
കര്‍ഷകര്‍ക്ക് വേണ്ടത് ഗൃഹാതുരത്വത്തില്‍ മുക്കിയ വാചകമടിയല്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചിങ്ങം ഒന്ന് – ഒരു കര്‍ഷക ദിനം കൂടി. പതിവുപോലെ കൈവിട്ടുപോയ കാര്‍ഷിക സമൃദ്ധിയെ കുറിച്ചും ഓണത്തെ കുറിച്ചുമൊക്കെയുള്ള ഗൃഹാതുരത്വ വാചകമടികളുമായി കേരളം. എല്ലാ വര്‍ഷവും തുടരുന്ന പോലെ തന്നെ. പുതുവര്‍ഷം, ചിങ്ങപ്പുലരി, ഓണസമൃദ്ധി എന്നൊക്കെയുള്ള പതിവു പല്ലവികള്‍…..
കര്‍ഷകരോടുള്ള സാമൂഹ്യബാധ്യത നാം നിറവേറ്റുന്നുണ്ടോ എന്ന കാതലായ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നവര്‍ വളരെ കുറച്ചു മാത്രം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റു പല സംഘടിത വിഭാഗങ്ങള്‍ക്കും കുറച്ചു കാലം സമൂഹത്തെ ‘സേവിച്ചു’ എന്നതിനാല്‍ മരണം വരെ വന്‍തുക പെന്‍ഷനും മറ്റനവധി ആനുകൂല്യങ്ങള്‍ നല്‍കുന്നവരുമാണ് നമ്മള്‍. എന്നാല്‍ എത്ര ബുദ്ധിമുട്ടിയിട്ടും കാര്‍ഷിക മേഖലയില്‍ പിടിച്ചുനിന്ന് കേരളത്തെ ഊട്ടുന്നവരോട് ആ കൃതജ്ഞത പ്രകടിപ്പിക്കാന്‍ നമുക്കാവുന്നില്ല. കൊടുക്കുന്നത് ചില്ലറ പെന്‍ഷന്‍. കൃഷി നഷ്ടമാണെന്ന സംഘടിത പ്രചരണത്തിലൂടെ കൃഷിയിടങ്ങളെല്ലാം തരിശിടുകയും പിന്നീട് റിയല്‍ എസ്റ്റേറ്റുകാരുടെ കൈയ്യിലാകുകയും കെട്ടിടങ്ങള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലും എല്ലാ പ്രലോഭനങ്ങളേയും അതിജീവിച്ച് കാര്‍ഷിക മേഖലയില്‍ പിടിച്ചു നില്‍ക്കുന്നവര്‍ പറയുന്നത് തിരിച്ചാണ്. കൃഷി നഷ്ടത്തിലാണെന്ന വാദം അവരംഗീകരിക്കുന്നില്ല. റിയല്‍ എസ്റ്റേറ്റിനോളം ലാഭമുണ്ടാകില്ലായിരിക്കാം. ചിട്ടയോടെ കൃഷിയില്‍ കേന്ദ്രീകരിച്ചാല്‍ അതു ലാഭം തന്നയാണ്. കൃഷിയെ സൈഡ് ബിസിനസ്സായി കാണുന്നവരുടെ പ്രചരങ്ങളാണ് വ്യാപകമായിരിക്കുന്നത്. അത് ശരിയല്ല. മറിച്ച്് മറ്റുമേഖലകളിലെന്നപോലെ കാര്‍ഷിക മേഖലയിലും സര്‍ക്കാരിന്റേയും സമൂഹത്തിന്റേയും താങ്ങ് ആവശ്യമാണെന്നു മാത്രം. അത് വേണ്ടത്ര നല്‍കുന്നില്ല എന്നതാണ് യഥാര്‍ത്ഥ കര്‍ഷകരുടെ പരാതി. പ്രത്യേകിച്ച് ഏറ്റവും പ്രധാനമായ നെല്‍കൃഷി മേഖലയില്‍. സര്‍ക്കാരിന്റെ പ്രധാന കര്‍ഷക സഹായ പദ്ധതികളെല്ലാം റബ്ബറടക്കമുള്ള നാണ്യമേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നവര്‍ ചൂണ്ടികാട്ടുന്നു. കാരണം അവരുടെ സംഘടിത ശക്തിയും രാഷ്ട്രീയ സ്വാധീനവും തന്നെ.
പച്ചക്കറി, നെല്‍ കൃഷി മേഖലയില്‍ ഇനിയും സര്‍ക്കാരിന്റെ താങ്ങ് ആവശ്യമാണ്. വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ മെച്ചപ്പെട്ട ലാഭം ഉണ്ടാക്കാവുന്നതാണ് പ്ച്ചക്കറി കൃഷി. വില്പനക്കുള്ള സംവിധാനം കുറച്ചുകൂടി കുറ്റമറ്റതാക്കണം. മാര്‍ക്കറ്റില്‍ കൊണ്ടുപോയി വിറ്റാല്‍ കര്‍ഷകനു ലഭിക്കുക തുച്ഛം വിലമാത്രം. പലയിടത്തും സമാന്തരമായ രീതിയില്‍ കര്‍ഷകരുടെ തന്നെ നേതൃത്വത്തില്‍ വില്പന സംവിധാനമുണ്ട്. അത് സംസ്ഥാനവ്യാപകമായി നടപ്പാക്കണം. നെല്‍കൃഷിക്ക് താങ്ങുവിലയും മറ്റും ഭേദപ്പെട്ടതോടെ നില മെച്ചമാണ്. എങ്കിലും പ്രകൃതിയെ ആശ്രയിക്കുന്ന ഒന്നായതിനാല്‍ എപ്പോഴും തിരിച്ചടിയുണ്ടാകാം. അതോടെ കര്‍ഷകര്‍ തകര്‍ന്ന് നിരാശരാകുന്ന അവസരങ്ങള്‍ ധാരാളമാണ്. അപ്പോഴും അവരെല്ലാം സഹിച്ച് പാടം തരിശിടരുതെന്ന് പറയാന്‍ നമുക്കെന്തവകാശം? കേരളത്തെ ഊട്ടാന്‍ അവര്‍ മാത്രമല്ലല്ലോ ബാധ്യസ്ഥര്‍. പ്രത്യേകിച്ച് കൃഷിക്കാവശ്യമായ വെള്ളം കൃത്യമായി ലഭിക്കാത്ത നില കൈവന്നത് നാമെല്ലാം പിന്തുര്‍ന്ന് ജലവിരുദ്ധമായ വികസനരീതിയാണെന്ന് മറക്കരുത്. അതിന്റെ രക്തസാക്ഷികള്‍ കര്‍ഷകര്‍ മാത്രമായാല്‍ എങ്ങനെ ശരിയാകും?
ഈ സാഹചര്യത്തിലാണ് വളരെ സമൂര്‍ത്തമായ ചില നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ മുന്നോട്ടുവെക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം തൊഴിലുറപ്പു പദ്ധതി നെല്‍കൃഷി മേഖലയിലേക്ക് വ്യാപിപ്പിക്കുക എന്നതാണ്. തെങ്ങ്, കവുങ്ങ്, പച്ചക്കറി മേഖലകളില്‍ പരിമിതമായ തോതില്‍ ഇതിപ്പോളുണ്ട്. അത് നെല്‍കൃഷി യിലേക്ക് വ്യാപിപ്പിക്കണം. തൊഴിലുറപ്പുപദ്ധതിയുടെ പേരില്‍ ഇപ്പോള്‍ മുഖ്യമായും നടക്കുന്നത് റോഡരികിലെ ചെടികള്‍ വെട്ടിക്കളയലാണ്. അതുവഴി നഷ്ടപ്പെടുന്നത് ഔഷധമൂല്യമുള്ള നിരവധി സസ്യങ്ങളാണെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ നിരന്തരമായി ചൂണ്ടികാട്ടാറുണ്ട്. കേരളീയ സാഹചര്യത്തില്‍ തൊഴിലുറപ്പു പദ്ധതി ഏറ്റവും വിജയകരമായി നടപ്പാക്കാന്‍ കഴിയുക നെല്‍കൃഷി മേഖലയിലാണ്. അത്തരത്തിലൊരു തീരുമാനമാണ് ചിങ്ങമാസത്തില്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകേണ്ടത്. അതിനാണ് കര്‍ഷകര്‍ കാതോര്‍ക്കുന്നത്. അല്ലാതെ ഗൃഹാതുരത്വത്തില്‍ മുക്കിയെടുത്ത വാടകമടിയല്ല.
വാല്‍ക്കഷ്ണം
ചിങ്ങപ്പുലരിയില്‍ മലയാളി പക്ഷെ കേട്ടത് ഈ വാര്‍ത്തയൊന്നുമല്ല. മറിച്ച് ബിപിഎല്ലുകാര്‍ക്ക് റേഷനരി വെട്ടിക്കുറച്ചു എന്ന വാര്‍ത്തയാണ്. പിന്നെ കേരളത്തിലെ നെല്‍കൃഷിയെതന്നെ അപഹസിച്ച മൊണ്ടേക്‌സിംഗ് അലുവാലിയയെ കോഴിക്കോട് സര്‍വ്വകാലശാല ആദരിക്കുന്നു എന്നതും………..

