
കാതിക്കുടം – കേരളത്തിലെ തൂത്തുക്കുടി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കുറച്ചു ഇടവേളക്കുശേഷം കോര്‍പറേറ്റ് ഫാഷിസത്തിനെതിരായ ചോരയില്‍ കുതിര്‍ന്ന സമരമുഖം തമിഴ്മണ്ണില്‍ നിന്നും ഉയിര്‍കൊണ്ടിരിക്കുന്നു. ആ സമരത്തെ പിന്തുണച്ചു കൊണ്ട് പതിവില്‍ കവിഞ്ഞ ആവേശത്തോടെ പലരുടെയും പോസ്റ്റുകളും കമന്റുകളും കണ്ടു. നല്ലതു തന്നെ. വര്‍ഗീയ ഫാഷിസത്തിന്റെ മറവില്‍ നമ്മുടെ വിഭവങ്ങള്‍ കൊള്ളയടിച്ചുകൊണ്ട് മണ്ണും വായുവും വെളളവും വിഷത്തില്‍ മുക്കുന്ന ആഗോള കോര്‍പറേറ്റ് ഭീമന്‍മാര്‍ക്കെതിരായ പോര്‍മുഖം തുറക്കല്‍ തന്നെയാണ് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലെ കാതലായ അധ്യായം. വൈകിയാണെങ്കിലും അത് പലരും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.
എന്നാല്‍, കേള്‍ക്കൂ.. തൂത്തുകുടിയില്‍ നടക്കുന്നതുപോലുള്ള സമരം നമ്മുടെ നാട്ടിലും നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നുമുണ്ട്. തൃശൂര്‍ ജില്ലയില്‍ കാതിക്കൂടം എന്ന ദേശത്ത് നിറ്റാ ജലാറ്റിന്‍ എന്ന വിദേശകമ്പനിക്കെതിരായ സമരം. അവിടെ കൊല നടന്നില്ലെന്നേയുള്ളു. മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ അവരെ തല്ലിച്ചതച്ചിട്ടുണ്ട്. ചോരയില്‍ മുക്കിയിട്ടുണ്ട്. ജയിലിലടച്ചിട്ടുണ്ട്. ആ ജനത ഇപ്പോഴും കൊടിയ വിഷക്കാറ്റേറ്റും വിഷവായു ശ്വസിച്ചും വിഷ ജലം കുടിച്ചും നരകക്കടല്‍ താണ്ടുകയാണ്. ഒരു നാടിന്റെ നെഞ്ചത്തുകൊണ്ടുപോയി ജലാറ്റിന്‍ സ്റ്റിക് നര്‍മിക്കുന്ന അപകടകരമായ ഫാക്ടറി സ്ഥാപിച്ചിട്ട്, ഒരു പുഴയെ മൊത്തം വിഷമയമാക്കിയിട്ട്, വെളളം കട്ടെടുത്തിട്ട്, കുടിവെളളത്തില്‍ വിഷം കലര്‍ത്തിയിട്ട്, ഒരു ദേശത്തിന്റെ മക്കളെ മുഴുവന്‍ രോഗികളാക്കിയിട്ട് ആ വിദേശ കമ്പനി ഇപ്പോഴും അവിടെ നിര്‍ബാധം പ്രവര്‍ത്തിക്കുന്നു.
ഈ സമരത്തില്‍ നമ്മുടെ നാട്ടിലെ എത്ര സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ താരങ്ങള്‍ തല്‍പര്യം കാണിച്ചിട്ടുണ്ട്. അവിടുത്തെ നരക ജീവിതം നേരില്‍ പോയി കണ്ടിട്ടുണ്ട്? അത് പൊളിക്കുവാനും ആ സമരക്കാരെ എതിര്‍ക്കാനും സമരത്തിനെന്ന പേരില്‍ കൂടെ നിന്നിട്ട് പിന്‍വലിയാനുമല്ലാതെ
താല്‍ക്കാലികമായ ആവേശം കൊണ്ട് കോര്‍പറേറ്റുകള്‍ക്കെതിരായ യുദ്ധം വിജയിക്കാനാവില്ല. അതിന് നിരന്തരമായ ഇടപെടല്‍ വേണ്ടി വരും. ജീവന്‍ കൊടുത്തും സമരം ചെയ്യുന്നവരെ ചേര്‍ത്തു പിടിക്കേണ്ടി വരും.
തമിഴ്‌നാട്ടിലേതുപോലുള്ള ബഹുതല പ്രതിരോധം കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന അനുഭവ പരിസരങ്ങളിലൂടെയാണ് നാമിപ്പോള്‍ കടന്നു പോവുന്നത്. അവിടെ ഒരു ജനകീയ പ്രശ്‌നത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സിനിമാ താരങ്ങള്‍ അടക്കം ഇറങ്ങി വരും. നമ്മുടെ നാട്ടി
ലോ? പാവങ്ങളുടെ നെഞ്ചില്‍കൂടില്‍ കയറി നിന്ന് ‘വികസന കാഹളം’ മുഴക്കുന്ന ഭരണകൂടത്തിന് ഓശാന പാടുന്ന എഴുത്തുകാരെയും താരങ്ങളെയും എത്ര വേണമെങ്കിലും ഹാജരാക്കാനുണ്ട്. ജനങ്ങളെ അപഹസിക്കുന്ന അവരുടെ എഴുത്തുകുത്തുകള്‍ ചൂണ്ടിക്കാണിക്കാനുമുണ്ട്.
ജന വിരുദ്ധ ‘വികസനം ‘ വെച്ച് നീട്ടുന്ന കോര്‍പറേറ്റ് ഫാഷിസത്തെ തഴുകിത്തലോടിക്കൊണ്ട് ഒരിക്കലും ഈ രാജ്യത്തെ വര്‍ഗീയ ഫാഷിസത്തില്‍ നിന്ന് മുക്തമാക്കാനാവില്ല. കാരണം, അത് രണ്ടും ഒന്നൊന്നിന് മറയായി ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്നതാണ്.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍ സന്ദര്‍ശനം നടത്തിയതാണ് കാതിക്കൂടത്തു നിന്നുള്ള ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ചാലക്കുടി പുഴമലിനീകരണം തടയണമെന്നാവശ്യപ്പെട്ട് അന്നമനട ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കിയതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്പ്പിക്കുന്നതിനു വേണ്ടിയാണ് ശാസ്ത്ര ഉപദേഷ്ടാവ് അന്നമനടയില്‍ നേരിട്ട് എത്തിയത്.
കാതിക്കൂടം നിറ്റ ജലാറ്റില് കമ്പനിയുടെ മാലിന്യ പൈപ്പുകള്‍ ചാലക്കുടി പുഴയിലേക്ക് സ്ഥാപിച്ചതാണു പുഴയില് നിറവ്യത്യാസം ഉണ്ടാവാന് കാരണമെന്ന് പഞ്ചായത്ത് അധികൃതര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കാടുകുറ്റി മുതല് പുത്തന്വേലിക്കര വരെയുള്ള പഞ്ചായത്തുകളിലെയും കൊടുങ്ങല്ലൂര് മുനിസിപ്പാലിറ്റിയിലെയും ജനങ്ങള്ക്കായുള്ള കുടിവെളളത്തിനായി നേരിട്ട് ആശ്രയിക്കുന്നത് ചാലക്കുടി പുഴയെയാണ്. കാര്ഷിക മേഖലയിലേക്കുള്ള ജലവിതരണവും ഈ പുഴയില് നിന്നാണ്.
ഈ പദ്ധതികളുടെയെല്ലാം പമ്പിങ് സ്റ്റേഷനുകള് സ്ഥിതിചെയ്യുന്നത് ചാലക്കുടി പുഴയുടെ ഭാഗമായ അന്നമനട ഭാഗത്താണ്. ഈ പുഴ ഭാഗമാണ് നിറ്റ ജലാറ്റിന് കമ്പനിയില് നിന്നു വരുന്ന രാസ ഖര മാലിന്യം മുഖാന്തരം നിരന്തരമായി മലിനപ്പെടുന്നത്. ഒരു അനുമതിയുമില്ലാതെ രണ്ട് കോടിയിലധികം ലിറ്റര്‍ പുഴവെളളമാണ് ദിനംപ്രതി കമ്പനിയുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ചാലക്കുടി പുഴ മലിനീകരണത്തിനെതിരേ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിന്റെ സന്ദര്‍ശനത്തെ നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്.
പരിസ്ഥിതി പ്രവര്ത്തകരും നാട്ടുകാരുമുള്‍പ്പെടെ നിരവധി ആളുകള്‍ ആക്ഷേപങ്ങള് സമര്‍പ്പിച്ചു. നോക്കൂ, ഒരു ദേശം അതിന്റെ അവസാന ജീവന്‍മരണ പോരാട്ടത്തിലാണ്. കേരളത്തിന്റെ മുഴുവന്‍ പിന്തുണയും അവര്‍ക്ക് കൊടുത്തേ മതിയാവൂ.
ഫേസ് ബുക്ക് പോസ്റ്റ്

