സര്‍ക്കാര്‍ പാക്കേജ്, പെട്ടിമുടി ദുരന്തബാധിതരോടുള്ള വഞ്ചനയും വിവേചനവും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ്, തോട്ടം തൊഴിലാളികള്‍ക്കുള്ളതല്ല ; മറിച്ച് തൊഴിലാളികളുടെ പേരില്‍ കണ്ണന്‍ദേവന്‍ കമ്പനിക്കുവേണ്ടി പ്രഖ്യാപിച്ച പാക്കേജാണത്. പെട്ടിമുടിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കാമെന്നും വിദ്യാര്‍ഥികളുടെ പഠന ചിലവ് വഹിക്കുമെന്നുള്ളതാണ്, സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ കാതല്‍ . എന്നാല്‍, തൊഴിലാളികള്‍ക്ക് ഭൂമി നല്‍കുകയും അതില്‍ വീട് വെച്ച് നല്‍കുകയും ചെയ്യുമെന്നുള്ളതല്ല മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; മറിച്ച് വീട് വെച്ച് നല്‍കും എന്നുള്ളത് മാത്രമാണ്. മുഖ്യമന്ത്രി ഇപ്പോള്‍ നിര്‍മ്മിച്ചു നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള വീടിന്റെയോ, വീട് നില്‍ക്കുന്ന സ്ഥലത്തിന്റെയോ ഉടമസ്ഥാവകാശം, തൊഴിലാളികള്‍ക്കല്ല, മറിച്ച് കണ്ണന്‍ ദേവന്‍ കമ്പനിയ്ക്കാണ് ലഭിക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ ചിലവില്‍, കണ്ണന്‍ ദേവന്‍ കമ്പനിയ്ക്ക് കെട്ടിടങ്ങള്‍ പണിത് നല്‍കുന്നതിനെയാണ്, സര്‍ക്കാര്‍ , തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പാക്കേജ് എന്ന് വിളിക്കുന്നത് .

1951 ലേബര്‍ പ്ലാന്റ്റേഷന്‍ ആക്ട് പ്രകാരം , പ്ലാന്റ്റേഷനില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക്, വീട് വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണ്.അതായത് നിയമപ്രകാരം, ലയങ്ങള്‍ / വീട് നഷ്ട്ടപെട്ടുപോയ, തൊഴിലാളികള്‍ക്ക് വീടുവച്ചു നല്‍കാനുള്ള ഉത്തരവാദിത്വം കണ്ണന്‍ദേവന്‍ കമ്പനിക്കാണ്. കമ്പനി നിര്‍വഹിക്കേണ്ട ഈ നിയമപരമായ ഉത്തരവാദിത്തം, സര്‍ക്കാര്‍ ചെലവില്‍ കമ്പനിയ്ക്ക് വേണ്ടി നടത്തി തരാമെന്നുള്ളത്, മാത്രമാണ്, മുഖ്യമന്ത്രിയുടെ പാക്കേജിന്റെ രത്‌ന ചുരുക്കം. കമ്പനി വച്ച് നല്‍കേണ്ട ലയങ്ങള്‍, സര്‍ക്കാര്‍ വച്ച് നല്‍കാമെന്ന് പ്രഖ്യാപിക്കുന്നതിലൂടെ, ടാറ്റ കമ്പനിയ്ക്ക് അല്ലാതെ, തോട്ടം തൊഴിലാളികള്‍ക്ക്, എന്ത് പ്രയോജനമാണുള്ളത്. തോട്ടം തൊഴിലാളികളോട്, നഗ്‌നമായ വിവേചനം ആശ്വാസധനത്തിന്റെ പ്രഖ്യാപനത്തില്‍ കാണിച്ച മുഖ്യമന്ത്രി, വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ രണ്ടാം ഘട്ടം പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പറഞ്ഞത് . എന്നാല്‍, തൊഴിലാളികളുടെ ഉടമസ്ഥതയിലേക്ക്, യാതൊന്നും തന്നെ നല്‍കാതെയുള്ള ശുദ്ധമായ, തട്ടിപ്പാണ്, രണ്ടാം ഘട്ട പ്രഖ്യാപനങ്ങളും .

മറ്റൊരു ലയങ്ങളല്ല, ഭൂമിയാണ് ആവശ്യമെന്ന് ശ്കതമായി വാദിക്കുന്ന പെമ്പിളൈ ഒരുമൈ സമരനേതാവാണ് ഗോമതി. ഈ കാപട്യത്തെ തുറന്നുകാട്ടും എന്നുള്ളതുകൊണ്ട് തന്നെയാണ്, മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ സമര നേതാവും, പഞ്ചായത്ത് ജനപ്രതിനിധിയുമായ ഗോമതിയെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് നീക്കിയത്. ഭൂമി എന്ന വാക്ക് അതിവിദഗ്ധമായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിന്ന് ഒഴിവാക്കപെട്ടു . ലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല എന്നുള്ളതല്ല , മറിച് ലയങ്ങളുടെ ഉടമസ്ഥത കമ്പനിയ്ക്കാണ് എന്നുള്ളതാണ്, തോട്ടം തൊഴിലാളികളുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നം. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ വിരമിച്ചു കഴിഞ്ഞാല്‍ അവര്‍ ലയങ്ങള്‍ ഒഴിഞ്ഞു കൊടുക്കണം. ഭൂരഹിതരായ തൊഴിലാളികള്‍ക്ക് മറ്റെങ്ങും പോകാന്‍ ഇടമില്ല. അതുകൊണ്ടുതന്നെ അവസാന അഭയകേന്ദ്രമായ ലയങ്ങള്‍ നിലനിര്‍ത്താനായി തോട്ടം തൊഴിലാളികളുടെ മക്കളും തേയിലത്തോട്ടങ്ങളിലെ പണിക്ക് ഇറങ്ങേണ്ടി വരികയാണ് . അതുകൊണ്ടുതന്നെ ലയങ്ങള്‍ എന്നുള്ളത് തോട്ടം തൊഴിലാളികളെ തലമുറകളായി അടിമപ്പണിയിലേക്ക് നയിക്കുന്ന കെണിയാണ്. തോട്ടം തൊഴിലാളികള്‍ക്ക് കൃഷിക്കും വീടിന് ആവശ്യമായ ഭൂമി നല്‍കാതെയുള്ള ഏതു പ്രഖ്യാപനവും കണ്ണന്‍ദേവന്‍ കമ്പനിക്ക് വേണ്ടിയുള്ള പാക്കേജ് ആയിരിക്കും.

കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കും എന്നുള്ള പാക്കേജിലെ പ്രഖ്യാപനവും ഇതുപോലെതന്നെ അര്‍ത്ഥശൂന്യമാണ്. തോട്ടംതൊഴിലാളി കുടുംബങ്ങളില്‍ , ഉന്നത വിദ്യാഭ്യാസം നേടിയ നിരവധി കുട്ടികളുണ്ട്. എന്നാല്‍ ലയങ്ങള്‍ നഷ്ടപ്പെടുമെന്ന ഭീഷണി ഉയര്‍ത്തി, ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികളെ അടക്കം തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളാക്കി മാറ്റുകയാണ് ടാറ്റാ കമ്പനി. ഭൂരഹിതരായ തൊഴിലാളികള്‍ക്ക് ഭൂമി നല്‍കുന്നതിലൂടെ മാത്രമേ ടാറ്റാ കമ്പനി നടത്തുന്ന സമാന്തര അടിമത്ത സാമ്രാജ്യത്തില്‍ നിന്ന് തൊഴിലാളികളെ മോചിപ്പിക്കുവാന്‍ കഴിയുകയുള്ളൂ.

വ്യാജപ്രമാണങ്ങള്‍ ചമച്ചു കൊണ്ട് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ടാറ്റാ കമ്പനിയെ സഹായിക്കുന്ന സര്‍ക്കാര്‍ പാക്കേജ് പിന്‍വലിച്ചു കൊണ്ട്, ഭൂരഹിതരായ തൊഴിലാളികള്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ആവശ്യപ്പെടുന്നു.

സണ്ണി എം കപിക്കാട് (ജനറല്‍ കണ്‍വീനര്‍) 9847036356, കെ കെ കൊച്ച്, അഡ്വ. കെ വി ഭദ്രകുമാരി, കെ ഡി മാര്‍ട്ടിന്‍, കെ സുനില്‍ കുമാര്‍, പി ജെ തോമസ്, കെ സന്തോഷ് കുമാര്‍, ശശികുമാര്‍ കിഴക്കേടം, ഫിലോസ് കോശി (കണ്‍വീനര്‍മാര്‍).


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply