ജനവിരുദ്ധമായ സര്‍ഫാസി നിയമവും ഇരകളും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

sbi

ജീവിക്കാന്‍ വേണ്ടി ഏതെങ്കിലും ബാങ്കില്‍ നിന്നോ സൊസൈറ്റിയില്‍ നിന്നോ ചെറിയ ലോണെടുക്കുന്നവരെ പോലും വന്‍ കടബാധ്യത യിലെത്തിക്കുകയും അവസാനം ജപ്തിയിലും കൂട്ട ആത്‌നഹത്യകളിലും എത്തിക്കുന്ന സര്‍ഫാസി നിയമം ഭേദഗതി ചെയ്യുക എന്ന ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. സാധാരണക്കാരുടെ സ്വാഭാവികമായ അവകാശങ്ങള്‍ക്കുപോലും ഒരു വിലയും നല്‍കാതെയാണ് കണ്ണില്‍ ചോരയില്ലാത്ത ഈ നിയമവുമായി അധികാരികള്‍ മുന്നോട്ടുപോകുന്നത്. അതിന്റെ തുടര്‍ച്ചയായി തെരുവിലിറങ്ങാനും അവസാനം ആത്മഹത്യയില്‍ അഭയം തേടാനുമല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥയിലാണ് നൂറുകണക്കിനു കുടുംബങ്ങള്‍. സര്‍ഫാസി നിയമത്തിനെതിരെ രൂപീകരിതച്ചിട്ടുള്ള സമരസമിതിയുടെ നേതൃത്വത്തില്‍ പല രീതിയിലുളള ഇടപെടലുകള# നടത്തുകയും പലര്‍ക്കും നീതി നേടി കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മുഖ്യധാരാ പ്രസ്ഥാനങ്ങളോ മാധ്യമങ്ങളോ ഭരണാധികാരികളോ ഈ വിഷയത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ല എന്നതാണ് വസ്തുത.
ധനകാര്യമേഖലയിലെ കരിനിയമമന്നു പറയാവുനന സര്‍ഫാസി നിയമത്തിനിരയായി എറണാകുളത്ത് ഒരു ദരിദ്ര കുടുംബം കൂടി തരുവിലിറങ്ങുന്ന വാര്‍ത്ത വന്നിരിക്കുന്നു. 2010 ല്‍ ഉദയംപേരൂര്‍ എസ് ബി ടിയില്‍ നിന്ന് 5 ലക്ഷം രൂപ ഭവന വായ്പ്പയെടുത്ത വൈറ്റമ്പശ്ശേരി വീട്ടില്‍ സുധീറും കുടുംബവും താമസിക്കുന്ന വീട് സര്ഫാസി നിയമപ്രകാരം ജപ്തി ചെയ്ത് ലേലത്തിന് വക്കാനാണ് നീക്കം. സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളും, ഭാര്യയും രോഗിയായ ഭര്‍ത്താവും, വൃദ്ധയായ മാതാവും എവിടേക്ക് പോകുമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്. രോഗബാധിതതനായി തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സുധീറിന് 2016 മുതല്‍ വായ്പ വതിരിച്ചടക്കാന്‍ കഴിയാതെ വന്നിരുന്നു. ജപ്തി ഭീഷണി നേരിടാന്‍ തുടങ്ങിയപ്പോള്‍ സുധീറും കുടുംബവും മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ മുഖ്യമന്ത്രി കളക്ടര്‍ക്കും, കളക്ടര്‍ എല്‍ഡിഎം നും കൈമാറിയെങ്കിലും ഇതുവരേയും സുധീറിന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായിട്ടില്ല. 718329 രൂപയും മൂന്ന് വര്‍ഷത്തെ പലിശയും, മറ്റു ചിലവുകളും സുധീറില്‍ നിന്ന് ഈടാക്കാന്‍ വിപണിയില്‍ 50 ലക്ഷം വിലമതിക്കുന്ന സുധീറിന്റെ കിടപ്പാടവും 3.21 സെന്റ് സ്ഥലവും 216000 രൂപക്കാണ് ബാങ്ക് ലേലത്തിന് വച്ചിരിക്കുന്നതത്രെ. സര്‍ഫാസി നിയമത്തിന് ഇരയായി തെരുവിലിറങ്ങുകയും, ആത്മഹത്യ ചെയ്യുകയും ചെയ്ത അനേകം സാധാരണക്കാരുടെ പട്ടികയില്‍ സുധീറും കുടുംബവും കൂടി ഇടംപിടിക്കുകയാണ്. സര്‍ഫാസി വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ ഇടപെട്ട് ജപ്തി തടഞ്ഞെങ്കിലും അതെത്രകാലത്തേക്ക് എന്നു പറയാന്‍ കഴിയില്ല.
2002 ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ സര്‍ഫാസി എന്ന പേരില്‍ അറിയപ്പെടുന്ന സെക്യുരിറ്റൈസഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫൊഴ്‌സ്‌മെന്റ് ഓഫ് സെക്യുരിറ്റി ഇന്‍ട്രസ്റ്റ് ആക്റ്റ് പാസ്സാക്കുന്നത്.നവ ലിബറല്‍ സാമ്പത്തിക നയത്തിന്റെ വര്‍ത്തമാനകാലത്ത് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക,ധന വിപണിയിലെ കഴുത്തറപ്പന്‍ മത്സരങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ വച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നതെന്നായിരുന്നു അവകാശവാദം. ഈ നിയമം ബാങ്കുകള്‍ക്ക് കിട്ടാനുള്ള കടം തിരിച്ചു പിടിക്കാന്‍ വിപുലമായ അധികാരങ്ങള്‍ നല്‍കുന്നു. മുന്‍കാലങ്ങളില്‍ കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ സിവില്‍നിയമമനുസരിച്ച് സിവില്‍ കോടതികളെ ആണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ സിവില്‍ കോടതികളിലെ നടപടികളുടെ കാലദൈര്‍ഘ്യം ആഗോളികരണത്തിന്റെ കാലത്ത് ബാങ്കുകളുടെ മത്സരശേഷിയെ ബാധിക്കുമെന്നതിനാലാണ് സര്‍ക്കാര്‍ വിപുലമായ അധികാരം ബാങ്കുകള്‍ക്ക് നല്‍കിയത്.ഇതനുസരിച്ച് നല്‍കിയ വായ്പ തിരിച്ചടക്കുന്നതില്‍ 60 ദിവസത്തെ കാലതാമസം വരുത്തിയാല്‍ വായ്പക്ക് ഈടായി നല്‍കിയ വസ്തുവിന്മേല്‍ ബാങ്കിന് നടപടികള്‍ സ്വീകരിക്കാം.മൂന്നു സാധ്യതകളാണ് ഇതുപ്രകാരം ബാങ്കിനുള്ളത്.ബാങ്കിന് നേരിട്ട് വസ്തു ഏറ്റെടുക്കാം അല്ലെങ്കില്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രറ്റ് കോടതിയെ സമീപിച്ച് വസ്തു ജപ്തി ചെയ്യാം അതുമല്ലെങ്കില്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യുണല്‍ വഴി നടപടികള്‍ സ്വീകരിക്കാം.ഇതില്‍ എതായിരുന്നാലും പഴയ സിവില്‍ നടപടിക്രമങ്ങള്‍ പോലെ പരിശോധനകള്‍ ഒന്നുമില്ലാതെ വളരെ പെട്ടെന്ന് തന്നെ ബാങ്കുകള്‍ക്ക് വസ്തു ജപ്തി ചെയ്ത് കടം തിരിച്ചു പിടിക്കാനാവും. ഒരു നീതിന്യായ വിചാരണയുമില്ലാത്ത കടാശ്വാസമോ കടപരിഹാരമോ ഇല്ലാത്ത അതിവേഗ പിടിച്ചെടുക്കല്‍ തീര്‍പ്പുകളാണു ഉണ്ടാകുന്നത്. മറുവശത്ത് കടക്കെണിയിലായവരുടെ വസ്തുവകകള്‍ ചുളുവിലയ്ക്ക് തട്ടിയെടുക്കാന്‍ റിയല്‍ എസ്റ്റേറ്റ് കഴുകന്മാര്‍ വട്ടമിട്ട് പറക്കുകയാണ്. മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ കുറഞ്ഞ തുകയില്‍ ലേലം ചെയുന്നത് ഭൂ മാഫിയയെ സഹായിക്കാനാണെന്നും, ബാങ്കും ഭൂ മാഫിയയും തമ്മില്‍ നേരത്തെ പറഞ്ഞുറപ്പിച്ചിട്ടുള്ള കച്ചവടമാണു ഇവിടെ നടക്കുന്നത് എന്നും ആരോപണമുണ്ട്. കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപാ വരുന്ന വായ്പകള്‍ എഴുതി തള്ളാന്‍ യാതൊരു മടിയും കാണിക്കാത്ത ബാങ്കുകള്‍ വീടുനിര്‍മ്മാണം,വിദ്യാഭ്യാസം,ചികിത്സ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ പരിഹരിക്കാനായി വായ്പയെടുക്കുന്ന സാധാരണക്കാരുടെ നേരൊണ് ഈ നിയമം ഉപയോഗിക്കുന്നത്. സത്യത്തില്‍ ഈ ബാങ്കുകള്‍ കോര്‍പ്പറേറ്റുകളുടെ മൂലധന സമാഹരണത്തിനുള്ള എജെനസികള്‍ ആവുകയാണ്.
കേരളത്തിലെ ബാങ്ക് വായ്പകള്‍ പരിശോധിച്ചാല്‍ അതില്‍ നല്ലൊരു പങ്കും സ്വന്തമായി സ്ഥലം വാങ്ങുന്നതിനും,വീടുവെക്കുന്നതിനും,വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും,ചികിത്സാ ചെലവിനും,വിവാഹ ചിലവുകള്‍ക്കും മറ്റും ആണെന്ന് കാണാം. തങ്ങളുടെ ചെറുകിട വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കു മൂലധനമായി ബാങ്ക് വായ്പ സ്വീകരിക്കുന്നവരും ഉണ്ട്. ഇത്തരക്കാര്‍ക്ക് നേരെയാണ് ബാങ്കുകള്‍ സര്‍ഫാസി നിയമം ഉപയോഗിക്കുന്നത്. അതിന്റെ ഫലമായി തെരുവിലേക്കാട്ടി പായിക്കുന്നവരുടെ എണ്ണം കൂടുതലാണ്.
ഈ നിയമത്തിന്റെ മറവില്‍ മറ്റൊരു തട്ടിപ്പും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നാലോ അഞ്ചോ സെന്റ് ഭൂമി മാത്രമുള്ളവരാണ് തട്ടിപ്പിനു വിധേയമാകുന്നത്. അവരുടെ കൈവശമുള്ള ഭൂമി മതിയായ ഈടാവുകയില്ല അല്ലെങ്കില്‍ തിരിച്ചടക്കാനുള്ള ശേഷിയില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ബാങ്കുകള്‍ വായ്പ നിഷേധിക്കുകയാണ് പതിവ്.ഈ സാഹചര്യം മുതലെടുത്ത് രംഗത്തെത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ വായ്പ ശരിയാക്കി തരാമെന്നു പറഞ്ഞ് അവരുടെ വിശ്വാസം നേടിയെടുക്കുകയും അതിനുള്ള തന്ത്രമെന്ന നിലയില്‍ ഭൂമി താല്ക്കാലികമായി ഈ ക്രിമിനല്‍ സംഘത്തിലെ ആരുടെയെങ്കിലും പേരില്‍ തീറാധാരം രജിസ്‌റെര്‍ ചെയ്തു വാങ്ങുകയും ചെയ്യുനനു. ആ തീറാധാരം പണയപ്പെടുത്തി വായ്പയെടുക്കുന്നു. ഒരു വിഹിതം മാത്രം യഥാര്‍ത്ഥ വസ്തുവുടമക്ക് നല്‍കുന്നു. ബാങ്കില്‍ നിന്നും ജപ്തി നടപടി വരുമ്പോള്‍ മാത്രമാണ് താന്‍ വഞ്ചിക്കപ്പെട്ടെന്നു അയാള്‍ തിരിച്ചറിയുക. എറണാകുളം ജില്ലയില്‍ പനമ്പുകാട് എന്ന പ്രദേശത്ത് 14 ഓളം കുടുംബങ്ങളാണ് ക്ലബ്ബിങ്ങ് വായ്പ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വായ്പാ തട്ടിപ്പിന് ഇരയായി ജപ്തി ഭീഷണി നേരിടുന്നത്.അതില്‍ ഭൂരിപക്ഷവും ദളിതരാണ്.
ഈ നിയമം കേന്ദ്ര നിയമമായതിനാല്‍ തങ്ങള്‍ക്കു ഒന്നും ചെയ്യാനില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും അതിനു നേതൃത്വം നല്‍കുന്ന രാഷ്ട്രീയ നേതാക്കന്മാരുടെയും നിലപാട്.എന്നാല്‍ നിയമം ജനങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ ഭേദഗതി ചെയ്യുന്നതിനും,സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികള്‍ നിറുത്തിവെക്കാനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇവരാരും തയ്യാറാവുന്നില്ല.മാത്രവുമല്ല വായ്പാ തട്ടിപ്പിനിരയായവര്‍ക്ക് അവരുടെ നഷ്ടപ്പെട്ട ഭൂമി വീണ്ടെടുത്തു നല്‍കാനും,വായ്പാ തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റകാരെ മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. അതുതന്നെയാണ് ബാങ്കുകള്‍ക്കും തട്ടിപ്പുകാര്‍ക്കും ഗുണകരമാകുന്നതും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply