
ജീവിതത്തിന്റെ കാര്‍ബണ്‍ ചിന്തുകള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കെ.എസ് രതീഷ് എഴുതിയ ‘പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം’ എന്ന കഥാസമാഹരത്തിലെ കഥകളില്‍ ജീവിതത്തിന്റെ വ്യത്യസ്ത അടരുകള്‍ സ്വമേധയാ പൊഴിഞ്ഞ് വീഴുന്നത് കാണാം. കഥാകൃത്ത് തന്നെ പറഞ്ഞപോലെ ‘ ഒരു കഥയില്‍ എന്തിരിക്കുന്നു? ഞാനതില്‍ നൊന്തിരിക്കുന്നു’. ജീവിതത്തില്‍ ഒരു വ്യക്തി കടന്നു വന്ന വഴിയിലെ കല്ലും മുള്ളും ചളിയും ചതുപ്പും എല്ലാം ഏറിയും കുറഞ്ഞും ഈ കഥകളില്‍ ദൃശ്യമാണ്.
കെ എന്‍ എച്ച് 0326, പേറുക വന്നീ പന്തങ്ങള്‍, ചൊടക്ക്, പകര്‍പ്പ്, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം, ത്രെഡ്, കൊര്‍ണകള്‍, ലെയൗട്ട്, മാര്‍ട്ടിന്‍ കൂപ്പറും മാധാവിപ്പെണ്ണും, ബുദ്ധ ബാര്‍ബര്‍,തീറ്റ, കിന്ദമന്‍, വീടു മുതല്‍ വീടുവരെ,പരേതഗീതകം എന്നിവയാണ് ഇതിലെ കഥകള്‍.ഇവയോരോന്നും പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
KNH 0323 എന്ന ആദ്യകഥയില്‍ എഴുത്തുകാരന്റെ ബാല്യകാല ജീവിതമാണ് തെളിഞ്ഞ് കിടക്കുന്നത്. ദാരിദ്രവും ഏകാന്തതയും നിസ്സഹായതയും നിറഞ്ഞ ആ ഓര്‍മകളും അമ്മ പറഞ്ഞുകേട്ട കഥകളും നുണകളുമാണ് ആ കരിമന്‍ ചെക്കനെ കഥാകാരനാക്കിയത് എന്ന് കഥാകൃത്ത് തന്നെ പറയുന്നു. ബോര്‍ഹസിന്റെ ‘ബോര്‍ഹസും ഞാനും’ എന്ന കഥയില്‍ എഴുത്തുകാരന് അയാളുടെ രചനയുമായി വലിയ ആത്മബന്ധം ഇല്ലെന്ന് പറഞ്ഞ് കൊണ്ട് കഥ എഴുതുന്നത് തന്റെ ഉള്ളിലെ മറ്റെ ആള്‍ ആളെന്ന് പറയുന്നുണ്ട്. ‘എഴുത്തുകാരന്റെ മരണം’ എന്ന ആശയം വരുന്നതിന് എത്രയോ മുമ്പ് തന്നെ ബോര്‍ഹസ് അത് പറഞ്ഞ് വെച്ചിരുന്നല്ലോ. കെ.എസ് രതീഷിന്റെ ‘പകര്‍പ്പ് ‘ എന്ന കഥ ഇത്തരത്തില്‍ മനോഹരമായ ഒന്നാണ്.സഞ്ചരിക്കുന്ന ഒരു ബസില്‍ ഇരുന്ന് കഥാകൃത്ത് നേരിട്ട് വന്ന് നമ്മോട് പമ്പയ്യപ്പന്റെ കഥ പറഞ്ഞ് തുടങ്ങുന്നു. കഥാന്ത്യത്തിലുളള, ‘ഇന്നെന്ത് വഴിമുക്കില്‍ എറങ്ങിയില്ലെ?ആഹാ ആ തലയൊക്കെ നല്ലപോലെ തെളിഞ്ഞല്ലോ സാറേ’ എന്ന കണ്ടക്ടറുടെ ചോദ്യത്തില്‍ എഴുത്തുകാരന്റെ പോലെ വായനക്കാരുടെ ഉള്ളിലും ഒരു ഞെട്ടലുണ്ടാവുന്നു.
‘പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം’ എന്ന കഥ ഒരു നെടുവീര്‍പ്പോടെ മാത്രമെ വായിച്ച് നിര്‍ത്താനാവൂ.നമുക്കെല്ലാം പരിചിതമായ ജീവിതത്തിന്റെ കാര്‍ബണ്‍ ചിന്തുകള്‍ ഈ കഥകളില്‍ അവിടവിടങ്ങളില്‍ ചിന്നി കിടക്കുന്നു. പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്ന കഥ നമ്മുടെ ഓര്‍മയിലേക്ക് മാധവിക്കുട്ടിയുടെ നെയ്പ്പായസിന്റെ നേര്‍ത്ത മധുരം കൂടി ഇറ്റിക്കുന്നുണ്ട്. സ്വര്‍ഗം പശ്ചാത്തലമായി വരുന്ന ‘മാര്‍ട്ടിന്‍ കൂപ്പറും മാധവിപ്പെണ്ണും’ ആധിപത്യത്തിന്റെ യും ചൂഷണത്തിന്റെയും ആണത്ത വ്യാവഹാരങ്ങളെ കുത്തിന് പിടിച്ചു നിര്‍ത്തി ചിലത് ചോദിക്കുന്നുണ്ട്.ഈ കഥയില്‍, മനുഷ്യ ജീവിതത്തെ പലപ്പോഴും മുള്‍മുനയില്‍ നിര്‍ത്തിയ സ്വര്‍ഗം എന്ന കാല്പനിക സങ്കല്പത്തെ കൂടി പൊളിക്കുന്നുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഥ പറച്ചിലിന്റെ വ്യത്യസ്ത സാധ്യതകള്‍ ഒരു കഥയായി മാറുന്നത് ‘കിന്ദമനി’ല്‍ കാണാം.ഒരു സംഭവത്തെ ലെവിത്ര (കിടപ്പറയില്‍ പുരുഷന്മാര്‍ക്ക് സമയം ദീര്‍ഘിപ്പിച്ചു കിട്ടാന്‍ ഉപയോഗിക്കുന്ന ഗുളിക),വേളാങ്കണ്ണി മാതാവിന്റെ രൂപത്തിലുള്ള എണ്ണക്കുപ്പി, തീണ്ടാരിത്തുണി, പ്രഗ്ഗാന്യൂസ് (ഗര്‍ഭിണിയാണോ എന്നറിയാന്‍ ഉപയോഗിക്കുന്നത്), ടെക്‌നോ ടിപ്പ് പേന, ലീകൂപ്പര്‍ അഥവാ ഒറ്റക്കാലന്‍ ഷൂസ് എന്നിവര്‍ വ്യത്യസ്ത തരത്തില്‍ കഥാകൃത്ത് തുടങ്ങി വെച്ച കഥയെ പൂര്‍ത്തിയാക്കുന്നു.
കെ.എസ് രതീഷിന്റെ കഥകളില്‍ നിറഞ്ഞ് നില്‍ക്കുന്ന മറ്റൊരു സവിശേഷത സമൂഹത്തിന് നേര്‍ക്കുള്ള ഹാസ്യം കലര്‍ന്ന വിമര്‍ശനമാണ്. ഏതോ മറവില്‍ ഒളിഞ്ഞുനിന്ന് കൊച്ചുകൊച്ചു ഉരുളന്‍ കല്ലുകള്‍ കഥകളില്‍ ഉടനീളം എറിഞ്ഞു വീഴ്ത്തിയിട്ടുണ്ട്. വായനക്കാര്‍ക്ക് ഇവയെ തട്ടി തടഞ്ഞും പതിയെ എടുത്ത് മാറ്റിയും മാത്രമേ മുന്നോട്ട് പോകാനാവൂ.
(ലേഖിക പട്ടാമ്പി ഗവ സംസ്‌കൃതകോളേജ് മലയാള വിഭാഗം ഗവേഷകയാണ്)

