ചാണകം കൊണ്ട് കൊറോണയെ നേരിടുന്നവര്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

‘Cow dung, cow urine didn’t work. Groundless argument. Tomorrow I will eat fish-”.

കോവിഡ് -19 ന്റെ പരിഹാരമെന്ന നിലയില്‍ അവതരിപ്പിക്കുന്ന ചാണകത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചുള്ള ഈ ലളിതമായ ഫേസ്ബുക്ക് പോസ്റ്റിട്ടതിനായിരുന്നു മണിപ്പൂരിലെ ഇംഫാലില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനായ കിഷോര്‍ചന്ദ്ര വാങ്‌ഖേമിനെ കഴിഞ്ഞ മാസം ‘രാജ്യദ്രോഹ’കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പശു ചാണകം / മൂത്രചികിത്സയുടെ വക്താവായിരുന്ന മണിപ്പൂര്‍ ബിജെപി പ്രസിഡന്റ് സൈഖോം ജിതേന്ദ്ര സിങ്ങ് കോവിഡ് -19 മൂലം അന്തരിച്ചപ്പോള്‍ പാര്‍ട്ടി നേതാക്കളെ ഈ പോസ്റ്റ് അസ്വസ്ഥരാക്കുകയായിരുന്നു. അവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സാധാരണയായി കൊടും കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കുമെതിരെ പ്രയോഗിക്കുന്ന കര്‍ശനമായ ദേശീയ സുരക്ഷാ നിയമപ്രകാരം വാങ്ഖേമിനെ അറസ്റ്റ് ചെയ്തത്. .

കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ഹിന്ദു മേധാവിത്വത്തിന്റെയും കടുത്ത ദേശീയതയുടെയും സമന്വയമായ ഹിന്ദുത്വ എന്ന പ്രസ്ഥാനം, കപടശാസ്ത്രത്തെ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ അപകടത്തെയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. കോവിഡ് -19 ന്റെ സമീപകാലത്തെ മാരകമായ രണ്ടാമത്തെ തരംഗത്തെ നേരിടുന്നതിലുള്ള വീഴ്ചകളെ പറ്റി പറയുമ്പോള്‍ അതിലേറ്റവും പ്രധാനം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങള്‍ നിറഞ്ഞ അവകാശവാദങ്ങളാണ്.

ആഴത്തിലുള്ള സ്വേച്ഛാധിപത്യ സമീപനത്തോടൊപ്പം 2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള മോദി ഭരണകൂടത്തിന്റെ മുഖ്യ മുഖമുദ്രകളിലൊന്ന് കാലാവസ്ഥാ വ്യതിയാനം മുതല്‍ ജീവിവര്‍ഗങ്ങളുടെ പരിണാമം വരെയുള്ള എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള വ്യാജമായ സിദ്ധാന്തങ്ങളാണ്. ഹിന്ദുദേവനായ ഗണപതിയുടെ ആനയുടെ തല പുരാതന ഇന്ത്യയിലെ പ്ലാസ്റ്റിക് സര്‍ജറിയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി തന്നെ വര്‍ഷങ്ങള്‍ക്കുമുമ്പ് പൊതുവേദിയില്‍ വെച്ച് അവകാശപ്പെട്ടിരുന്നല്ലോ. ഇന്നത്തെ വിമാനങ്ങളേക്കാള്‍ ആധുനികമായ വിമാനം ‘വേദ’ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നുവെന്ന് 2015 ല്‍ മുംബൈയില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലെ ഒരു പ്രബന്ധം അവകാശപ്പെട്ടിരുന്നു ! ഔദ്യോഗികമായി അംഗീകരിച്ച ഇത്തരം നിലപാടുകള്‍ കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ വളരെ നിഷേധാത്മകമായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഗംഗയില്‍ കുംഭമേളയ്ക്കായി തീര്‍ഥാടകര്‍ തടിച്ചുകൂടിയപ്പോള്‍, ഉത്തരാഖണ്ഡ് ബിജെപി മുഖ്യമന്ത്രി തീരത്ത് സിംഗ് റാവത്ത് അവകാശപ്പെട്ടത് ഹിന്ദുക്കള്‍ പവിത്രമെന്ന് കരുതുന്ന ഗംഗയിലെ ‘വിശുദ്ധ ജലം’ കോവിഡിനെ അകറ്റുമെന്നായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരു മാസത്തിലേറെ നീണ്ടുനിന്നതും ഒമ്പത് ദശലക്ഷത്തിലധികം പേര്‍ പങ്കെടുത്തതുമായ കുംഭമേളയെന്ന ഈ മതപരമായ ഉത്സവം, ഇതുവരെ നടന്ന മഹാമാരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൂപ്പര്‍ സ്പ്രെഡര്‍ സംഭവമായി കണക്കാക്കപ്പെടുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മടങ്ങിയതിന് ശേഷം കോവിഡ് -19 രണ്ടാം തരംഗം കുത്തനെ ഉയര്‍ന്നു. ദശലക്ഷക്കണക്കിന് പേരാണ് രോഗബാധിതരായി ആശുപത്രികളില്‍ എത്തിയത്. അടിസ്ഥാന സൗകര്യങ്ങളും ഓക്‌സിജന്‍ സൗകര്യവും കിടക്കകളുമില്ലാത്തതിനാല്‍ ആയിരങ്ങള്‍ മരിച്ചു. താരതമ്യേന നേരിയ ആദ്യ തരംഗത്തിനുശേഷം കോവിഡിനെതിരായ ‘വിജയം’ നേടി എന്ന് സര്‍ക്കാര്‍ അവകാശപ്പെടട്ടിരുന്നു. എന്നാല്‍ രണ്ടാംതരംഗത്തില്‍ ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഇന്ത്യ ആഗോള റെക്കോര്‍ഡ് സൃഷ്ടിക്കുകയായിരുന്നു.. അപ്പോഴും ഭരണകൂടത്തിലെ മിക്കവാറും എല്ലാവരും, ഉന്നത നേതാക്കള്‍ മുതല്‍ താഴ്ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ, ചാണകത്തിന്റെയും മൂത്രത്തിന്റെയും പ്രതിരോധ ശേഷിയെക്കുറിച്ച് കൊട്ടിഘോഷിക്കുകയായിരുന്നു. കൊവിഡ് -19 ന്റെ കാര്യത്തില്‍ തുടക്കം മുതല്‍ ജനപ്രിയ മാധ്യമങ്ങള്‍, പ്രത്യേകിച്ച് വാട്ട്സ് ആപ്പ് നെറ്റ്വര്‍ക്കുകളില്‍ ഇതെകുറിച്ചുള്ള വീഡിയോകളും സന്ദേശങ്ങളും നിറഞ്ഞു കവിയുകയായിരുന്നു. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തില്‍ വിശ്വാസികള്‍ സ്വന്തം ശരീരം ചാണകത്തിലും മൂത്രത്തിലും മൂടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും, കൊറോണ വൈറസില്‍ നിന്ന് കരകയറാന്‍ സഹായിക്കും എന്നൊക്കെയായിരുന്നു അതിലൂടെ പ്രചരിപ്പിച്ചത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഹിന്ദുമഹാസഭയുടെ തലവന്‍, ന്യൂഡല്‍ഹിയില്‍ കൊറോണ വൈറസിനെ ‘തടയാന്‍’ പശുമൂത്രം കുടിക്കുന്ന പൊതുപരിപാടി സംഘടിപ്പിക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള ചികിത്സകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതോടൊപ്പം ഹിന്ദു വലതുപക്ഷ പാര്‍ട്ടിയും അതിനെ പിന്തുണക്കുന്നവരും ആധുനിക വൈദ്യശാസ്ത്രത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നു. അവരതിനെ വിശേഷിപ്പിക്കുന്നത് ‘ഇംഗ്ലീഷ് മെഡിസിന്‍’ എന്നാണ്. ഉദാഹരണത്തിന്, പരമ്പരാഗത വൈദ്യശാസത്രമേഖലയില്‍ സ്വന്തം സംരംഭമാരംഭിച്ച, ജനപ്രിയ യോഗ ഗുരുവെന്നു വിശേഷിപ്പിക്കപ്പെടുന്ന. ബിജെപി ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബാബാ രാംദേവ് ഇന്ത്യന്‍ മെഡിക്കല്‍ സമൂഹത്തെ അധിക്ഷേപിക്കുകയുണ്ടായി. ആധുനിക മരുന്നുകള്‍ കഴിച്ചശേഷം പതിനായിരക്കണക്കിന് പേര്‍ കോവിഡ് മൂലം മരിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഓക്‌സിജന്‍ ക്ഷാമം മൂലം നടന്ന നൂറുകണക്കിന് മരണങ്ങള്‍, മരണമടഞ്ഞവരുടെ തെറ്റുകള്‍ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ശരിയായി ശ്വസിക്കാന്‍ അറിയാത്തതിനാലാണത്രെ അവരെല്ലാം മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഇടപെടലിന് ശേഷമാണ് രാംദേവ് ക്ഷമാപണം നടത്തിയത്. (ഡോക്ടര്‍മാരുടെ അസോസിയേഷന്റെ ശക്തമായ പ്രതിഷേധത്തെക്കുറിച്ചുള്ള ആശങ്കയുമുണ്ടായിരുന്നു). എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ബിജെപിയുടെയും അനുബന്ധ സംഘടനകളുടെയും യഥാര്‍ത്ഥ വികാരങ്ങള്‍ പ്രകടിപ്പിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്മുടെ രാജ്യം ബഹിരാകാശ ശാസ്ത്രത്തിലും ആണവോര്‍ജ്ജത്തിലും മുന്‍നിരയിലെന്ന് അഭിമാനിക്കുമ്പോഴാണ് രാഷ്ട്രീയക്കാരുടേയും ഉന്നതരുടേയും പിന്തുണയോടെ കപടശാസ്ത്രമെന്ന പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നത് എന്നതാണ് വിരോധാഭാസം. മാത്രമല്ല സോഫ്റ്റ് വെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് പോലുള്ള പ്രമുഖ വിജ്ഞാന മേഖലകളില്‍ ഒരു മുന്‍നിര രാഷ്ട്രമായി രാജ്യം അറിയപ്പെടുമ്പോഴാണിത് സംഭവിക്കുന്നത്. മികച്ച ശാസ്ത്ര സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനായി നടത്തിയ ആദ്യകാല നിക്ഷേപവും മികച്ച നിലവാരമുള്ള ശാസ്ത്രജ്ഞരെ പരിശീലിപ്പിച്ചെടുത്തതുമാണ് ഈ നേട്ടങ്ങള്‍ക്ക് കാരണമായത്. ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ശാസ്ത്രീയത, ആധുനിക ശാസ്ത്രം, ഗവേഷണം, വിദ്യാഭ്യാസം എന്നിവയുടെ മികച്ച പ്രവാചകനായിരുന്നു. എന്നാല്‍ അടുത്ത ദശകങ്ങളില്‍ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിലവാരത്തിലും ശാസ്ത്രീയവീക്ഷണങ്ങളിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇതോടൊപ്പം അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കുകയും ‘ഇന്ത്യയില്‍ എല്ലാം മഹത്തരമായിരുന്നു’ എന്ന അവകാശവാദത്തോടെ പുരാണ കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഹിന്ദുത്വശക്തികള്‍ അധികാരത്തിലെത്തുകയും ചെയ്തതോടെ ദേശീയ വിഷയങ്ങളെക്കുറിച്ചുള്ള യുക്തിസഹമായ പൊതുചര്‍ച്ചകളോ ധാരണകളോ ഇല്ലാതായി.

ലോകത്തിലെ പല മഹാന്മാരായ ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നാടായിരുന്നിട്ടും, ഒരു നൂറ്റാണ്ട് മുമ്പ് കപടമായ ദേശാഭിമാനവും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ച നാസി ഭരണത്തിന്‍ കീഴില്‍ വന്ന ജര്‍മ്മനിയുടെ അവസ്ഥയ്ക്ക് സമാനമാണ് ഇപ്പോള്‍ ഇന്ത്യയും. ഹിറ്റ്ലറുടെ ഏറ്റവുമടുത്ത അനുയായിയായിരുന്ന റുഡോള്‍ഫ് ഹെസിനെപ്പോലുള്ള നാസി നേതാക്കള്‍ ‘യൂജെനിക്സിന്റെ’ വംശീയ സിദ്ധാന്തത്തെ പിന്തുണയ്ക്കുക മാത്രമല്ല, ബദല്‍ വൈദ്യശാസ്ത്രത്തിന്റെ പേരില്‍ നിരവധി കപടശാസ്ത്ര ചികിത്സകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. തടവുകാര്‍, ഭിന്നശേഷിക്കാര്‍, തങ്ങള്‍ക്ക് അഭികാമ്യമല്ലാത്തവര്‍, പ്രത്യേകിച്ച് ജൂതന്മാരെപ്പോലുള്ള മതവിഭാഗങ്ങള്‍ എന്നിവരില്‍ നിരവധി ക്രൂരമായ ആധുനിക വൈദ്യ പരീക്ഷണങ്ങള്‍ നടത്താനും നാസി ഭരണകൂടം മടിച്ചി്ല്ല. സമകാലിക ഇന്ത്യ ഇനിയും അത്തരം അധാര്‍മ്മിക നിലയിലെത്തിയിട്ടില്ല. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാടുകളും ന്യൂനപക്ഷ ജനതയോടുള്ള കടുത്ത വിദ്വേഷവും കണക്കിലെടുക്കുമ്പോള്‍, മനുഷ്യചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട നിലവാരത്തിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Sagarnama@gmail.com

കടപ്പാട് – Counter Currents


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply