
തൊഴിലുറപ്പു പദ്ധതി പാളുന്നു കേന്ദ്രം തരാനുള്ളത് 300 കോടി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം: കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുള്ള കേന്ദ്രസഹായം നിലയ്ക്കുന്നു. തൊഴിലുറപ്പ് ജോലിയിലൂടെ സ്ഥായിയായ ആസ്തികള്‍ സൃഷ്ടിക്കാതിരിക്കുന്നതും നല്‍കുന്ന പണത്തിന്റെ ഭൂരിഭാഗവും പദ്ധതി നടത്തിപ്പിനായി ചെലവിടുന്നതുമാണ് കേന്ദ്രത്തിന്റെ വിമുഖതയ്ക്കു കാരണം. 300 കോടിയിലധികം രൂപയാണു കേന്ദ്രത്തില്‍നിന്നു കിട്ടാനുള്ളത്. കേരളത്തിലെ തൊഴിലുറപ്പു ദിനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേഷിച്ച് 53 ശതമാനം കുറയുകയും ചെയ്തു.
തൊഴിലുറപ്പു പദ്ധതിക്കായി നല്‍കുന്ന തുകയില്‍ 60 ശതമാനം വേതനം നല്‍കാനും 40 ശതമാനം സാധനസാമഗ്രികള്‍ വാങ്ങാനും ഭരണപരമായ കാര്യങ്ങള്‍ക്കുമായി ചെലവിടണമെന്നാണു കേന്ദ്രനിര്‍ദേശം. എന്നാല്‍, സംസ്ഥാനത്തെ 355 പഞ്ചായത്തുകളിലും 60 ശതമാനത്തിലേറെ തുക അനുബന്ധ കാര്യങ്ങള്‍ക്കായാണു ചെലവിടുന്നത്. മുഴുവന്‍ തുകയും ഇങ്ങനെ ചെലവിട്ട പഞ്ചായത്തുകളുമുണ്ട്. ഇതാണ് കേന്ദ്രഫണ്ട് നിലയ്ക്കാനുള്ള കാരണം. മൂവായിരത്തിലധികം ജീവനക്കാരുടെ ചെലവ്, പരിശീലനം എന്നിവയ്ക്കാണു കൂടുതലും ചെലവു വരുന്നത്. തൊഴിലാളികള്‍ക്കു നല്‍കുന്നതിനേക്കാള്‍ തുക ഭരണ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കായും മറ്റു കാര്യങ്ങള്‍ക്കുമായി ചെലവാകുന്നതായി അധികൃതരും സമ്മതിക്കുന്നു.
കൂലിക്കു പുറമേയുള്ള ചെലവ് 40 ശതമാനത്തില്‍ ഒതുക്കണമെന്നു കേന്ദ്രം പലതവണ കേരളത്തിനു നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഫണ്ട് നല്‍കില്ലെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന രീതിയിലുള്ള ഉദ്യോഗസ്ഥ സംവിധാനവും കേരളത്തില്‍ പാലിക്കപ്പെടുന്നില്ല. തൊഴിലുറപ്പു വിവരങ്ങള്‍ അതത് മാസം ക്ലോസ് ചെയ്തശേഷം കേന്ദ്രത്തിനു കൈമാറണം. പണി കഴിഞ്ഞ് എട്ടു ദിവസത്തിനകം മസ്റ്റര്‍ റോള്‍, അറ്റന്‍ഡന്‍സ് വിശദവിവരങ്ങള്‍ അറിയിക്കണം. എന്നാല്‍ മാത്രമേ കൃത്യമായി ഫണ്ട് ലഭിക്കൂ. അതും കൃത്യമായി നടക്കുന്നില്ലെന്നാണ് ആരോപണം.
2015 ഓഗസ്റ്റ് മുതല്‍ 2016 ഓഗസ്റ്റ് വരെ 11,00,8042 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ 2016- 2017 ഓഗസ്റ്റ് വരെ 53,81,599 തൊഴില്‍ദിനങ്ങള്‍ മാത്രമാണുണ്ടായത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണു തൊഴിലുറപ്പു പദ്ധതി ഏറെ പിന്നോട്ടാകുന്നത്. മാസം ഒന്‍പതു കോടി രൂപ വരെ ഓരോ ഗ്രാമപഞ്ചായത്തിനും വേണ്ടി കേന്ദ്രം ചെലവാക്കുന്നുണ്ട്.
മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് ഉള്‍പ്പെടെയുള്ള മേഖലകളില്‍ തൊഴിലുറപ്പു പദ്ധതി വിനിയോഗിക്കാമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും അതും ഫലപ്രദമാകുന്നില്ല. കേരളത്തില്‍ പറമ്പും വഴിയും വൃത്തിയാക്കുന്ന ജോലികളാണു തൊഴിലുറപ്പിലൂടെ ഭൂരിഭാഗവും നടക്കുന്നത്. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള തൊഴില്‍ദിനങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടാത്തതിനു കാരണം ക്രിയാത്മകമായി വിനിയോഗിക്കാനുള്ള കര്‍മ്മപദ്ധതിയുടെ അഭാവമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പദ്ധതിയിലൂടെ 258 രൂപയാണ് കേരളത്തില്‍ പ്രതിദിനം വേതനം നല്‍കുന്നത്. കൂലിയിനത്തില്‍ ലഭിക്കേണ്ട കുടിശികയായ 683.39 കോടി രൂപ നിയമപരമായി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം സഹിതം ഉടന്‍ അനുവദിക്കണമെന്നു കഴിഞ്ഞ മേില്‍ നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ സംസ്ഥാനത്തിന്റെ എട്ടു മാസത്തെ വേതന കുടിശികയായി 750.50 കോടി രൂപ കേന്ദ്രം അനുവദിച്ചു. വിതരണം ചെയ്യുന്ന തുക കൃത്യമായി ഓഡിറ്റ് ചെയ്യണമെന്നും 12 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സര്‍പ്പിക്കണമെന്നും 30 ശതമാനം തുക നിര്‍മാണ സാമഗ്രികള്‍ക്കു വിനിയോഗിച്ച് ആസ്തികള്‍ ഉണ്ടാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പദ്ധതി നടത്തിപ്പില്‍ സംസ്ഥാനം കൂടുതല്‍ ക്രിയാത്മകമാണമെന്ന നിര്‍ദേശവും നല്‍കി.
മംഗളം

