അയ്യങ്കാളിയെ വിട്ടുകൊടുക്കരുത്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

aaa

ആലങ്കോട് ലീലാകൃഷ്ണന്‍

കേരളീയനവോത്ഥാന ചരിത്രത്തില്‍ ഏറ്റവും ഉന്നതശീര്‍ഷന്‍ അയ്യങ്കാളിയാണ്.
അതു പറയുമ്പോള്‍ ശ്രീനാരായണഗുരുവിനെ താഴ്ത്തിക്കെട്ടുന്നതല്ല. ആത്മീയതയിലൂന്നിയായിരുന്നു ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍. ആത്മീയതയും വിപ്ലവവും ഒരുമിച്ചുപോകാന്‍ ബുദ്ധിമുട്ടുണ്ട്. ഒരുപക്ഷെ അതുകൊണ്ടുകൂടിയാകാം ഇന്ന് ഗുരു ഒരി സമുദായത്തിന്റെ മാത്രം നേതാവായിചിത്രീകരിക്കപ്പെട്ടത്.
അയ്യങ്കാളിയുടേത് ഭൗതികതയിലൂന്നിയുള്ള മുന്നേറ്റമായിരുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലായിരുന്ന, മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന വിഭാഗങ്ങള്‍ക്കുവേണ്ടിയായിരുന്നു അയ്യങ്കാളി തെരുവിലിറങ്ങിയത്. അതെ, അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ തെരുവിലിറങ്ങുകയായിരുന്നു. സവര്‍ണ്ണര്‍ വരുമ്പോള്‍ കണ്ണില്‍ പോടാന്‍ പോലും പാടില്ലാത്തവരുടെ വിദ്യാഭ്യാസത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പോരാട്ടം. രാജാവ് അംഗീകരിച്ചിട്ടുപോലും അതു നടപ്പാക്കുക എളുപ്പമായിരുന്നില്ല. അധസ്ഥിത കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറായ നിരവധി സ്‌കൂളുകള്‍ കത്തിക്കപ്പെട്ടു. അയ്യങ്കാളി തന്നെ സ്ഥാപിച്ച സ്‌കൂളില്‍ പഠിപ്പിക്കാന്‍ തയ്യാറായ പരമേശ്വരന്‍ പിള്ളയെ മര്‍ദ്ദിച്ചു. പിന്നീടായിരുന്നു ഞങ്ങടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങടെ പാടം കൊയ്യില്ല എന്നു പ്രഖ്യാപിച്ച ഐതിഹാസികമായ കേരളത്തിലെ ആദ്യത്തെ കര്‍ഷകതൊഴിലാളി സമരം നടന്നത്. കൂടാതെ അയ്യങ്കാളിപ്പടയെന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ സായുധ വിപ്ലവസംഘവും രൂപം കൊണ്ടു. ഇതെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനുമുമ്പായിരുന്നു. നല്ല ആരോഗ്യവും കരുത്തും ധീരതയുമുണ്ടായിരുന്ന അയ്യങ്കാളിതന്നെ തെരുവിലിലറങ്ങി എതിരാലികളെ കായികമായി നേരിടുന്നതിനു നേതൃത്വം നല്‍കി. അങ്ങനെയാണ് അതുവരേയും സഞ്ചരിക്കാന്‍ കഴിയാതിരുന്ന പൊതുനിരത്തിലൂടെ വില്ലുവെച്ച കാളവണ്ടി തലപ്പാവുവെച്ച് അയ്യങ്കാളി യാത്രചെയ്തത്. കേരളീയനവോത്ഥാനത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അധ്യായമായിരുന്നു അത്. സാധുജനസംഘം ഒരു സമുദായത്തിന്റെ മാത്രം പ്രസ്ഥാനമായിരുന്നില്ല. എല്ലാ കീഴാളരുടേതുമായിരുന്നു. ഗുരു പോലും ഒരു സമുദായത്തിന്റെ മാത്രം നേതാവായപ്പോഴും ഇതുവരേയും അയ്യങ്കാളിക്ക് ആഗതികേട് വരാതിരുന്നത് അതിനാലായിരിക്കാം. എന്നാല്‍ എത്രയോ കാലം നമ്മുടെ ചരിത്രത്തില്‍ നിന്ന് ഈ അധ്യായം മൂടിവെക്കപ്പെട്ടു എന്നത് വേറെ കാര്യം.
ഉത്തരേന്ത്യയില്‍ സവര്‍ണ്ണനായിരുന്ന രാജാറാം മോഹന്‍ റായിയുടെ നേതൃത്വത്തിലായിരുന്നു നവോത്ഥാനത്തിനു തിരികൊളുത്തിയതെങ്കില്‍ കേരളത്തില്‍ തിരിച്ചായിരുന്നു. 1903ല്‍ ശ്രീനാരായണസംഘവും 1907ല്‍ സാധുജനപരിപാലനസംഘവും രൂപീകരിക്കപ്പെട്ടപ്പോള്‍ 1905ല്‍ നമ്പൂതിരിമാര്‍ താത്രിക്കൂട്ടിയെ സ്മാര്‍ത്തവിചാരം ചെയ്യുകയായിരുന്നു. 1929ലായിരുന്നു നായര്‍ സമുദായത്തില്‍ എന്തെങ്കിലും മാറ്റത്തിനു തുടക്കമിടുന്നത്. മുകളില്‍ നിന്നു പ്രസാദംപോലെ ഇട്ടുകൊടുത്തതല്ല കേരളീയ നവോത്ഥാനമെന്നതിനാലാണ് അതിനു കരുത്തു കൂടിയത്. മലബാറില്‍ അതെത്താന്‍ അല്‍പ്പം വൈകിയെങ്കിലും.
ഗുരു ഒരു കല്ലെടുത്ത് ശിലയില്‍ ആഞ്ഞുതറച്ചപ്പോള്‍ മുപ്പത്തിമുക്കോടി സവര്‍ണ്ണ ദൈവങ്ങളാണ് മൂക്കുകുത്തിവീണത്. സ്വന്തം ദൈവത്തെ സൃഷ്ടിക്കുന്നവനെ സ്വാതന്ത്ര്യമുള്ളു എന്നാണ് ഗുരു അതുവഴി പ്രഖ്യാപിച്ചത്. ആശാന്‍ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയുമൊക്കെയെഴുതി. അതിലെല്ലാം ആവേശഭരിതരായി നിരവധി സാമൂഹ്യവിഭാഗങ്ങള്‍ രംഗത്തിറങ്ങി. കേരളം മാറിമറഞ്ഞു. നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തെത്തി. തുടര്‍ന്നുള്ള ചരിത്രം നമുക്കറിയാം.
ദശകങ്ങള്‍ക്കുശേഷം ഇന്ന് ഗുരുവിനെ കൊണ്ടുപോകുന്നത് സവര്‍ണ്ണഫാസിസത്തിലേക്കാണ്. ഹിറ്റ്‌ലറെപോലെ ജനാധിപത്യത്തിലൂടെതന്നെയാണ് ഇവിടേയും ഫാസിസ്റ്റുകള്‍ വളരുന്നത്. കോര്‍പ്പറേറ്റുകളുടെ എല്ലാ ഒത്താശയോടും കൂടി. കാരണം അവര്‍ക്കുമാവശ്യം ഒരു തിരിച്ചുപോക്കുതന്നെ. നമ്മുടെ മധ്യവര്‍ഗ്ഗവും അവരോടൊപ്പം ചേരുന്നു. യാഗങ്ങളുടെ കാലം തിരിച്ചുവരുന്നു. അതും മുഖംമൂടിയില്ലാതെ. വിഗ്രഹപ്രതിഷ്ഠ നടത്തിയ ഗുരുപോലും വിഗ്രഹാരാധന അജ്ഞാനികളുടെ മാര്‍ഗ്ഗമാണെന്ന് പറഞ്ഞിരുന്നു എന്നു മറക്കരുത്. എന്നാല്‍ അയ്യങ്കാളിയെയെങ്കിലും സവര്‍ണ്ണ പുനരുദ്ധാരണ ശക്തികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കണം. മറിച്ച് അയ്യങ്കാളിയെ സ്മരിക്കണം. അത് അദ്ദേഹത്തെ വര്‍ത്തമാനകാലത്തേക്ക് കൊണ്ടുവരാനാണ്. മുന്നോട്ടുകുതിക്കുന്നതിനുമുമ്പ് രണ്ടടി പിന്നോട്ടുവെക്കണമല്ലോ. പുരാണകഥാപാത്രങ്ങളായ രാമനേയും മറ്റും വര്‍ത്തമാനകാലത്തേക്ക് കൊണ്ടുവരുമ്പോള്‍ പ്രത്യകിച്ചും. നവോത്ഥാനമെന്ന കൈവിട്ടുപോയ ആയുധമാണ് നാം തിരിച്ചുപിടിക്കേണ്ടത്.

(സിപിഐ, തൃശൂരില്‍ സംഘടിപ്പിച്ച അയ്യങ്കാളിയും കേരളീയനവോതാഥാനവും എന്ന സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply