ആദിവാസി ഹെറിറ്റേജ് മ്യൂസിയം സെന്ററിലേക്ക് അവകാശ സ്ഥാപന മാര്‍ച്ച് നടത്തി.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

IMG-20170227-WA0024

‘ആദിവാസികളെ കാഴ്ചവസ്തുക്കളാക്കുന്ന മ്യൂസിയങ്ങളല്ല വേണ്ടത്, ജീവിക്കാനുള്ള ഭൂമിയും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസൗകര്യവുമാണ്” എന്ന് മുദ്രാവാക്യമുയര്‍ത്തി വിവിധ ദലിത് ആദിവാസി പൗരാവകാശ സംഘടനകള്‍ എറണാകുളം ഫോര്‍ഷോര്‍ റോഡിലുള്ള ആദിവാസി ഹെറിറ്റേജ് മ്യൂസിയം സെന്ററിലേക്ക് അവകാശസ്ഥാപന മാര്‍ച്ച് നടത്തി. കൊച്ചി നഗരത്തില്‍ ഉന്നതപഠനത്തിനായെത്തിയ ആദിവാസി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ പഠനം നിര്‍ത്തി തിരിച്ചുപോകേണ്ടിവന്ന സാഹചര്യത്തിലാണ് കേരള ദലിത് മഹാസഭ, ആദിവാസി ഗോത്രമഹാസഭ, ദലിത് സര്‍വ്വീസ് സൊസൈറ്റി, പഠനസൗകര്യം നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ മുന്‍കൈയെടുത്ത് വിദ്യാഭ്യാസ അവകാശത്തിനായുള്ള സമരസമിതിക്ക് മുന്‍കൈ എടുത്തത്. ആദിവാസികളുടെ വികസനത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിക്കുന്ന സംസ്ഥാന പട്ടികവര്‍ഗ്ഗ വികസനവകുപ്പ്, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നതപഠനത്തിനുള്ള നയം ആവിഷ്‌കരിക്കുകയോ, സൗകര്യങ്ങളൊരുക്കുകയോ ചെയ്യുന്നില്ല എന്നതാണ് സമരസമിതിയുടെ വിമര്‍ശനം. ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നതപഠനത്തിനുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ സ്ഥാപിക്കുക എന്ന നയപരമായ തീരുമാനം പട്ടികവര്‍ഗ്ഗ വികസനവകുപ്പ് നാളിതുവരെ കൈക്കൊണ്ടിട്ടില്ല.
കോഴിക്കോട്, പാലക്കാട് ജില്ലകളിലെ രണ്ട് ഹോസ്റ്റലുകള്‍ക്ക് മാത്രമേ പട്ടികവര്‍ഗ്ഗ വികസനവകുപ്പില്‍ നിന്ന് ധനസഹായം നല്‍കുന്നുള്ളു. അതിനാല്‍, മറ്റു ജില്ലകളിലെല്ലാം പട്ടികജാതി വികസനവകുപ്പ് നടത്തുന്ന ഹോസ്റ്റലുകളില്‍ ലഭ്യമാകുന്ന പരിമിതമായ സീറ്റുകളില്‍ മാത്രമേ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നുള്ളു. ഹോസ്റ്റല്‍ സൗകര്യം ലഭിക്കാത്ത സാഹചര്യത്തില്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഉന്നതപഠനം ഉപേക്ഷിക്കേണ്ടിവരികയാണ്. ദശകങ്ങളായി തുടരുന്ന ഈ സ്ഥിതിവിശേഷം കാരണം ഉന്നതവിദ്യാഭ്യാസം നേടേണ്ട ഒരു തലമുറതന്നെ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ ഭരണഘടനാവിരുദ്ധമായ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടി തുടരാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്. കൊച്ചി നഗരത്തില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വിദ്യാഭ്യാസവര്‍ഷം ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കപ്പെട്ടതായി കണക്കാക്കുന്നത്. എന്നാല്‍ ആദിവാസി സമൂഹം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, ഹെറിറ്റേജ് മ്യൂസിയം എന്ന പേരില്‍ കൊച്ചിയില്‍ കെട്ടിടസമുച്ചയം പണിയാന്‍ 50 കോടി ഇതിനകം പട്ടികവര്‍ഗ്ഗ വകുപ്പ് ചെലവഴിച്ചിട്ടുണ്ട്. ആദിവാസികളുടെ വംശീയ സംസ്‌കാരവും മറ്റും സംരക്ഷിക്കാന്‍ ‘കിര്‍ടാഡ്‌സ്’ പോലുള്ള ഒരു സംവിധാനം കോഴിക്കോട് നിലനില്‍ക്കെ, കൊച്ചിയില്‍ ഇത്തരമൊരു മ്യൂസിയം ആവശ്യമില്ല എന്നാണ് സംഘടനകളുടെ നിലപാട്. ഹെറിറ്റേജ് മ്യൂസിയം ബില്‍ഡിംഗ് ഹോസ്റ്റല്‍, തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയ ആവശ്യങ്ങള്‍ക്കുവേണ്ടി പരിവര്‍ത്തനപ്പെടുത്തണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്. കേരള ഹൈക്കോടതി പരിസരത്തുനിന്നും ആരംഭിച്ച അവകാശ സ്ഥാപന മാര്‍ച്ച് ഫോര്‍ഷോര്‍ റോഡിലുള്ള ‘ആദിവാസി ഹെറിറ്റേജ് മ്യൂസിയം’ ബില്‍ഡിംഗിന് മുന്നില്‍ സമാപിച്ചു. കേരള ദലിത് മഹാസഭ പ്രസിഡന്റ് സി.എസ്. മുരളി, അദ്ധ്യക്ഷം വഹിച്ച പ്രതിഷേധ സമ്മേളനത്തിന് ലോ കോളേജ് വിദ്യാര്‍ത്ഥി എസ്. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. എം.കെ. ദാസന്‍ (സി.പി.ഐ എം.എല്‍. റെഡ് സ്റ്റാര്‍), പി.പി. സന്തോഷ് (ഡി.എസ്.എസ്.), കെ. സോമന്‍ (ആദിദ്രാവിഡ സാംസ്‌കാരിക സംഘം), രാഘവന്‍ (ബി.എസ്.പി.), അനീഷ് കുമാര്‍ (കാലടി യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ത്ഥി കൂട്ടായ്മ), റാഹിബ് കെ.വൈ. (സ്വതന്ത്രവിദ്യാര്‍ത്ഥി കൂട്ടായ്മ, ലോകോളേജ്), ഡിക്‌സണ്‍ ഡിസൂസ (ഫോറം ഫോര്‍ റൈറ്റു ലിവ്), അഡ്വ. ജസ്സിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply