
തോട്ടം മേഖലയെ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിക്കുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
‘കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളാല്‍ രൂപപ്പെട്ടുവന്നതാണ് തോട്ടം മേഖല.. ‘ എന്ന സഖാവ് പിണറായിയുടെ നിയമസഭയിലെ അവതരണം അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കെത്തന്നെ തമസ്‌കരിക്കപ്പെടുന്ന ഒരു വലിയ യാഥാര്‍ത്ഥ്യമുണ്ട്. ഭൂപരിഷ്‌കരണ നിയമങ്ങളില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കിക്കൊടുത്ത രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു കൂടി വേണം തോട്ടം മേഖലയുടെ ഇന്നത്തെ അവസ്ഥയിലേക്കുള്ള വളര്‍ച്ച വിലയിരുത്തേണ്ടത് എന്ന വസ്തുതയാണ് ദയനീയമാം വിധം ലളിതവല്‍ക്കരിക്കപ്പെട്ടത്. കിഴക്ക് മൂന്നാറില്‍ കണ്ണന്‍ ദേവന്‍ തേയില തോട്ടം സായിപ്പന്‍മാര്‍ സ്ഥാപിക്കപ്പെടുമ്പോള്‍ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞ തമിഴരെ കൊണ്ടുവന്ന് ജോലി ചെയ്യിച്ച കാലം മുതല്‍ ലായങ്ങളില്‍ കഴിയുന്ന വര്‍ത്തമാന കാല തമിഴ് തൊഴിലാളികള്‍ വരെയുള്ളവര്‍ക്ക് എന്തു പുരോഗതിയാണ് ഒരു ദേശം മുഴുവന്‍ ഭരിയ്ക്കുന്ന സുഖലോലുപരായ തോട്ടം മുതലാളിമാര്‍ ചെയ്തു കൊടുത്തിട്ടുള്ളത്?
ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നതോ ആയ തോട്ടങ്ങള്‍ പരിസ്ഥിതി ലോല പ്രദേശമായി മാറുമെന്നാണ് 2000 ത്തിലെ വെസ്റ്റിംഗ് & മാനേജ്‌മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ് ആക്ടില്‍ പറയുന്നത്..എല്ലാത്തരം തോട്ടങ്ങളും പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവിടെ നിന്ന് അവശേഷിക്കുന്ന മരങ്ങള്‍ കൂടി വെട്ടിക്കൊണ്ടു പോകാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണ്… ടാറ്റ, ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ നിയമവിരുദ്ധമായും അനധികൃതമായും കൈയ്യടക്കി വെച്ചിരിക്കുന്ന 5,20,000 ഏക്കര്‍ തോട്ട ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിലെ സി പി എം , സി പി ഐ വിഭാഗങ്ങള്‍ സകല പടലപ്പിണക്കങ്ങളും മാറ്റി വെച്ച് നടപ്പാക്കാര്‍ ശ്രമിച്ചുവോ അതേ ഐക്യം തന്നെ ഇത്തവണ തോട്ടങ്ങളെ ഒഴിവാക്കുന്നതിന്‍ ഉണ്ടായിട്ടുണ്ട്.
ഹാരിസണ്‍ ഉള്‍പ്പടെയുള്ള ഭൂമിയേറ്റെടുക്കല്‍ കേസില്‍ വിശദമായി പഠിക്കുകയും സര്‍ക്കാരിന് അനുകൂലമായി വാദിക്കുകയും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ ആ സ്ഥാനത്തു നിന്നു മാറ്റി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഹാരിസണ്‍ ഭൂമി മുറിച്ച് വിറ്റ ആനന്ദവല്ലി കേസില്‍ ഹാരിസണിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാക്കുകയും ഹാരിസണ്‍ ഭൂമി സ്വകാര്യഭൂമിയാണെന്ന് വാദിക്കുകയും ചെയ്ത ആളായിരുന്ന രഞ്ജിത് തമ്പാനെ ആ സ്ഥാനത്ത് അവരോധിക്കുകയും ചെയ്തതിന്റെ ലക്ഷ്യവും തോട്ടം മുതലാളിമാരെ സേവിക്കുക മാത്രമായിരുന്നെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു… ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍ ഒന്നൊന്നായി തോറ്റു .., ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്നതിന് ആറ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഒരു നടപടിയും എടുക്കാതെ പുതിയ കമ്മീഷനുകളെ നിയോഗിച്ചുകൊണ്ടേയിരിക്കുന്നു, ടാറ്റ കയ്യേറ്റം നടത്തിയിട്ടില്ല എന്ന നിലപാട് നിലനിര്‍ത്തുന്നു , രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അന്ത:സത്ത ദുര്‍ബലമാക്കുന്ന Andhra pradesh Land Grabbing Prohibition Atc-ന്റെ മാതൃകയില്‍ പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള ആലോചനകള്‍ നടത്തി … ഈ നിരയില്‍ അവസാനത്തേതാണ് ഈ മന്ത്രിസഭാ തീരുമാനം . ആത്യന്തികമായി സംഭവിക്കുന്നത് കയ്യേറ്റക്കാരന്റെയും കള്ള പ്രമാണക്കാരന്റെയും രക്ഷയാണ് .. ഒരു മുറുമുറുപ്പുമില്ലാതെ ഭരണകൂടം ഒറ്റക്കെട്ടായി ഒത്താശകള്‍ ചെയ്യുമ്പോള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട ബാദ്ധ്യത പുരോഗമന ജനാധിപത്യ ശക്തികള്‍ക്കുണ്ട് ..
ഫേസ് ബുക്ക് പോസ്റ്റ്

