്രോഗം, വന്ധ്യത, ബുദ്ധിമാന്ദ്യം, ഗര്‍ഭമലസല്‍ തുടങ്ങിയവയും ശരാശരിയേക്കാള്‍ വളരെ കൂടുതലാണത്രെ.
കെ.എസ്.ഐ.ഡി.സിക്ക് ചെറിയ ഓഹരിയുണ്ടെങ്കിലും ജപ്പാനീസ് ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് നിറ്റാ ജലാറ്റിന്‍. മൃഗങ്ങളുടെ അസ്ഥിയില്‍നിന്ന് ഉല്പാദിപ്പിക്കുന്ന ഒസീനാണ് കമ്പനിയുടെ ഉല്പന്നം. ആയിരകണക്കിന് ടണ്‍ എല്ലാണ് അതിനുവേണ്ടി ദിവസവും ഉപയോഗിക്കുന്നത്. ജലാറ്റിന്‍ ഉണ്ടാക്കാന്‍ വേണ്ടി ഒസീന്‍ ജപ്പാനിലേക്ക് കൊണ്ടുപോകുന്നു. ഇവിടെ നിന്നുള്ള ഒസീന്‍ ഉപയോഗിച്ച് കാക്കനാട്ടും ജലാറ്റിന്‍ നിര്‍മ്മാണം നടക്കുന്നുണ്ട്. എല്ലിലെ പ്രോട്ടീന്റെ അംശമാണ് വാസ്തവത്തില്‍ ഒസീന്‍. എല്ലില്‍ നിന്ന് മജ്ജയും മറ്റും നീക്കം ചെയ്താണ് ഒസീന്‍ ഉണ്ടാക്കുന്നത്. അതിനുവേണ്ടി മുഖ്യമായും ഉപയോഗിക്കുന്നത് ഹൈഡ്രോക്ലോറിക് ആസിഡ്. കൂടാതെ ദിനംപ്രതി പതിനായിരകണക്കിനു ലിറ്റര്‍ വെള്ളം ചാലക്കുടി പുഴയില്‍ നിന്നെടുക്കുന്നു. ഈ പ്രക്രിയയിലെ അവശിഷ്ടങ്ങളായ മജ്ജയും ആസിഡിന്റെ അംശങ്ങളും മറ്റു രാസവസ്തുക്കളും ചാലക്കുടി പുഴയിലേക്ക് തന്നെ തള്ളുകയാണ് കമ്പനി ചെയ്യുന്നതത്രെ. പുഴയിലെ വെള്ളത്തില്‍ ആസിഡിന്റേയും മെര്‍ക്കുറിയുടെയും അംശം വ്യാപകമാണ്. ഇതുമൂലം പുഴയിലെ ഓക്‌സിജന്റെ അളവു കുറയുന്നു. മത്സ്യങ്ങള്‍ ധാരാളം ചത്തുവീഴുന്നു. വിഷം കലര്‍ന്ന ഈ വെള്ളം ഉപയോഗിക്കുന്നതാണ് മാരകമായ രോഗങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലയില്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ലക്ഷകണക്കിനു ജനങ്ങള്‍ കുടിക്കാനും കൃഷിക്കും ആശ്രയിക്കുന്നത് ചാലക്കുടി പുഴയെയാണ്. ഒരു അധികാരസ്ഥാപനത്തിന്റേയും അംഗീകാരമില്ലാതെയാണ് കമ്പനി പുഴയിലേക്ക് മാലിന്യം തള്ളുന്നതെന്നാണ് സമരസമിതിയുടെ വാദം. അതിനവര്‍ തെളിവുകളും ഹാജരാക്കുന്നു്. പുഴയിലെ മാത്രമല്ല, സമീപത്തെ കിണറുകളിലെയും വെള്ളം മലിനമാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
ഇരുനൂറില്‍പരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു എന്നതാണ് സമരത്തെ എതിര്‍ക്കുന്നവരുടെ പ്രധാന വാദം. എന്നാല്‍ അതിനുവേണ്ടി ഒരു പുഴയെ കൊല്ലാന്‍ കഴിയുമോ എന്നതാണ് ചോദ്യം. പ്രത്യേകിച്ച് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും കാടിനേയും പുഴകളേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത്. ഗ്രാമപഞ്ചായത്ത് കമ്പനിക്ക് ലൈസന്‍സ് നിഷേധിക്കുമ്പോഴും അധികാരവികേന്ദ്രീകരണമെന്ന പദത്തെ അര്‍ത്ഥശൂന്യമാക്കി ഉന്നതങ്ങളില്‍നിന്നും കോടതികളില്‍നിന്നും സ്റ്റേ വാങ്ങിയാണ് കാലങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നത്.
