
പാലത്തായി : ഞായറാഴ്ച കേരളം ഉപവസിക്കുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പാനൂര്‍ പാലത്തായി ലൈംഗികാതിക്രമ കുറ്റവാളി ബി.ജെ.പി നേതാവ് കുറുങ്ങാട്ട് കുനിയില്‍ പത്മരാജനെ പോക്‌സോ വകുപ്പുകളില്‍ നിന്നും ഒഴിവാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം കൊടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ജൂലായ് 26 ഞായറാഴ്ച സാംസ്‌കാരിക കേരളം ഉപവസിക്കുന്നു. കെ അജിത, കെ സച്ചിദാനന്ദന്‍, ബി ആര്‍ പി ഭാസ്‌കര്‍, സാറാ ജോസഫ്, ബി രാജീവന്‍, സി കെ ജാനു, ഡോ പി ഗീത. കല്‍പ്പറ്റ നാരായണന്‍, ഡോ ജെ ദേവിക, സിവിക് ചന്ദ്രന്‍, സി എസ് ചന്ദ്രിക, ഡോ ആസാദ്, എന്‍ സുബ്രമഹ്ണ്യന്‍, ദീദി ദാമോദരന്‍, സി ആര്‍ നീലകണ്ഠന്‍, എം സുല്‍ഫത്ത്, മൃദുലാ ദേവി, ശ്രീജ നെയ്യാറ്റിന്‍കര, ശീതള്‍ ശ്യാം, വിനീത വിജയന്‍, സോണിയ ജോര്‍ജ്ജ്, അംബിക മറുവാക്ക്, ലാലി പി എം തുടങ്ങിയവരാണ് ഉപവാസസമരത്തിന് ആഹ്വാനം നല്‍കിയത്. അവരുടെ പ്രസ്താവന താഴെ.
പ്രതിക്കെതിരെ ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ ചുമത്തിയ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ നിസ്സാര വകുപ്പുകള്‍ ചേര്‍ക്കുകയാണ് ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ചെയ്തത്. ആദ്യഘട്ടം മുതലേ പോലീസ് അന്വേഷണം പക്ഷപാതപരമായിരുന്നു. കേസ് ഏറ്റെടുത്ത് മാസങ്ങളോളമായിട്ടും കുട്ടിയുടെ മൊഴി പോലും രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല. കുട്ടി കോടതിയില്‍ കൊടുത്ത രഹസ്യമൊഴിയും പീഡനം നടന്നു എന്ന വൈദ്യപരിശോധന റിപ്പോര്‍ട്ടും അവഗണിച്ച് കുട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസ്യത പരസ്യമായിചോദ്യം ചെയ്യുന്ന അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തനം അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ഐ.ജി നടത്തുകയും ചെയ്തു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പൊറുത്തു കൊടുക്കാവുന്ന ഒരു കുറ്റമല്ല. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് തടയിടാനും കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനും ഉദ്ദേശിച്ച് പോക്‌സോ നിയമം നിലവില്‍ വന്നത് ദീര്‍ഘകാല സമരങ്ങളിലൂടെയാണ്. നീതിന്യായ സംവിധാനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി ചില പോലീസധികാരികള്‍ പ്രതികള്‍ക്ക് കുട പിടിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാതിരിക്കാന്‍ ആത്മാഭിമാനമുള്ള ഒരു മലയാളിക്കും കഴിയില്ല.
പാലത്തായി ലൈംഗികാതിക്രമ കേസ് അട്ടിമറിക്കാനും പോക്‌സോ നിയമം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെയും സര്‍വ്വീസ് ചട്ടങ്ങളെയും ലംഘിച്ചു കൊണ്ട് , അതിക്രമത്തിനിരയായ കുട്ടിയെ പൊതുജനമധ്യത്തില്‍ അവഹേളിക്കാനും നേതൃത്വം നല്‍കുന്ന ഐ.ജി ശ്രീജിത്തിനെ സസ്പെന്റ് ചെയ്ത് വിശ്വാസ്യതയുള്ള എ ഡി.ജി.പി തലത്തിലുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ കേസ് തുടരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന മലയാളികള്‍ *ജൂലൈ 26 ന്* ഞായറാഴ്ച വീടുകളില്‍ ഉപവാസം നടത്തണമെന്നും സമരത്തിന്റെ ദൃശ്യങ്ങള്‍ chiefminister@kerala.gov.in എന്ന വിലാസത്തില്‍ അയക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. മാനവികത നഷ്ടപ്പെട്ടിട്ടില്ലാത്ത മുഴുവന്‍ പേരും ഈ സമരത്തോട് ഐക്യപ്പെടുക


KM Venugopalan
July 24, 2020 at 2:23 pm
വനിതാ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുക എന്ന ആവശ്യം സ്വാഭാവികവും ആശാസ്യവും ആയി പെട്ടെന്ന് തോന്നുമെങ്കിലും, ഇതുപോലെ പോക്സോ കേസിലെ നിയമാനുസൃതമായ അന്വേഷണത്തിന്റെ ഗതി മാറുന്നത് ചുമതലക്കാർ പുരുഷ ഓഫീസർമാർ ആയത്കൊണ്ടോ ,സ്ത്രീകൾ അല്ലാത്തതുകൊണ്ടോ അല്ല എന്നും , നിയമബാഹ്യമായ പലവിധ രാഷ്ട്രീയസമ്മർദ്ദങ്ങൾ കൊണ്ടാവാം എന്നുകൂടി ഓർക്കുന്നത് നല്ലതാണ് .