
ജോലി ചെയ്യാതിരുന്നാല്‍ പണം : കഷ്ടം ഐസക്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അരുണ്‍ എന്ന എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി കപ്പലണ്ടി വിറ്റ് പഠിക്കാനുള്ള പണം കണ്ടെത്തുന്നതിനെ പറ്റി അത്ഭുതത്തോടെ തോമസ് ഐസക് എഴുതിയിരുന്നല്ലോ. തീര്‍ച്ചയായും കേരളത്തില്‍ അത് അത്ഭുതം തന്നെ. പക്ഷെ അതിനോടെടുക്കേണ്ട നിലപാട് എന്താണെന്നതാണ് പ്രശ്‌നം. അക്കാര്യത്തില്‍ ഐസക്കിന്റേത് കാലഹരണപ്പെട്ട നിലപാടാണെന്നു പറയാതെ വയ്യ. അതുകൊണ്ടാണ് ഐസകിന്റെ എഴുത്ത് വായിച്ച് ഒരു സംഘടന കപ്പലണ്ടി കച്ചവടം ഉപേക്ഷിച്ചാല്‍ മാസം തോറും 7000 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ മറുപടി പറയാന്‍ ഐസക്കിന് മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കേണ്ടി വന്നത്. തീരുമാനമെടുക്കേണ്ടത് അരുണാണെങ്കിലും ഐസക് പറയേണ്ടിയിരുന്നത് അത്തരമൊരു നിബന്ധനയില്‍ പണം വേണ്ട എന്നു പറയാനായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സ്വന്തം പഠനത്തിനുള്ള പണം തൊഴില്‍ ചെയ്തു കണ്ടെത്തുന്നത് ലോകത്ത് പുതിയ സംഭവമൊന്നുമല്ല. ബൂര്‍ഷാരാജ്യങ്ങളെന്നു നമ്മള്‍ ആക്ഷേപിക്കുന്ന പല രാഷ്ട്രങ്ങളിലും അതങ്ങനെതന്നെയാണ്. അല്ലെങ്കില്‍ അത് അപമാനമായി പോലും കാണുന്നു. പണം കണ്ടെത്തുക മാത്രമല്ല, പലരും മാറിത്താമസിച്ചാണ് പഠിക്കുന്നതുപോലും. ഇന്ത്യയില്‍ പോലും മഹാനഗരങ്ങളില്‍ ഈ രീതി വ്യാപകമാകുന്നുണ്ട്. പക്ഷെ അധ്വാനത്തെ മഹത്തായ ഒന്നായി കാണുന്ന മാര്‍ക്‌സിസത്തിന് വേരോട്ടമുണ്ടെന്നു പറയുന്ന കേരളത്തിലെ അവസ്ഥ വ്യത്യസ്ഥമാണ്. കായികാധ്വാനത്തോടുള്ള നമ്മുടെ മനോഭാവം ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. അതുകൊണ്ടാണല്ലോ ബംഗാളികള്‍ക്കും ഒറീസ്സക്കാര്‍ക്കും ആസാമികള്‍ക്കും മറ്റും കേരളം പറുദീസയായത്. നല്ലത്. മലയാളികളുടെ ഇത്തരമൊരു മനോഭാവത്തിന്റെ തുടര്‍ച്ചയാണ് വിദ്യാര്‍ത്ഥികളിലും കാണുന്നതും ഈ സംഭവം മഹത്തായ ഒന്നായി തോന്നുന്നതും. 25ഉം മുപ്പതും വയസ്സുവരെ മാതാപിതാക്കളുടെ ചിലവില്‍ പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നവരാണല്ലോ പൊതുവില്‍ നമ്മള്‍. മുമ്പൊക്കെ പഠിപ്പു കഴിഞ്ഞാലും പിഎസ്‌സി ടെസ്റ്റെഴുതി സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുകയായിരുന്നു പതിവ്. പരമാവധി വേണമെങ്കില്‍ ട്യൂഷനെടുക്കും. എന്നിട്ട് തൊഴിലില്ലായ്മയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കും. അക്കാര്യത്തില്‍ ഇപ്പോള്‍ ചെറിയ മാറ്റമുണ്ട്. അത്യാവശ്യം മറ്റു തൊഴിലുകളും ചെയ്യാമെന്നായിട്ടുണ്ട്. യുവജനസംഘടനകള്‍ മാത്രം പഴയ പടി തൊഴിലില്ലായ്മയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കാറുണ്ടെന്നുമാത്രം. അപ്പോഴും പാര്‍ട്ട് ടൈം ജോലി ചെയത് പഠിക്കുക എന്ന രീതി നമ്മില്‍ നിന്ന് അന്യമാണ്. അതു നമുക്ക് അത്ഭുതമാണ്. അഥവാ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ അത് വൈറ്റ് കോളര്‍ ആകണം. അല്ലെങ്കില്‍ ബാലവേലയായിപോലും വ്യാഖ്യാനിക്കപ്പെടും.
ഇത്തരമൊരു സാഹചര്യത്തിലാണ് അരുണിന്റെ കപ്പലണ്ടി വില്‍പ്പനയും ഐസക്കിന്റെ അത്ഭുതവും വാര്‍ത്തയാകുന്നത്. അതിനുശേഷമോ, അരുണ്‍ ചെയ്യുന്ന തൊഴില്‍ നിര്‍ത്തണമെന്നാണ് സഹാനുഭൂതിയുമായി വരുന്നവരുടെ നിബന്ധന. ഐസക്കിനുപോലും അവിടെ സംശയം വരുന്നു. എന്തുചെയ്യാം? അധ്വാനിക്കുന്ന വര്‍ഗ്ഗത്തിനായി നമുക്കങ്ങനെ മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കാം.

