അതെന്താ പരിഷത്തേ വാക്‌സിനെടുത്തില്ലെങ്കില്‍ ”പെണ്ണു കിട്ടില്ലേ”…..?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

മലയാളികളില്‍ ശാസ്ത്രീയ മനോഭാവം ഉണ്ടാക്കുന്നതില്‍ അരനൂറ്റാണ്ടിലേറെ പരിഷത്ത് ചെയ്ത പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. രോഗവ്യാപനം തടയുന്നതിനും വാക്‌സിനേഷന്‍ സംബന്ധിച്ചും ഉള്ള പരിഷത്തിന്റെ ശാസ്ത്രീയ സമീപനങ്ങളിലും ആയുഷ് ചികിത്സകളോടുള്ള മനോഭാവത്തിലും അടുത്തിടെ ചില വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭരണഘടനയെയും മൗലികാവകാശങ്ങളെയും മറ്റേതിനെക്കാളും വിലമതിക്കുന്ന സംഘടനയാണെന്നതില്‍ വിമര്‍ശകര്‍ക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല.

പക്ഷെ പരിഷത്ത് കണ്ണൂര്‍ ജില്ലാ കമ്മറ്റി വാക്‌സിന്‍ ബോധവത്കരണത്തിനിറക്കിയ ഒരു കുടുംബ ഗാനം ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടെയും സമീപകാല നിരീക്ഷണങ്ങള്‍ക്കും നാഷനല്‍ ഡിസ് ആസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റിനും IPC സെക്ഷന്‍ 166നും വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച 2011 ലെ IT റൂള്‍സിനും SPDl സംബസിച്ച 2000 ലെ IT Act ലെ 43 A,72 Aയ്ക്കും വിരുദ്ധമാണ്. വാക്‌സിനെടുക്കാത്തതിനാല്‍ ഒരു കുട്ടിയെ ബസില്‍ കേറ്റിയില്ല, ക്ലാസില്‍ കേറ്റിയില്ല, മാളില്‍ കേറ്റിയില്ല, സ്‌കൂളില്‍ കേറ്റിയില്ല, ടൂറിന് കൂട്ടിയില്ല, ഫ്‌ളൈറ്റില്‍ കേറ്റിയില്ല, ജോലി കിട്ടിയില്ല, പെണ്ണു കി്ട്ടിയില്ല എന്നിങ്ങനെ പോകുന്നു പാട്ടിലെ വരികള്‍. ഇതെല്ലാം പാടുന്നത് പത്തുവയസ്സു പ്രായം തോന്നുന്ന കുട്ടിയോട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എല്ലാവിധ വിവേചനങ്ങളെയും നിരാകരിക്കുന്ന, മൗലികാവകാശത്തിന്റെ അടിസ്ഥാന നിലപാടില്‍ വിശ്വസിക്കുന്നവര്‍ക്ക് വാക്‌സിനെടുക്കാത്തത് കൊണ്ട് ജോലിയും പെണ്ണും ( ആ വരിയിലെ സ്ത്രീ വിരുദ്ധത ഭയങ്കര ജെന്റര്‍ ലിറ്റ്മസുകള്‍ക്ക് പോലും അറിയാതെ പോയി ) കിട്ടാതെ പോയതില്‍ / സ്‌കൂളിന്ന് പുറത്താക്കിയതില്‍ സന്തോഷിക്കുന്ന മാനസീകാവസ്ഥ അത്ര നന്നല്ല. 90% ഓളം വാക്‌സിന്‍ എടുത്ത് കഴിഞ്ഞിട്ടും ഇനിയും വാക്‌സിന്‍ എടുക്കാത്ത 10% പേരില്‍ പലര്‍ക്കും ഇത് സംബന്ധിച്ച അവരുടെതായ യുക്തിയും വിശ്വാസവുമുണ്ട്. വിശ്വാസത്തെ പരിഗണിക്കേണ്ടതില്ല. എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കി തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചവരുമുണ്ട്. അവരെല്ലാം എല്ലാ വാക്‌സിനും എതിരാണെന്ന് കരുതാനുമാകില്ല. വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയമുയര്‍ത്തിക്കൊണ്ടുള്ള അക്കാദമിക് ലോകത്ത് നിന്നും തന്നെയുള്ള പഠനങ്ങളാണ് ഇവരെ പൊതു സമൂഹത്തിന് അനഭിമതമായ തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുക.

ഈ സന്ദര്‍ഭത്തില്‍ കൃത്യമായ ശാസ്ത്രീയ പഠനങ്ങള്‍ ശേഖരിച്ച് അവതരിപ്പിച്ച് വാക്‌സിന്‍ ഫലപ്രാപ്തി ബോധ്യപ്പെടുത്തി ശേഷഭാഗത്തെയും കൂടി യജ്ഞത്തിന്റെ ഭാഗമാക്കുകയാണ്, നിര്‍മാണക്കമ്പനികളുടെ പത്രക്കുറിപ്പുകള്‍ വിതരണം ചെയ്യുകയല്ല പരിഷത്ത് പോലുള്ള സംഘടനകള്‍ ചെയ്യേണ്ടത് . ഓരോ വാക്‌സിന്റെയും ഫാക്ട് ഷീറ്റില്‍ പാര്‍ശ്വഫലങ്ങളും ആര്‍ക്കൊക്കെ കൊടുക്കരുതെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത്തരക്കാരെ ഒഴിവാക്കിയാണ് പൂര്‍ണമായും വാക്‌സിന്‍ നല്കിയിരിക്കുന്നത് എന്ന് പറയാനാവുമോ? ഇതുമായി ബന്ധപ്പെട്ട നാഡീ- ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിദേശ പഠനങ്ങള്‍ ധാരാളം ലഭ്യമാണ്. കേരളത്തില്‍ നിന്നും അപൂര്‍വം പരാതികളും പത്രറിപോര്‍ട്ടുകളും വന്നിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഇത്തരം ഒരപകടവും വാക്‌സിന്‍ അപകടമായി അംഗീകരിച്ചിട്ടില്ല. വാക്‌സിന്‍ വിരുദ്ധര്‍ പറയുന്നതുപോലെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവ വരുത്തിയിട്ടുണ്ടോ? ഇക്കാര്യം പഠിക്കാന്‍ കേരളത്തിലെ ഏറ്റവും വലിയ ജനകീയാരോഗ്യ പ്രസ്ഥാനത്തിന് കഴിയേണ്ടതാണ്. അതിനുള്ള മനുഷ്യ വിഭവശേഷി പരിഷത്തിനുണ്ട്. രോഗവ്യാപനം/ വാക്‌സിന്‍ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച സ്ഥിതി വിവരങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ കഴിയുന്നവരും പരിഷത്തിനുണ്ട്. പഴുതില്ലാത്ത ഒരു പഠനത്തിലൂടെ ശേഷിക്കുന്നവരെക്കൂടി ബോധവത്കരിച്ച് അവരെ വാക്‌സിനെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് പരിഷത്ത് ചെയ്യേണ്ടത്. വാക്‌സിന്‍ ഫലപ്രദമല്ലെങ്കില്‍ അക്കാര്യം തുറന്നു പറയണം. ഹോമിയോ – ആയുര്‍വേദ ചികിത്സയ്ക്ക് കോവിഡില്‍ എന്തെങ്കിലും ചെയ്യാനായിട്ടുണ്ടോ എന്ന് മണ്ണിലേക്കിറങ്ങി വന്ന് സാധാരണ മനുഷ്യരോട് / ചികിത്സകരോട് തെളിവ് സഹിതം ചോദിച്ചറിയുകയും സത്യസന്ധമായി അത് ക്രോഡീകരിച്ചറിയിക്കുകയും ചെയ്യാന്‍ ബൃഹത്തായ ആരോഗ്യ സര്‍വേകള്‍ മുമ്പ് നടത്തി പരിചയമുള്ള പരിഷത്തിന് കഴിയില്ല എന്നുണ്ടോ?

വസ്തുതാരേഖ പ്രകാരം കോവിഷീല്‍ഡ് വാക്‌സിന്‍ ശുപാര്‍ശ ചെയ്തു കൂടാത്ത ഒരു അലര്‍ജി രോഗിയുടെ പുത്രന്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ പുറത്താക്കപ്പെടുന്നതില്‍ പാട്ടു പാടി പൊട്ടിച്ചിരിക്കാന്‍ എങ്ങനെ പറ്റും? അതിലൊരു മനുഷ്യാവകാശ ധ്വംസനവും കാണുന്നില്ലേ? ദൈനം ദിന രോഗികളില്‍ മൂന്നില്‍ രണ്ട് പേരും വാക്‌സിന്‍ എടുത്തവരാണെന്ന് മനസിലാക്കി യുക്തിസഹമായി സംശയിക്കുന്നവരെ എങ്ങനെയാണ് ശാസ്ത്രീയമായി ബോധവത്കരിക്കുക.? വാക്‌സിന്‍ രോഗം ചെറുക്കില്ല ,ഗുരുതരമാകുന്നതും മരിക്കുന്നതും തടയും എന്നതാണ് വാക്‌സിനെ സംബന്ധിച്ച അന്തിമഫലശ്രുതി. ആര്‍സനിക്കം ആല്‍ബമോ അമൃതോത്തരം കഷായമോ ഇതേ ഫലം നല്കുമെന്ന അനുഭവസാക്ഷ്യത്തില്‍ അതുപയോഗിച്ച് ‘ആത്മഹത്യ’ ചെയ്യുന്നവരെ അവരുടെ പാട്ടിന് വിട്ടാല്‍ പോരേ? മെഡിക്കല്‍ ഫാസിസത്തിന്റെ കുഴലൂത്തുകാരായി പരിഷത്തില്‍ ചിലരെങ്കിലും മാറിയിട്ടുണ്ടെങ്കിലും പരിഷത്തിന്റെ ഗ്രാമീണ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും എല്ലാം അങ്ങനെയാണെന്ന് കരുതുന്നുണ്ടോ?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോവിഡ് പ്രതിരോധത്തിന് നല്കിയിരുന്ന ഹോമിയോ ഗുളിക വെറും പഞ്ചാരഗുളികയെന്നു പറഞ്ഞു നടന്നവര്‍ ഇപ്പോള്‍ അതില്‍ ആര്‍സനിക്കം ഉണ്ടെന്ന് പറഞ്ഞ് സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് വിലക്കുന്നു. നേര്‍പ്പിക്കുമ്പോള്‍ ഔഷധശക്തി കൂടുന്നു എന്നതിലെ ‘ അശാസ്ത്രീയത ‘ ചൂണ്ടിക്കാട്ടുന്നതില്‍ ശാസ്ത്രത്തിന്റെതായ ഒരു നിലപാടുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നായ Arsenicum Album 30 യില്‍ അര്‍സിനിക്കിന്റെ അളവ് .18mg/Kg എന്നാണ് പരിഷത്തിന്റെ തന്നെ പോസ്റ്റിലുള്ള ലാബ് പരിശോധനയുടെ റിപ്പോര്‍ട്ടിലുള്ളത്. അപ്പോള്‍ ഒരു ഡോസില്‍ അടങ്ങിയിരിക്കുന്ന അര്‍സിനിക്കത്തിന്റെ അളവ് എന്ന് പറയുന്നത് 0.00023 mg മാത്രമാണ്. വിഷാംശമായ അര്‍സിനികിന്റെ അളവ് 2-20 mg/kg of body weight ആണ്. ശരാശരി 20 കിലോ തൂക്കമുള്ള കുട്ടികളില്‍ 20 mg മുതല്‍ 400 mg ആണ് വിഷാംശമായ അര്‍സിനിക്കിന്റെ അളവ്. ഈ അളവ് ശരീരത്തില്‍ ചെല്ലണമെങ്കില്‍ 1,73,913 (ഒരുലക്ഷത്തി എഴുപത്തിമൂവായിരത്തി തൊള്ളായിരത്തിപതിമൂന്ന്) ഡോസ് മരുന്ന് ഒറ്റപ്രാവശ്യമായിട്ട് കഴിക്കണം. അല്ലെങ്കില്‍ 226 കിലോ അര്‍സെനിക്ക് ആല്‍ബം ടാബ്ലെറ്റ് വിഴുങ്ങണം. കഞ്ഞിവെള്ളത്തിലെ ആര്‍സനിക്കും ഇതിലുമെത്രയോ കൂടുതലാണ്. ഹോമിയോ മരുന്ന് എങ്ങനെ പ്രവര്‍ത്തിക്കുന്നു, അതിന്റെ ഫലസിദ്ധി എന്ത് എന്നത് വിശദീകരിക്കല്‍ അതാത് ചികിത്സകര്‍ ചെയ്യട്ടെ. സുഖപ്പെട്ടവര്‍ അനുഭവസാക്ഷ്യം പറയട്ടെ. പരിഷത്തിന്റെ ഉപഗ്രഹങ്ങളായ ക്യാപ്‌സ്യൂളൂം എസന്‍സും പേര്‍ത്തും പേര്‍ത്തും ആയുഷിന്റെ അശാസ്ത്രീയത വ്യക്തമാക്കട്ടെ. സ്വന്തം യുക്തിയും ബോധ്യവും കൊണ്ട് ഓരോരുത്തരും അവര്‍ക്കു വേണ്ട ചികിത്സകള്‍ തെരഞ്ഞെടുക്കട്ടെ. ഗാന്ധിജി വാക്‌സിനെ മുച്ചൂടും എതിര്‍ത്തതു കൊണ്ട് അദ്ദേഹം ഇവര്‍ക്കാര്‍ക്കും അനാദരണീയനായിട്ടില്ലല്ലോ.

ഏകപക്ഷീയമായ അറിവിന്റെ അധികാരം പ്രയോഗിക്കലും തങ്ങളുടെതു മാത്രമായ നീതിതീര്‍പ്പുകളും ഫാസിസത്തിന്റെതാണ്. ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുക മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുക തന്നത്താനെ പഠിക്കാതെ അറിയില്ലയൊന്നും സഖാക്കളെ എന്ന് വി.കെ.എസിന്റ തലമുറ തെരുവില്‍ തൊണ്ട കീറിപ്പാടിയത് കേട്ട് പ്രബോധിതരായ കേരളം തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങളെ ഇത്തരം മനുഷ്യ വിരുദ്ധപ്പൊറാട്ട് ആല്‍ബങ്ങള്‍ കൊണ്ട് തടഞ്ഞു നിര്‍ത്താനാവില്ല.

https://fb.watch/8PKrMY0o-V/


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply