ഇന്ത്യന്‍ ചരിത്രത്തില്‍ ഷാഹിന്‍ ബാഗുണ്ടാകും, നിങ്ങളുണ്ടാകില്ല മിസ്റ്റര്‍ മോദി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ആദ്യമായി ഞാന്‍ മോദിക്ക് നന്ദി പറയട്ടെ, നമ്മെയെല്ലാം ഒന്നിപ്പിച്ചതിന്. ഗുജറാത്തില്‍ നിന്ന് കേരളത്തിലെത്തുമ്പോള്‍ എനിക്കു കിട്ടുന്ന ഊര്‍ജ്ജം ചെറുതല്ല. ഗുജറാത്ത് അസംബ്ലി പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചപ്പോള്‍ കേരള അസംബ്ലി അതിനെതിരെ നിലകൊള്ളുന്നു. അടുത്തതവണ ഇവിടെ നിന്ന് മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി ചെറുതല്ല. അതാണ് നാം തെരുവില്‍ കാണുന്നത്. ലക്ഷകണക്കിന് ചെറുപ്പക്കാരാണ് ജനാധിപത്യം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയിരിക്കുന്നത്. വികസനത്തെ കുറിച്ചും സ്മാര്‍ട്ട് സിറ്റികളെ കുറിച്ചും ബുള്ളറ്റ് ട്രെയിനുകളെ കുറിച്ചും മറ്റും ഒരുകാലത്ത് മോദി നല്‍കിയ മോഹനവാഗ്ദാനങ്ങളില്‍ വിശ്വസിച്ചവരാണ് അവരില്‍ പലരും. എന്നാല്‍ അതെല്ലാം പച്ചക്കള്ളമാണെന്നും ബോധ്യപ്പെടുകയും മോദിയുടെ കോര്‍പ്പറേറ്റ് – വര്‍ഗ്ഗീയ അജണ്ട മറനീക്കി പുറത്തുവരുകയും ചെയ്തപ്പോഴാണ് അവര്‍ തെരുവിലിറങ്ങിയിരിക്കുന്നത്. അതിനിടയിലാണ് സി എ എയെ കുറിച്ചുള്ള സംവാദത്തിന് അമിത് ഷാ വെല്ലുവിളിക്കുന്നത്. ഗുജറാത്തിയായ അമിത്ഷായുടെ വെല്ലുവിളി ഗുജറാത്തി തന്നെയായ ഞാന്‍ സ്വീകരിക്കുന്നു. നമുക്ക് സിഎഎ മാത്രമല്ല, മറ്റു പലതും ചര്‍ച്ച ചെയ്യാം. ഗുജറാത്തില്‍ നിങ്ങള്‍ നടത്തിയ വംശീയ ഉന്മൂലനത്തെ കുറിച്ചും ചര്‍ച്ച ചെയ്യാം. ജസ്റ്റീസ് ലോയയടക്കമുള്ളവരുടെ കൊലപാതകങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാം. അദാനിക്കും അംബാനിക്കും രാജ്യത്തെ നിങ്ങള്‍ തീറെഴുതി കൊടുക്കുന്നത് ചര്‍ച്ച ചെയ്യാം. നിങ്ങളുടെ മകന്റെ അഴിമതികളും ചര്‍ച്ച ചെയ്യാം.
ജിന്നക്കുമുന്നെ മതരാഷ്ട്രവാദം മുന്നോട്ടുവെച്ചവരാണ് നിങ്ങള്‍. ഭരണഘടനക്കുപകരം മനുസ്മൃതി സ്ഥാപിക്കാന്‍ ശ്രമിച്ചവരാണ് നിങ്ങള്‍. സ്ത്രീകളുടെ സ്വത്തവകാശം നിഷേധിക്കാന്‍ ശ്രമിച്ചവരാണ് നിങ്ങള്‍. ബാബറി മസ്ജിദ്, ഗുജറാത്ത് വംശഹത്യ, ആള്‍ക്കൂട്ടക്കൊലകള്‍, മുസ്ലിംവിരുദ്ധത… സമൂഹത്തില്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം കുത്തിവെച്ചാണ് നിങ്ങള്‍ അധികാരത്തിലെത്തിയത്. 1922 മുതലുകള്‍ ഏറെക്കുറെ 100 വര്‍ഷത്തെ നിങ്ങളുടെ രാഷ്ട്രീയം വദ്വേഷത്തിന്റേതാണ്. കഴിഞ്ഞ ആറുവര്‍ഷമായി അത് അതിന്റെ മൂര്‍ദ്ധന്യത്തിലാണ്. വര്‍ഗ്ഗീയതയുടേയും രക്തച്ചൊരിച്ചിലേന്റേയും നാഗ്പൂര്‍ മോഡല്‍ രാഷ്ട്രീയമാണ് നിങ്ങളുടേത്. പൗരത്വത്തിനു മതം മാനദണ്ഡമാക്കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. അഫ്ഗാനിസ്ഥാനിലേയും പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും മതന്യൂനപക്ഷങ്ങളെ കുറിച്ചു പറയുന്ന നിങ്ങള്‍ എന്തേ ശ്രീലങ്കയിലേയും ബര്‍മയിലേയും ചൈനയിലേയും മറ്റും മതന്യൂനപക്ഷങ്ങളെ കുറിച്ച് പറയുന്നില്ല. പാക്കിസ്ഥാനിലെ ഷിയാ – അഹമ്മദീയ വിഭാഗങ്ങളെ കുറിച്ച് പറയുന്നില്ല. ലക്ഷ്യം വ്യക്തം. ഇസ്ലാമോഫോബിയ പ്രചരിപ്പിക്കല്‍ തന്നെ. മുസ്ലിം രാഷ്ട്രങ്ങളിലാകമാനം ന്യൂനപക്ഷപീഡനമാണെന്നു വരുത്തി ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങളെ അന്യവല്‍ക്കരിക്കാനുള്ള നീക്കം. അതിനാല്‍ തന്നെ ഭരണഘടനാവിരുദ്ധമായ സിഎഎയുടേയും എന്‍പിആറിന്റേയുമൊക്കെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും.

 

 

 

 

 

തീര്‍ച്ചയായും ഇത് മുസ്ലിംവിഭാഗത്തിനു മാത്രം എതിരല്ല. സ്വന്തമായി രേഖകളില്ലാത്ത എത്രയോ ദളിതരും ആദിവാസികളും പാവപ്പെട്ടവരും ഇന്ത്യയിലുണ്ട്. വര്‍ഷം തോറും ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളില്‍ രേഖകള്‍ നഷ്ടപ്പെട്ടവരെത്രെ. ഇതെ കുറിച്ചൊന്നുമറിയാത്ത കാടിന്റെ മക്കളെത്ര. ഇന്ത്യയില്‍ ഒരു ദിവസം രണ്ടു ദളിതരെങ്കിലും കൊല്ലപ്പെടുന്നു. ശരാശരി നാലില്‍ കൂടുതല്‍ ദളിത് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു. എട്ടു മിനിട്ടിലൊരാള്‍ അക്രമിക്കപ്പെടുന്നു. മനുസ്മൃതിയുടെ വക്താക്കളായ നിങ്ങള്‍ ഇക്കാര്യങ്ങളില്‍ എന്തെങ്കിലും നടപടി എടുക്കുന്നുണ്ടോ? മറിച്ച് ജനാധിപത്യത്തിനും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടി പോരാടുന്നവരെ അടിച്ചമര്‍ത്തുകയാണ്. ജാമിയയിലും അലിഗഡിലും ജെഎന്‍യുവിലും വിസിമാരുടെ സമ്മതം പോലുമില്ലാതെ പെണ്‍കുട്ടികളടക്കമുള്ളവരുടെ നേരെ നിങ്ങളുടെ പോലീസ് നടത്തിയ നരനായാട്ട് എത്ര ഭീകരമാണ്. എന്നിട്ടും ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹം തെരുവിലാണ്. ഷാഹിന്‍ ബാഗാകട്ടെ മറ്റൊരു ചരിത്രം രചിക്കുകയാണ്. അവിടെ സ്ത്രീകളാണ് ചരിത്രം രചിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ അവര്‍ക്കൊപ്പമാണ്. ഇന്ത്യയുടെ മനോഹരമായ കാഴ്ചയാണ് ഷാഹിന്‍ബാഗ്. നിങ്ങളവരെ ജിഹാദികള്‍ എന്നു വിളിച്ചോളൂ. എന്നാല്‍ ഞങ്ങള്‍ അവര്‍ക്കൊപ്പമാണ്. രാജ്യമെങ്ങും ആയിരകണക്കിന് ഷാഹിന്‍ ബാഗുകളാണ് ഉണ്ടാകാന്‍ പോകുന്നത്. മുസ്ലിം സ്ത്രീകള്‍ സഹോദരിമാരാണെന്ന് മോദി പറയുന്ന കേട്ടു. എങ്കിലങ്ങോട്ടുപോയി അവരോട് ചര്‍ച്ച ചെയ്യൂ. അതിനദ്ദേഹം തയ്യാറാവില്ലെന്ന് ആര്‍ക്കുമറിയാം. മൂന്നുലക്ഷ്യങ്ങളാണ് ഇന്നു മോദിക്കുള്ളത്. മരണം വരെ അധികാരം, രാജ്യത്തെ മുഴുവന്‍ സ്വത്തും അദാനിക്കും അംബാനിക്കും നല്‍കുക, വരുംതലമുറ തന്നെ കുറിച്ച് മാത്രം പഠിക്കുക. പക്ഷെ തെറ്റി മോദി, വരും തലമുറ പഠിക്കാന്‍ പോകുന്നത് ഷാഹിന്‍ ബാഗിനെ കുറിച്ചായിരിക്കും. ഇന്ത്യന്‍ ചരിത്രത്തില്‍ നിങ്ങളുണ്ടാകില്ല, ഷാഹിന്‍ ബാഗുണ്ടാകും. കാരണം ഈ പോരാട്ടം ഹിന്ദുവും മുസ്ലിമും തമ്മിലല്ല. ബിജെപിയും ബാക്കി ഇന്ത്യയും തമ്മിലാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ്. ഇന്ത്യയുടെ ഐക്യവും വൈവിധ്യവും നിലനിര്‍ത്താനാണ്.

(തൃശൂരില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply