
എഡിറ്റോറിയല്‍ – അന്തസ്സുണ്ടെങ്കില്‍ രഞ്ജന്‍ ഗോഗോയ് സ്ഥാനം നിരസിക്കണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാരും സംഘപരിവാറും തുടരുക തന്നെയാണ്. അതിന്റെ അവസാന ഉദാഹരണമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റീസായിരുന്ന രഞ്ജന്‍ ഗോഗോയെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനം. അദ്ദേഹം റിട്ടയറായതിനുശേഷം എടുത്ത തീരുമാനമാണിതെന്ന് സാമാന്യബുദ്ധിയുള്ള ഒരാളും വിശ്വസിക്കില്ല. തന്റെ സര്‍വ്വീസിന്റെ അവസാനകാലത്തെ ഇഇദ്ദേഹത്തിന്റെ പല വിധികളും കേട്ടവര്‍ ഇതു പ്രതീക്ഷിച്ചിരുന്നു. പലരുമത് വിളിച്ചു പറഞ്ഞിരുന്നു. റഫേല്‍, അയോദ്ധ്യ, ശബരിമല കേസുകള്‍ ഉദാഹരണങ്ങള്‍. അസമിലെ എന്‍ ആര്‍ സി പ്രക്രിയയുടെ മേല്‍നോട്ടവും മറ്റാര്‍ക്കുമായിരുന്നല്ലോ. കീഴ്ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചപ്പോള്‍ കേന്ദ്രം ഇദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നല്ലോ. അന്നുതന്നെ ഇത്തരത്തിലുള്ള ഹിഡന്‍ അജണഅട വ്യക്തമായിരുന്നു. ഇദ്ദേഹം വായിച്ച പലവിധികളും എഴുതി കൊടുത്തത് അമിത് ഷാ തന്നെയായിരുന്നു എന്നു സംശയിച്ചാല്‍ പോലും തെറ്റില്ല.
തീര്‍ച്ചയായും ഇത് ഇത്തരത്തിലുള്ള ആദ്യസംഭവമാണെന്നു പറയുന്നില്ല. 1984-ലെ ദല്‍ഹി സിഖ് കൂട്ടക്കൊലയില്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കിയ ജസ്റ്റിസ് രംഗനാഥ് മിശ്രയെ കോണ്‍ഗ്രസ് രാജ്യസഭാംഗമാക്കിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അമിത് ഷായെ കുറ്റവിമുക്തമാക്കിയതിനുള്ള പ്രതിഫലമല്ലാതെ മറ്റെന്താണ് സദാശിവത്തിന്റഎ കേരള ഗവര്‍ണ്ണര്‍ സ്ഥാനം. ഗുജറാത്ത് വംശഹത്യയുടെ കുറ്റവിചാരണയില്‍ നിന്നും മോദിയെ ഒവിവാക്കിയ മുന്‍ സി ബി ഐ മേധാവിയെ ഇന്ത്യന്‍ സ്ഥാനപതിയാക്കിയതും അടുത്ത കാലത്തായിരുന്നു. കാശ്മീരിനെ തടവറയാക്കിയതിനെതിരായ ഹര്‍ജിയില്‍ എന്തിനാണ് കാശ്മീരില്‍ പോകാന്‍ തിടുക്കം, അവിടെ തണുപ്പല്ലേ എന്ന് ചോദിച്ചത് രഞ്ജന്‍ ഗൊഗോയ് ആയിരുന്നു.
ലജിസ്ലേറ്റീവും എക്‌സിക്യൂട്ടീവുമെല്ലാം തങ്ങളുടെ വിശ്വാസ്യത കളഞ്ഞു കുളിക്കുമ്പോഴും ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ജുഡീഷ്യറിയിലാണ്. ആ പ്രതീക്ഷ അടുത്തകാലം വരെ പലപ്പോഴും സഫലമായിരുന്നു. എന്നാല്‍ അക്കാലഘട്ടവും പൂര്‍ണ്ണമായി അവസാനിക്കാന്‍ പോകുകയാണെന്നു കരുതാം.ദെല്‍ഹിയില്‍ നടന്ന വംശീയ കൂട്ടക്കൊലയില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റീസ് എസ് മുരളീധറിനെ അന്നു രാത്രിതന്നെ സ്ഥലം മാറ്റി അധികദിവസമായിട്ടില്ലല്ലോ. ജുഡീഷ്യറി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചാല്‍ മതി എന്ന ഒറ്റ സന്ദേശമാണ് ആ സ്ഥലംമാറ്റത്തിലൂടേയും ഈ രാജസഭാംഗത്വത്തിലൂടേയും കേന്ദ്രസര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്.
വളരെ ഗൗരവപരമായ ഒരു അന്തരീക്ഷമാണ് ഇത് സൃഷ്ടിക്കാന്‍ പോകുന്നത്. ജുഡീഷ്യറിയും ഹിന്ദുത്വ രാഷ്ട്രീയത്തിനു പൂര്‍ണ്ണമായും കീഴടങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതോടെ ഭരണഘടനയായിരിക്കില്ല, മനുസ്മൃതിയായിരിക്കും ജഡ്ജിമാരുടെ മാര്‍ഗ്ഗദര്‍ശി. അതിനാല്‍ തന്നെ ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ജനാധിപത്യ – മതേതര വിശ്വാസികള്‍ രംഗത്തിറങ്ങേണ്ട സമയമാണിത്. അന്തസ്സുണ്ടെങ്കില്‍ തനിക്ക് വാഗ്ദാനം ചെയ്ത സ്ഥാനം നിരസിക്കാന്‍ രഞ്ജന്‍ ഗോഗോയ് തയ്യാറാകണം. എങ്കിലത് ഇന്ത്യന്‍ ജനാധിപത്യത്തേയും ജുഡീഷ്യറിയേയും രക്ഷിക്കാനുള്ള ഒരു പടിയായിരിക്കും. അല്ലാത്തപക്ഷം അവയുടെ ശവപെട്ടിക്കുമീതെ ആണിയടിക്കുകയായിരിക്കും ഗോഗോയ് ചെയ്യുന്നത്.
