
ദേവസഹായം പിള്ളയെ ജന്മഭൂമി മോഷ്ടാവാക്കുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദേവസഹായം പിള്ളയെ വത്തിക്കാന്‍ വിശുദ്ധനായി പ്രഖ്യാപിച്ചതില്‍ ഏറ്റവും വിറളി പൂണ്ടത് ജന്മഭൂമി പത്രത്തിനാണെന്നു തോന്നുന്നു. സവര്‍ണ്ണനായിരുന്ന നീലകണ്ഠന്‍ പിള്ള കൃസ്തുമതത്തിലേക്കു മാറിയതിനേക്കാള്‍ ഉപരി അതിനുശേഷം നടത്തിയ ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളായിരുന്നു വാസ്തവത്തില്‍ അദ്ദേഹത്തെ വെടിവെച്ചുകൊല്ലാന്‍ അധികാരികളെ പ്രേരിപ്പിച്ചത്. അദ്ദേഹം നടത്തിയ ജാതിവിരുദ്ധ സമരങ്ങളെ തമസ്‌കരിക്കുന്നതിനായിരിക്കണം മോഷ്ടാവിനെപോലെ ചിത്രീകരിക്കാന്‍ ജന്മഭൂമിയെ പ്രേരിപ്പിച്ചത്. കൃസ്തുമതത്തോടും ഇതരമതസ്ഥരോടും അനുകമ്പയോടെ പ്രവര്‍ത്തിച്ചിരുന്ന മഹോദയപുരത്തേയും പത്മനാഭപുരത്തേയും രാജാക്കന്മാര്‍ മതം മാറിയതിന് ഒരാളെ വെടിവെച്ചുകൊല്ലുകയില്ലെന്നും അനുവാദമില്ലാതെ അധികാരം ദുര്‍വിനിയോഗം ചെയ്ത് വടക്കന്‍കുളം പള്ളി പണിയാന്‍ തേക്കുമരം വെട്ടികോടുത്ത്, തന്നെ ജ്ഞാനസ്‌നാനം ചെയ്യിച്ച ഫാദര്‍ ബുട്ടാരിയോട് കടപ്പാട് നിര്‍വ്വഹിച്ചതിനായിരുന്നു ശിക്ഷയെന്നാണ് ജന്മഭൂമി പറയുന്നത്. സ്റ്റേറ്റ് മാനുവല്‍ കര്‍ത്താവായ വി നാഗമയ്യയെയാണ് അതിനായി ഉദ്ധരിക്കുന്നത്. ജാതിക്കെതിരെ ദേവസഹായം സ്വീകരിച്ച നിലപാടാണ് ഇവിടെ തമസ്‌കരിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സവര്‍ണ്ണര്‍ മതംമാറുന്നത് നിയമവിരുദ്ധമായിരുന്ന പഴയ തിരുവതാംകൂറില്‍ രാജകോപത്തെ അവഗണിച്ചായിരുന്നു അദ്ദേഹം കൃസ്തുമതം സ്വീകരിച്ചത്. പത്മനാഭപുരം കൊട്ടാരത്തിന്റെ കാര്യക്കാരന്‍ പദവി നഷ്ടപ്പെട്ടിട്ടും തടവറയില്‍ ക്രൂരപീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം ക്രിസ്തുവിനെ ഉപേക്ഷിച്ചില്ല. കഴുത്തില്‍ എരുക്കിന്‍ പൂമാലയിട്ട് പോത്തിന്റെ പുറത്തിരുത്തി പരിഹാസരാജാവായി തെരുവീഥികളിലൂടെ കൊണ്ടുനടന്നിട്ടും ദേവസഹായംപിള്ള ക്രിസ്തുവിശ്വാസത്തില്‍ ഉറച്ചുനിന്നു. ശരീരം മുഴുവന്‍ ചാട്ടവാറുകൊണ്ടടിച്ചു പൊട്ടിച്ച്, മുറിവുകളില്‍ മുളക് അരച്ചുതേച്ച് വെയിലത്തു കിടത്തിയിട്ടും കന്നുകാലികളെ കെട്ടിയിടുന്നതുപോലെ മരത്തില്‍ ചങ്ങലകൊണ്ട് ബന്ധിച്ച് പട്ടിണിക്കിട്ടിട്ടും അദ്ദേഹം പതറിയില്ല. വാസ്തവത്തില്‍ ഈ പീഡനങ്ങള്‍ അനുസ്മരിപ്പിക്കുന്നത് കൃസ്തുവിനെയല്ലാതെ മറ്റാരെയാണ്?
മതമാറ്റത്തിനുശേഷം തന്റെ പ്രഭാഷണങ്ങളില്‍ ജാതിക്കെതിരെ ആഞ്ഞടിക്കുകയും ജാതി ശ്രേണിയില്‍ താഴ്ന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് തുല്യതയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതോടെയാണ് ദേവസഹായം തടവുകാരനാകുന്നത്. സത്യത്തില്‍ വത്തിക്കാന്‍ രേഖകളില്‍ പിള്ള എന്ന പേരിലെ വാല്‍പോലുമില്ല. മറിച്ച് സെന്റ് ദേവസഹായമാണ്. 1752 ലാണ് അദ്ദേഹം രക്തസാക്ഷിയായതെന്ന് ഓര്‍ക്കണം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1712 ഏപ്രില്‍ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്താണ് അദ്ദേഹം ജനിച്ചത്. മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ കാര്യദര്‍ശിയായിരുന്നു. കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടര്‍ന്ന്, തിരുവിതാംകൂര്‍ സൈന്യത്തിന്റെ നവീകരണച്ചുമതല മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഡച്ച് സൈന്യാധിപന്‍ ഡിലനോയിയെ ഏല്‍പ്പിച്ചു. ഡിലനോയിയുടെ സഹായിയായി് പിള്ളയെയും നിയമിച്ചു. അദ്ദേഹത്തില്‍ നിന്നാണ് പിള്ള ക്രിസ്തുവിനെ കുറിച്ച് കൂടുതലറിഞ്ഞതതും നേമത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനില്‍ നിന്ന് 1745 മേയ് 17-ന് ജ്ഞാനസ്‌നാനം സ്വീകരിച്ചതും. തുടര്‍ന്ന് കൃസ്തുവചനങ്ങളുടെ പ്രചാരണത്തിലും ജാതിവിരുദ്ധ പ്രചാരണത്തിലും മുഴുകിയ അദ്ദേഹത്തെ പിടികൂടി നാലുവര്‍ഷം തടവറയിലിട്ടാണ് കൊല്ലപ്പെടുത്തിയത്. ഇന്നും മനുസ്മൃതിയേയും ചാതുര്‍വര്‍ണ്ണ്യത്തേയും ഉപാസിക്കുന്നവര്‍ക്ക് സെന്റ് ദേവസഹായം പേടിസ്വപ്‌നമാകുന്നത് സ്വാഭാവികം മാത്രം.
