ഈ പ്രതിഷേധത്തിന്റെ അര്‍ഥം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

kkസച്ചിദാനന്ദന്‍

സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ ജനുവരി 11ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന ഐക്യദാര്‍ഢ്യസമ്മേളനത്തിന് അയച്ച പ്രസ്താവന…
എന്റെ നാട്ടുകാരനും പ്രശസ്തസിനിമാസംവിധായകനുമായ കമലിന്നു നേരെ ഉണ്ടായ അക്രമത്തില്‍ ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഈ പ്രതിഷേധസമ്മേളനത്തോട് ഐക്യദാര്‍ഢൃം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
കമലിന്നു കേരളത്തില്‍ നേരിടേണ്ടിവന്ന ആക്രമണം ഇന്ത്യയില്‍ വളര്‍ന്നുവരുന്ന മൂന്നു ജനാധിപത്യവിരുദ്ധപ്രവണതകളുടെ പ്രകടനമാണ്.
ഒന്ന്, സ്വതന്ത്ര കലാകാരന്മാരോടും പ്രതിപക്ഷചിന്തകരോടും വളര്‍ന്നുവരുന്ന അസഹിഷ്ണുത. എം എഫ് ഹുസൈന്‍, യൂ ആര്‍ അനന്തമൂര്‍ത്തി, റൊമീലാ ഥാപ്പര്‍, ഹബീബ് തന്‍വീര്‍, നന്ദിതാ ദാസ്, എം എം ബഷീര്‍, ദീപാ മേത്ത, അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഓംപുരി, വെന്‍ഡി ഡോണിഗര്‍, മേഘാകുമാര്‍, ശുഭാ മുദ്ഗല്‍, റിയാസ് കോമു തീസ്താ സെതല്‍വാദ്, ശബനം ഹഷ്മി തുടങ്ങി എണ്ണമറ്റ കലാകാരന്മാര്‍ക്കും ഗവേഷകര്‍ക്കും ചിന്തകര്‍ക്കും സാമൂഹ്യപ്രവര്തകര്‍ക്കും, പുരസ്‌കാരങ്ങളും സ്ഥാനങ്ങളും ഉപേക്ഷിച്ച സാഹിത്യകാരന്മാര്‍ക്കും, അനേകം കലാസൃഷ്ടികള്‍ക്കും പുസ്തകങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും എതിരെ ഉണ്ടായ അക്രമങ്ങളും ഭീഷണികളും ഗോവിന്ദ് പന്‍സരെ, നരേന്ദ്ര ദാഭോല്‍ക്കര്‍, എം എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകവും ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
രണ്ട്, എല്ലാത്തരം ന്യൂനപക്ഷങ്ങള്‍ക്കും, വിശിഷ്യാ മുസ്ലീങ്ങള്‍ക്കും എതിരായ ആക്രമണം. നാസികള്‍ യഹൂദരെ എന്ന പോലെ ഇന്ത്യന്‍ ജനതതിയുടെ അവിഭാജ്യഭാഗമായ, ഇവിടെ ജനിച്ച് വളര്‍ന്ന, നാടിനു വേണ്ടി ത്യാഗം അനുഭവിക്കുകയും നമ്മുട സമന്വിതസംസ്‌കാരത്തിനും കലയ്ക്കും ചിന്തയ്ക്കും അപൂര്‍വ്വസംഭാവനകള്‍ നല്‍കുകയും ചെയ്ത മുസ്ലീം ജനതയെ എല്ലാ ദുരിതത്തിനും കാരണഭൂതര്‍ എന്ന നിലയില്‍ അപരവത്കരിക്കുകയാണ് ഹിന്ദുത്വവാദികള്‍ ചെയ്യുന്നത്. മുസ്ലീം പേരുള്ള ആരെയും രാജ്യദ്രോഹി എന്നോ ഭീകരവാദി എന്നോ വിളിക്കുകയും ഇന്ത്യന്‍ ജനതയെ സാധ്വി നിരഞ്ജന ചെയ്തത് പോലെ ‘രാംസാദാ’, ‘ഹറാം സാദാ’ ( റാമിന് പിറന്നവരും ഹറാം പിറന്നവരും) എന്ന് വിഭജിക്കുകയും, മുസ്ലിം പേരുണ്ടെന്നുള്ളത് കൊണ്ട് മാത്രം മതവിശ്വാസികള്‍ അല്ലാത്ത മുസ്ലീങ്ങളോടു പോലും പാക്കിസ്ഥാനിലെക്കോ കബറിസ്ഥാനിലെക്കോ പോകാന്‍ കല്‍പ്പിക്കുകയും ചെയ്യുന്നവര്‍ തെളിയിക്കുന്നത് ഒരിക്കല്‍ ഇന്‍ഡ്യയുടെ വിഭജനം ആവശ്യപ്പെടാന്‍ ഒരു വിഭാഗം മുസ്ലീങ്ങളെ പ്രേരിപ്പിച്ച അതേ ഹിന്ദു തീവ്രവാദികള്‍ വീണ്ടും ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്. എല്ലാവരും കമല്‍ എന്നറിയുന്ന, ഒരു തരത്തിലും തീവ്രമതവിശ്വാസിയല്ലാത്ത കമലിനെ ‘കമാലുദ്ദീന്‍’ എന്ന് വിളിക്കുക വഴി അദ്ദേഹത്ത്തിന്റെ വിമര്‍ശകര്‍ തങ്ങളുടെ അളിഞ്ഞ മതരാഷ്ട്രീയം വെളിപ്പെടുത്തുകയായിരുന്നു.
മൂന്ന്, അതിദേശീയവാദം. ഇതിന്റെ അടിസ്ഥാനം സ്വാഭാവികവും സര്‍ഗ്ഗാത്മകവുമായ ദേശസ്‌നേഹമല്ല, മറിച്ചു ദേശത്തെ സങ്കുചിതമായി ഒരു ഏകമതഏകസംസ്‌കാരരാഷ്ട്രമായി നിര്‍വ്വചിച്ചുകൊണ്ടും, ഇന്ത്യന്‍ സംസ്‌കൃതിയുടെ സമ്പന്നതയ്ക്കു നിദാനമായ നാനാത്വത്തെ തിരസ്‌കരിച്ചു കൊണ്ടും, സ്വന്തം ഇഷ്ടത്തിനൊത്ത് കൃത്രിമമായ ഒരു ഭൂതകാലം നിര്‍മ്മിച്ചു കൊണ്ടും, സ്‌നേഹത്തെയല്ല, മറിച്ചു വിദ്വേഷത്തെ അടിസ്ഥാനമാക്കി ഊതിപ്പെരുപ്പിക്കുന്ന ഒരു മതതുല്യമായ വികാരോന്മാദമാണ്. വെറുപ്പും യുദ്ധവും അപരവത്കരണവും വൃഥാസംശയവും സൃഷ്ടിക്കുന്ന ഇതിന്നെതിരെയാണ് രവീന്ദ്ര നാഥ ടാഗോറിനെപ്പോലുള്ള മനുഷ്യസ്‌നേഹികളായ രാജ്യസ്‌നേഹികള്‍ പണ്ടേ താക്കീതു നല്‍കിയിരുന്നത്. തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരെ ശിക്ഷിക്കാനുള്ള ഒരായുധമായാണ് ഇവിടെ ദേശഭക്തി ഉപയോഗിക്കപ്പെടുന്നതു, അല്ലാതെ ജനങ്ങളുടെ നന്മക്കു വേണ്ടിയല്ല. ദേശീയപതാകയും ദേശീയഗാനവും ഉള്‍പ്പെട്ട ദേശപ്രതീകങ്ങള്‍ മുഴുവന്‍ ഇങ്ങിനെ അവയുടെ അര്‍ഥം നഷ്ടപ്പെട്ട് ആയുധങ്ങള്‍ ആയി മാറുന്നു. കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം പാടി പ്രകടനം നടത്തിയവരാണ്, ദേശീയഗാനാലാപന ത്തിന്നെതിരെ ഒരു നിലപാടും എടുത്തിട്ടില്ലാത്ത കമല്‍ അല്ലാ, ശരിക്കും ദേശീയഗാനത്തെ അപമാനിച്ചത്.
അപ്പോള്‍ ഇന്ന് ഇവിടെ നടക്കുന്ന പ്രതിഷേധം ഒരു സംഭവത്തെ മുന്‍ നിര്‍ത്തി ആയിരിക്കെത്തന്നെ, ഇന്ത്യയില്‍ വളര്‍ന്നു വരുന്ന, ഫാസിസത്തിന്റെ ലക്ഷണങ്ങളായ, ഈ മൂന്നു പ്രവണതകള്‍ക്കും എതിരായ എന്റെ നാടിന്റെ മുന്നറിയിപ്പ് കൂടിയാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply