
കലിപ്പനും കാന്താരിയും അഥവാ ഒരു സാഡോ മസോക്കിസ്റ്റ് വിചാരധാര
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കിം കി ഡുക്ക് എന്ന സിനിമാഭീകരന്‍ ലോകത്തില്‍ നിന്നും കുടിയൊഴിഞ്ഞത് ഈ അടുത്ത കാലത്താണ്. മനുഷ്യനെയും മനുഷ്യത്വത്തെയും ഇത്രകണ്ട് ഇഴകീറിയ മറ്റൊരു ചലച്ചിത്ര നിര്‍മ്മാതാവും ഒരുപക്ഷേ ലോകത്തില്‍ ഉണ്ടാവില്ല. അത്രമേല്‍ തീവ്രമാണ് അദ്ദേഹത്തിന്റെ പരിചരണം. മനോരോഗികളുടെ ഭൂരിപക്ഷത്തെ രോഗത്തില്‍നിന്നും വിമോചിപ്പിക്കാന്‍ തന്നാലാവും വിധം അദ്ദേഹം ശ്രമിച്ചു. കിം കി ഡുക്കിന്റെ മരണശേഷം അദ്ദേഹത്തെ ആദരിച്ചിരുന്നവരെന്ന് പറയപ്പെട്ടിരുന്നവര്‍ പോലും അയാളെ കൂക്കിവിളിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സ്ത്രീ പീഡനാരോപണങ്ങളിലൂടെയാണ് കിമ്മിനെതിരെ തിരിഞ്ഞത്. അമേരിക്കന്‍ വൈറ്റ് ഫെമിനിസത്തിന്റെ കമ്പോള യുക്തികള്‍ ആണ് കിമ്മിനെതിരെയുള്ള ആരോപണത്തെ നയിച്ചത്.
കിമ്മിന്റെ മരണ ശേഷം പുറത്തിറങ്ങിയ, ഷൂബ കെ എസിന്റെ പുസ്തകമാണ് ‘കിം കി ഡുക്ക് : ക്യാമറ കാലത്തെ പ്രണയം’ എന്നത്. പുസ്തകത്തിന്റെ വായനക്കൊടുവില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട രണ്ട് വാക്കുകള്‍ ആത്മപീഡനവും പരപീഡനവും ആണ്. ലൈംഗികത നേരമ്പോക്ക് ആകുന്നതിനെ കച്ചവടവല്‍ക്കരിക്കുകയും ഉല്‍പ്പന്നവല്‍ക്കരിക്കുകയും ചെയ്യുന്നതിനെ തുറന്നെതിര്‍ക്കുകയാണ് ഷൂബ.
മലയാളത്തില്‍ വളരെയേറെ വിജയം നേടിയ ഒരു സിനിമയാണ് ‘ഉയരെ ‘. പ്രണയമാണ് തീവ്ര പ്രണയമാണ് പരിഹാരമെന്ന ഷൂബയുടെ വാക്കുകളെ പരിഗണിച്ചാല്‍ പ്രണയം തുല്യത ആണെങ്കില്‍ അത് നിങ്ങളെ വലിച്ചു ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുമെന്ന ലേഖകന്റെ വരികളെ അതിനോട് ചേര്‍ത്തുവച്ചാല്‍ പ്രണയത്തെ വില്ലനാക്കി തള്ളിക്കളഞ്ഞ ശേഷമുള്ള പറക്കലില്‍ ഒഴിവാക്കപ്പെടുന്ന, തീവ്രവൃഥയാല്‍ നട്ടം തിരിയുന്ന ഒരു ന്യൂനപക്ഷത്ത കാണാനാവും.
സര്‍വ്വവും കമ്പോളവല്‍ക്കരിക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍ പ്രണയത്തിന് മാത്രമായി കീഴ്‌പ്പെടാതെ തരമില്ല. നമ്മുടെതന്നെ യൂണിവേഴ്‌സിറ്റികളില്‍ ‘ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്‌സ്’ പെരുകുന്നതിന് നമ്മളില്‍ ചിലരെങ്കിലും സാക്ഷികളാണ്. അതിനെ മുറിച്ചു നോക്കി ഭക്ഷിക്കാന്‍ തക്ക ശേഷി പക്ഷേ പ്രണയത്തിന് ഉണ്ട് .എന്നാല്‍ മുതലാളിത്തത്തിന്റെ വല അത്രമേല്‍ വിശാലമാണ്. അതിനെ മറികടക്കുക ഏറെക്കുറെ അസാധ്യവുമാണ്. അതാണ് മേല്‍പ്പറഞ്ഞ ആത്മ- പര പീഡനത്തിന് നിദാനമാകുന്നത്. വീണ്ടെടുപ്പിന് വേണ്ടിയുള്ള സ്വയം നവീകരണമോ ആത്മ പ്രതിരോധമോ ആണത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
‘ശുദ്ധകല’യെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നമ്മള്‍ കഴിഞ്ഞു പോയ നൂറ്റാണ്ടുകളില്‍ നടത്തിയതും എങ്ങുമെത്താതെ പോയതുമാണ്. ശുദ്ധ ലൈംഗികതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമാരംഭിക്കുക ചിലപ്പോള്‍ മുപ്പത്തിയൊന്നാം നൂറ്റാണ്ടില്‍ ആയിരിക്കാം. ഷൂബ സഞ്ചരിക്കുന്ന വഴി കാലത്തിനും വളരെയേറെ മുന്‍പില്‍ ആവുന്നതും ഇതുകൊണ്ടു തന്നെ. അതുകൊണ്ടുതന്നെ ഭാവിയെ സംബന്ധിച്ചുള്ള ജിജ്ഞാസകര്‍ ആദ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ഡോ. ഷൂബ കെ എസിന്റേത്. ചരിത്രത്തെ കുറിച്ച് അറിയാന്‍ മനു എസ് പിള്ളയെയും മാനവ ചരിത്രത്തെ കുറിച്ച് അറിയുവാന്‍ യുവാല്‍ നോവാ ഹരാരിയും വായിച്ചവര്‍ അതെ കൗതുകത്തോടെ വായിക്കട്ടെ ‘കിം കി ഡുക്ക്: ക്യാമറാ കാലത്തെ പ്രണയം’ .
പുസ്തകത്തെ മുന്‍നിര്‍ത്തി ഡുക്കിനെ കുറിച്ചു ഇങ്ങനെ പറയാം:
ജലത്തില്‍ മുങ്ങുമ്പോള്‍ ജീവശ്വാസത്തിനു വേണ്ടിയുള്ള അവസാന പിടച്ചിലാണ് കിം കി ഡുക്കിന്റെ സിനിമകളിലെ പ്രണയം. ആക്രിസാധനങ്ങള്‍ പോലെ വലിച്ചെറിഞ്ഞ ജീവിതത്തിലേയ്ക്ക് അത് നമ്മളെ തട്ടിക്കൊണ്ട് പോകുന്നു. ക്യാമറാകാലത്തെ, ഡിജിറ്റല്‍ സാമ്പത്തിക വികസനകാലത്തെ രാഷ്ട്രീയപ്രതിസന്ധികളെ മനുഷ്യ ശരീരം മാധ്യമമാക്കി ദൃശ്യ ചിത്രരചനകളാക്കുകയായിരുന്നു അദ്ദേഹം. പ്രണയം പിടച്ചിലും പ്രതിരോധവുമായി മാറുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അദ്ദേഹത്തിന്റെ സിനിമകളിലെ അഞ്ച് ദൃശ്യചിത്രങ്ങ(visual painting)ളെ വിശകലനം ചെയ്തു കൊണ്ട് സംസ്‌കാരം, ദേശീയത, പൗരത്വം, പ്രണയം, അക്രമം, മൗനം, സ്ത്രീ, പരിസ്ഥിതി, ബുദ്ധമതം, മുതലാളിത്തം, ദളിത ജീവിതം, ടൂറിസം, ജൈവകൃഷി,സൈബര്‍ സ്ഥലം തുടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പഠനമാണിത്. പ്രണയം, നിറം, അക്രമം,മൗനം, ക്യാമറ, ചിത്രരചന തുടങ്ങിയവയുടെ ചിഹ്നസാധ്യതകളെക്കുറിച്ചും ആഖ്യാന സവിശേഷതകളെക്കുറിച്ചും അന്വേഷിക്കുന്നു. അനുബന്ധമായി കിം കി ഡുക്കുമായുള്ള ദീര്‍ഘഅഭിമുഖത്തിന്റെ പരിഭാഷ കാണാം.
ക്യാമറാ ലൈംഗികതയും ക്യാമറാ സൗന്ദര്യങ്ങളും ക്യാമറാ സത്യങ്ങളും നിര്‍ദ്ദേശിക്കുന്ന ടെക്‌നോ ക്യാപ്പിറ്റലിസത്തിന്റെ ദുരന്തങ്ങളും അതിനെതിരായുള്ള കലാപങ്ങളും ആണ് അദ്ദേഹത്തിന്റെ സിനിമ എന്നു കിം കി ഡുക്ക്: ക്യാമറാ കാലത്തെ പ്രണയം എന്ന പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.പ്രണയം ഇവിടെ പ്രതിരോധ സൂചകമായി മാറുന്നു. കലിപ്പനും കാന്താരിയും പീഡാരൂപിയായ പ്രണയവും മുതലാളിത്തത്തോടുള്ള നിഷേധമായി മാറുന്നു.

