
കുരിശിന്റെ വഴി – ഒരോര്‍മ്മ വര്‍ത്തമാനം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജോസ് ചിറമ്മല്‍ വെറുമൊരു നാടകക്കാരന്‍ മാത്രമായിരുന്നില്ല. പ്രതിരോധ രാഷ്ട്രീയത്തിന്റെ ഒരടയാളപ്പെടുത്തല്‍ കൂടിയായിരുന്നു. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകാവിഷ്‌ക്കാരത്തേ ചില സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി പള്ളിയേയും പട്ടക്കാരേയും അണിനിരത്തി തടയുവാന്‍ നടത്തിയ ക്രിസ്ത്യന്‍ മതമേധാവികളുടെ ഹീനമായ നടപടികള്‍ ഇന്ന് പലരും മറന്ന് തുടങ്ങിയിരിക്കുന്നു. 80കള്‍ പ്രതിരോധ സമരങ്ങളുടെയും നവപ്രസ്ഥാനങ്ങളുടെയും ഉയിര്‍ത്തേഴുന്നേല്‍പ്പിന്റെ കാലം. ഇടുക്കിയിലെ തങ്കമണിയിലെ പോലീസ് നരനായാട്ടും, ആലുവ കീഴ്മാട് അന്ധവിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന മൃഗീയമായ ലാത്തിച്ചാര്‍ജ്ജും, നാടക നിരോധനവും അന്നത്തെ കരുണാകര ഭരണത്തിനെതിരെ അതിശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. ആ കാലം കേരളത്തില്‍ ഉശിരാര്‍ന്ന പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായ് തൃശൂരില്‍ വലിയ പ്രതിഷേധ കണ്‍വെന്‍ഷന്‍ ചേര്‍ന്നു.
നാടാകെ ഇളകി മറിയുന്ന ചെറുത്തുനില്‍പ്പുകളാരംഭിച്ചു. ആലപ്പാട് നടന്നു വന്നിരുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ പുതിയ രീതിയില്‍ ഇടപ്പെടുവാന്‍ തീരുമാനിച്ചു. ജോസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ നാടക നിരോധനത്തിനെതിരെ രംഗവിഷ്‌കാരം നടത്തുവാന്‍ തീരുമാനമായി. അതായിരുന്നു കുരിശിന്റെ വഴിയെന്ന നാടകത്തിലെത്തുന്നത്. 1986 നവംബര്‍ 17ന് ആലപ്പാട് നിന്ന് തുടങ്ങി തൃപ്രയാറില്‍ അവസാനിക്കുന്ന രീതിയിലാണ് നാടക ആവിഷ്‌ക്കാരം സെറ്റ് ചെയ്തിരുന്നത്. ആയിരകണക്കിന് മനുഷ്യരുടെ സാന്നിദ്ധ്യത്തില്‍ തന്നെ ആലപ്പാട് നിന്ന് നാടകം തുടങ്ങുന്നതിനിടയിലാണ് അന്തിക്കാട് പോലീസ് 57 പേരെ അറസ്റ്റ് ചെയ്യുന്നത്. 31 വര്‍ഷം മുന്‍പ് നടന്ന ആ സംഭവത്തിന്റെ ഓര്‍മ്മയിലാണ് നവംബര്‍ 25 ന് ആലപ്പാട് നിന്നും തൃപ്രയാറിലേക്ക് ആവിഷ്‌ക്കാരഘോഷയാത്ര ആരംഭിച്ചത്. ബംഗാളിലെ നാടക പ്രവര്‍ത്തകന്‍ പ്രഭീര്‍ ഗുഹ ഉല്‍ഘാടനം ചെയ്തു. ഫാസിസത്തിന്റെ കാലത്ത് കലയുടെയും, സംസ്‌കാരത്തിന്റെയും, എഴുത്തിന്റെ രംഗത്തും മനുവാദ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള ഹീനനീക്കം നടക്കുകയാണ്. അതിന്റെ ഭാഗമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകവും, ബന്‍സിലാലിന്റെ പത്മാവതിയെന്ന സിനിമക്കെതിരെ നടക്കുന്ന വെല്ലുവിളികളെന്നും പ്രദീര്‍ ഗുഹ പറഞ്ഞു. ജനാധിപത്യ ഭരണവ്യവസ്ഥയുള്ള രാജ്യത്ത് വക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍
ഇ പി.കാര്‍ത്തികേയന്‍, പ്രേം പ്രസാദ്, എങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍, സലീം ദിവാകരന്‍, ഹസീന, സ്വര്‍ണ്ണലതാ ടീച്ചര്‍, ഉഷാ ടീച്ചര്‍, തുടങ്ങി നിരവധിയാളുകള്‍ പ്രസംഗിച്ചു. യാത്രക്ക് ചാഴൂര്‍ സെന്ററില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. നൂറ് കണക്കിന് മനുഷ്യരുടെ നിറഞ്ഞ മനസുകളാണ് അവിടെയെത്തിയത്. കവിയരങ്ങും, ചിത്രരചനയും, നാടന്‍ പാട്ടുകളും ലഘു നാടകങ്ങളും കൊണ്ട് പരിപാടിക്ക് കൊഴുപ്പേകി. തുടര്‍ന്ന് പെരിങ്ങോട്ടുക്കര, ചെമ്മാപ്പിള്ളി, കിഴക്കേ നട എന്നിവിടങ്ങളില്‍ ജന നയനയുടെയും,ജന രംഗയുടെയും, പൊന്നാനിയിലെ സാംസ്‌ക്കാരിക സംഘത്തിന്റെയും, കുന്ദംകുളം ഗുരുവായൂര്‍ നാട്ടക് തിയ്യേറ്ററിന്റെയും കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പി് ച്ചാണ് ഓരോ കേന്ദ്രവും കടന്ന് പോയത്. യാത്രയില്‍ നൂറില്‍ പരം കലാസാംസ്‌ക്കാരിക പ്രവര്‍ത്തകരും, എഴുത്തുകാരും, കവികളും, ആക്റ്റിവിസ്റ്റുകളും, രാഷ്ട്രീയ നേതൃത്വങ്ങളും പങ്കെടുത്തു. തൃപ്രയാര്‍ എസ് എന്‍ ഡി പി സ്‌കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ കവി പി എ ന്‍. ഗോപീകൃഷ്ണന്‍, P N പ്രോവിന്റ്, വിനയകുമാര്‍, ഉഷാ ടീച്ചര്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, തുടങ്ങി നിരവധിയാളുകള്‍ സംബന്ധിച്ചു.

