തുടരാം സാമൂഹിക ജനാധിപത്യത്തിനായുള്ള പോരാട്ടം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഇന്ത്യന്‍ സ്വാതന്ത്ര്യം 75-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ പലരും സ്വാഭാവികമായും ചോദിക്കുന്ന ചോദ്യം സ്വാതന്ത്ര്യസമരകാലത്തെ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിച്ചോ എന്നതാണ്. ചോദ്യം പ്രസക്തമാണ്. എന്നാല്‍ അങ്ങനെ ചോദിക്കുന്നവര്‍പോലും ഏതു പ്രതീക്ഷകള്‍ എന്നതു പറയാറില്ല. പലപ്പോഴും നെഹ്‌റു – ഗാന്ധി പോലുള്ള ദേശീയനേതാക്കളും അവരുടെ പ്രതീക്ഷകളുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം ഉയരാറ്. അതും പ്രസക്തം തന്നെ. എന്നാല്‍ പ്രതീക്ഷകളുടെ മറ്റൊരു ധാരയും ഇവിടെ നിലനിന്നിരുന്നു. ഇന്ത്യ ദേശരാഷ്ട്രമായി തീരുമ്പോള്‍ എന്തൊക്കെയാണ് വേണ്ടതെന്നതിനെ കുറി്ച്ചുള്ള ചര്‍ച്ചകള്‍ 1920 കള്‍ മുതല്‍ സജീവമായി നടന്നിരുന്നു. രാഷ്ട്രീയസ്വാതന്ത്ര്യം എന്നതോടൊപ്പം വളരെ പ്രധാനപ്പെട്ട ഒന്നായി സാമൂഹിക സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയവും ഉന്നയിക്കപ്പെട്ടിരുന്നു. നാരായണഗുരുവും മഹാത്മാഫൂലേയും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും പെരിയാറും പോലുള്ളവര്‍ പോരാടിയത് അതിനുവേണ്ടിയായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത് സാമൂഹിക ജനാധിപത്യം എന്ന ആശയം ശക്തമായി ഉന്നയിച്ചത് ഡോ അംബേദ്കര്‍ തന്നെയായിരുന്നു. അവരുടെ പ്രതീക്ഷകളെ്ല്ലാം തകര്‍ന്നടിയുകയായിരുന്നു. അവയെല്ലാം തകര്‍ത്തതില്‍ ഇന്നോളം ഭരിച്ച ഭരണാധികാരികള്‍ക്കെല്ലാം പങ്കുണ്ട്. ഇന്നത് സംഘപരിവാറിലെത്തിയപ്പോള്‍ ചിത്രം പൂര്‍ത്തിയായിരിക്കുന്നു. നേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും മാത്രമല്ല, നമ്മുടെ ഭരണഘടനതന്നെ തകര്‍ക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. അവ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമായിരിക്കുന്നു.

വാസ്തവത്തില്‍ ഇനിയും നമ്മുടെ രാജ്യം ഒരു ദേശരാഷ്ട്രമായി മാറിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരമൊരു നീക്കത്തിന്റെ തുടക്കത്തില്‍ രൂപം കൊണ്ട നമ്മുടെ ഭരണഘടന അതിമനോഹരവും മഹത്തരവുമാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട അവകാശസംരക്ഷണം അതുറപ്പു നല്‍കുന്നു. എന്നാല്‍ അന്നുമുതലെ അതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു. ഭരണഘടനാ മൂല്യങ്ങള്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ? ഇന്ത്യന്‍ സമൂഹത്തിന്റെ ജീവിതാവസ്ഥകള്‍ പഠിപ്പിക്കുന്നുണ്ടോ? ഇല്ല. ദേശരാഷ്ട്രം എന്തു ചെയ്യണമെന്ന് കൃത്യമായി പറയുന്ന ഭരണഘടനയുണ്ടായിട്ടും അത് ഏറ്റെടുക്കപ്പെട്ടില്ല. സ്ത്രീകളോടും ദളിതരോടും ആദിവാസികളോടുമൊന്നും നീതി കാണിച്ചില്ല. അവരൊടെല്ലാം കടുത്ത കുറ്റകൃത്യമാണ് രാഷ്ട്രം ചെയ്തത്. ഹിന്ദുസ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമായിരുന്ന ഹിന്ദു കോഡ് ബില്‍ പാര്‍ലിമെന്റില്‍ പരാജയപ്പെട്ടപ്പോള്‍ ഇത്രയും നിസഹായനായ പ്രധാനമന്ത്രി ലോകത്തുണ്ടാകില്ല എന്നാണ് അംബേദ്കര്‍ പറഞ്ഞത്. ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലായിരുന്നു ശക്തന്‍. അന്നാരംഭിച്ച തെറ്റുകളും കുറ്റകൃത്യങ്ങളുമാണ് ഇന്ന് ഭരണഘടനക്കുപകരം മനുസ്മൃതിയിലേക്ക് തിരി്ച്ചുപോകാനുള്ള നീക്കങ്ങള്‍ക്ക് കരുത്തേകിയത്.

സാമൂഹികമായി നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളേയും അനീതികളേയും ധാര്‍മ്മികമായി കാണുകയും അതു തെറ്റാണെന്നു മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന അസാധാരണ മാതൃക ഇപ്പോഴും ഇവിടെ തുടരുകയാണ്. ഇക്കാര്യം സ്വാതന്ത്ര്യസമരകാലത്തു തന്നെ ചൂണ്ടികാട്ടപ്പെട്ടപ്പോള്‍ ഗാന്ധി ഒഴികെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളൊന്നും അതുള്‍ക്കൊണ്ടില്ല. അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കിലും അയിത്തോച്ചാടനത്തെ കുറിച്ചൊക്കെ സംസാരിച്ചത് ഗാന്ധി മാത്രമായിരുന്നു. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമെന്നു പറഞ്ഞ തിലകനെ കുറിച്ച് നമുക്കറിയാം. എന്നാല്‍ പൂനയില്‍ നടന്ന എ ഐ സി സി സമ്മേളനത്തില്‍ സാമൂഹിക പരിഷ്‌കരണ വാദികള്‍ക്ക് യോഗം ചെരാന്‍ അനുവദിച്ചാല്‍ പന്തല്‍ കത്തിക്കുമെന്നു പറഞ്ഞ തിലകനെ അധികമാര്‍ക്കും അറിയില്ലല്ലോ. ശ്രീരാമന്റെ കാലത്താണ് ജീവിച്ചിരുന്നതെങ്കില്‍ തനിക്കും ശംബുകന്റെ അവസ്ഥ വരുമായിരുന്നു എന്നും ബ്രിട്ടീഷുകാരാണ് നമുക്കു സന്യാസം നല്‍കിയതെന്നും പറഞ്ഞ ഗുരുവിനെ അംബേദ്കര്‍ക്കൊപ്പം ബ്രിട്ടീഷ് ചാരനായി ആക്ഷേപിച്ചവരുണ്ട്. സാമൂഹ്യജനാധിപത്യത്തിലേക്കുള്ള പാത സ്വര്‍ഗ്ഗത്തിലേക്കുള്ള പാതപോലെ ദുഷ്‌കരമാണെന്നു അംബേദ്കര്‍ പറഞ്ഞതും വെറുതെയല്ല. നൂറ്റാണ്ടുകളായി മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് സംവരണത്തിന്റെ പേരില്‍ നല്‍കുന്ന ചെറിയ അവകാശം പോലും ഇപ്പോള്‍ അട്ടിമറിക്കുന്നതും കാണുന്നുണ്ടല്ലോ. അത്രമാത്രം വിചിത്രമായ ഭൂമികയാണിത്. രാഷ്ട്രം ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലുമാണ് സാമൂഹ്യ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറാല്ല എന്നതാണ് രാജ്യം നേരിടുന്ന യഥാര്‍ത്ഥപ്രശ്‌നം. അതാണ് അംബേദ്കര്‍ അന്നേ ഉന്നയിച്ചത്. സാമൂഹിക ജനാധിപത്യം ഇല്ലാതെ രാഷ്ട്രീയ ജനാധിപത്യം പൂര്‍ണ്ണമാകില്ല എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അദ്ദേഹത്തിന് ഇന്ത്യ എന്താണെന്ന് അറിയാമായിരുന്നു. സാമൂഹ്യനീതിയും ലിംഗനീതിയും പാരിസ്ഥിതിക നീതിയും സാമ്പത്തിക നീതിയുമൊക്കെ ഉറപ്പാക്കാനായി അദ്ദേഹം നിലകൊണ്ടു..

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ലോകത്തിലേതെങ്കിലും രാഷ്ട്രത്തിലെ ജനത, ഭരണകൂടത്തിനെതിരായി ഭരണഘടന സംരക്ഷിക്കാനായി സമരം ചെയ്യേണ്ടിവരുന്ന ഏകപ്രദേശമായിരിക്കും ഇന്ത്യ. എല്ലായിടത്തും തിരിച്ചാണല്ലോ സംഭവിക്കാറ്. ഇതാകട്ടെ ഇപ്പോള്‍ തുടങ്ങിയതുമല്ല. അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നു കൊടുത്തത് കോണ്‍ഗ്രസ്സ് സര്‍ക്കാരായിരുന്നല്ലോ. ജാതിയുടേയും മതത്തിന്റേയും ലിംഗത്തിന്റേയും മറ്റും പേരിലുള്ള സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു ഭരണകൂടവും തയ്യാറായിട്ടില്ല. അതാണ് അടിസ്ഥാനപ്രശ്‌നം. ശാസ്ത്ീയാവബോധം വളര്‍ത്തുന്നതിനെ കുറിച്ച് ഭരണഘടനയില്‍ എഴുതിവെച്ചിട്ടും ഇപ്പോഴും ചാണകം ഭക്ഷിക്കുകയും റോക്കറ്റു വിടുമ്പോഴും നാളികേരമുടക്കുകയും ചെയ്യുന്നവരാണല്ലോ നമ്മള്‍. ആരുമിതിനെ ചോദ്യം ചെയ്യുന്നില്ല. ബുദ്ധിജീവികള്‍ പോലും തുടരുന്നത് ഇതേ മനോഭാവമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭരണഘടന എന്നന്നേക്കുമായി അതേപടി നിലനില്‍ക്കണമെന്നല്ല പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സംവരണം, ന്യൂനപക്ഷാവകാശങ്ങള്‍ തുടങ്ങിയ ഏറ്റവും പ്രധാനമായ സാമൂഹ്യനീതിയുടെ ഘടകങ്ങളാണ്. രാഷ്ട്രത്തിന്റെ മേധാവി പോലും മതത്തിന്റെ പ്രതിനിധിയായി മാറുന്നതും അത് തെറ്റാണെന്നു തോന്നാത്തതും. ശംബുകനെ വധിച്ച ശ്രീരാമനേയും അക്കാലത്താണ് താന്‍ ജീവിച്ചിരുന്നതെങ്കില്‍ താനും ശംബുകനാകുമായിരുന്നു എന്നു പറഞ്ഞ ഗുരുവിനേയും ഒരുപോലെ പ്രകീര്‍ത്തിക്കാന്‍ ബുദ്ധിജീവികള്‍ക്കുപോലും കഴിയുന്നതും അതിനാലാണ്. മുസ്ലിം ജനതയെ കൂടുതല്‍ അപരവല്‍ക്കരിക്കുക, വെറുപ്പിന്റെ രാഷ്ട്രീയം ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആഗസ്റ്റ് 14 വിഭജനദിനമായി ആചരിക്കാന്‍ പ്രധാനമന്ത്രി പറയുന്നതും അതേ നിലപാടില്‍ നിന്നാണ്. സ്വകാര്യവല്‍ക്കരണത്തെ കുറിയേറെ പറയുന്നവരാണല്ലോ നമ്മള്‍. അതിന്റെ ഗുണഭോക്താക്കള്‍ പോലും ആരാണെന്നു പരിശോധിക്കുക. അവരെല്ലാം ഉന്നത കുലജാതര്‍ തന്നെ. ഇന്ത്യന്‍ കാപ്പിറ്റല്‍ കൈകാര്യം ചെയ്യുന്നതും അവര്‍ തന്നെ. അതാണ് ഇന്ത്യനേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം. ഒന്നുമല്ലാത്ത രാഹുല്‍ ഈശ്വറിനെ മാധ്യമങ്ങള്‍ താരമാക്കുന്നതിന് ഒരേ ഒരു കാരണമേ ഉള്ളു. അയാള്‍ ബ്രാഹ്മണനാണെന്നതു തന്നെ. അട്ടപ്പാടിയില്‍ ഏതോ ചെറിയ തര്‍ക്കത്തിന്റെ പേരില്‍ ആദിവാസികളെ ക്രൂരമായി മര്‍ദ്ദിച്ചതും എന്നാല്‍ പതിറ്റാണ്ടുകളായി ആദിവാസി ഭൂമി തട്ടിയെടുത്തതൊന്നും കുറ്റകരമല്ലാത്തതും ഇതേ നിലപാടിന്റെ തുടര്‍ച്ചതന്നെ.

ഈ കുറ്റകൃത്യങ്ങളെല്ലാം കുറ്റകൃത്യങ്ങളായി നമുക്കുതോന്നാത്തത് സാമൂഹിക ജനാധിപത്യത്തെ കുറിച്ച് ബോധവന്മാരല്ലാത്തതിനാലും സാമൂഹിക ഉച്ചനീചത്വങ്ങള്‍ സ്വാഭാവികവും ധാര്‍മ്മികവുമാണെന്ന വിശ്വാസത്താലുമാണ്. ആ വിശ്വാസം തന്നെയാണ് ഭരണഘടന അട്ടിമറിച്ച് മനുസ്മൃതിയിലേക്കും ജനാധിപത്യം അട്ടിമറിച്ച് ഫാസിസത്തിലേക്കും മതേതരത്വം അട്ടിമറിച്ച് ഹിന്ദുത്വരാഷ്ട്രത്തിലേക്കും രാജ്യത്തെ നയിക്കാന്‍ സംഘപരിവാറിനു കരുത്തേകുന്നത്. അതിനെ പ്രതിരോധിക്കുകയും അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെല്ലാം സംരക്ഷിക്കുക.യും ചെയ്യുക എന്നത് അന്നു നാമോരോരുത്തരുേടേയും രാഷ്ട്രീയ കടമയായിരിക്കുന്നു. ഒപ്പം സാമൂഹിക ജനാധിപത്യത്തിനായുള്ള പോരാട്ടം ശക്തമാക്കാനും തയ്യാറാകണം. ആ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിച്ചാലും വിരോധമില്ല. അത്തരമൊരു രാഷ്ട്രീയത്തിന്റെ പതാകയാണ് ദേശീയപതാകക്കൊപ്പം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ നമ്മളുയര്‍ത്തേണ്ടത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply