ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമൊപ്പം….

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

th

ബച്ചു മാഹി
ഈയിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ദൃശ്യം’ എന്ന ഹിറ്റ് സിനിമയുടെ കേന്ദ്രപ്രമേയം ഒരു പെണ്‍കുട്ടിയുടെ നഗ്‌നചിത്രം എടുത്ത് ഒരുത്തന്‍ ബ്ലാക്‌മെയില്‍ ചെയ്യുന്നതും ഗത്യന്തരമില്ലാതെ പെണ്ണ് അവനെ കൊലപ്പെടുത്തുന്നതുമാണ്. ഇത്തരക്കാര്‍ അമ്മാതിരി ശിക്ഷ അര്‍ഹിക്കുന്നുണ്ട് എന്ന പൊതുബോധം ഈ സിനിമയുടെ വന്‍ വിജയത്തിന് ഒരു കാരണമാകാം. സിനിമാ ചേരുവകള്‍ പാകം ചെയ്യപ്പെടുന്നത് പ്രാഥമികമായും ‘രസിപ്പിക്കുക, കാശ് വാരുക’ തിയറിയെ ആധാരമാക്കിയാകുമ്പോള്‍ അതിലെ സാമൂഹ്യധര്‍മ്മം ചികഞ്ഞ് നിരാശപ്പെടുന്നതില്‍ വലിയ പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. സിനിമകളുടെ രാഷ്ട്രീയവായനകള്‍ വേണ്ടെന്നല്ല. തീര്‍ച്ചയായും സിനിമകളിലെ പ്രതിലോമതകള്‍ നിശിതവിമര്‍ശനങ്ങള്‍ക്ക് പാത്രീഭവിക്കേണ്ടത് തന്നെ. പക്ഷേ, ഇവിടെ സിനിമയെ ചുറ്റിപ്പറ്റിയൊരു ചര്‍ച്ചയല്ല ഉദ്ദേശിക്കുന്നത്; യഥാര്‍ത്ഥജീവിതത്തില്‍ സമാനസന്ദര്‍ഭങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഇരയുടെ / സമൂഹത്തിന്റെ പ്രതികരണങ്ങള്‍ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചാണ്.
ഈയിടെ വാര്‍ത്തകളില്‍ മിന്നിമറഞ്ഞ, പതിനാലോ പതിനഞ്ചോ വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിലേക്കും മറ്റൊരു കുട്ടിയെ ആത്മഹത്യയുടെ വക്കിലേക്കും നയിച്ച, പ്രതികളുടെ സ്വാധീനം കാരണം എങ്ങുമെത്താതെ പോകാന്‍ സാധ്യതയുള്ള, കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തില്‍ പോലും, കുട്ടികളെ നിരന്തര ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാക്കിയതും പലര്‍ക്കായി കാഴ്ചവെച്ചതും മൊബൈലില്‍ പകര്‍ത്തിയ നഗ്‌നത കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ സമൂഹം കുറ്റപ്പെടുത്തുന്നത് പെണ്‍കുട്ടിയെ മാത്രമായിരിക്കും എന്നത് തന്നെയാണ്. മുകളില്‍ പറഞ്ഞ സംഭവത്തില്‍ ഉള്‍പ്പെട്ട് ആത്മഹത്യ ചെയ്ത കുട്ടിയെക്കുറിച്ച് അവള്‍ അര്‍ഹിക്കുന്നത് തന്നെയാണ് എന്ന മട്ടില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടതും ആയിരങ്ങള്‍ ഷെയര്‍ / ലൈക് / കമന്റുകള്‍ വഴി ആഘോഷിച്ചതും സാന്ദര്‍ഭികമായി ഓര്‍ക്കുന്നു. ഇതാണ് നമ്മുടെ / സമൂഹത്തിന്റെ സ്വഭാവം. ഒരേസമയം മുയലിനൊപ്പവും വേട്ടനായ്‌ക്കൊപ്പവും.
ഇത്തരം വേട്ടക്കഴുകന്മാരെ കൊന്നു കൊണ്ട് ബ്ലാക്ക്‌മെയിലില്‍ നിന്ന് രക്ഷപ്പെടാം എന്നൊരു പരിഹാരത്തെ ഞാന്‍ തുണക്കുന്നില്ല. ‘അവര്‍ക്കും ജീവിക്കാന്‍ അര്‍ഹതയുണ്ട്; സംസ്‌ക്കരിച്ച് നന്നാക്കിയെടുത്താല്‍ മതി’ തിയറി പ്രകാരമല്ല. അത് പ്രായോഗികമോ എല്ലാവര്‍ക്കും സാധ്യമാകുന്നതോ അല്ല എന്നത് കൊണ്ട്. ഇനി സാധിച്ചാലും, ജീവിതം കാരാഗ്രഹത്തില്‍ എരിഞ്ഞടങ്ങുന്നതില്‍ നിന്നോ, കൊലയാളി എന്ന ലേബലില്‍ നിന്നോ രക്ഷപ്പെടാന്‍ ആകില്ല എന്നത് കൊണ്ട്. മാറേണ്ടത് സമൂഹത്തിന്റെ അഥവാ നമ്മുടെ മനോഭാവമാണ്. ഒരുത്തന്‍ ഒരു പെണ്‍കുട്ടിയുടെ നഗ്‌നചിത്രം പകര്‍ത്തിയാല്‍ / അവള്‍ ഏതെങ്കിലും ലൈംഗിക അതിക്രമത്തിന്നിരയായാല്‍ ‘മാനം’ നഷ്ടമായി എന്ന ഏറ്റവും വലിയ ഹിംസാപരമായ കാഴ്ചപ്പാട് സമൂഹം കയ്യൊഴിയണം. അപ്പോള്‍ ചൂഷകര്‍ക്ക് എതിരെ സധൈര്യം മുന്നോട്ട് വന്ന് പരാതിപ്പെടാനും നിലവിലെ ശക്തമായ നിയമങ്ങള്‍ ഉപയോഗപ്പെടുത്തി അവരെ കുരുക്കാനും കഴിയും. പെണ്ണ് അറിഞ്ഞോ അറിയാതെയോ ആയാലും അവളെ കല്ലെറിയാനും പരിഹസിക്കാനും പഴിചാരാനും മുതിരരുത്.
ഒരവസരത്തില്‍ നഗ്‌നത വെളിപ്പെട്ട് പോയാലും പരസ്യമാക്കപ്പെട്ടാലും അതൊന്നിന്റെയും അവസാനമല്ല എന്ന് പെണ്‍കുട്ടികള്‍ക്ക് ധൈര്യം ലഭിക്കണം; അങ്ങനെ നഗ്‌നത വെളിപ്പെടുത്തും എന്ന ഭീഷണിയില്‍ നിര്‍ബന്ധിത വേഴ്ചയ്ക്ക് / ചൂഷണങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്ന നിര്‍ബന്ധിത സാഹചര്യമാണ് ഇല്ലാതാകേണ്ടത്. ആത്മഹത്യയോ ഒളിച്ചോട്ടമോ പ്രശ്‌നപരിഹാരവുമല്ല. ദുരുദ്ദേശത്തോടെ അവളുടെ നഗ്‌നത പകര്‍ത്തിയ, അത് വെച്ചു മുതലെടുക്കാന്‍ നോക്കിയവന്‍ ചെയ്ത ഹീനമായ കുറ്റകൃത്യവും അതിലെ ഹിംസയും മാത്രമാണ് വിഷയമെന്നും അവന്‍ / ആ സംഘം മാത്രമാണ് കല്ലെറിയപ്പെടെണ്ടത് എന്നുമുള്ള പാഠം / തിരിച്ചറിവ് ഇരകളെ മാത്രമല്ല സമൂഹത്തെ അഥവാ നമ്മെത്തന്നെ ബോധ്യപ്പെടുത്തണം. ഒപ്പം ട്രാപ്പുകളില്‍ സ്വയം തല വെച്ചു കൊടുക്കാതിരിക്കാനുള്ള ജാഗ്രതാപരിശീലനവും പെണ്‍കുട്ടികള്‍ ചെറുപ്പന്നെ ആര്‍ജ്ജിക്കട്ടെ. രക്ഷിതാക്കള്‍ ക്രിയാത്മകമായി അതിലേക്ക് വഴി കാട്ടണം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply