ആധാറും മൊബൈല്‍ കണക്ഷനും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

aaaപി.ബി. ജിജീഷ്

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന സന്ദേശങ്ങളും ഫോണ്‍ വിളികളുമാണ് എങ്ങും. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ റദ്ദാകുമെന്നാണു ഭയം. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ടെലികോം ഡിപ്പാര്‍ട്ട്മെന്റാണ് ഇത്തരമൊരു നിബന്ധന മുന്നോട്ടുവച്ചതെന്നാണു വാര്‍ത്തകള്‍. ഇതിന്റെ യാഥാര്‍ഥ്യമെന്താണ്?
മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ആധാര്‍ യാതൊരു വിധ സേവനങ്ങള്‍ക്കും നിര്‍ബന്ധമാക്കരുത് എന്നാണു കോടതി നിരവധി ഇടക്കാല ഉത്തരവുകളിലൂടെ പറഞ്ഞിട്ടുള്ളത്. 2015 ഒക്*!*!*!േടാബര്‍ ഒന്നിനു മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി ആ ആവശ്യം നിഷേധിക്കുകയും 2014-മുതല്‍ലുള്ള ഉത്തരവുകളില്‍ നിര്‍ദേശിച്ചിരുന്നതുപോലെ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരാള്‍ക്കും ഒരാനുകൂല്യവും നിഷേധിക്കപ്പെടരുത് എന്ന് ആവര്‍ത്തിക്കുകയുമായിരുന്നു. പൊതുവിതരണ സംവിധാനം, പാചകവാതക വിതരണം, തൊഴിലുറപ്പു പദ്ധതി, ക്ഷേമ പെന്‍ഷനുകള്‍, ജന്‍ ധന്‍ യോജന, ഇ.പി.എഫ്, എന്നിങ്ങനെ ആറു പദ്ധതികള്‍ക്കു മാത്രം ആധാര്‍ ഉപയോഗിക്കാമെന്നും അതില്‍ തന്നെ നിര്‍ബന്ധമാക്കാന്‍ കഴിയില്ല എന്നുമായിരുന്നു ഉത്തരവ്.
ആധാര്‍ നിര്‍ബന്ധിതമല്ലെന്നും അത് ഇല്ലാത്തതിന്റെ പേരില്‍ ഒരു ആനുകൂല്യവും നിഷേധിക്കപ്പെടില്ലെന്നുമുള്ള വസ്തുത ടിവി, റേഡിയോ, പത്ര മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തു ജനങ്ങളെ അറിയിക്കണം എന്നും ഉത്തരവിലുണ്ടായിരുന്നു. ആധാര്‍ ആക്ട് പാര്‍ലമെന്റ് പാസാക്കി നിയമമായതിനു ശേഷം 2016 സെപ്റ്റംബറില്‍ കേസ് പരിഗണിച്ചപ്പോഴും കോടതി ഇതേ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ ഇതിനൊക്കെ വിരുദ്ധമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യമാണു നിലവിലുള്ളത്.
ഇപ്പോള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം എന്നു മൊബൈല്‍ കമ്പനികള്‍ ആവശ്യപ്പെടുന്നത് ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ 21/03/2017-ലെ സര്‍ക്കുലര്‍ പ്രകാരമാണ്. ഇതില്‍ പറയുന്നത് 2017 ഫെബ്രുവരി രണ്ടിലെ സുപ്രീം കോടതി വിധിപ്രകാരം എല്ലാ ഉപഭോക്താക്കളുടേയും വിവരങ്ങള്‍ ആധാര്‍ ഇ-കെ.വൈ.സി വഴി പുനഃപരിശോധിക്കണം എന്നാണ്. 2018 ഫെബ്രുവരി ആറിനുള്ളില്‍ ഈ നടപടിക്രമം പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ ഉത്തരവില്‍ പരാമര്‍ശിക്കപ്പെടുന്ന 2017 ഫെബ്രുവരി ആറിലെ വിധിയില്‍ എവിടെയും എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ച് എ-കെ.വൈ.സി. പരിശോധന നടത്തണം എന്നു പറയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
രാജ്യ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാ മൊബൈല്‍ നമ്പരുകളും 100% പരിശോധിക്കപ്പെടുന്നുണ്ട് എന്നുറപ്പു വരുത്താന്‍ വ്യക്തവും സുദൃഢവുമായ ഒരു സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലോക്നീതി ഫൗണ്ടേഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി ഉണ്ടായത്. ജസ്റ്റിസ് ഖെഹറും, ജസ്റ്റിസ് രമണയും ചേര്‍ന്ന രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിശോധിച്ചത്. ഹര്‍ജിക്കാരന്റെ ഉദ്ദേശം കോടതി നല്ലതെന്നു കാണുകയും കേന്ദ്ര സര്‍ക്കാര്‍ അതിനെ പിന്തുണച്ച് അതിനുവേണ്ട സൗകര്യങ്ങളൊരുക്കണമെന്ന് അറിയിക്കുകയും ചെയ്തു.
സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത് ഇക്കാര്യങ്ങളാണ്: 2016 ഓഗസ്റ്റ് 16 മുതല്‍ പുതിയ മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ ഇ-കെ.വൈ.സി വെരിഫിക്കേഷനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല. എങ്കിലും 87ശതമാനം ജനങ്ങള്‍ക്കും ആധാര്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ സൗകര്യപ്രദമായ സംവിധാനം എന്ന നിലയില്‍ കൂടുതല്‍ ആളുകളും ഇനി ഇ-കെ.വൈ.സി. ഉപയോഗിക്കാനാണ് സാധ്യത. നിലവില്‍ ഉള്ള ഉപഭോക്താക്കളുടേയും വിവരങ്ങള്‍ ഇപ്രകാരം പുനഃപരിശോധിക്കാവുന്നതാണ്. ഇതിനുള്ള സംവിധാനം ആലോചിച്ച് തീരുമാനിച്ച് വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്നതാണ്.
ഈ സാഹചര്യത്തില്‍ നിലവിലുള്ള മൊബൈല്‍ നമ്പരുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുനഃപരിശോധിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തും എന്ന വിശ്വാസത്തില്‍ കേസ് തീര്‍പ്പാക്കുകയാണുണ്ടായത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം എന്ന തരത്തില്‍ ഒരു ഉത്തരവ് ഉണ്ടായിട്ടില്ല. ഇവിടെ, മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല എന്ന കാര്യം കേന്ദ്രം കോടതിയെ ബോധിപ്പിച്ചിരുന്നു. ആ നിലയ്ക്ക് പുതിയ കണക്ഷനുകള്‍ക്ക് നിര്‍ബന്ധമല്ലാത്ത ആധാര്‍ പഴയവയുടെ പുനഃപരിശോധനയ്ക്ക് നിര്‍ബന്ധമാണെന്ന് പറയാനും കഴിയില്ലല്ലോ.
മാത്രമല്ല, 2015 ഒക്ടോബറില്‍, സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച്, ആധാര്‍, മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന് ഉപയോഗിക്കാനനുവദിക്കണം എന്ന ട്രായിയുടെ ആവശ്യം നിഷേധിച്ചിരുന്നു എന്നത് എ.ജി. കോടതിയെ അറിയിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ജസ്റ്റിക് കേഹാറും, ജസ്റ്റിസ് രമണയും ബെഞ്ചിന്റെ ഭാഗമല്ലാതിരുന്നതുകൊണ്ട് അവര്‍ അത് അറിഞ്ഞിട്ടുണ്ടാകണമെന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ആധാര്‍ വെരിഫിക്കേഷന്‍ എന്ന നിര്‍ദേശം വരുമ്പോള്‍ തന്നെ മറ്റ് മാര്‍ഗങ്ങള്‍ ആരായുമായിരുന്നു. കാരണം അഞ്ചംഗ ബെഞ്ചിന്റെ നിര്‍ദേശം മറികടന്ന് ഒരുത്തരവ് പുറപ്പെടുവിക്കാന്‍ രണ്ടംഗ ബെഞ്ചിന് ആധാര്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കഴിയുകയില്ല.
ആധാര്‍ ഇ-കെ വൈ സി യിലൂടെ ഒരു വ്യക്തി തന്റെ പ്രധാനപ്പെട്ട ബയോമെട്രിക് വിവരങ്ങളും വ്യക്തി വിവരങ്ങളും സര്‍ക്കാരുമായും സ്വകാര്യ കമ്പനിയുമായും പങ്കുവയ്ക്കുകയാണ്. ചരിത്രപ്രധാനമായ സ്വകാര്യത വിധിയിലൂടെ സുപ്രീം കോടതി പൗരന്റെ വിവര-സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഒരു മൗലിക അവകാശമായി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. നിയതവും നീതിയുക്തവും ന്യായവുമായ നിയമമാര്‍ഗങ്ങളിലൂടെയല്ലാതെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നത് ഈ കോടതി വിധിക്കുമെതിരാണ്. യാതൊരു നിയമ ചട്ടക്കൂടുമില്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ വിവരങ്ങള്‍ കൈമാറാനനുവദിക്കുന്ന ടെലികോം വകുപ്പിന്റെ സര്‍ക്കുലര്‍ കോടതി വിധിയുടെ ദുര്‍വ്യാഖ്യാനവും നിയമവിരുദ്ധവുമാണ് എന്നു മാത്രമല്ല അപകടകരവുമാണ്.
എയര്‍ടെല്‍ കമ്പനി മൊബൈല്‍ വെരിഫിക്കേഷനു നല്‍കിയ ഇ-കെ.വൈ.സി ഉപയോഗിച്ച് എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ തുറന്നതും അങ്ങനെ പാചക വാതക സബ്സിഡിയും തൊഴിലുറപ്പു പദ്ധതിയുടെ കൂലിയും അടക്കം ആധാര്‍-അധിഷ്ഠിത പണമിടപാടുകളെല്ലാം അതിലേക്ക് പോകുകയും ആ പണം തിര്‍ച്ചെടുക്കാന്‍ മാര്‍ഗമില്ലാതെ ആളുകള്‍ വലയുന്നതുമെല്ലാം നാം കാണുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി ദുരുപയോഗ സാധ്യതകളുണ്ടെങ്കിലും പെട്ടു പോയ ഉപഭോക്തക്കള്‍ക്ക് നഷ്ടപരിഹാരം തേടാന്‍ പോലുമുള്ള സംവിധാനം ഇപ്പോഴില്ല. ഒരു പരാതിയുമായി കോടതിയില്‍ പോകാന്‍ പോലും ഇരയ്ക്കു കഴിയില്ല. കാരണം ആധാര്‍ ആക്ട് പ്രകരം യു.ഐ.ഡി.എ.ഐയ്ക്കു മാത്രമേ പരാതി നല്‍കാന്‍ കഴിയൂ. അവര്‍ തന്നെ പ്രതിസ്ഥാനത്തു വരുന്ന കേസുകളില്‍ അവരെങ്ങനെയാണ് പരാതിയുമായി പോകുക?
നിയമക്കുരുക്കുകളെക്കുറിച്ച് ചെറുബോധ്യമുള്ളതുകൊണ്ടാകണം ടെലികോം വകുപ്പിന്റെ സര്‍ക്കുലറില്‍ ഒരിടത്തും ആധാര്‍ വെരിഫിക്കേഷന്‍ നടത്താത്ത മൊബൈല്‍ നമ്പറുകള്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്രയും നന്ന്.

മംഗളം


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply