
തട്ടിപ്പില്‍ എന്തു വലുപ്പവ്യത്യാസം ഉമ്മന്‍ ചാണ്ടി…..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാനത്തെ തട്ടിപ്പുകേസുകളില്‍ താരതമ്യേന ചെറിയ കേസാണ് സോളാര്‍ തട്ടിപ്പെന്ന് മറ്റാരു പറഞ്ഞാലും ഒരു മുഖ്യമന്ത്രി പറയാന്‍ പാടില്ലാത്തതാണ്. ഒരു ഭരണാധികാരിക്ക് ഭൂഷണമല്ല ഈ വാക്കുകള്‍. പ്രത്യേകിച്ച് ഇതേ കേസില്‍ ആരോപണ വിധേയമായ ഒരു മുഖ്യമന്ത്രി. ആദ്യം അഞ്ച് കോടിയില്‍ തുടങ്ങിയ തട്ടിപ്പ് പിന്നീട് പത്ത് കോടിയായെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മാധ്യമങ്ങളും പ്രതികളും പറയുന്നതനുസരിച്ച് നടപടിയെടുക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയാകാം. മാധ്യമ വിചാരണയ്ക്ക് വഴങ്ങില്ലെന്നും സോളാര്‍ തട്ടിപ്പ് വഴി ഒരു രൂപപോലും ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നതും ശരിയാകാം. എന്നാല്‍ എത്ര വലിയ ഒരു തട്ടിപ്പിനുള്ള കളമായിരുന്നു ഒരുങ്ങിയിരുന്നതെന്ന റിപ്പോര്‍ട്ടാണ് അനുദിനം പുറത്തു വരുന്നത്. അതില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളും കോണ്‍ഗ്രസ്സ് നേതാക്കളും എംഎല്‍എമാരും എന്തിനു മന്ത്രിമാര്‍ പോലും പങ്കാളികളാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. ചുരുങ്ങിയപക്ഷം തട്ടിപ്പിലെ പ്രധാനകണ്ണിയായ സരിതയുമായി ഇവരില്‍ പലരും പല രീതിയിലും ബന്ധപ്പെട്ടിട്ടുണ്ടെന്നുറപ്പ്. മുഖ്യമന്ത്രിയുടെ പേരും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ആരോപണവിധേയരായ പലരും ടീം സോളാറിന്റെ പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. കോടതിയില്‍ സരിത എന്തൊക്കെയാണ് പറഞ്ഞത് എന്ന ടെന്‍ഷനിലാണ് ഇവരില്‍ പലരും. എന്തായാലും അധികം വൈകാതെ സത്യങ്ങള്‍ പുറത്തു വരും. അതിനിടയില്‍ ഇത്തരമൊരു പ്രസ്താവന മുഖ്യനില്‍ നിന്ന് ഉണ്ടാകരുതായിരുന്നു. അത് ഫലത്തില്‍ അഴിമതിയെ ന്യായീകരിക്കുന്നതാണ്.
എന്തായാലും സമനില തെറ്റിയ അവസ്ഥയിലാണ് ഉമ്മന്‍ ചാണ്ടി എന്നു വ്യക്തം. അതാണ് ഔട്ട് ലുക്കില്‍ വന്ന അട്ടപ്പാടിയിലെ ശിശുമരണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വ്യക്തമാക്കുന്നത്. അട്ടപ്പാടിയില്‍ വേണ്ടത്ര ഭക്ഷണം എത്തിക്കുന്നുണ്ടെന്നും കൊടുക്കുന്ന ഭക്ഷണം ആദിവാസികള്‍ കഴിക്കാത്തതാണ് അവിടുത്തെ പ്രശ്‌നമെന്നുമുള്ള മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍ ചിരിപ്പിക്കുന്നതാണ്. അവിടുത്തെ പ്രശ്‌നം പോഷകാഹാരക്കുറവാണ്, ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്, അതിന് കുറച്ച് സമയം ആവശ്യമുണ്ട്, സര്‍ക്കാര്‍ അവിടെ വിതരണം ചെയ്യുന്ന റേഷനില്‍ അരിക്ക് പുറമെ ചെറുപയറും റാഗിയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ അവര്‍ വേണ്ടരീതിയില്‍ ഈ ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ അതിനെല്ലാം പിന്നില്‍ എത്രയോ വര്‍ഷങ്ങളുടെ ചൂഷണത്തിന്റെ ചരിത്രമുണ്ട്. മുഖ്യധാരാ മലയാളി എന്നഹങ്കരിക്കുന്ന എല്ലാവരും തന്നെ അതിനുത്തരവാദികളാണ്. അതിനെ കേവലം ഇപ്പോഴത്തെ ഭരണത്തെ പ്രശ്‌നമായി ആരോപിക്കുന്ന പ്രതിപക്ഷ നിലപാടും ശരിയല്ല. എന്നാല്‍ ആ ആരോപണത്തിനുള്ള മറുപടി പോലെയാണ് മുഖ്യമന്ത്രി സ്വയം ന്യായീകരിക്കുന്നത്. അഴിമതിയുടെ കാര്യത്തിലെന്നപോലെ ഈ വിഷയത്തിലും ഇത്തരം ന്യായീകരണങ്ങളല്ല ഒരു ഭരണാധികാരിയില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്.

