നവാസ് ശരീഫും മഹീന്ദ രാജ പക്‌സയും വരട്ടെ….

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

xx

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അതിഥിയായി പാക് പ്രധാനമന്ത്രി നവാസ് ശരീഫും ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജ പക്‌സയും വരട്ടെ. അതിനെ എതിര്‍ക്കുന്നതില്‍ എന്തര്‍ത്ഥം? ശരീഫിന്റെ കാര്യത്തില്‍ കാര്യമായ പ്രതിഷേധം ഉയര്‍ന്നിട്ടില്ല. കാരണം സാധാരണ ഗതിയില്‍ എതിര്‍ക്കുന്നവരാണല്ലോ ഇപ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കുന്നത്. മറിച്ച് ശരീഫ് ഇന്ത്യയിലേക്ക് വരുന്നതിനെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. രാജ പക്‌സയുടെ കാര്യത്തില്‍ തമിഴ്‌നാട്ടിലെ പാര്‍ട്ടികള്‍ ഒന്നടങ്കം എതിര്‍പ്പിലാണ്. അത് സ്വാഭാവികമാണ്. എന്നാല്‍ അയല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറച്ചുകൊണ്ടുവരാനുള്ള ഏതു നീക്കത്തേയും പിന്തുണക്കേണഅടതാണ്. അതിനുമുന്‍കൈ എടുക്കുന്നത് മോദിയായലും ശരി.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായി നവാസ് ശരീഫ് ചടങ്ങില്‍ പങ്കെടുത്തേക്കുമെന്ന് പി.എം.എല്‍ എന്‍ വക്താവ് സിദ്ദീഖുല്‍ ഫാറൂഖ് കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. നവാസ് ശരീഫ് മോദിയെ കാണുമെന്നും ഇന്ത്യയിലെ പുതിയ സര്‍ക്കാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക തീരുമാനം വെള്ളിയാഴ്ച രാവിലെ മാത്രമേ ഉണ്ടാകൂയെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജ പക്‌സയെ ക്ഷണിച്ചതില്‍ തമിഴ്‌നാട്ടിലെ എന്‍.ഡി.എ ഘടകകക്ഷികളുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് എതിര്‍പ്പാണുള്ളത്. എം.ഡി.എം.കെയുടെ അധ്യക്ഷന്‍ വൈകോ ഇതിനെതിരെ രംഗത്തുവന്നു. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ പങ്കാളിത്തം തമിഴ് ജനവിഭാഗത്തിന് മുറിവേല്‍പിക്കും. 1998, 99 ലെ വാജ്‌പേയി അധികാരമേല്‍ക്കുമ്പോഴോ 2004, 2009ല്‍ മന്‍മോഹന്‍ സിങ് അധികാരമേല്‍ക്കുമ്പോഴോ ശ്രീലങ്കന്‍ പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ലെന്ന് വൈകോ ഓര്‍മിപ്പിച്ചു. ഡിഎംകെയും അണ്ണാഡിഎംകെയും ഇത്തരമൊരു നിലപാടില്‍ തന്നെയാണ്. രാജ പക്‌സയുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞാചടങ്ങ് ജയലളിത ബഹിഷ്‌കരിക്കുമോയെന്ന ആശങ്ക എന്‍ഡിഎക്കുണ്ട്.
രാജ പക്‌സയെ ക്ഷണിക്കുന്നതിനെതിരെ ഡി.എം.കെ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.കെ.എസ്. ഇളങ്കോവന്‍ രംഗത്തുവന്നു. തമിഴ് വികാരം മോദി സര്‍ക്കാര്‍ മാനിക്കണമെന്നും നീക്കത്തില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തെതന്നെ ഏറ്റവും സംഘര്‍ഷഭരിതമായ ഒരു മേഖലയാണല്ലോ നമ്മുടേത്. ഒറ്റ അയല്‍രാജ്യവുമായും നമുക്ക് നല്ല ബന്ധമില്ല. പതിവുപോലെ എല്ലാറ്റിനും മറ്റു രാഷ്ട്രങ്ങളെ കുറ്റപ്പെടുത്തുകയാണ് നാം പതിവ്. എന്നാല്‍ ഇന്ത്യയുടെ വല്ലേട്ടന്‍ മനോഭാവവും സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായിട്ടുണ്ടെന്നത് അന്ധമായ രാജ്യസ്‌നേഹത്തില്‍ നാം മറക്കുന്നു. ശ്രീലങ്കയിലും ബംഗ്ലാദേശിലുമൊക്കെ നാമത് തെളിയിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ തമിഴരെ കൊന്നൊടുക്കുന്നതില്‍ ഇന്ത്യന്‍ സമാധാന സേന വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണല്ലോ. കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് പാക്കിസ്ഥാനെപോലെ ഇന്ത്യക്കും കാര്യമായ താല്‍പ്പര്യമില്ല എന്ന ആരോപണം തള്ളിക്കളയാവുന്നതല്ല. മേഖലയില്‍ അണുബോബുപൊട്ടിക്കാനും ഗാന്ധിയുടെ നാട് മറന്നില്ല.
ഇത്തരം വിഷയങ്ങളില്‍ രാജ്യം ഭരിച്ച മുന്നണികള്‍ തമ്മില്‍ കാര്യമായ അന്തരമില്ല. അതേസമയം പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വാജ്‌പേയ് സര്‍ക്കാര്‍ കുറെക്കൂടി നല്ല രീതിയില്‍ ശ്രമിച്ചിരുന്നു എന്നു മറക്കരുത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അത്തരം നീക്കങ്ങളെ എതിര്‍ക്കാനാണ് ബിജെപി ശ്രമിക്കാറ് എന്നതും സത്യം തന്നെ.
ചരിത്രം എന്തായാലും നമുക്കുവേണ്ടത് സമാധാനമാണ്. ഒരു രാജ്യത്തേയും സാധാരണക്കാര്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. ഓരോ രാജ്യത്തും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ നടക്കും, നടക്കണം എന്നാല്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ തുല്ല്യതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ബന്ധങ്ങള്‍ വളരണം. അഭിപ്രായഭിന്നതകള്‍ യു എന്‍ പോലുള്ള വേദികളില്‍ പരിഹരിക്കാന്‍ ശ്രമിക്കണം. പ്രതിരോധത്തിനുവേണ്ടി അനാവശ്യമായി ചിലവാക്കുന്ന കോടികള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഉപയോഗിക്കണം. അത്തരമൊരു ദിശയില്‍ ചിന്തിക്കുമ്പോള്‍ മോദിയുടെ തീരുമാനം പിന്തുണയര്‍ഹിക്കുന്നു. ഇരുവരും വരട്ടെ. ചടങ്ങില്‍ പങ്കെടുക്കട്ടെ. തമിഴരുടെ ശക്തമായ വികാരം പ്രകടിപ്പിക്കാന്‍ ജയലളിത ചടങ്ങ് ബഹിഷ്‌കരിക്കട്ടെ. അതെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply