
വിഴിഞ്ഞം : സി എ ജി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നീക്കം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിഴിഞ്ഞം കരാറിലൂടെ പതിനായിരക്കണക്കിന് കോടി രൂപായുടെ നഷ്ടം സംസ്ഥാന സര്‍ക്കാരിനും അത്രതന്നെ ലാഭം അദാനിക്കും ഉണ്ടായി എന്ന് കണ്ടെത്തിയ സി.ഏ.ജി റിപ്പോര്‍ട്ട് മുഴുവന്‍ പിശകുകള്‍ നിറഞ്ഞതാണെന്ന് മുന്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിഷന്‍ കണ്ടെത്തിയതായി ഇന്നലെ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ കണ്ടെത്താന്‍ കഴിയുന്ന വിധം ജുഡീഷ്യല്‍ കമ്മിഷന്റെ ടേംസ് ഓഫ് റഫന്‍സ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന ഘട്ടത്തിലാണ് മാറ്റിക്കൊടുത്തത്.
കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യയുടെ (CAG) റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തെറ്റെന്ന് പറയാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിഷന് ഭരണഘടനാപരമായ അധികാരമില്ല എന്നാണ് വിഴിഞ്ഞം പദ്ധതിയുമായി ഇതുമായി ബന്ധപ്പെട്ടു അന്വേഷണങ്ങള്‍ നടത്തുന്ന പ്രവര്‍ത്തകന്‍ ജോസഫ് വിജയന്‍ വ്യക്തമാക്കുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ വിധം ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിക്ക് ഇന്‍ഡ്യയില്‍ കേരളം തന്നെ തുടക്കം കുറിച്ചിരിക്കുകയാണ്.
വിഴിഞ്ഞം തുറമുഖ പദ്ധതി നടത്താന്‍ അദാനിയുമായി കേരള സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറും വ്യവസ്ഥകളും പരിശോധിച്ചാണ് 2016-ല്‍ CAG റിപ്പോര്‍ട്ട് നല്‍കിയത്. ഭരണഘടനാപരമായി ഈ റിപ്പോര്‍ട്ട് പരിഗണിക്കേണ്ടത് സംസ്ഥാന നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിംഗ്‌സ് കമ്മിറ്റിയാണ്. അവരാണ് തുടര്‍നടപടി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യേണ്ടത്. എന്നാല്‍ നമ്മുടെ പിണറായി സര്‍ക്കാര്‍ നിയമസഭാ കമ്മിറ്റിക്ക് വിടാതെ ഒരു റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മിഷന് വിട്ടു. തങ്ങളുടെ അധികാരത്തില്‍ കൈകടത്തിയ ഈ നടപടിയോട് ആ നിയമസഭാ കമ്മിറ്റി ചെയര്‍മാനായ സി.ദിവാകരനും പ്രതികരിച്ചില്ല.
‘ഇന്‍ഡ്യയില്‍ ഇന്നുവരെ ഒരു CAG റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു ജൂഡീഷ്യല്‍ കമ്മിഷനെ നിയമിച്ച ചരിത്രമുണ്ടോ? പതിനായിരക്കണക്കിന് കോടി രൂപായുടെ നഷ്ടം സംസ്ഥാന ഖജനാവിന് ഉണ്ടാക്കിയെന്ന CAG റിപ്പോര്‍ട്ടിന്മേല്‍ യാതൊരു നടപടിയും എടുക്കാതിരിക്കാന്‍ ഇങ്ങനെയൊരു ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കണക്കിലെടുക്കുന്നത് ശരിയോ?എന്നും അദ്ദേഹം ചോദിച്ചു.
ആദ്യം ജുഡീഷ്യല്‍ കമ്മിഷനോട് പിണറായി സര്‍ക്കാര്‍ ആവശ്യപ്പെട്ടത് (ടേംസ് ഓഫ് റെഫറന്‍സ്) ഈ റിപ്പോര്‍ട്ട് പ്രകാരമുള്ള ഖജനാവിലെ നഷ്ടത്തിന് ഉത്തരവാദികളെ ചൂണ്ടിക്കാണിക്കാനും അവര്‍ക്കെതിരെ എന്ത് ശിക്ഷണനടപടികള്‍ സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യാനുമാണ്. എന്നാല്‍ ഈ ആവശ്യങ്ങള്‍ പരിഗണിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ സര്‍ക്കാരിനോട് പറഞ്ഞു. സി.ഏ.ജി റിപ്പോര്‍ട്ടിലെ ശരിതെറ്റുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം അംഗീകരിച്ച് കമ്മിഷന്റെ പ്രവര്‍ത്തന കാലാവധി അവസാനിക്കുന്നതിന് ഒരാഴ്ച മുന്‍പ് ടേംസ് ഓഫ് റഫറന്‍സില്‍ മാറ്റം വരുത്തി പിണറായി ഗവണ്മെന്റ് ഉത്തരവിറക്കി. ഒരു റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനെ സഹായിക്കാന്‍ വേണ്ടിക്കൂടിയാണ് അന്നത്തെ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും സംശയിക്കുന്നു.
2018 ഡിസംബര്‍ 1-ന് ജുഡീഷ്യല്‍ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ആ റിപ്പോര്‍ട്ടിലാണ് സി.ഏ.ജി-യുടെ കണക്കുകൂട്ടലുകളും കണ്ടെത്തലുകളും തെറ്റുകള്‍ നിറഞ്ഞതാണെന്ന് പറയുന്നത്. നിയമപരമായി ആറ് മാസത്തിനകം ഒരു ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ നിയമസഭ മുമ്പാകെ രേഖാമുലം വയ്ക്കണം. ഇവിടെ ഏഴാം മാസമായ ജൂണ്‍ 26-നാണ് മന്ത്രിസഭാ യോഗത്തില്‍ പോലും ഈ റിപ്പോര്‍ട്ട് പരിഗണിച്ചത്. റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തിന് വിടാനും അദ്ദേഹത്തിന്റെ അഭിപ്രായം കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനുമാണ് മന്ത്രിസഭയുടെ തീരുമാനം. ”മനപൂര്‍വമല്ലാതെ ഉണ്ടായ കാലതാമസം മാപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി നിയമസഭയില്‍ മേശപ്പുറത്ത് വച്ചിരിക്കുന്നത്.
ഈ കമ്മിഷന്റെ തെളിവെടുപ്പ് വേളയില്‍ സി.ഏ.ജി-യുടെ ശരിതെറ്റുകള്‍ പരിശോധിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മിഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ സി.ഏ.ജി-ക്ക് വേണമെങ്കില്‍ കമ്മിഷന്‍ മുമ്പാകെ വരാമെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്.
