ചില വയോജനദിന ചിന്തകള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

vvv

ഒരു ലോകവയോജനദിനം കൂടി കടന്നു പോകുമ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ നിരവധി. വൃദ്ധരായവരെ മക്കള്‍ പരിചരിക്കുന്നില്ല, കറിവേപ്പില പോലെ വലിച്ചെറിയുന്നു, വൃദ്ധസദനങ്ങളിലാക്കുന്നു എന്നിങ്ങനെയുള്ള പതിവു മുറവിളികളില്‍ ഒരര്‍ത്ഥവുമില്ല. വിഷയത്തെ കുറെകൂടി ഗൗരവമായി സമീപിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
പെരുകുന്ന വൃദ്ധസദനങ്ങളെ കുറിച്ചുള്ള കോലാഹലങ്ങളില്‍ യാതൊരര്‍ത്ഥവുമില്ല. മറിച്ച് നല്ല രീതിയിലുള്ള വൃദ്ധസദനങ്ങള്‍ ഉണ്ടാകുകയാണ് വേണ്ടത്. മക്കളെ വളര്‍ത്തുന്നത് വാര്‍ദ്ധക്യത്തില്‍ തങ്ങളെ പരിചരിക്കാനാണെന്ന ധാരണയാണ് ആദ്യം മാറ്റേണ്ടത്. തീര്‍ച്ചയായും നാട്ടില്‍തന്നെ കൂടെയുള്ളവര്‍ അതു ചെയ്യേണ്ടതാണ്. എന്നാല്‍ തൊഴിലിനുവേണ്ടി ലോകം മുഴുവന്‍ യാത്രചെയ്യുന്ന മലയാളികള്‍ അതിനുപകരം മാതാപിതാക്കളെ പരിചരിച്ച് വീട്ടിലിരിക്കണോ? അവിടെയാണ് സ്വാകാര്യാടിസ്ഥാനത്തിലും പൊതുഉടമയിലുമുള്ള വൃദ്ധസദനങ്ങളുടെ പ്രസക്തി. അവ ഭംഗിയായി കൊണ്ടുനടക്കുകയും സോഷ്യല്‍ ഓഡിറ്റിംഗ് നിര്‍ബന്ധമാക്കുകയും ചെയ്യുകയാണ് വേണ്ടത്. ക്രഷുകള്‍ മോശമല്ലാത്ത നമുക്ക എങ്ങനെയാണ് വൃദ്ധസദനങ്ങളും പകല്‍വീടുകളും മോശമാകുന്നത്. ഒന്നുമില്ലെങ്കില്‍ വീടുകളിലെ അന്യവല്‍ക്കരണത്തേക്കാള്‍ എത്രയോ ഭേദമാണ് സമപ്രായക്കാരുടെ കൂടെയുള്ള ജീവിതം.
ജനസംഖ്യാവിതരണത്തിന്റെ തോത് പരിശോധിച്ചാല്‍ കേരളത്തിന്റെ പോക്ക് വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാണെന്ന് പറയാറുണ്ട്. കുട്ടികളുടേയും ചെറുപ്പക്കാരുടേയും എണ്ണം കുറയുകയും വൃദ്ധരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ചെറുപ്പക്കാരാകട്ടെ വലിയൊരു ഭാഗം പ്രവാസികളുമാകുന്നു. (ചെറുപ്പക്കാരായ അന്യസംസ്ഥാനതൊഴിലാളികള്‍ ലക്ഷക്കണക്കിനുണ്ടെന്നത് വേറെ കാര്യം. അതുണ്ടാക്കുന്ന പ്രതികരണങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ നടക്കേണ്ടതുണ്ട്) വൃദ്ധരില്‍ വലിയൊരു ഭാഗം കിടപ്പിലാണ്. അവരെ പരിചരിച്ച് തകരുന്ന കുടുംബങ്ങള്‍ നിരവധി. ഈ സാഹചര്യത്തെ കേവലം മക്കളുടെ വിഷയമായി എടുക്കുന്നതു തന്നെ തെറ്റാണ്. ഒരു സാമൂഹ്യപ്രശ്‌നമായി തന്നെ ഇതിനെ കാണണം. വൃദ്ധരുടെ പരിചരണം സ്‌റ്റേറ്റിന്റെ ഉത്തരവാദിത്തമാകണം. പ്രത്യകിച്ച് വര്‍ഷങ്ങളായി കിടക്കുന്നവര്‍, മറവിരോഗത്തിന് ഇരയായവര്‍… അവരുടെ കിടപ്പ് ആ കുടുംബങ്ങളെ തകര്‍ത്തു തരിപ്പണമാക്കും. അവിടെ ഭരണകൂടത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്.
നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ നടത്തി അനാവശ്യമായി പണം ധൂര്‍ത്തടിക്കാനല്ല ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. വ്യവസായങ്ങളും വ്യാപാരങ്ങളുമെല്ലാം സ്വകാര്യമേഖലയില്‍ നടക്കട്ടെ. കുടിവെള്ളം, മാലിന്യം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന മേഖലകളിലാണ് ഒരു ജനകീയ സര്‍ക്കാര്‍ ഊന്നേണ്ടത്. (ഇവിടെ ഇവയെല്ലാം സ്വകാര്യവല്‍ക്കരിച്ച് കഴുത്തറപ്പന്‍ മത്സരത്തിനു നല്‍കുന്നു). അതോടൊപ്പം കൂട്ടേണ്ട ഒന്നാണ് വൃദ്ധപരിചരണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മരണംവരെ പെന്‍ഷന്‍ കൊടുക്കുന്നുണ്ടല്ലോ. അവരെപോലെതന്നെ പല രീതിയിലും ജീവിതം മുഴുവന്‍ സമൂഹത്തെ സേവിച്ചവരാണ് എല്ലാവരും. വാര്‍ദ്ധക്യത്തില്‍ അവരുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയാണ്. അഥവാ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ നയങ്ങള്‍ക്കൊപ്പം മികച്ച രീതിയില്‍ വൃദ്ധസദനങ്ങളും പകല്‍വീടുകളും ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സാമ്പത്തിക ശേഷിയുള്ള മക്കള്‍ വൃദ്ധരെ പുറംതള്ളുന്നതില്‍ കര്‍ശന നടപടി വേണമെന്നത് ശരി. അപ്പോഴും ഇത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് തത്വത്തില്‍ അംഗീകരിക്കണം.
കൗമാരത്തോടെ വീടുവിട്ടിറങ്ങി സ്വയം തൊഴില്‍ ചെയ്ത് പഠിക്കുന്ന തലമുറയാണ് പല വികസിത രാഷ്ട്രങ്ങളിലും വളരുന്നത്. അല്ലെങ്കില്‍ അതു മോശപ്പെട്ട അവസ്ഥയായാണ് കരുതപ്പെടുന്നത്. നമ്മുടെ അവസ്ഥ എന്താണെന്നറിയാമല്ലോ. മറുവശവും അങ്ങനെതന്നെ. ഒരു പ്രായം കഴിഞ്ഞാല്‍ മക്കള്‍ക്ക് ഭാരമാകാതെ മാറിപോകുന്നവരാണ് അവിടങ്ങലിലെ വൃദ്ധരും. അവര്‍ ദമ്പതികളായോ ഒറ്റക്കോ അല്ലെങ്കില്‍ താല്‍പ്പര്യമുള്ളവര്‍ ഒരുമിച്ചോ താമസിക്കുന്നു. തീര്‍ച്ചയായും സര്‍ക്കാരിന്റെ പരിരക്ഷ അവര്‍ക്കുണ്ട്. ആ ഒരു ദിശയിലാണ് നാം മുന്നോട്ടുപോകേണ്ടത്. മറിച്ച് മക്കള്‍ തങ്ങളാഗ്രഹിക്കുന്നപോലെ വളരണമെന്നാഗ്രഹിക്കുന്ന നമ്മള്‍ വൃദ്ധരായ മാതാപിതാക്കളും തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് ജീവിക്കണമെന്നാഗ്രഹിക്കുന്നു. അല്ലെങ്കില്‍ നോക്കുക. 50ഉം അറുപതും വയസ്സുകളില്‍ വിധവകളും വിഭാര്യരുമാകുന്ന എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. എന്തുകൊണ്ട് അവരില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഒരുമിച്ച് ജീവിച്ചുകൂടാ? അതെ, വൃദ്ധവിവാഹം തന്നെ. അതുവഴി അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സന്തോഷകരമായ വാര്‍ദ്ധക്യമായിരിക്കും. അതിനുപക്ഷെ നാം സമ്മതിക്കുമോ? അത് കുടുംബത്തിനും മക്കള്‍ക്കും നാണക്കേടല്ലേ? പിന്നെ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. അതിനു പക്ഷെ പരിഹാരം സാധ്യമാണ്. വിഷയം നമ്മുടെ മിഥ്യാഭിമാനം തന്നെ. എന്തിന്, മിഥ്യാഭിമാനം കൊണ്ട് വൃദ്ധസദനത്തിലാക്കാതെ വൃദ്ധരെ പീഡിപ്പിക്കുന്നവരും കുറവല്ലല്ലോ.
ഇന്ത്യയില്‍ പോലും വന്‍നഗരങ്ങളിലെ ഫല്‍റ്റുസമുച്ചയങ്ങളില്‍ വൃദ്ധരുടെ അസോസിയേഷനുകളുണ്ട്. എന്നും അവര്‍ ഒന്നിച്ചിരിക്കുന്നു. രാഷ്ട്രീയ വിഷയങ്ങള്‍ മുതല്‍ വ്യക്തിപരമായ വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്നു. ഒരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എല്ലാവരും കൂടി അയാളുടെ വീട്ടില്‍ പോയി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നു. ബുദ്ധിമുട്ടുള്ളവര്‍ പരസ്പരം സഹായിക്കുന്നു. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളെ സമീപിക്കുന്നു. നഗരജീവിതത്തില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധമില്ലാതാകുന്നു എന്നാരോപിക്കുന്ന പ്രബുദ്ധമലയാളികളുടെ നാട്ടിലോ? നമ്മുടെ ഫല്‍റ്റുകളിലും ഹൗസിംഗ് കോളനികളിലും നാട്ടിന്‍പുറത്തുമെല്ലാം വൃദ്ധുടെ സംഘടനകളുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ആരാണ് തടസ്സം നില്‍ക്കുക? മക്കള്‍തന്നെ. എന്നാല്‍ അത്തരം സംഘടനകളാണ് ഇപ്പോഴത്തെ അനിവാര്യത.
മനുഷ്യരുടെ ശരാശരി പ്രായം ഉയരുകയും പഴയതുപോലെ തൊഴിലില്ലായ്മ ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം കൂ്ടടുകയാണ് വേണ്ടത്. ആദ്യഘട്ടമായി അത് 60 എങ്കിലും ആക്കണം. കാര്യമായ ആരോഗ്യപ്രശ്‌നങ്ങെളൊന്നുമില്ലാത്തവരെ വീട്ടിലിരുത്തി പെന്‍ഷന്‍ കൊടുത്താല്‍ അതെത്ര ദേശീയ നഷ്ടമാണ്. അതവരെ കൂടുതല്‍ വൃദ്ധരാക്കുകയും ചെയ്യും. അതേസമയം എഴുപതും എണ്‍പതുമൊക്കെ കഴിഞ്ഞവര്‍ പൊതുസമൂഹത്തെ നയിക്കുന്നതില്‍ നിന്ന് വിനയത്തോടെ ഒഴിഞ്ഞുനില്‍ക്കുകയാണ് വേണ്ടത്. പ്രത്യകിച്ച് പുതുചിന്തകള്‍ ഉള്‍ക്കൊള്ളാനാകാത്തവര്‍. രാഷ്ട്രീയ – സാഹിത്യ – സാംസ്‌കാരിക രംഗത്തൊക്കെ ഇവര്‍ക്കാണല്ലോ ഇന്ന് ആധിപത്യം. പൊതുവിലത് സമൂഹത്തെ പുറകോട്ടാണ് നയിക്കുന്നത്.
കേരളം നേരിടാന്‍ പോകുന്ന ഏറ്റവും ഗുരുതരമായ വിഷയം വൃദ്ധരുടേതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മറ്റുപല കാര്യങ്ങളിലുമെന്നപോലെ വെറുതെ വാചകമടിക്കുകയല്ലാതെ ക്രിയാത്മകമായ ഒന്നും ഇക്കാര്യത്തില്‍ നാം ചെയ്യുന്നില്ല എന്നതാണ് വസ്തുത. മിഥ്യയായ അഭിമാനബോധങ്ങള്‍ മാറ്റിവെച്ച് ഈ വിഷയത്തെ സമീപിച്ചാല്‍ മാത്രമേ ഒരു പരിഹാരമുണ്ടാകൂ എന്നതാണ് യാഥാര്‍ത്ഥ്യം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply