ഇടുക്കി ഇത്തവണ രക്ഷപ്പെട്ടേക്കാം. പക്ഷെ ഭാവി..?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

iiiസി ആര്‍ നീലകണ്ഠന്‍

ഇക്കൊല്ലത്തെ അതിവര്‍ഷം മൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുമ്പില്ലാത്ത വിധത്തില്‍ ഉയരുകയും അതിന്റെ ചെറുതോണി അണക്കെട്ടിന്റെ വാതിലുകള്‍ തുറന്നു വിടേണ്ടി വരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ ദുരന്ത നിവാരണ നടപടികളാണല്ലോ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. നിലവില്‍ മിക്ക ശരിയായ നീക്കങ്ങളും ചെയ്യന്നുണ്ട്. നല്ലത്. മറ്റെന്തിനേക്കാളും വലുതാണ് മനുഷ്യജീവന്‍ എന്ന നിലയില്‍ അത് ചെയ്യുന്ന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. കേന്ദ്ര സുരക്ഷാ ദുരന്ത നിവാരണ സംവിധാനങ്ങളും തയ്യാറാണ്.സുനാമിയും ഓഖിയും ഉരുള്‍പൊട്ടലും പോലെ അല്ല ഇത്. മുന്‍കൂര്‍ ആസൂത്രണത്തിന് നമുക്ക് സമയം കിട്ടി.
പക്ഷെ ഇവിടെയും ചില നിര്‍ണ്ണായക ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഇവയൊന്നും ഈ വര്‍ഷത്തിന് ബാധകമാകില്ലായിരിക്കാം.ജനങ്ങളെ ഭയപ്പെടുത്തുന്നത് എന്തായാലും ശരിയല്ലല്ലോ. പക്ഷെ ഇക്കാര്യങ്ങള്‍ അധികൃതരുടെയെങ്കിലും ശ്രദ്ധയില്‍ വരേണ്ടതല്ലേ എന്ന സംശയം മൂലം ഇവിടെ ഉന്നയിക്കുകയാണ്. മഴയിലെ വര്‍ദ്ധനവ് കാലാവസ്ഥാവ്യതിയാനം എന്ന പ്രതിഭാസം മൂലമാണെന്നാണ് വ്യക്തം. അതിന്റെ ആഘാതം ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത് ഏതു ദിവസവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഈ വര്ഷത്തേതിനേക്കാള്‍ പത്ത് ശതമാനം അധികമഴ അടുത്ത ഒരു വര്ഷം പെയ്താല്‍ എന്താകും അവസ്ഥ? അതും കുറഞ്ഞ ദിവസങ്ങള്‍ക്കകത്താണ് പെയ്യുന്നതെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകും. ഒരുപക്ഷെ ഇത്രയും സമയം നമുക്ക് ആസൂത്രണത്തിന് കിട്ടിയെന്നും വരില്ല. ഇപ്പോള്‍ നിയന്ത്രിതമായ രീതിയില്‍ ഇടുക്കിയില്‍ നിന്നും വെള്ളം തുറന്നു വിട്ടാല്‍ മതി. ഈ അവസ്ഥ മാറിയേക്കാമെന്നര്‍ത്ഥം.
അങ്ങനെ വിട്ടാല്‍ അത് താങ്ങാന്‍ താഴെയുള്ള അണക്കെട്ടുകള്‍ക്കു ശേഷിയുണ്ടോ? ഇടമലയാറിലെ വെള്ളവും ചേരുമ്പോള്‍ അവിടെയും കൂടിയ തോതില്‍ വെള്ളം തുറന്നു വിടേണ്ടി വരും. പെരിയാറില്‍ നിര്‍മിച്ചിട്ടുള്ള ചെറിയ തടയണകള്‍ ഈ ജലപ്രവാഹം താങ്ങില്ല എന്ന് തീര്‍ച്ച. ആകെയുള്ളത് ഭൂതത്താന്‍കെട്ട് ജലസേചന അണക്കെട്ടു മാത്രം.അതിനു എത്ര മാത്രം ജലപാതം താങ്ങാനുള്ള ശേഷിയുണ്ട്? അവിടെ ഒരപകടം സംഭവിച്ചാല്‍ എന്താകും താഴെ എറണാകുളം ജില്ലയില്‍ സംഭവിക്കുക? പുഴ ഒഴുകിയിരുന്ന വഴികളില്‍ ഒട്ടനവധി തടസ്സങ്ങള്‍ നാം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്.അങ്ങനെ വരുമ്പോള്‍ ഏറ്റവും എളുപ്പമായ വഴിയിലൂടെ അതൊഴുകും എന്നാണു അനുഭവങ്ങള്‍ കാണിക്കുന്നത്. ( മുംബൈയിലെ മൈതി നദി ഉദാഹരണം) അങ്ങനെ വഴിവിട്ടു ഒഴുകിയാല്‍ അതിനെ അതിജീവിക്കാന്‍ എന്ത് സംവിധാനമാണ് വേണ്ടത്? പുഴ അങ്ങനെ മാറി ഒഴുകാതിരിക്കുന്നതിനു പാടങ്ങളും കുളങ്ങളും തണ്ണീര്‍ത്തടങ്ങളും തടകളായി ഉണ്ടായിരുന്നു. ഇന്നവയെല്ലാം മൂടിപ്പോയി.ഈ തണ്ണീര്‍ത്തടങ്ങളും പാടങ്ങളും ഇനിയൊരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം നശിച്ചു പോയി. അങ്ങനെ വരുമ്പോള്‍ മറ്റിടങ്ങളില്‍ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരാം. ഈ ദുരന്തം തടയാന്‍ എന്ത് മാര്‍ഗമുണ്ട് ?
പെരിയാറിന്റെ പ്രധാന കൈവഴി അവസാനിക്കുന്നത് ഏലൂര്‍ വഴി വേമ്പനാട്ടു കായലിലാണ്. ഏലൂര്‍ എടയാര്‍ വ്യവസായമേഖലയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ഉണ്ടാകാവുന്ന ദുരന്തം എത്രയാണെന്ന് ആരെങ്കിലും കണക്കിലെടുത്തിട്ടുണ്ടോ? നൂറു കണക്കിന് രാസ വ്യവസായ ശാലകളില്‍ ആയിരക്കണക്കിന് ടണ്‍ അതീവ അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്. സുനാമി തിരമാലകള്‍ അടിച്ചു കയറിയത് മൂലമാണ് ജപ്പാനിലെ ഫുകുഷിമയിലെ ആണവ ദുരന്തമുണ്ടായത്. അവിടെ സോക്ഷിച്ചിരുന്ന വികിരണ വസ്തുക്കള്‍ തീരത്തും ശാന്തസമുദ്രത്തിലും കലര്‍ന്നതിന്റെ ദുരന്തങ്ങള്‍ അനേക പതിറ്റാണ്ട് കാലമെങ്കിലും നിലനില്‍ക്കും. ഏലൂരിലും എടയാറിലും ഒരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് ഈ രാസവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്. ഏതെല്ലാം രാസവസ്തുക്കള്‍ എത്ര വീതമുണ്ടെന്നോ അവ ജലത്തിലൂടെ വ്യാപിച്ചാല്‍ എന്താണ് പ്രതിവിധിയെന്നോ ആര്‍ക്കറിയാം? വേമ്പനാട്ടു കായലിന്റെ നല്ലൊരു ഭാഗം ഇതിനകം കയ്യേറിയിട്ടുണ്ട്. അവിടെയെല്ലാം കരിങ്കല്ലും മണ്ണും കൊണ്ട് നിറച്ചിട്ടുണ്ട്. ഇതുമൂലം കായലിന്റെ ശേഷി വളരെ കുറഞ്ഞിട്ടുണ്ട്. ഒഴുകിയെത്തുന്ന അധികജലം താങ്ങാന്‍ കായലിനു ശേഷി ഇല്ലാതായാല്‍ അത് ഏലൂരിലെ പ്രതിസന്ധി അതിരൂക്ഷമാകും. തന്നെയുമല്ല കൊച്ചി നഗരത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ജലനിരപ്പ് പെട്ടെന്നുയരും. വേലിയേറ്റ സമയത്തതാണ് ഈ ജലം എത്തുന്നതെങ്കില്‍ ഈ വെള്ളപ്പൊക്കം അത്യന്തം അപകടകരമാകും. ഇത് ആരെങ്കിലും മുന്‍കൂട്ടി കണ്ടിട്ടുണ്ടോ?  ഇനിയും നിരവധി ചോദ്യങ്ങള്‍ ഉണ്ടാകും. അവയൊക്കെ ഈ ദുരന്തഭീഷണി അടങ്ങിയാലെങ്കിലും സര്‍ക്കാര്‍ അന്വേഷിക്കുമോ?

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply