രാഷ്ട്രീയവും അഴിമതിയും ശ്രീനിവാസനും അശോകന്‍ ചെരുവിലും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

നടന്‍ ശ്രീനിവാസന്റെ നിലപാടുകളെ വിമര്‍ശിച്ച് പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയും കഥാകൃത്തുമായ ശ്രീ അശോകന്‍ ചെരുവിലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഏറെ വൈറലായിരിക്കുകയാണ്. സമൂഹത്തെ തനിക്കു മാത്രം കഴിയുന്ന രീതിയില്‍ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് തന്റെ മാധ്യമത്തിലൂടെ അദ്ദേഹം നടത്തുന്ന സാമൂഹ്യവിമര്‍ശനങ്ങള്‍ കേരളീയ ജീവിതത്തിനും അതിന്റെ പുരോഗതിക്കും വലിയ മുതല്‍ക്കൂട്ടാണ് എന്നു സമ്മതിച്ചാണ് അശോകന്‍ കുറിപ്പു തുടങ്ങുന്നത്. എന്നാല്‍ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും വിമര്‍ശിക്കുന്നത് അംഗീകരിക്കാന്‍ തയ്യാറല്ലാത്ത അശോകന്‍, ശ്രീനിവാസന് ചാര്‍ത്തികൊടുക്കുന്ന പട്ടം അരാഷ്ട്രീയക്കാരനെന്നാണ്. തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് പൊതുവില്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചാര്‍ത്തി കൊടുക്കുന്ന ചാപ്പയാണ് അരാഷ്ട്രീയമെന്നത്. തങ്ങളുടേത് മാത്രമാണ് രാഷ്ട്രീയമെന്നും മറ്റെല്ലാം അരാഷ്ട്രീയമാണെന്നുമുള്ള പതിവുശൈലി തന്നെയാണിതെന്നതിനാല്‍ അതില്‍ അത്ഭുതമൊന്നുമില്ല. കൂടാതെ സിനിക്കെന്നും ശ്രീനിവാസനെ അദ്ദേഹം വിമര്‍ശിക്കുന്നു.
സന്ദേശം എന്ന സിനിമയിലൂടെ കേരളരാഷ്ട്രീയത്തിലെ അപചയം വളരെ സരസമായി ചിത്രീകരിച്ചതു മുതലാണ് ശ്രീനിവാസനെ ഇടതുപക്ഷക്കാര്‍, പ്രത്യേകിച്ച് സിപിഎമ്മുകാര്‍ അരാഷ്ട്രീയക്കാരനാക്കിയത്. മലയാളികള്‍ പൊതുവില്‍ ദൈനംദിന ജീവിതത്തില്‍ കാണുന്ന കാഴ്ചകളാണ് ആ സിനിമയിലും കണ്ടത് എന്നതായിരുന്നു അതിന്റെ വിജയത്തിനു കാരണം. അതിനര്‍ത്ഥം എല്ലാ രാഷ്ട്രീയക്കാരും അങ്ങനെയാണ് എന്നൊന്നുമല്ല. സമൂഹത്തില്‍ ഏതുവിഭാഗത്തെ വിമര്‍ശിക്കുമ്പോഴും അത് ആ വിഭാഗത്തിലെ എല്ലാവരേയും കുറിച്ചാണെന്ന് അര്‍ത്ഥമില്ലല്ലോ. ഇരുപക്ഷത്തുമുള്ളവരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു എങ്കിലും എന്നെ കണ്ടാല്‍ കിണ്ണം കട്ടതായി തോന്നുമോ എന്നു ചോദിച്ച് അന്ന് സിനിമക്കെതിരെ രംഗത്തുവന്നത് മുഖ്യമായും ഇടതുപക്ഷക്കാര്‍തന്നെ. അന്നുമുതല്‍ ശ്രീനിവാസന്‍ ഇവരുടെ ശത്രുവുമാണ്.

 

 

 

 

‘തൂണുപോലും കൈക്കൂലി വാങ്ങുന്ന’തായി കരുതപ്പെടുന്ന ഒരു സര്‍ക്കാര്‍ വകുപ്പില്‍ കാല്‍നൂറ്റാണ്ട് ജോലി ചെയ്ത ഒരാളാണ് ഞാന്‍. അവിടത്തെ ഗുമസ്തന്മാര്‍ തങ്ങളുടെ നടപടികളെ ന്യായീകരിക്കാന്‍ ആത്മഗതം പോലെ പറഞ്ഞിരുന്നത് അഴിമതിക്കാരല്ലാത്തവര്‍ ആരുമില്ല എന്നാണ്. ‘ശര്‍ക്കരക്കുടത്തില്‍ കയ്യിട്ടാല്‍ നക്കാത്തവര്‍ ആരുണ്ട്?’ എന്നും ചോദിക്കും. കേള്‍ക്കുന്ന പൊതുജനവും അതു ശരിവെക്കും’ എന്നും അശോകന്‍ പറയുന്നു. എവിടേയും സാധാരണ എല്ലാവരും ഉപയോഗിക്കാറുള്ള പൊതുപ്രസ്താവനയെയാണ് അപവാദങ്ങളെ ചൂണ്ടികാട്ടി അശോകന്‍ വിമര്‍ശിക്കുന്നത്. രജിസ്‌ട്രേഷന്‍, ആര്‍ടിഒ, പ്ിഡബ്ലിയുഡി, വില്ലേജ് തുടങ്ങി ജനങ്ങള്‍ നിത്യാവശ്യങ്ങള്‍ക്കായി കയറിയിറങ്ങുന്ന ഓഫീസുകളിലെ പൊതു അവസ്ഥ എന്താണ്? ഡിജിപി ഓഫീസ് പോലും അഴിമതി ആരോപണത്തില്‍ നില്‍ക്കുമ്പോഴാണ് അഴിമതിക്കെതിരായ ശ്രീനിവാസന്റെ പൊതു പ്രസ്തവനയെ അരാഷ്ട്രീയമെന്ന് അശോകന്‍ ആക്രമിക്കുന്നത്. എന്നാലത് തീര്‍ത്തും രഷ്ട്രീയമാണെന്നതാണ് വസ്തുത. ‘കൈക്കൂലിയില്‍ പങ്കുപറ്റാത്തതിന്റെ പേരില്‍ ഏകാന്തഭീകരജീവിതം അനുഭവിച്ചിരുന്ന ഞങ്ങള്‍ ചുരുക്കം വരുന്ന ഹതഭാഗ്യര്‍ക്ക് അത് കേള്‍ക്കുമ്പോള്‍ വലിയ വേദന തോന്നിയിരുന്നു’ എന്ന് അശോകന്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. എകാന്ത ഭീകര ജീവിതം എന്നു അശോകന്‍ തന്നെ പറയുമ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?
എല്ലാ രാഷ്ട്രീയകക്ഷികളും എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും അഴിമതിക്കാരും കട്ടുമുടിക്കുന്നവരുമാണ് എന്ന് ആദരണീയനായ ഒരു സാംസ്‌കാരിക പ്രതിഭ പ്രഖ്യാപിക്കുമ്പോള്‍ ആ രംഗത്തെ നിസ്വാര്‍ത്ഥരും ത്യാഗികളുമായവര്‍ക്ക് ഉണ്ടാവുന്ന ദു:ഖവും ഹൃദയവേദനയും വളരെ വലുതായിരിക്കും എന്ന് ശ്രീനിവാസന്റെ പ്രസ്താവനയെ വിമര്‍ശിക്കുമ്പോഴും ഇതേ വസ്തുത തന്നെയാണ് അശോകന്‍ മൂടിവെക്കുന്നത്. വാസ്തവത്തില്‍ അധികാരത്തിനായി ചെയ്യുന്ന നീതികേടുകളെ കുറി്ച്ചും ശ്രീനിവാസന്‍ പറയണമായിരുന്നു. അധികാരത്തിലെത്തിയാല്‍ ഇതെല്ലാം വളരെ എളുപ്പമാണല്ലോ. എത്രയോ മനുഷ്യര്‍ നടത്തിയ പൊതുപ്രവര്‍ത്തനം കൊണ്ടാണ് നമ്മള്‍ ഇവിടെ വരെ എത്തിയത് എന്ന സംഗതി മറന്നു പോകരുത് എന്ന് അശോകന്‍ പറയുമ്പോള്‍ ആ മുല്യബോധമുള്ളവര്‍ ഇന്ന് എത്ര ശതമാനമുണ്ട് എന്നു കൂടി പറയണമായിരുന്നു. ഇപ്പോഴത്തെ അവസ്ഥയെയാണല്ലോ ശ്രീനിവാസന്‍ വിമര്‍ശിക്കുന്നത്. തീര്‍ച്ചയായും വളരെ ചെറിയ ശതമാനമുണ്ടാകും. ഏതു പൊതുപ്രസ്താവനയിലും ആ ന്യൂനപക്ഷമുണ്ടെന്നത് ആര്‍ക്കുമറിയാവുന്ന വിഷയമാണ്.
പൊതുപ്രവര്‍ത്തകര്‍ എം.എല്‍.എ.മാരും മന്ത്രിമാരും ആകുമ്പോള്‍ ശമ്പളവും പെന്‍ഷനും വാങ്ങിക്കുന്നതിനെയാണ് മാതൃഭൂമി ചര്‍ച്ചയില്‍ ശ്രീനിവാസന്‍ വിമര്‍ശിച്ചതെന്നും അശോകന്‍ പറയുന്നു. ഇക്കാര്യം ഗൗരവമായ വിഷയമാണ്. മന്ത്രിമാരും പഞ്ചായത്തംഗങ്ങളുമടക്കമുള്ള ജനപ്രതിനിധികള്‍ക്ക് വേതനം നല്‍കണം എന്നത് ന്യായമാണ്. അവര്‍ ഈ മേഖലയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരാകുമല്ലോ. അവരെ മാറ്റിനിര്‍ത്തിയാല്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന ഒരു വിഭാഗം ഇന്നത്തെ ജനാധിപത്യ സംവിധാനത്തിന് ആവശ്യമില്ല. വിപ്ലവപൂര്‍വ്വഘട്ടത്തില്‍ ലെനിനു മറ്റും വികസിപ്പിച്ച ഒന്നായിരുന്നു മുഴുവന്‍ സമയ പ്രവര്‍ത്തകര്‍, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാര്‍ തുടങ്ങിയ സങ്കല്‍പ്പങ്ങള്‍. ഇന്നതിന് എന്തു പ്രസക്തിയാണുള്ളത്? ജനാധിപത്യത്തില്‍ രാഷ്ട്രീയം ഒരു വിഭാഗത്തിന്റെ മാത്രം തൊഴില്‍ എന്നതുമാറി, എല്ലാവരും രാഷ്ട്രീയക്കാരാകുകയാണ് വേണ്ടത്. തങ്ങള്‍ സമൂഹത്തെ നയിക്കാന്‍ ജനിച്ചവരാണെന്ന് ഒരു വിഭാഗം ധരിക്കുന്നിടത്തുനിന്നാണ് ജനാധിപത്യ വിരുദ്ധതയുടെ തുടക്കം. രാഷ്ട്രീയത്തെ തൊഴിലായി കാണുമ്പോള്‍ അഴിമതിയും വ്യാപകമാകുന്നു. എല്ലാവരും ജീവിക്കാനായി തൊഴില്‍ ചെയ്ത്, രാഷ്ട്രീയക്കാരുമാകുകയാണ് വേണ്ടത്. മുകളില്‍ സൂചിപ്പിച്ച പോല ഔദ്യോഗിക സ്ഥാനത്തിരിക്കുമ്പോള്‍ മാന്യമായ വേതനം നല്‍കണം താനും. അതിപ്പോള്‍ നല്‍കുന്നുമുണ്ട്. ഈ വിഷയത്തില്‍ ശ്രീനിവാസന്റെ നിലപാടറിയില്ല. എന്നാല്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളില്‍ ഒന്നായ അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ നിലപാടാണ് രാഷ്ട്രീയം. അഴിമതിയെ ന്യായീകരിക്കുന്നതാണ് അരാഷ്ട്രീയം.

വാല്‍ക്കഷ്ണം – പണമായി കൈക്കൂലി വാങ്ങുന്നതു മാത്രമല്ല, നേതാക്കളേയും അധികാരത്തിലിരിക്കുന്ന പ്രസ്ഥാനങ്ങളേയും ന്യായീകരിച്ച് സ്ഥാനമാനങ്ങളും പുരസ്‌കാരങ്ങളും മറ്റ് ആനുകൂല്യങ്ങളും നേടുന്നതും അഴിമതി തന്നെയാണ്. ജനാധിപത്യത്തിന് ഏറ്റവും വെല്ലുവിളിയാണ് ഈ രാഷ്ട്രീയ അഴിമതി.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply