ഡോക്ടര്‍മാര്‍ക്കൊപ്പം സംരക്ഷിക്കണം  രോഗികളുടെ അവകാശങ്ങളും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

രോഗികള്‍ മരിക്കുമ്പോള്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ സംസ്ഥാനത്തു വര്‍ദ്ധിച്ചുവരുകയാണ്. തിരുവനന്തപുരത്ത് വനിതാഡോക്ടറുട വയറ്റില്‍ മരിച്ച രോഗിയുടെ ഭര്‍ത്താവ് ചവിട്ടിയതാണ് അവസാന സംഭവം. അതിന്റെ ആഘാതത്തില്‍ താന്‍ ഈ പ്രൊഫഷന്‍ തന്നെ ഉപേക്ഷിക്കാനും കേരളം വിടാനും ആലോചിക്കുന്നു എന്നു ഡോക്ടര്‍ പറയുകയുണ്ടായി. സംഭവത്തില്‍ കേരളീയജനത നിസംഗരായിരിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാകുന്നില്ല എന്ന് ഐ എം എ പ്രസിഡന്റ് ഡോ സുള്‍ഫി പ്രതികരിച്ചു. ഇത്തരം അക്രമങ്ങളെ നേരിടുന്നതിനും തടയുന്നതിനും ശക്തമായ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും വാര്‍ത്തയുണ്ട്.

ഒരു സംശയവുമില്ല, വര്‍ദ്ധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കുക തന്നെവേണം. അതിനു നിയമനിര്‍മ്മാണം അനിവാര്യമെങ്കില്‍ അതുതന്നെ വേണം. ഏതുമേഖലയിലുമെന്നപോലെ സുരക്ഷിതമായ സാഹചര്യങ്ങളില്‍ ജോലി ചെയാനുള്ള ഡോക്ടര്മാരുടെ അവകാശം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതുപൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ടതന്നെ പറയട്ടെ, രോഗികളുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. പ്രത്യേകിച്ച് രോഗികള്‍ അസംഘടിതരും ദുര്‍ബ്ബലരുമായ സാഹചര്യത്തില്‍. ഇതേസമയത്തുതന്നെയാണ് അക്കാര്യവും ചര്‍ച്ച ചെയേണ്ടത്.

എന്തുകൊണ്ട് കേരളജനത ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളില്‍ നിസംഗരായിരിക്കുന്നു, എന്തുകൊണ്ട് അത്തരമൊരു പൊതുബോധം നിലനില്‍ക്കുന്നു എന്ന ഡോക്ടര്‍ സുള്‍ഫിയുടെ ചോദ്യം തന്നെയാണ് ഏറ്റവും പ്രസക്തം. ഡോക്ടര്‍മാര്‍ക്കെതിരെ മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമ ജീവനക്കാര്‍, പോലീസ് തുടങ്ങി പല വിഭാഗങ്ങള്‍ക്കെതിരേയും ഒരു പൊതുബോധം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട് എന്നതാണ് വസ്തുത. കാരണം പ്രകടമാണ്. ഈ വിഭാഗങ്ങളില്‍ നിന്നെല്ലാം മോശപ്പെട്ട അനുഭവങ്ങള്‍ നേരിട്ടിട്ടുള്ള നിരവധി പേര്‍ കേരളത്തിലുണ്ട. തങ്ങള്‍ക്കല്ലെങ്കില്‍ നേരിലറിയുന്ന മറ്റു പലര്‍ക്കും. അതുമല്ലെങ്കില്‍ അത്തരം നിരവധി സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ അവരറിയുന്നു. അതാണ് ഈ പൊതുബോധത്തിനു കാരണം. തീര്‍ച്ചയായും ഇവരില്‍ വളരെ കുറച്ചുപേരെ ജനവിരുദ്ധരായുള്ളു. പക്ഷെ പൊതുബോധത്തിന് അതുമതിയല്ലോ. അതിന്റെ പേരി്ല്‍ അക്രമം നടത്തുന്നത് ശരിയല്ല എന്നംഗീകരിക്കുമ്പോഴും ഇത്തരമൊരു പൊതുബോധം ഉണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്താണ്, എന്ാതണതിനു പരിഹാരം എന്നു പരിശോധിക്കാന്‍ ഉത്തരവാദപ്പെടടവര്‍ ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ അവരുട കടമ ചെയുമ്പോള്‍ സമാന്തരമായി ഇതും നടക്കണം. ഐ എം എക്കും ഇത് ബാധകമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

യാതൊരു വിധ എത്തിക്‌സുമില്ലാത്ത, കഴുത്തറപ്പന്‍ കച്ചവടത്തിന്റെ മേഖലയായി ഇന്നു കേരളത്തിലെ ആരോഗ്യമേഖല മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ഡോക്ടര്‍മാരാണ്. അവര്‍ വഴിയല്ലാതെ അവിടെ ഒന്നും നടക്കില്ല. രോഗികളുടെ മുന്നില്‍ കാണപ്പെട്ട ദൈവങ്ങളാണ് ഡോക്ടര്‍മാര്‍. ഒരു അന്ധവിശ്വാസിയെ പോലെയാണ് അവര്‍ ഡോക്ടര്‍മാരെ കാണുന്നത്. പല ഡോക്ടര്‍മാരുമാകട്ടെ മരുന്നു നിര്‍മ്മാതാക്കളുടേയും ചികിത്സോപകരണ നിര്‍മ്മാതാക്കളുടേയും ഏജന്റുമാരെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. സംശയമുള്ളവര്‍ക്ക് സുഹൃത്തുക്കളായ മെഡിക്കല്‍ റപ്രസന്ററ്റീവുമാരോട് ചോദിച്ചാലറിയാവുന്നതാണ്. സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് ക്വാട്ട പോലും നല്‍കുന്നുണ്ടെന്നത് പരസ്യമാണല്ലോ.

തുടക്കത്തില്‍ പറഞ്ഞ പോലെ ഡോക്ടര്‍മാരില്‍ നിന്ന്ു തിക്താനുഭവങ്ങള്‍ നേരിട്ടവര്‍ ആയിരങ്ങളാണ്. ഈ ലേഖകന്റെ ഏതാനും അനുഭവങ്ങള്‍ സൂചിപ്പിക്കാം. ഒരിക്കല്‍ സുഹൃത്ത് എന്റെ വീട്ടില്‍ വെച്ച് വീണ് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ എക്സറേ എടുത്ത് ചെറിയ ഒരു ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍ പറഞ്ഞു.. ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുമ്പോള്‍ പൊതുപ്രവര്‍ത്തകനും സുഹൃത്തുമായ മറ്റൊരു ഡോക്ടറെ കാണുന്നു. അദ്ദേഹം എക്സ്റേ നോക്കുന്നു. ഇപ്പോള്‍ വരാമെന്നു പറഞ്ഞ് മറ്റെ ഡോക്റുടെ അടുത്തുപോകുന്നു. ഓപ്പറേഷന്‍ ഒഴിവാകുന്നു. മറ്റൊന്നു മകള്‍ക്ക് വയറുവേദന. ഡോക്ടറെ കാണുന്നു. പിറ്റേന്നു വന്ന് കുറെ ടെസ്റ്റുകള്‍ നടത്താന്‍ എഴുതുന്നു. ഭാഗ്യവശാല്‍ മുമ്പ് പാരലല്‍ കോളേജില്‍ പഠിപ്പിച്ച, ഇപ്പോള്‍ അവിടത്തെ നഴ്സിനെ കാണുന്നു. ഇതൊക്കെ ഇവിടത്തെ സ്ഥിരം പരിപാടിയാണ്, പൈസക്കുവേണ്ടി മാത്രം ചെയുന്ന ടെസ്റ്റുകളാണ്, മാഷ് എടുക്കേണ്ട എന്നവര്‍ പറഞ്ഞതിനാല്‍ ഒഴിവാക്കി. വയറുവേദന അതിന്റെ വഴിക്കുപോയി. മദര്‍ ഇന്‍ ലോയുടെ വിരല്‍ മുറിക്കണമെന്നു ഒരു ഡോക്ടര്‍ പറഞ്ഞ്, മറ്റൊരു ഡോക്ടറെ കണ്ടപ്പോള്‍ ഒഴിവായി. ഇപ്പോള്‍ ഒരു പ്രശ്നവുമില്ല. സുഹൃത്തിന് ബൈക്ക് ആക്സിഡന്റ് പറ്റി, ഓപ്പറേഷന്‍ വേണമെന്നു ഒരു ഡോക്ടര്‍ പറഞ്ഞിട്ടും അതുതന്നെ സംഭവിച്ചു.. ഇനിയുമുണ്ട് ഇത്തരം നിരവധി അനുഭവങ്ങള്‍. കുറെകാലം പത്രത്തില്‍ ജോലി ചെയ്തപ്പോള്‍ ഇത്തരത്തില്‍ പല സംഭവങ്ങളും അറിഞ്ഞിരുന്നു. മിക്കതും പണം കൊടുത്തും മറ്റും ഒത്തുതീര്‍പ്പാക്കുന്നതും കണ്ടു. തൃശൂരില്‍ അടുത്ത കാലത്ത് രണ്ടു പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരെങ്കിലും മരിച്ചത് അനാവശ്യ ചികിത്സയുടെ ഫലമായായിരുന്നു എന്നു പലര്‍ക്കുമറിയാം. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഇല്ലാത്തവരോ ചുരുങ്ങിപക്ഷം കേട്ടറിവില്ലാത്തവരോ കേരളത്തിലുണ്ടാവില്ല.

ഇക്കാലത്ത് മിക്കവരും ഡോക്ടര്‍മാരാകുന്നത് വന്‍തുക ചിലവഴിച്ചാണ്. അതു തിരിച്ചുപിടിക്കുന്നത് ജനങ്ങളുടെ ജീവനും പണവും കൊണ്ട് കളിച്ചാണ്. ഈ അനുഭവങ്ങളെല്ലാം ഉള്ളതിനാലാണ് കേരളത്തിന്റെ പൊതുമനസാക്ഷി ഈ വിഷയത്തില്‍ ഐ എം എ പറയുന്നത് ന്യായമായിട്ടും നിശബ്ദമായിയരിക്കുന്നത്. ഒരു സ്വയം ചികിത്സയാണ് വാസ്തവത്തില്‍ ഐ എം എ ഇപ്പോള്‍ ചെയേണ്ടത്. ചികിത്സയെ കുറിച്ച് പരാതിയുണ്ടെങ്കില്‍ നിയമനപടി സ്വീകരിക്കാമല്ലോ എന്ന ഡോ സുള്‍ഫിയുട ചോദ്യം ശരിയാണ്. പക്ഷെ ഡോക്ടര്‍ക്കു വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുക വേറെ ഡോക്ടറായരിക്കും. ഒരു പോലീസ് മറ്റൊരു പോലീസിനെതിരെ റിപ്പോര്‍ട്ട് എഴുതില്ല എന്നതുപോലെ ഡോക്ടറും അതു ചെയുമോ? ഇതേകുറിച്ചൊന്നും അറിയാത്ത കോടതി വിധി പറയുക ആ റിപ്പോര്‍ടിനെ ആശ്രയിച്ചും. ഈ രീതി മാറാതെ രോഗികള്‍ക്ക് കോടതിയില്‍ നിന്നു നീതി ലഭിക്കുമെന്നു വിശ്വസിക്കാനാവില്ല. കൂടാതെ സംഭവമുണ്ടാകുമ്പോഴേക്കും ഡോക്ടര്‍ക്ക് വീഴ്ചയില്ല എന്നു പറഞ്ഞ് രംഗത്തിറങ്ങുന്ന സ്ഥിരം പരിപാടി ഐ എം എ അവസാനിപ്പിക്കുകയും വേണം. തിരുവനന്തപുരത്തെ സംഭവത്തിനുശേഷം ആലപ്പുഴയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടടറുട വീഴ്ചയെ തുടര്‍ന്നാണെന്ന പരാതിയുയര്‍ന്നിടുണ്ട്. അക്കാര്ത്തില്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിടുണ്ട്്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രോഗിയുടെ പ്രശ്‌നങ്ങള്‍ വിശദമായി കേള്‍ക്കാന്‍ പോലും മിക്കപ്പോഴും സമയമില്ലാത്തവരാണ് നമ്മുടെ ഡോക്ടര്‍മാര്‍. അതുവഴി രോഗിയുടെ സ്വാഭാവികമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. എന്താണ് രോഗം, നല്‍കാന്‍ പോകുന്ന ചികിത്സ എന്തൊക്കെ, തുടര്‍നടപടികള്‍ എന്തായിരിക്കും, ഭവിഷ്യത്തുക്കള്‍ ഉണ്ടെങ്കില്‍ അവയുടെ സാധ്യത എത്രത്തോളം. ചിലവ് എത്രത്തോളം എന്നിവയെല്ലാം രോഗി/അടുത്ത ബന്ധുക്കള്‍ എന്നിവരെ അറിയിക്കാന്‍ ഡോക്ടര്‍മാര്‍ ബാധ്യസ്ഥരാണ്. രോഗത്തിന്റെ സ്വഭാവവും രോഗിയുടെ സാമൂഹ്യ-സാമ്പത്തിക-ഗാര്‍ഹിക പാശ്ചാത്തലവും പരിഗണിച്ച്, ആശുപത്രിയിലോ സമീപപ്രദേശത്തോ ലഭ്യമായ സാന്ത്വന ചികിത്സയെക്കുറിച്ചും രോഗിയെ/ബന്ധുക്കളെ അറിയിക്കണം, രോഗിക്ക് ലഭി ക്കേണ്ട ആദരം, സ്വകാര്യത, മാന്യത, രോഗിയുടെ ശരീരം, ആത്മാഭിമാനം, സ്വകാര്യത ഇവയെല്ലാം ആദരിക്കപ്പെടണം. രോഗത്തിന് ലഭ്യമായ അലോപ്പതി ചികിത്സാവിധികള്‍ക്ക് പുറമെ ലഭ്യമായ മറ്റ് അംഗീകൃത രോഗനിവാരണമാര്‍ഗ്ഗങ്ങള്‍ (ആയുര്‍വ്വേദം, ഹോമിയോ, പ്രകൃതിജീവനം തുടങ്ങിയവ) സംബന്ധിച്ച വിവരവും രോഗികള്‍ക്ക് നല്‍കണം, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ ചികിത്സാപദ്ധതികള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, അതത് കാലങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്ന ഇതര സൗജന്യ ചികിത്സാ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് രോഗിയെ/ ബന്ധുക്കളെ ധരിപ്പിക്കണം, ചികിത്സിക്കുന്ന ഡോക്ടറുടെ പേര്, സവിശേഷ യോഗ്യതകള്‍ എന്നിവ അറിയിക്കണം, ഏതൊരു ഘട്ടത്തിലും ചികിത്സ നിഷേധിക്കാനുള്ള അവകാശം, മറ്റൊരു ഡോക്ടറേയോ ആശുപത്രിയിലോ ബന്ധപ്പെട്ട് വിദഗ്ദ്ധാഭിപ്രായം തേടാനുള്ള അവകാശം എന്നിവയും രോഗിക്ക് ലഭ്യമാകണം, ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന രോഗിക്ക് തന്റെ രോഗം സംബന്ധിച്ച കണ്ടെത്തലുകള്‍ എന്തൊക്കെ, നല്‍കപ്പെട്ട ചികിത്സകള്‍ എന്തൊക്കെ, തുടര്‍ചികിത്സകള്‍, രോഗസാധ്യതകള്‍, എന്നിവ സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് രേഖാമൂലം ലഭിക്കണം, പരാതികളുണ്ടെങ്കില്‍, ആരുടെ പക്കല്‍ എപ്രകാരം നല്‍കണം, അതിന്റെ രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടുമോ, പരാതിയിന്മേല്‍ നടത്തപ്പെട്ട അന്വേഷണം, സ്വീകരിച്ച നടപടികള്‍-എന്നിവ സംബന്ധിച്ച വ്യക്തത രോഗിക്ക് ലഭിക്കണം. ബില്‍ തര്‍ക്കങ്ങളുടെ പേരില്‍ രോഗിയേയോ മൃതദേഹത്തേയോ തടഞ്ഞുവെക്കരുത്. രോഗിക്കും അവരുടെ ഉറ്റവര്‍ക്കും കാണത്തക്കവിധം ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ പരസ്യബോര്‍ഡുകള്‍ ആശുപത്രിയുടെ കവാടത്തിലും, വിവരങ്ങള്‍ നല്‍കുന്ന ഫ്രണ്ട് ഓഫീസിന്റെ സമീപത്തും സ്ഥാപിക്കണം. ഡിസ്ചാര്‍ജ്ജിനു ശേഷം 72 മണിക്കൂറിനകം ചികിത്സാരേഖകളും റിപ്പോര്‍ട്ടുകളും രോഗികള്‍ക്കു നല്‍കണം, ഏതെങ്കിലും മരുന്നുകടകളേയോ ഫാര്‍മസികളേയോ ശുപാര്‍ശ ചെയ്യാതിരിക്കണം… എന്നിങ്ങനെ പോകുന്നു ഈ പട്ടിക.

രോഗികളുടെ ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയല്ലേ മറുപടി? രോഗിക്ക് വായിച്ചാല്‍ മനസ്സിലാകുന്ന രീതിയില്‍ മരുന്നുകളുടെ പേരുപോലും എഴുതാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബില്ലുകള്‍ പോലും പലപ്പോഴും ലഭിക്കില്ല. ചികിത്സാനിരക്കുകളില്‍ ഏകീകരണമില്ല. ആരോഗ്യം മൗലികാവകാശവും മനുഷ്യാവകാശവുമായി ഇന്ത്യന്‍ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍തന്നെ രോഗിയുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് സേവനദാതാക്കളായ ആശുപത്രി മാനേജ്മെന്റുകളുടേയും ഡോക്ടറും നേഴ്സുമാരുമടങ്ങുന്ന സ്റ്റാഫിന്റേയും ഉത്തരവാദിത്തമാണ്. പക്ഷെ രോഗങ്ങളെകുറിച്ചും ചികിത്സകളെ കുറിച്ചും കാര്യമായി അറിയാത്തതിനാല്‍ വെറും ഗിനിപ്പന്നികളായി മാറേണ്ട അവസ്ഥയാണ് ഇന്നു രോഗികളുടത്. . പ്രതിഷേധിക്കാനോ പ്രതികരിക്കാനോ അഭിപ്രായം പറയാനോ പോലും ഒരു സാധ്യതയുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത്. രോഗികളുടെ അവകാശങ്ങള്‍ അംഗീകരിച്ച ചികിത്സിച്ചാല്‍ മാത്രം മതി, അവ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുമെന്നുറപ്പ്. സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങളേക്കാള്‍ ഗുണം ചെയുക അതാണ്. ഒപ്പം രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ കൊണ്ടുവരാനുള്ള ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply