
മഹാമാരികാലത്ത് അടിയന്തരാവസ്ഥയെ ഓര്‍ക്കുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
1975 ജൂണ്‍ 25 അര്‍ദ്ധരാത്രി പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയും അതെ തുടര്‍ന്ന് രാജ്യമെങ്ങും നടന്ന അതിക്രമങ്ങളും അതിനെതിരെ നടന്ന പോരാട്ടങ്ങളും രക്തസാക്ഷിത്വങ്ങളും പിന്നീട് ഇന്ത്യന്‍ ജനത ജനാധിപത്യപരമായ മാര്‍ഗ്ഗത്തിലൂടെ ചുട്ടമറുപടി നല്‍കിയതുമൊക്കെ ചരിത്രത്തിന്റെ പാഠം. സ്വാഭാവികമായും ജനാധിപത്യവാദികള്‍ എല്ലാ അടിയന്തരാവസ്ഥാ വാര്‍ഷികത്തിലും ജനാധിപത്യത്തെ ബലി കൊടുത്ത ആ നാളുകളെ സ്മരിക്കും. ഇപ്പോഴുമത് തുടരുന്നു. ഏതാനും വര്‍ഷങ്ങളായി ആ ഓര്‍മ്മകള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുകയാണ്. കാരണം രാജ്യം അന്നത്തെ അടിയന്തരാവസ്ഥയേക്കാള്‍ രൂക്ഷമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതു തന്നെ. ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ ഫാസിസവല്‍ക്കരിക്കപ്പെടുന്ന ഭരണകൂടത്തെയാണ് നാം കാണുന്നത്. അതാകട്ടെ 1975നേക്കാള്‍ അതിശക്തമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന ഒന്ന്. ഈ വര്‍ഷമാക്ടടെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭരണകൂടം കൂടുതല്‍ കൂടുതല്‍ ജനാധപത്യവിരുദ്ധമാകുന്നതാണ് നാം കാണുന്നത്. ജനാധിപത്യത്തില്‍ അനിവാര്യമായ ശക്തമായ പ്രതിപക്ഷവും ഇല്ലാത്ത അവസ്ഥയിലാണ് രാജ്യം അടിയന്തരാവസ്ഥയെ ഓര്‍ക്കുന്നത്.
1975 ജൂണ്‍ 26ന്റെ ഈ ഓര്‍മ്മനാളിന് ഒരിരുണ്ട കാലത്തെ അതിജീവിച്ചതിന്റെ തിളക്കമില്ല. അടിച്ചമര്‍ത്തലുകള്‍ക്കും പീഢനങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കും ഭരണകൂടാതിക്രമങ്ങള്‍ക്കും അറുതിയില്ല. വര്‍ദ്ധിത വീര്യത്തോടെ എല്ലാം തുടരുന്നു. ഒരടിയന്തരാവസ്ഥയുടെ മേലുടുപ്പോ മറവോ ഇല്ലാതെ എന്തുമാകാമെന്ന സമ്മതത്തോളം നമ്മുടെ ജനാധിപത്യ ഭരണക്രമം അതു ശീലിച്ചിരിക്കുന്നു. 45 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ജനാധിപത്യത്തെ തടവറയിലടച്ച സംഭവം ഒരു ഭൂതകാല ഓര്‍മ്മ മാത്രമല്ല എന്നാണ് വര്‍ത്തമാന ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നത്. ഭരണഘടന ഭേദഗതി ചെയ്തു കൊണ്ടാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിച്ചതെങ്കില്‍ അത്തരം നീക്കങ്ങളൊന്നുമില്ലാതെ രാജ്യം തീവ്ര ഫാസിസവല്‍ക്കരണത്തിലേക്ക് നീങ്ങുകയാണ്. നാവടക്കു പണിയെടുക്കൂ എന്നതായിരുന്നു അടിയന്തിരാവസ്ഥയിലെ മുദ്രാവാക്യമെങ്കില്‍ ഇന്ന് തൊഴില്‍ നിയമങ്ങളെ അട്ടിമറിച്ച് പ്രവര്‍ത്തി സമയം 8 മണിക്കൂറില്‍ നിന്നും 12 മണിക്കൂറാക്കി മാറ്റുകയാണ്. വില്‍പ്പന നികുതി നിയമത്തിലെ അഞ്ചാം ചട്ടം ഭേദഗതി ചെയ്ത് സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി എങ്കില്‍ ഇന്ന് എല്ലാ ഫെഡറല്‍ മൂല്യങ്ങളെയും തകര്‍ക്കുകയാണ് .UAPA കരിനിയമം ഉപയോഗിച്ച് ആനന്ദ് തെല്‍തുംഡെയെപ്പോലെയുള്ള ബുദ്ധിജീവികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവറയിലടക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ലോക്ക് ഡൗണ്‍ കാലത്ത് കാരാഗ്രഹത്തിലടയ്ക്കുന്നു. കാശ്മീരിനെ മാസങ്ങളായി തടവറയാക്കിയിരിക്കുന്നു. ദളിതര്‍ക്കും ആദിവാസികള്‍ക്കും മുസ്ലിമുകള്‍ക്കുമെതിരെ ഭരണകൂടവും സംഘപരിവാറും അപ്രഖ്യാപിത യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ശ്രീറാം വിളിയുടേയും ബീഫിന്റേയും പേരില്‍ കൂട്ടക്കൊലകള്‍ നടക്കുന്നു. ജനാധിപത്യവിരുദ്ധമായി സംസ്ഥാനസര്‍ക്കാരുകളെ അട്ടിമറിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ പണയം വെക്കുന്നു.
മഹാമാരിയെ പോലും തങ്ങളുടെ ജനാധിപത്യവിരുദ്ധ അജണ്ട നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉപയ.ാേഗിക്കുന്നത്. മുന്‍കാലങ്ങളില്‍ ഫാസിസത്തിനെതിരെ പ്രതികരിച്ചവരെപോലും ഭീകരനിയമങ്ങളുപയോഗിച്ച് തടവറയിലാക്കുന്നു. നോട്ടുനിരോധനത്തെ അനുസ്മരിക്കുമാറ് ലോക് ഡൗണ്‍ പ്രഖ്യാപിതിന്റെ ഫലമായി രാജ്യം കണ്ട പലായനം വിഭജനകാലത്തെ അനുസ്മരിക്കുന്നതകായിരുന്നല്ലോ. സ്വന്തം ജനതക്കെതിരായ യുദ്ധം ശക്തമാക്കാനാണ് ഈ ദുരന്തകാലത്തേയും ഭരണകൂടം ഉപയോഗിക്കുന്നത്. ശക്തമായ ലോക് ഡൗണ്‍ നിബന്ധനകളോടെ പ്രതിഷേധങ്ങളെ നിശബ്ദമാക്കാനും കഴിയുന്നു. അടിയന്തരാവസ്ഥ വിരുദ്ധപ്രക്ഷോഭത്തിലൂടെ മാന്യത ലഭിച്ച പ്രസ്ഥാനമാണ് ഇതെല്ലാം ചെയ്യുന്നതെന്നത് ചരിത്രത്തിന്റെ വിരോധാഭാസം.
കേരളത്തിലേക്കു വരുമ്പോളും സ്ഥിതി ആശാവഹമല്ല. അടിയന്തരാവസ്ഥക്കനുകൂലമായി വോട്ടുചെയ്ത ഏക സംസ്ഥാനമാണ് ‘പ്രബുദ്ധ’കേരളം. കൊവിഡിന്റെ മറവില്‍ ഭരണകൂടം കൂടുതല്‍ ശക്തമാകുകയ.ും പ്രതിപക്ഷത്തേയും ജനകീയപ്രതിഷേധങ്ങളേയും നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ ഇവിടേയും ശക്തമാണ്. യുഎപിഎ പോലുള്ള ഭീകരനിയമങ്ങളും വ്യാജേറ്റുമുട്ടല്‍ കൊലകളും ലോക്കപ്പ് കൊലപാതകങ്ങളുമെല്ലാം ഇവിടേയും നടക്കുന്നു. അലനും താഹയുമൊക്കെ ജയിലില്‍ തുടരുന്നു. അതോടൊപ്പം അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട ന്യായമായ ഒരാവശ്യത്തിനു നേരെ ഇപ്പോഴും കണ്ണടക്കുകയാണ് കേരളം. അടിയന്തരാവസ്ഥയില്‍ എല്ലാ ശബ്ദങ്ങളും നിലച്ചപ്പോള്‍ നാടിന്റെ ശബ്ദമായവര്‍, അടിയന്തിരാവസ്ഥയുടെ ഇരുട്ടിനെ കീറി മുറിക്കാന്‍ സ്വയം ജ്വാല കളായി മാറിയവര്‍, രക്തസാക്ഷിത്വത്തിലേക്ക് നടന്നു നീങ്ങിയവര്‍, പീഡനമുറികളില്‍ ക്രൂരമായ മര്‍ദ്ധനമേറ്റവര്‍, ഒളിവിലും തെളിവിലും നിന്ന് ഈ സ്വേച്ഛാധിപത്യ വാഴ്ചയെ ചെറുത്തവര്‍, അവരാണ് ഇന്ത്യക്ക് ജനാധിപത്യം തിരിച്ചു നല്‍കിയത്. പഞ്ചാബ്, യു പി, മധ്യപദേശ്, രാജസ്ഥാന്‍, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങി പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ വിരുദ്ധ പോരാളികളെ സ്വാതന്ത്യ സമര സേനാനികളായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കേരളം ഇനിയും അതിനു തയ്യാറല്ല. അടിയന്തരാവസ്ഥക്ക് അനുകൂലമായി വോട്ടുചെയ്തവരാണല്ലോ നാം. അടിയന്തിരാവസ്ഥ വിരുദ്ധ പോരാളികളെ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിക്കുക, അടിയന്തിരാവസ്ഥ ചരിത്രം പാഠ്യവിഷയമാക്കുക, ശാസ്തമംഗലം പീഡന ക്യാമ്പ് ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കുക എന്നീ ആവശ്യങ്ങള്‍ ഏറകാലമായി കേരളത്തില്‍ ഉയരുമ്പോഴും ഇരുമുന്നണി ഭരണകൂടങ്ങളും അതിനുനേരെ കണ്ണടക്കുകയാണ്. ഈയൊരാവശ്യം അംഗീകരിക്കുകയും അടിയന്തരാവസ്ഥാവിരുദ്ധ സമരത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കുകയും ചെയ്യുന്നത് കൂടുതല്‍ ഭീകരമായ അടിയന്തരാവസ്ഥക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ വളരെ പ്രസക്തമാണ്. വരുംകാല ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമായിരിക്കും അത്. എന്നാലതംഗീകരിക്കാന്‍ അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ കിടക്കുക.യും അത് തന്റെ രാഷ്ട്രീയഭാവിക്കു മൂലധനമാക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോഴും തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്.
