ഡോക്ടര്‍മാരുടെ സമരം : പെന്‍ഷന്‍ പ്രായം വീണ്ടും ചര്‍ച്ചയാകുമ്പോള്‍..

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ddആരോഗ്യമേഖലയില്‍ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു പി.ജി. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അനശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും പി.ജി, സീനിയര്‍ റെസിഡന്റ്സ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും പഠിപ്പുമുടക്കിലാണ്.  അത്യാഹിതം, ലേബര്‍ റൂം, ഐ.സി.യു, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ സമരമില്ലെങഅകിലും ഇവിടങ്ങളില്‍ അധിക ഡ്യൂട്ടിയായി സേവനമനുഷ്ഠിക്കില്ല എന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഡി.എം.ഇയിലെയും ഡി.എച്ച്.എസിലെയും പെന്‍ഷന്‍ പ്രായവര്‍ധന പിന്‍വലിക്കുക, വര്‍ഷംതോറും നിയമനങ്ങള്‍ നടത്തുക, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക, സ്ഥിരനിയമനങ്ങളിലെ ബോണ്ട് വ്യവസ്ഥ മാറ്റുക, താല്‍ക്കാലിക നിയമനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. കഴിഞ്ഞ  മന്ത്രിസഭായോഗത്തില്‍ ആവശ്യങ്ങള്‍ അവതരിപ്പിക്കാമെന്ന് മന്ത്രി കെ.കെ. ശൈലജ ഉറപ്പുനല്‍കിയെങ്കിലും അതുണ്ടാകാതിരുന്നതിലാണ് സമരം ആരെഭിച്ചതെന്ന്  ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു.
പെന്‍ഷന്‍ പ്രായവിഷയം എന്നും കേരളത്തില്‍ സജീവചര്‍ച്ചാവിഷയമാണ്. സ്വാഭാവികമായും ജീവനക്കാര്‍ അതിനനുകൂലവും ചെറുപ്പക്കാര്‍ അതിനെതിരുമായിരിക്കും. തങ്ങളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്നു പറഞ്ഞ് യുവജനസംഘടനകള്‍ രംഗത്തിറങ്ങും. മറുവശത്ത് ചെറുപ്പക്കാരായ ജീവനക്കാരുടെ പ്രശ്‌നം തങ്ങളുടെ പ്രമോഷന്‍ സാധ്യതകളെ ബാധിക്കുമെന്നതാണ്. മുതിര്‍ന്ന ജീവനക്കാര്‍്ക്കാകട്ടെ കൂടുതല്‍ കാലം സര്‍ക്കാര്‍ വേതനം ലഭിക്കും. ഒരാളുടേയും നിലപാടില്‍ സാമൂഹ്യമായ വീക്ഷണമില്ലെന്നും സവന്തം താല്‍പ്പര്യങ്ങള്‍ മാത്രേയുള്ളു എന്നു വ്യക്തം. ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം പെന്‍ഷന്‍ പറ്റിയാലും ജീവിതത്തില്‍ വലിയ മാറ്റമൊന്നുമുണ്ടാകില്ല. കാരണം പ്രൈവറ്റ് പ്രാക്ടീസ് വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നതുതന്നെ. മറ്റു മിക്ക ജോലികളിലും സ്ഥിതി വ്യത്യസ്ഥമാണ്. കേരളത്തിലെ സാമൂഹ്യാവസ്ഥകളിലെ സമീപകാലമാറ്റങ്ങള്‍ പരിഗണിച്ചായിരിക്കണം ഇക്കാര്യത്തില്‍ നിലപാടടെുക്കാന്‍. എങ്കില്‍ പൊതുവില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നിനെ അനുകൂലിക്കാനേ കഴിയൂ. കേരളത്തിലെ ജനസംഖ്യാവിതരണത്തിന്റെ കണക്കുകള്‍ പല യൂറോപ്യന്‍ രാഷ്ട്രങ്ങളോടും താരതമ്യപ്പെടുത്താവുന്നതാണെന്ന് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൃദ്ധരുടെ ജനസംഖ്യ വര്‍ദ്ധിക്കുന്ന പ്രവണതയാണത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും വൃദ്ധരായിരിക്കാനാണ് സാധ്യത. ശരാശരി ആയുര്‍ദൈര്‍ഘ്യവും വര്‍ദ്ധിച്ചു കഴിഞ്ഞു. ജോലിചെയ്യാന്‍ കഴിയുന്ന വലിയൊരു കാലഘട്ടമാണ് അതു ചെയ്യിക്കാതെ വന്‍തുക അവര്‍ക്കായി പെന്‍ഷന്‍ നല്‍കുന്നത്. പലരും വളരെ ആരോഗ്യവാന്മാരായിരിക്കുമ്പോഴാണ് പെന്‍ഷനാകുന്നത്. എത്രയോ വര്‍ഷമാണ് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. ഇക്കാലയളവില്‍ അവരില്‍ പലരും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കും പോകുന്നു. അല്ലാത്തവരുടെ മനുഷ്യവിഭവശേഷി വെറുതെ പാഴാകുന്നു. വെരുതെയിരിക്കുന്നവര്‍ക്കാണ് വേഗത്തില്‍ അസുഖങ്ങള്‍ ബാധിക്കുക. മാത്രമല്ല പലരും വീടുകളില്‍ ഏകാന്തരാകുന്നു. സര്‍ക്കാരിന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം തന്നെ ശബളത്തിനും പെന്‍ഷനുമായി ഉപയോഗിക്കുന്ന അവസ്ഥയാണല്ലോ കേരളത്തിന്റേത്.
പരമ്പരാഗതമായി പറയുന്ന തൊഴിലില്ലായ്മയാണ് ഇതിനെതിരെ യുവജനസംഘടനകള്‍ ഉന്നയിക്കുന്നത്. എന്നാല്‍ അക്കാലമൊക്കെ എന്നേ മാറികഴിഞ്ഞു എന്നതല്ലേ വസ്തുത. എത്രയോ മേഖലകളില്‍ തൊഴിലിന് ആളെ കിട്ടുന്നില്ല. പഴയപോലെ പിഎസ്സി എഴുതി, ട്യൂഷനുമെടുത്ത് സര്‍ക്കാര്‍ ജോലിക്കുകാത്തിരിക്കുന്നവരും കുറവാണ്. അടിസ്ഥാന തൊഴില്‍ മേഖലകളിലെ ഉത്തരേന്ത്യന്‍ കുടിയേറ്റം വലിയൊരു ചര്‍ച്ചാവിഷയമാണല്ലോ.
എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തവരുടെ കണക്കെടുത്ത് തൊഴിലില്ലാത്തവര്‍ എന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? അവരില്‍ ഭൂരിഭാഗവും കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്നവരാണ്. സര്‍ക്കാരിനെ തൊഴില്‍ ദായകര്‍ മാത്രമായി കാണുന്ന രീതി മാറണം. തൊഴില്‍ സുരക്ഷയും പെന്‍ഷനും മറ്റും സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷണീയതകളാണ്. ജീവനക്കാരുടെ ഔട്ട് പുട്ട് പരിശോധിക്കാനുള്ള സംവിധാനം പോലും അവിടെയില്ല. സ്വകാര്യമേഖലകല്‍ലെ സ്ഥിതി വ്യത്യസ്ഥമാണ്. നല്ല രീതിയിലുള്ള സ്വകാര്യസ്ഥാപനങ്ങളുണ്ട്. മറിച്ച് ജീവനക്കാരെ ചൂഷണം ചെയ്യുന്നവയും ധാരാളം. അവിടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ ആവശ്യമാണ്. മിനിമം വേതനം പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും വേണം. തീര്‍ച്ചയായും സംവരണം സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കണം. അത്തരത്തില്‍ ചിന്തിക്കാതെ സര്‍ക്കാര്‍ തൊഴില്‍ തന്നെ വേണമെന്ന ചിന്താഗതി പൂര്‍ണ്ണമായും മാറണം. കുറെയൊക്കെ അതുമാറി കഴിഞ്ഞു. ഇപ്പോള്‍ അക്കാദമിക് തലത്തില്‍ രണ്ടാംനിരക്കാരാണ് സര്‍ക്കാര്‍ ജോലിക്കായി പ്രധാനമായും ശ്രമിക്കുന്നത്.
കൗമാരത്തോടെ വീടുവിട്ടിറങ്ങി സ്വയം തൊഴില്‍ ചെയ്ത് പഠിക്കുന്ന തലമുറയാണ് പല വികസിത രാഷ്ട്രങ്ങളിലും വളരുന്നത്. അല്ലെങ്കില്‍ അതു മോശപ്പെട്ട അവസ്ഥയായാണ് കരുതപ്പെടുന്നത്. കേരളത്തിലും പുതിയ തലമുറ വീടുവിട്ടിറങ്ങിയില്ലെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന പ്രവണത വളരുന്നുണ്ട്. മറുവശവും അങ്ങനെതന്നെ. ഒരു പ്രായം കഴിഞ്ഞാല്‍ മക്കള്‍ക്ക് ഭാരമാകാതെ മാറിപോകുന്നവരാണ് അവിടങ്ങളിലെ വൃദ്ധരും. അവര്‍ ദമ്പതികളായോ ഒറ്റക്കോ അല്ലെങ്കില്‍ താല്‍പ്പര്യമുള്ളവര്‍ ഒരുമിച്ചോ താമസിക്കുന്നു. തീര്‍ച്ചയായും സര്‍ക്കാരിന്റെ പരിരക്ഷ അവര്‍ക്കുണ്ട്. ആ ഒരു ദിശയിലാണ് നാം മുന്നോട്ടുപോകേണ്ടത്. മറിച്ച് മക്കള്‍ തങ്ങളാഗ്രഹിക്കുന്നപോലെ വളരണമെന്നാഗ്രഹിക്കുന്ന നമ്മള്‍ വൃദ്ധരായ മാതാപിതാക്കളും തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് ജീവിക്കണമെന്നാഗ്രഹിക്കുന്നു. ആ അവസ്ഥ മാറണം. ഒപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രമല്ല, എല്ലാ വൃദ്ധരുടേയും പരിപാലനം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാകണം. ഇപ്പോള്‍ നല്‍കുന്ന തുച്ഛം തുകക്കുപകരം മാന്യമായ പെന്‍ഷന്‍ എല്ലാവര്‍ക്കും നല്‍കണം.  ഇതോടൊപ്പം പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനവും സജീവമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ നടത്തി അനാവശ്യമായി പണം ധൂര്‍ത്തടിക്കലല്ല ഒരു സര്‍ക്കാരിന്റെ കടമ.
തീര്‍ച്ചായായും ആരംഭത്തില്‍ സൂചിപ്പിച്ച പോലെ ഡോക്ടര്‍മാരുടെ വിഷയത്തില്‍ അല്‍പ്പം വ്യത്യാസമൊക്കെ ഉണ്ടാകാമെങ്കിലും പൊതുവില്‍ വൃദ്ധജനങ്ങള്‍ക്കനുകൂലമായ നിലപാടാണ് പെന്‍ഷന്‍ വിഷയത്തില്‍ സ്വീകരിക്കേണ്ടത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply