ഗംഗയില്‍ മരണം ഒഴുകി നടക്കുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

അടുത്തയിടെ കണ്ട, കാക്കകളുടേയും നായ്ക്കളുടേയും മൃതദേഹങ്ങള്‍ക്കൊപ്പം ഗംഗയില്‍ മനുഷ്യ ശവശരീരങ്ങള്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങള്‍ രാജ്യത്തെയാകെ ഞെട്ടിച്ചല്ലോ. ലോകമാധ്യമങ്ങള്‍ അതെല്ലാം തലക്കെട്ടാക്കുകയും ചെയ്തു. ഒപ്പം ഉന്നാവോ, കാണ്‍പൂര്‍ പോലുള്ള ഉത്തര്‍പ്രദേശിലെ നഗരങ്ങള്‍ക്കു സമീപം ഗംഗാതീരത്തെ മണല്‍തിട്ടകളില്‍ നൂറുകണക്കിനു മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നു. ഈ മൃതദേഹങ്ങള്‍ ഭൂരിഭാഗവും കൊവിഡ് ബാധിച്ചു മരിച്ചവരുടേതാണ്. മരണസംഖ്യയിലെ വന്‍വര്‍ദ്ധനവും സംസ്‌കാരത്തിനു വേണ്ടിവരുന്ന വലിയ ചിലവുമാണ് ഇത്തരമൊരവസ്ഥ സംജാതമാക്കിയത്.

അലഹബാദിലെ ബി എസ് പി നേതാവ് ശിവ് സേവക് സിങ്ങ് പറയുന്നതനുസരിച്ച് കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ മരണനിരക്ക് നാലോ അഞ്ചോ മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ജില്ലാ ഭരണാധികാരികള്‍ പറയുന്ന കണക്കുകളും ഇതു ശരിവെക്കുന്നുണ്ട്. മൃതദേഹസംസ്‌കരണത്തിനുള്ള കൃത്യമായ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നാണ് ശിവ് സേവക് സിങ്ങ് പറയുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാതലത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചെങ്കിലും അത് കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. എടുത്തുപറയത്തക്ക ഒരു നടപടിയും ഈ കമ്മിറ്റിയില്‍ നിന്നുണ്ടായിട്ടില്ല. മൃതദേഹങ്ങള്‍ വാഹനങ്ങളിലെത്തിക്കാനും സംസ്‌കരണത്തിനുള്ള കുഴിയെടുക്കാനും 10000ത്തില്‍ പരം രൂപയാണ് വര്‍ദ്ധിച്ചത്. ഈ സാഹചര്യത്തില്‍ പാവപ്പെട്ട ജനങ്ങള്‍ മരിച്ച ഉറ്റവരുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഉപേക്ഷിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക? അവര്‍ മൃതദേഹങ്ങള്‍ തുണിയില്‍ പൊതിഞ്ഞ് വെള്ളത്തില്‍ ഉപേക്ഷിക്കുന്നു. എന്നാല്‍ നദിയുടെ ആഴം കുറവായതിനാല്‍ എത്രയും വേഗം അവ കരക്കടിയുന്ന അവസ്ഥയാണ്. അതുമൂലം ജനങ്ങളാകെ പരിഭ്രാന്തരായി മാറിയിരിക്കുകയാണെന്നും ശിവ് സേവക് സിങ്ങ് ചൂണ്ടികാട്ടുന്നു.

സമാജ് വാദി പാര്‍ട്ടിയുടെ യുവനേതാവ് ജിതേന്ദര്‍ പറയുന്നതനുസരിച്ച് റസൂലാബാദ് ഘട്ട് ശ്മശാനത്തില്‍ സംസ്‌കാരത്തിന് ഈടാക്കുന്നത് 22000 രൂപയാണ്. മൃതദേഹം അവിടെയെത്തിക്കാനുള്ള ആംബുലന്‍സ് ചാര്‍ജ്ജാകട്ടെ 8000 മുതല്‍ 15000 വരെയാകും. ഒരുപാട് ഉള്‍പ്രദേശത്തുനിന്നുള്ളവരാണെങ്കില്‍ അത് 20000 രൂപ വരെയുമാകാം. ഓരോ യാത്രക്കുശേഷവും ആംബുലന്‍സിന്റെ സാനിറ്റേഷനായി പെട്രോള്‍ ബങ്കുകാര്‍ ഈടാക്കുന്നത്ന്നത് 3000 രൂപയാണ്. നേരത്തെ അത് 650 രൂപയായിരുന്നു. ഇലക്ട്രിക് ശ്മശാനത്തിലെ സംസ്‌കാര ചാര്‍ജ്ജ് 500 രൂപയാണ്. എന്നാല്‍ മൃതദേഹം ചുമക്കുന്നവരുടെ ചാര്‍ജ്ജടക്കം ഈടാക്കുന്നത് 15000 മുതല്‍ 20000 വരെ. ചോദിക്കുന്ന പണം കൊടുത്തില്ലെങ്കില്‍ ശ്മശാനം പ്രവര്‍ത്തന രഹിതമാണെന്ന മറുപടിയാണ് ലഭിക്കുക എന്നും ജിതേന്ദര്‍ പറയുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അമിതമായി പണം ഈടാക്കുന്നതായുള്ള ആരോപണങ്ങളെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കളക്ടറെ കണ്ട് നിവേദനം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സംസ്‌കാരത്തിനുള്ള നിരക്ക് 5000 ആയി നിജപ്പെടുത്തി. എന്നാല്‍ അതുപോലും കൃത്യമായി നടപ്പാക്കപ്പെടുന്നില്ല എന്ന് ജിതേന്ദര്‍ പറയുന്നു. കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പാവപ്പെട്ടവരുടെ സംസ്‌കാരം സൗജന്യമായി നടത്താമെന്ന് അധികൃതര്‍ സമ്മതിച്ചു. എന്നാല്‍ അതിനുള്ള രേഖകള്‍ക്കായി പല ഓഫീസുകളും കയറിയിറങ്ങേണ്ടിവരുന്നു. ലോക് ഡൗണ്‍ ആയതിനാല്‍ മിക്ക ഓഫീസുകളും പ്രവര്‍ത്തിക്കുന്നില്ല. മാത്രമല്ല മൃതദേഹവുമായി അനശ്ചിതകാലം കാത്തിരിക്കാനുമാവില്ല. ആ മേഖലയിലെ വിശ്വാസമനുസരിച്ച് മൃതദേഹങ്ങളുടെ സംസ്‌കരണം കഴിയുന്നതു വരെ അയല്‍പക്കങ്ങളില്‍ പോലും ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല. ഫലത്തില്‍ പ്രഖ്യാപിക്കപ്പെട്ട സൗജന്യം മിക്കവര്‍ക്കും ലഭിക്കുന്നില്ല.

നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതും ശ്മശാനത്തിലെ ദൃശ്യങ്ങളും കാണുന്ന നാട്ടുകാരാകെ പരിഭ്രാന്തരാണ്. തങ്ങളുടെ ഭാവിയെന്താകുമെന്നുതന്നെയാണ് അവര്‍ ആശങ്കപ്പെടുന്നത്. കാര്യമായി ആരുംതന്നെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല എന്ന് ശ്മശാനത്തിനടുത്ത് സിഗററ്റും മുട്ടയും വില്‍ക്കുന്ന ബാബ്ലു പറയുന്നു. ഇവിടത്തെ മിക്കവാറും പേര്‍ നദിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. നിരവധി പേര്‍ മത്സ്യം പിടിച്ചു ജീവിക്കുന്നു. ഒരുപാട് പേര്‍ ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കുമായി വഞ്ചിതുഴഞ്ഞും ബോട്ടുകളോടിച്ചും ജീവിക്കുന്നു. വിറകും മറ്റ് അവശ്യവസ്തുക്കളും കൃഷിയുമായി ബന്ധപ്പെട്ട വസ്തുക്കളും മറുകരയിലെ നെയ്‌നി വ്യവസായിക മേഖലയിലേക്കുള്ള വസ്തുക്കളും എത്തിക്കാനും ഇവര്‍ വഞ്ചികളും ബോട്ടുകളും ഉപയോഗിക്കുന്നു. അവരെല്ലാം കുളിക്കുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും പുഴയിലാണ്. കുട്ടികള്‍ കളിക്കുന്നത് പുഴയുടെ തീരങ്ങളിലാണ്. അത്രമാത്രം അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് അവര്‍ക്ക് ഗംഗ. ഗംഗയെ മാതാവായാണ് അവരെല്ലാം കാണുന്നത്. എന്നാല്‍ നദിയില്‍ കൂടി മൃതദേഹങ്ങള്‍ ഒഴുകുന്നതു കണ്ട അവര്‍ ഭയചകിതരാണ്. തങ്ങള്‍ക്കും കൊവിഡ് ബാധിക്കുമെന്നവര്‍ ഭയപ്പെടുന്നു. തങ്ങളുടെ ഗംഗാമാതാവ് തൊട്ടുകൂടാത്തവളായി മാറിയതിന്റെ ആഘാതത്തിലാണ് അവരെല്ലാം – ബാബ്ലു കൂട്ടിചേര്‍ത്തു.

അലഹബാദിലെ പ്രമുഖകവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ യഷ് മാല്‍വിയ ഈ ദുരിതാവസ്ഥയെ കുറിച്ച് പറയുന്നതിങ്ങനെ.- തങ്ങളുടെ പ്രിയപ്പെട്ട ഗംഗാനദിയില്‍ പൊങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ട് ആളുകളാകെ പരിഭ്രാന്തരാണ്. പരിപൂര്‍ണ്ണമായും നിസഹായരുമാണവര്‍. ഗംഗാതീരങ്ങളില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സ്ഥലങ്ങളില്‍ സംസ്‌കാരം നടത്തിയാല്‍പോലും മഴമൂലവും മൃഗങ്ങള്‍ കടിച്ചുവലിച്ചും മൃതദേഹങ്ങള്‍ മിക്കവാറും നദിയില്‍ തന്നെയെത്തുന്നു. സംസ്‌കാരത്തിനായി മറ്റൊരു സ്ഥലവും അവര്‍ക്കില്ലതാനും.

അലഹബാദിലെ ഒരു രാജകീയ മുസ്ലിം കുടുംബാംഗവും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ മുന്‍നിരക്കാരനുമായ സഫര്‍ ഭക്ത് ഇതിനെ ബിജെപിയുടെ മാത്രം പരാജയമായി കാണുന്നില്ല. അദ്ദേഹം പറയുന്നതിങ്ങനെ – കാലങ്ങളായി ഭരിച്ച സര്‍്ക്കാരുകളെല്ലാം ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ പരാജയമായിരുന്നു. ഇവിടത്തെ പല വയോധികരും 1918ലെ സ്പാനിഷ് ഫ്‌ളൂവിന്റെ കാലഘട്ടത്തില്‍ ഗംഗയില്‍ കൂടി ഇതുപോലെ മൃതദേഹങ്ങള്‍ ഒഴുകി നടന്നതിനെ കുറിച്ച് മുന്‍തലമുറയിലെ പലരും പറഞ്ഞത് കേട്ടറിവുള്ളവരാണ്. ഇത് സമാനതകളില്ലാത്ത ഇരുണ്ട സാഹചര്യമാണ്

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തങ്ങള്‍ പുണ്യനദിയായി കണക്കാക്കുന്ന ഗംഗയില്‍, മരിച്ചവരെ സ്‌നാനം ചെയ്യിക്കുന്നത് പുണ്യമായി കാണുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുജനവിഭാഗങ്ങളും. എന്നാല്‍ ഗംഗാശുദ്ധീകരണത്തിന്റെ ഭാഗമായി അടുത്തകാലത്ത് അധികൃതര്‍ ഈ രീതി നിരുത്സാഹപ്പെടുത്തുകയാണ്. 2016ല്‍ കാണ്‍പൂരിനും ഉന്നാവിനുമിടയില്‍ മൂന്നൂറോളം മൃതദേഹങ്ങള്‍ ഗംഗയിലൊഴുക്കിയതുമായി ബന്ധപ്പെട്ട കേസ് പരിശോധിക്കവെ ദേശീയ ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തിയത് വര്‍ഷംതോറും വാരണാസിയില്‍ നിന്നുമാത്രം 3000ത്തോളം മൃതദേഹങ്ങള്‍ നദിയിലൊഴുക്കുന്നുണ്ടെന്നാണ്. ആരോഗ്യരംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്യാത്തതിന് ട്രൈബ്യൂണല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഗംഗയില്‍ മൃതദേഹം ഒഴുക്കുന്നത് കുറ്റകരമാണെന്നും ചാരമോ എന്തെങ്കിലും മാലിന്യമോ ഒഴുക്കിയാല്‍ പോലും 50000 രൂപ പിഴയിടണമെന്നും ട്രൈബ്യൂണല്‍ വിധിക്കുകയും ചെയ്തു.

2014ല്‍ അധികാരത്തില്‍ വന്ന മോദിസര്‍ക്കാര്‍, തങ്ങളുടെ പ്രസ്റ്റീജ് പദ്ധതിയായിരുന്ന നമാമി ഗംഗയുടെ ഭാഗമായി ഗംഗയെ മാലിന്യമുക്തമാക്കാന്‍ 3000 കോടിരൂപ അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായി ഗംഗാതീരങ്ങളിലെ പരമ്പരാഗത ശ്മശാനങ്ങളെല്ലാം വൈദ്യുത ശ്മശാനങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആകെ നാല്‍പ്പതോ അമ്പതോ വൈദ്യുത ശ്മശാനങ്ങള്‍ മാത്രമാണ് സ്ഥാപിക്കപ്പെട്ടത്. എന്നിരുന്നാലും മൃതദേഹങ്ങള്‍ നദിയിലൊഴുക്കുന്ന ആചാരത്തിനു വളരെയധികം കുറവു വന്നിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗവും മരണപ്പെട്ടവര്‍ക്ക് മാന്യമായ സംസ്‌കാരം നല്‍കുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ചയും മൂലം ഗംഗാശുദ്ധീകരണമെന്ന പദ്ധതി തന്നെ പൂര്‍ണ്ണ പരാജയമായിരിക്കുന്നു.

ഗംഗയിലൊഴുക്കുന്ന ഈ മൃതദേഹങ്ങളില്‍ മഹാഭൂരിപക്ഷവും പാവപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്നുള്ളവരുടേതുതന്നെ. അവതന്നെ മിക്കവാറും ദളിത് കുടുംബങ്ങളില്‍ നിന്നും സമാനമായ പിന്നോക്കാവസ്ഥയിലുള്ള സമൂഹങ്ങളില്‍ നിന്നും. എന്നിട്ടും മൃതദേഹ സംസ്‌കാരത്തിനായി ബദല്‍ സംവിധാനങ്ങലൊന്നും തന്നെ അധികൃതര്‍ ഒരുക്കുന്നില്ലെന്ന് പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നു. അപൂര്‍വ്വമായിട്ടാണെങ്കിലും ഉന്നത സവര്‍ണ്ണ വിഭാഗങ്ങളിലുള്ളവരുടെ മൃതദേഹങ്ങളും നദിയിലൊഴുക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. കൊവിഡ് 19 എന്ന മഹാമാരി താല്‍ക്കാലികമായിട്ടെങ്കിലും ജാതിവ്യത്യാസങ്ങളെ ഇല്ലാതാക്കിയിരിക്കുന്നു, ചുരുങ്ങിയത് മൃതദേഹങ്ങളിലെങ്കിലും – ജിതേന്ദര്‍ പറയുന്നു.

(ലേഖകന്‍ അലഹബാദിലെ സ്വതന്ത്ര ഗവേഷകനാണ് – sivaramanlb@yahoo.com. ഈ ലേഖനം സ്വതന്ത്രമായി ആര്‍ക്കും ഉപയോഗിക്കാവുന്നതാണ്. കടപ്പാട്: www.countercurrents.org)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply