കാടാണ് വേണ്ടത്, കവാടമല്ല

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code


പ്രസന്നകുമാര്‍

‘ഏതോ പിതൃശാപത്താല്‍ കെട്ടവ,-
രെളുതല്ലാതേ ഞങ്ങള്‍ നശിക്കാം.
അനതിവിദൂരം ഭാവിയിലെന്നാ-
ലിനിയൊരു തലമുറയിവിടെ ജ്ജീവിത –
മാകെയുരുക്കി മഹൈശ്വര്യത്തി-
ന്നാകൃതിയില്‍ പുതുശില്ലം വാര്‍ക്കും.’

(കണിക്കൊന്ന – വൈലോപ്പിള്ളി)

വിചിത്രമാണ് സാഹിത്യ അക്കാദമി ഭാരവാഹികള്‍ സ്വന്തം മുറ്റത്തെ വൃക്ഷങ്ങള്‍ വെട്ടിയിട്ടതിനു പറഞ്ഞിട്ടുള്ള കാരണങ്ങള്‍. അക്കാദമി സ്ഥാപിച്ച ബോര്‍ഡ്, മരങ്ങള്‍ കാരണം ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലത്രെ. മരങ്ങള്‍ കാരണമല്ല, കൂറ്റന്‍ ഫ്‌ളക്‌സുകള്‍ മുന്നില്‍ സ്ഥാപിക്കാന്‍ മൗനാനുവാദം കൊടുക്കുന്നതുകൊണ്ടുമാത്രമാണ് അത് സംഭവിക്കുന്നത്. സാഹിത്യ അക്കാദമി എന്നെഴുതിയ ബോര്‍ഡിന് പിന്നിലാണ് ഇപ്പോള്‍ വെട്ടിവീഴ്ത്തിയ മരങ്ങള്‍ മുഴുവനും നിന്നിരുന്നത്. പൂത്തുനില്‍ക്കുന്ന കണിക്കൊന്നയും വെയിലത്ത് കൂടുതല്‍ തളിര്‍ത്ത് തിളങ്ങുന്ന ഉങ്ങും ഇലഞ്ഞിയുമെല്ലാം സാഹിത്യ അക്കാദമി എന്നെഴുതിയ ബോര്‍ഡിന് മനോഹരമായ പശ്ചാത്തലമൊരുക്കിയിരുന്നു. ആ മരങ്ങള്‍ പോയതോടെ അക്കാദമിയുടെ ബോര്‍ഡ് നോക്കുകുത്തി പോലെ അനാഥമായി ഇപ്പോള്‍ അവിടെ നില്‍പ്പുണ്ട്.

ബോര്‍ഡ് അനാഥമായാലും ഭാരവാഹികള്‍ സനാഥരാകാന്‍ പോകുന്നു! അവിടെ വീതി കൂടിയ ഗേറ്റും ഗേറ്റുമാനും ഗേറ്റ്മാന് ഒരു കാബിനും വരാന്‍ പോകുന്നു. ഇതൊക്കെ കിട്ടുമെങ്കില്‍ പിന്നെ വൃക്ഷങ്ങള്‍ എന്തിന്? ഗേറ്റ് പുതുക്കി പണിയാന്‍ വലിയ ഫണ്ട് കിട്ടിയിട്ടുണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ഫണ്ടാണ് കാര്യം. അത് കിട്ടുമെങ്കില്‍ എന്തിനും മടിക്കില്ല. തിരഞ്ഞെടുപ്പു ഫലം വരുന്ന ദിവസം ജനശ്രദ്ധയുണ്ടാവില്ലെന്ന് മനസ്സിലാക്കി പുലര്‍ച്ചെയാണ് യന്ത്രവാളുമായി വന്ന് കൃത്യം നടപ്പാക്കിയത്. ചന്ദനമരം മോഷ്ടിക്കുന്നവരെപ്പോലെ.

അക്കാദമിയുടെ മുറ്റത്ത് വളര്‍ന്ന് നില്‍ക്കുന്ന ചെറുകാടിന് നടുവിലൂടെ ഗേറ്റും റോഡും പണിയാനായിരുന്നു ആദ്യത്തെ പദ്ധതി. കുറേയേറെ പേരുടെ ഇടപെടലിനെ തുടര്‍ന്നാണ് അന്ന് അക്കാദമി അതില്‍ നിന്നും പിന്‍മാറിയത്. സാധാരണ സര്‍ക്കാര്‍ ഓഫീസുപോലെയല്ല സാഹിത്യ അക്കാദമി എന്നും ഇവിടത്തെ വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പും ചെടികളും കൂടി തീര്‍ത്തിട്ടുള്ള പച്ചമേലാപ്പ് നിലനിര്‍ത്തണമെന്നും അന്ന് പലരും അഭ്യര്‍ത്ഥിക്കുകയുണ്ടായി. എത്രയോ വര്‍ഷങ്ങളായി നഗരത്തിന്റെ ശ്വാസകോശം പോലെ നിലകൊള്ളുന്ന, മറ്റൊരു സ്ഥാപനത്തിനും അവകാശപ്പെടാനില്ലാത്ത, അക്കാദമിയുടെ സ്വന്തം ചെറുവനം, ചെറുകാട് എന്ന് പേരുള്ള എഴുത്തുകാരന്റെ മകന്‍ ഭാരവാഹിയായിരിക്കുന്ന കാലത്ത് നാമാവശേഷമാകുന്ന വിരോധാഭാസം അന്നത്തെ ഇടപെടലുകള്‍ കൊണ്ട് സംഭവിച്ചില്ല.

 

 

 

 

 

 

 

ഒരു മരത്തെ സംരക്ഷിക്കാന്‍ ഹൈവേ പോലും വഴിമാറ്റി പണിയാനുള്ള പരിസ്ഥിതി അവബോധത്തിലേക്ക് വിവേകമുള്ള മനുഷ്യര്‍ ഇന്ന് വളര്‍ന്നിട്ടുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നമുക്ക് കാണാം. മരമാണ് അഗോളതാപനത്തിന് മറുപടിയെന്ന് പരിസ്ഥിതിദിനത്തില്‍ കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നവര്‍തന്നെയാണ് അതിന് നേരെ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്. ഒരു പരിധിവരെ മനുഷ്യസൃഷ്ടിയായ പ്രളയത്തിന്റെയും അതികഠിനമായ വേനലിന്റെയും ദുരിതമനുഭവിച്ചവരാണ് നമ്മള്‍. എന്നിട്ടും മനോഭാവങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറല്ല. ഇപ്പോഴുള്ള ഗേയ്റ്റ് വലുതാക്കാന്‍ പോലും മരങ്ങള്‍ മുറിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നിട്ടും നാല് മരങ്ങള്‍ മുറിച്ചിട്ടു. ഫണ്ടിനു മുന്നില്‍ അക്കാദമി ഭാരവാഹികള്‍ക്ക് വൃക്ഷങ്ങളും ചെടികളും പൂക്കളും നിസ്സാരമായിരിക്കാം. അവര്‍ പക്ഷേ, പരിസ്ഥിതി ദിനത്തിലും വൃക്ഷതൈക്കള്‍ ചടങ്ങിനുവേണ്ടി നടും. വളരാനല്ലെന്നു മാത്രം. വിഷുവിനും ഓണത്തിനുമൊക്കെ ‘ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും, ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും, – ഇത്തിരി കൊന്നപ്പൂവും ‘ എന്ന് കുട്ടികളെ ഓര്‍മ്മപ്പെടുത്താനും അവര്‍ വരും. ഈ കാപട്യം കണ്ടുകൊണ്ടാണ് വൈലോപ്പിള്ളി സ്വപ്നം കണ്ട ഭാവിതലമുറ വളരുന്നത്.

പക്ഷേ, നമ്മുടെ പ്രതിഷേധം പ്രകടിപ്പിച്ചേ പറ്റൂ. ഈ ജൂണ്‍ 5 ന്, പരിസ്ഥിതി ദിനത്തില്‍ 9 മണിക്ക് മരങ്ങള്‍ മുറിച്ചിട്ട സ്ഥലത്ത് നമ്മള്‍ തൈകള്‍ നടുന്നു. അക്കാദമിയിലെ വൃക്ഷങ്ങളുടെ തണലും കുളിര്‍മ്മയും സാന്ത്വനവും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവര്‍ ജൂണ്‍ 5 ന് ബുധനാഴ്ച 9 മണിക്ക് അവിടേക്ക് എത്തിച്ചേരുക.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture, Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply