എഡിറ്റോറിയല്‍ : വിവേകശൂന്യമായ ഈ നടപടിക്ക് മാപ്പില്ല

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

നോട്ടുനിരോധനം പോലെ തികച്ചും ആലോചനാരഹിതമായ നടപടിയായിരുന്നു രാത്രി എട്ടു മണിക്ക് പ്രഖ്യാപിച്ച് 12 മണിക്ക് രാജ്യം പരിപൂര്‍ണ്ണമായും അടച്ചുപൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി എന്നു പറയാതിരിക്കാനാവില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ അനുദിനം രൂക്ഷമായി തന്നെ പ്രകടമാകുകയാണ്. ദിവസങ്ങള്‍ കഴിയുന്തോറും അത് കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പ്. ലോക് ഡൗണ്‍ വേണ്ട എന്നല്ല പറയുന്നത്. എന്നാല്‍ ഏതൊരു നടപടി എടുക്കുമ്പോഴും രാജ്യത്തെ പാവപ്പെട്ടവരെ അതെങ്ങിനെ ബാധിക്കുമെന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ച്, അതിനനുസൃതമായ തീരുമാനങ്ങളെടുക്കുകയാണ് വിവേകശാലികളായ ഭരണാധികാരികള്‍ ചെയ്യേണ്ടത്. പക്ഷെ അതല്ല നോട്ടുനിരോധനം പോലെ ഈ വിഷയത്തിലും ഉണ്ടായത്. വിവേകശൂന്യമായ ഈ നടപടിയുടെ പ്രത്യാഘാതമാണ് വിഭജനകാലത്തെ അനുസ്മരിപ്പിക്കുമാറ് ഇപ്പോഴും തുടരുന്ന അഭയാര്‍ത്ഥി പ്രവാഹം.

തലസ്ഥാനനഗരിയില്‍ നിന്ന് നഗ്നപാദരായിപോലും പലായനം ചെയ്യൂന്ന ഈ പതിനായിരങ്ങള്‍ ആരാണെന്നാണ് പരിശോധിക്കേണ്ടത്. സ്വാതന്ത്ര്യാനന്തരം രാജ്യം പിന്തുടര്‍ന്ന രാഷ്ട്രീയ – സാമ്പത്തിക നയങ്ങളുടെ ഫലമായി സ്വന്തം വിഭവങ്ങളില്‍ നിന്നും ജീവിതത്തില്‍ നിന്നും വലിച്ചെറിയപ്പെട്ടവരാണ് ഇവര്‍. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവര്‍. ദരിദ്രരെ പെരുവഴിയിലേക്കെറിയുന്ന വികസനനയങ്ങളും ഖനനം പോലുള്ള നടപടികളുമാണ് അവരെ സ്വന്തം മണ്ണില്‍ നിന്ന് മഹാനഗരങ്ങളിലെ ചേരികളിലെത്തിച്ചത്. ഇത്തരത്തില്‍ രാജ്യത്തെമ്പാടുമുള്ള കോടികണക്കിനു വരുന്ന ദിവസകൂലി തൊഴിലാളികളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. എപ്പോഴും പാക്കിസ്ഥാനുമായുള്ള യുദ്ധത്തെ കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി സ്വന്തം പൗരന്മാരുടെ ജീവന്‍ അപകടത്തിലായപ്പോള്‍ ഓടിയൊളിക്കുന്ന കാഴ്ചയാണ് കാണുന്നത്. ആശ്വാസമെന്ന പേരി്ല്‍ പ്രഖ്യാപിച്ച 1.70 ലക്ഷം കോടിയുടെ പാക്കേജ് എത്രയോ തുച്ഛമാണ്. പലതും കണക്കിലെ കളിയുമാണ്. ഈ പരമദരിദ്രരായ മനുഷ്യരില്‍ എത്രപേര്‍ക്ക് അതില്‍ നിന്ന് അര്‍ഹമായ വിഹിതം ലഭിക്കുമെന്ന് കാത്തിരുന്നു കാണാം.

മറുവശത്ത് ആധുനിക വൈദ്യശാസ്ത്രം ലോകമെമ്പാടും ഈ മഹാമാരിക്കെതിരെ പൊരുതുമ്പോള്‍ ഗോമൂത്രസേവകരായ സംഘപരിവാറുകാര്‍ നിശബ്ദരാണ്. സ്വന്തം രാജ്യത്തെ ജനങ്ങള്‍ അതിരൂക്ഷമായ വെല്ലുവിളി നേരിടുമ്പോള്‍ പോലും അവരുടെ രാഷ്ട്രീയ ഭാവനയില്‍ ഒരു തരത്തിലുള്ള ഉത്ക്കണ്ഠയും കാണുന്നില്ല. അവരോട് സംവദിക്കാനുള്ള ഭാഷയും അവര്‍ക്കറിയില്ല. എന്നിട്ടും പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുചോദിക്കുന്നു. കൊവിഡിനെ നേരിടുന്നതിനൊപ്പം, കൊട്ടിഘോഷിക്കപ്പെടുന്ന വികസനത്തിനായി സ്വന്തം ഭൂമിയില്‍ നിന്നും പിഴുതെറിയപ്പെട്ട ജനകോടികള്‍ക്കായി ഒന്നും ചെയ്യാനാവാതെ, തെരുവിലേക്കെറിഞ്ഞ ഒരു ഭരണാധികാരിയോട് ക്ഷമിക്കാന്‍ അവര്‍ക്കാവുമോ? മാപ്പര്‍ഹിക്കാത്ത അനീതിയാണ് ഒരിക്കല്‍ കൂടി താങ്കള്‍ ചെയ്തതെന്നെങ്കിലും മനസ്സിലാക്കുക.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply