
ചരിത്രസ്മാരകങ്ങള്‍ തകര്‍ക്കല്ലേ മിസ്റ്റര്‍ പ്രതാപന്‍……
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കുത്തരവാദിത്തമില്ലേ? ഇല്ല എന്നു പറയുന്നത് മറ്റാരുമല്ല, പരിസ്ഥിതിക്കും പൈതൃകത്തിനും സംസ്‌കാരത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഹരിത എംഎല്‍എ ടി എന്‍ പ്രതാപന്‍. എന്തൊരു വൈരുദ്ധ്യം…….?
മലയാളിക്ക് മാള എന്നുകേട്ടാല്‍ ആദ്യമോര്‍മ്മ വരുക ആരെയാണ്? സംശയമില്ല, കെ കരുണാകരനെതന്നെ. മാളയുടെ മാണിക്യമായ കരുണാകരന്റെ പേരിലാണല്ലോ മാള അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മാളക്ക് മറ്റൊരു ചരിത്രമുണ്ട്. അത് ലോക രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. ആ കഥകള്‍ പറയുന്ന ചില ചരിത്രസ്മാരകങ്ങള്‍ ഇവിടെ അവശേഷിക്കുന്നുണ്ട്. കരുണാകരന്റെ പേരില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിച്ച് ഈ ചരിത്രസ്മാരകങ്ങളെ ഇല്ലാതാക്കാനാണ് പ്രതാപന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതെന്ന് മാളക്കാര്‍ പറയുന്നു.
ഒരുകാലത്ത് ഭയാനകമായ പീഡനങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ലോകം മുഴുവന്‍ അലഞ്ഞ യഹൂദരുടെ മാളയിലെ സാംസ്‌കാരികാവശിഷ്ടങ്ങളെയാണ് വിവക്ഷിക്കുന്നത്. ചരിത്രത്തിന്റെ ശേഷിപ്പുകളായ ജൂതശ്മശാനത്തിന്റേയും സിനഗോഗിന്റേയും കുറെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് കരുണാകരന്റെ പേരില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. കരുണാകരനോട് തനിക്കും നാടിനുമുള്ള വികാരം മനസ്സിലാക്കണമെന്നാണ് പ്രതാപന്‍ പറയുന്നത്. അതാണോ പ്രധാനം ഈ അവശിഷ്ടങ്ങള്‍ സംരക്ഷിക്കുന്നതോ? കരുണാകരന് സ്മാരകം നിര്‍മ്മിക്കണമെങ്കില്‍ മറ്റു സ്ഥലം കണ്ടെത്തുകയല്ലേ വേണ്ടത്?
എഡി ഒന്നാം നൂറ്റാണ്ടില്‍തന്നെ അഭയം തേടി യഹൂദര്‍ കേരളത്തിലുമെത്തി. ആദ്യം കൊടുങ്ങല്ലൂരില്‍. പിന്നെ തൊട്ടടുത്തുള്ള മാളയില്‍. പിന്നെ മട്ടാഞ്ചേരിയില്‍… മാളയുടെ ഹൃദയഭാഗത്ത് രോഡിനിരുവശവും നിരനിരയായിട്ടായിരുന്നു ഇവരുടെ വീടുകള്‍. തൊഴില്‍ മുഖ്യമായും തുകല്‍, മുട്ട, മരം തുടങ്ങിയ കച്ചവടം. വീടുകളുടെ താഴത്തെ നിലകളില്‍ കച്ചവടം, മുകളില്‍ താമസം. ചുരുങ്ങിയത് ഇത്തരത്തില്‍ 40 വീടുകളെങ്കിലും മാള സെന്ററിലുണ്ടായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു.
അവന്റെ ദിനങ്ങള്‍ മാഞ്ഞുപോകുന്ന നിഴല്‍ പോലെയാകുന്നു (സങ്കീര്‍ത്തനങ്ങള്‍ 144: 4)
ഞങ്ങളുടെ വഷങ്ങള്‍ ഒരു നെടുവീര്‍പ്പുപോലെ അവസാനിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 90:9)
മാളയിലെ സിനഗോഗില്‍ കൊത്തിവെച്ചിട്ടുള്ള വരികള്‍. ബൈബിള്‍ പഴയ നിയമത്തിലും ഈ വരികളുണ്ട്. ഇവിടെ ആദ്യ സിനഗോഗ് സ്ഥാപിച്ചത് 1345ല്‍. ഇപ്പോള്‍ അവശേഷിക്കുന്നത് സ്ഥാപിച്ചത് 1568ല്‍. സ്വന്തമായ ഒരു രാജ്യം സ്വപ്‌നം കണ്ടായിരുന്നു ഈ വരികള്‍ അന്നു കുറിക്കപ്പെട്ടത്. 1948ല്‍ ഇസ്രായേല്‍ രൂപം കൊണ്ടപ്പോള്‍ ലോകത്തെതെങ്ങുമെന്നപോലെ മാളയില്‍ നിന്നും യഹൂദര്‍ യാത്രയായി. 1955ലായിരുന്നു അവസാന യഹൂദനും യാത്രയായത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന തങ്ങളുടെ മാള ജീവിത്തതിന്റെ അവശിഷ്ടങ്ങളായ സിനഗോഗും 1345ല്‍തന്നെ നിര്‍മ്മിച്ച ശ്മശാനവും പഞ്ചായത്തിനു കൈമാറിയാണ് ഇവര്‍ സ്വന്തം മണ്ണിലേക്കും കാലത്തേക്കും തിരിച്ചുപോയത്. 1954 ഡിസബര്‍ നാലിനു തയ്യാറാക്കി 1955 ജനുവരി 4നു വടമ രജിസ്റ്റര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആറാം നമ്പര്‍ കരാറാണ് ഈ കൈമാറ്റത്തിന്റെ അടിസ്ഥാനരേഖ. മറ്റൊരു വിഭാഗത്തിന്റെ ആരാധലയമാക്കരുത്, അറവുശാല ആക്കരുത്, കൈമാറ്റം പാടില്ല, കടന്നു കയറ്റവും കയ്യേറ്റവുമില്ലാതെ സംരക്ഷിക്കണം, കുഴിക്കരുത്, അറ്റകുറ്റപണികള്‍ മാത്രം നടത്തണം, കൈമാറ്റത്തിന്റെ ചരിത്രം ലിഖിതം ചെയ്യണം, മണ്ണെടുക്കരുത്, ചുറ്റുമതിലും ഗേയ്റ്റും ഉണ്ടാക്കി സംരക്ഷിക്കണം, മറ്റൊരു ഉപയോഗത്തിനു വിട്ടുകൊടുക്കാതെ ഇന്നത്തെ നിലയില്‍ സംരക്ഷിക്കണം, ഒരു യഹൂദന് എന്നായാലും ശ്മശാനം ഉപയോഗിക്കാന്‍ അവകാശമുണ്ടാകണം തുടങ്ങിയ നിബന്ധനകള്‍ കരാറില്‍ എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ പോയപ്പോള്‍ എല്ലാ നിബന്ധനകളും നാം അട്ടിമറിച്ചു. 23 ശവകല്ലറയുണ്ടായിരുന്നിടത്ത് ഇന്നുള്ളത് മൂന്നുമാത്രം. ഹോം ഗാര്‍ഡ്‌സ് ഇവിടെ ഷൂട്ടിംഗ് പരിശീലനം നടത്തി. ഫലവൃക്ഷത്തോട്ടമുണ്ടാക്കി. സിനഗോഗിനുമുന്നില്‍ വ്യാപാരസമുച്ചയം നിര്‍മ്മിച്ചു. നേരത്തെ തന്നെ ശ്മശാനത്തിന്റെ ഒരു ഭാഗം സ്‌റ്റേഡിയമാക്കി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരു കൊടുത്തു. ശ്മശാനത്തിന്റെ മതില്‍ ആരോ തകര്‍ത്തു. ഈ സാഹചര്യത്തില്‍ അസോസിയേഷന്‍ ഓഫ് കേരള ജ്യൂസ് എന്ന സംഘടന കോടതിയിലെത്തി. ശ്മശാനവും സിനഗോഗും അതുപോലെ സംരക്ഷിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു. ഒരു വിഭാഗം പേര്‍ യഹൂദ സ്മാരക സംരക്ഷണ സമിതി ഉണ്ടാക്കി. 1996ല്‍ എം.എല്‍.എയായിരുന്ന ലോനപ്പന്‍ നമ്പാടന്‍ മാസ്റ്റര്‍ നിയമസഭയില്‍ പ്രശ്‌നമുന്നയിച്ചു. തുടര്‍ന്ന് ശവക്കല്ലറകള്‍ പുതുക്കിപണിത് സംരക്ഷിക്കാനുള്ള നപടികളുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു അംഗീകരിച്ച പന്ത്രണ്ടരലക്ഷം രൂപ കൊണ്ടു സിനഗോഗിന്റെ അറ്റകുറ്റപണികള്‍ നടത്തി. അതെല്ലാമാണ് ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
വിശാലമായ തലത്തില്‍ മുസറീസ് സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇത്തരമൊരു നീക്കമെന്നതാണ് തമാശ. അതിനായി ഇല്ലാത്ത കോടതിവിധിയേയും കൂട്ടുപിടിക്കുന്നതായി പരാതിയുണ്ട്. പ്രതാപന്‍ മനസ്സിലാക്കണ്ടത് ഒന്നുമാത്രം. താങ്കളുടെ കരുണാകരനോടുള്ള കടപ്പാട് തീര്‍ക്കാനുള്ളതല്ല ചരിത്രം അവശേഷിപ്പിച്ച ഈ പൈതൃകങ്ങള്‍. അവ എന്നന്നേക്കുമായി സംരക്ഷിക്കാനാണ് സംസ്‌കാരമുള്ള ജനത ചെയ്യേണ്ടത്. അതിനാണ് ഒരു ജനപ്രതിനിധി ശബ്ദമുയര്‍ത്തേണ്ടത്.
