എം.ടിക്കെതിരായ ആക്രമണം ഫാസിസത്തിന്റെ ടെസ്റ്റ് ഡോസ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

mmmmഎന്‍ എസ് മാധവന്‍

എം.ടിക്കെതിരായ സംഘപരിവാറിന്റെ സംഘടിതമായ ആക്രമണം ഫാസിസത്തിന്റെ ടെസ്റ്റ് ഡോസാണ്. ജര്‍മനയിലെ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് കാലത്തിനു സമാനമാണിത്. ആദ്യപരീക്ഷണത്തില്‍ വിജയിച്ചാല്‍ പിന്നെ എന്തിനെതിരായും ആരുടെ മേലും കുതിരകയറാമെന്നാണ് ഫാസിസ്റ്റുകളുടെ വിചാരം. 1930ല്‍ ജനുവരി 30ന് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നപ്പോള്‍ എഴുത്തുകാരെയും കലാകാരന്മാരെയും സംഗീതജ്ഞരെയും അടിച്ചമര്‍ത്താനാണ് ആദ്യം ശ്രമിച്ചത്. പ്രത്യേകിച്ച് നോബല്‍ സമ്മാനിതനായ തോമസ് മാനെ. മലയാളിക്ക് തോമസ് മാനെ പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് എം.ടി. എന്നതും മറന്നുകൂടാ. ജര്മനിയെക്കുറിച്ച് പുറത്തുള്ളവര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരാണ് എഴുത്തുകാര്‍ എന്നായിരുന്നു ഹിറ്റ്‌ലറുടെ ആരോപണം. അതുകൊണ്ടാണ് ലൈബ്രറികളിലുണ്ടായിരുന്ന തോമസ് മാന്‍ അടക്കമുള്ളവരുടെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ അധികാരത്തിലെത്തി നാലാം മാസം അവര്‍ കത്തിച്ചുകളഞ്ഞത്. ഫാസിസ്റ്റ് കാലഘട്ടത്തില്‍ 2500 ഓളം കലാകാരന്മാരാണ് അവിടെനിന്ന് ഓടിരക്ഷപ്പെട്ടത്. എത്രയോ പേരാണ് ഗ്യാസ് ചേമ്പറുകള്‍ക്കുള്ളില്‍ ബലിയര്‍പ്പിക്കപ്പെട്ടത്. ഈ കാലഘട്ടത്തിനു സമാനമാണിപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. നോട്ട് നിരോധനം സാധാരണ ജനങ്ങള്‍ക്കുണ്ടാക്കിയ പ്രശ്‌നങ്ങളെ കുറിച്ചാണ് എം ടി പറഞ്ഞത്. എന്നാല്‍ അതിനോടുള്ള പ്രതികരണം ഫാസിസത്തിന്റേതായി. ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ഭരണത്തിന്റെ മാതൃകയാണ് പ്രധാനമന്ത്രിയും പിന്തുടരുന്നത്. അതിനെതിരെ എഴുത്തുകാര്‍ അഭിപ്രായം പറയുന്നതും അതുകൊണ്ടാണ്. മറ്റു രാഷ്്്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചില്ലെന്നാണ് എം.ടിക്കെതിരെ അവരുയര്‍ത്തുന്ന ഒരു വിമര്‍ശനം. അതുപോലും ശരിയല്ല. എം.ടിയുടെ പ്രതികരണത്തെ തുടര്‍ന്നാണ് മുത്തങ്ങയില്‍ നടന്ന സമരം ദേശീയ ശ്രദ്ധയില്‍ വന്നത്. മാറാട് വിഷടത്തിലും എം.ടി.യുടെ പ്രതികരണം സക്രിയമായിരുന്നു. ഏകാന്തനായ എഴുത്തുകാരന്‍ പ്രതികരിക്കും. അഭിപ്രായം പ്രകടിപ്പിക്കും. അതിനോട് വിയോജിക്കാം. എതിര്‍ക്കാം. എന്നാല്‍ എം.ടിയുടെ കാര്യത്തില്‍ വ്യക്തിയെതന്നെ ഹനിക്കുന്ന സമീപനമാണുണ്ടായത്. അഭിപ്രായം പറയാനുള്ള എംടിയുടെ അവകാശമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇത് വ്യക്തികളെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് കുതന്ത്രത്തിന്റെ ഭാഗം തന്നെയാണ്. ഒരിക്കലും പ്രകോപനത്തിന്റെ ഭാഷയല്ല എംടിയുടേത്. എത്രയോ മൃദുവായാണ് അദ്ദേഹം സംസാരിക്കുന്നത്. എഴുത്തുകാരുടെ വാക്കുകള്‍ ഭയപ്പെടുന്നവരാണ് എം.ടിക്കെതിരേ രംഗത്തുവന്നത്. ഇതൊരു സാമ്പിള്‍ വെടിക്കെട്ടാണ്. ടെസ്റ്റ് ഡോസാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധമുയരണം.
പുതിയ വര്‍ഷത്തില്‍ എല്ലാവരും ചെയ്യുന്നതുപോലെ ഞാനും ഒരു പ്രതിജ്ഞയെടുത്തിരുന്നു. ഇനി പൊതുയോഗങ്ങളില്‍ പ്രസംഗിക്കില്ലെന്നായിരുന്നു പ്രതിജ്ഞ. അതിന്റെ കൂടെ ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. ഏകാന്തമായി ഒരു വര്‍ഷം എന്തെങ്കിലും എഴുതുക. എഴുതാന്‍ സ്വസ്ഥത വേണം. എന്നാല്‍ ആ പ്രതിജ്ഞ ആദ്യദിവസംതന്നെ ലംഘിക്കേണ്ടിവന്നു. കാരണം എഴുതാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതിനാല്‍ പ്രതിജ്ഞാലംഘനം തെറ്റാണെന്നു തോന്നുന്നില്ല.

(സംസ്‌കാരസാഹിതിയും വിചാര്‍വിഭാഗും ചേര്‍ന്ന് സാഹിത്യ അക്കാദമി അങ്കണത്തില്‍ സംഘടിപ്പിച്ച എം.ടിക്ക് തൃശൂരിന്റെ പിന്തുണ സാംസ്‌കാരികപ്രതിരോധസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply