
മുസ്‌കാന്റെ തക്ബീറും എസ്.എഫ്.ഐയുടെ മതേതര ആകുലതയും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
1930കളില്‍ പൊന്നാനിയില്‍ നടന്ന ചരിത്രപ്രസിദ്ധമായ ബീഡിത്തൊഴിലാളിസമരം ജാതിമതവ്യത്യാസങ്ങളില്ലാതെ പാവപ്പെട്ട ബീഡിത്തൊഴിലാളികള്‍ ഒന്നടങ്കം അണിനിരന്ന സമരമായിരുന്നു. അക്കാലത്ത് മലബാറിലെ എല്ലാ തൊഴിലാളി സമരങ്ങളെയും മുന്നിലും പിന്നിലും നിന്ന് നയിച്ച സമുന്നത കമ്യൂണിസ്റ്റ് നേതാവ് സ.കെ.ദാമോദരനായിരുന്നു പൊന്നാനി ബീഡിത്തൊഴിലാളി സമരത്തിന്റെയും അനിഷേധ്യ നേതാവ്. സമരം ആളിപ്പടര്‍ന്നപ്പോള്‍ ദാമോദരനെ സമരരംഗത്തു നിന്ന് മാറ്റാതെ സമരത്തെ തകര്‍ക്കാനാവില്ലെന്ന് കണക്കു കൂട്ടിയ അധികാരികള്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ലോക്കപ്പിലടച്ചു. വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ തൊഴിലാളികള്‍ ദാമോദരനെ മോചിപ്പിക്കുക എന്നതു കൂടാതെ രണ്ടു മുദ്രാവാക്യങ്ങളാണ് വിളിച്ചത്. ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘, ‘അല്ലാഹു അക്ബര്‍! ‘ ഒരു പക്ഷേ, ഈ രണ്ടു മുദ്രാവാക്യങ്ങള്‍ ഒന്നിച്ചു മുഴങ്ങിയത് കേരളത്തില്‍ ആദ്യമായിരിക്കും. പിന്നീട് ഏറനാട്ടിലും വള്ളുവനാട്ടിലുമുള്‍പ്പെടെ ഈ രണ്ടു മുദ്രാവാക്യങ്ങള്‍ തൊഴിലാളി സമരങ്ങളില്‍ എത്രയോ തവണ ഒന്നിച്ചു മുഴങ്ങിയിരിക്കുന്നു !
(ടി.കെ വിനോദന്‍ ലെഫ്റ്റ് ക്ലിക്ക് വ്യൂ)
നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലെ കാമ്പസുകളില്‍ ഹിന്ദുത്വ ഫാഷിസം അഴിച്ചുവിട്ട ഹിജാബ് വിരോധം കേരളത്തിലെ കാമ്പസുകള്‍ ചര്‍ച്ച ചെയ്തില്ല എന്ന് മാത്രമല്ല അതിനെതിരെ ഉയര്‍ന്ന് വന്ന പ്രതിരോധങ്ങളില്‍ റഫറി ചമഞ്ഞ് ഫൗള് വിളിക്കാനുള്ള പുറപ്പാടിലാണ് കേരളത്തിലെ എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടന. ഗാന്ധിയെ വെടിവെച്ച് കൊന്ന ഗോഡ്‌സെയുടെ പിന്‍മുറക്കാര്‍ ജയ്ശ്രീറാം അലര്‍ച്ചകളുമായി മുസ്ലിം പെണ്‍കുട്ടിക്ക് നേരെ പാഞ്ഞടുക്കുമ്പോള്‍ ഒറ്റക്ക് നിന്ന് മുഷ്ടി ചുരുട്ടി തക്ബീര്‍ മുഴക്കിയ മസ്‌കാന്‍ എന്ന മുസ്ലിം പെണ്‍കുട്ടി എസ്.എഫ്.ഐയുടെ മതേതര ബൗണ്ടറിക്ക് പുറത്താണ്.അഥവാ ഇരയുടെ ശബ്ദം ഞങ്ങള്‍ വിളിച്ചുതരുന്ന മുദ്രാവാക്യങ്ങള്‍ക്കപ്പുറത്തേക്ക് പോകരുതെന്നര്‍ഥം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇരകളാക്കപ്പെടുന്ന ജനത അവരുടെ സ്വത്വത്തിലന്തര്‍ഭവിച്ച പ്രതിരോധ ശബ്ദങ്ങള്‍ പുറഞ്ഞെടുക്കുന്നത് ജൈവികവും പ്രകൃതി പരവുമാണ്. അഥവാ അടിച്ചമര്‍ത്തപ്പെട്ടവന്‍ അവന്റെ അവസാന ശ്വാസം എടുത്ത് പ്രതിരോധിക്കുമ്പോള്‍ ഇത്തരത്തിലുള്ള മതേതര ആകുലതകളുമായി എസ്.എഫ്.ഐയെ പോലുള്ള ഒരു വിദ്യാര്‍ഥി സംഘടന രംഗത്ത് വരരുതായിരുന്നു. സത്യത്തില്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിന്റെ ബാലപാഠം മനസ്സിലാക്കാതെയുള്ള ഇത്തരത്തിലുള്ള ആകുലതകള്‍ ആരെയാണ് സംരക്ഷിക്കുന്നത് എന്നത് മനസ്സിലാക്കാന്‍ വലിയ സാമര്‍ത്ഥ്യമൊന്നും വേണ്ട. സംഘ്പരിവാര്‍ ഗര്‍ജനങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കും എതിരെ ശബ്ദിക്കേണ്ട ഇടത് വിദ്യാര്‍ഥി സംഘടന ഇരയേയും വേട്ടക്കാരെയും ഒരു പോലെ സമീകരിച്ച് മതേതരത്വം പഠിപ്പിക്കുന്നു. സിഖ് സമുദായക്കാര്‍ അവരുടെ തലപ്പാവ് ധരിച്ച് കൊണ്ടാണ് കാമ്പസുകളില്‍ വരുന്നത് എന്നാല്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അവരുടെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ കാമ്പസുകളില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ അവരോടൊപ്പം ചേരേണ്ട വിദ്യാര്‍ഥി സംഘടന സത്യത്തില്‍ മൗനത്തിലായിരുന്നു. പക്ഷെ ഇത്തരത്തിലുള്ള ജയ്ശ്രീറാം ആര്‍ത്തട്ടഹാസങ്ങള്‍ക്കെതിരെ ഒറ്റക്ക് ഒരു പെണ്‍കുട്ടി തക്ബീര്‍ മുഴക്കി പ്രതിരോധിച്ചപ്പോള്‍ എസ്.എഫ്.ഐയുടെ മതേതര പ്രതിബദ്ധത ഉണരുകയും ഉടന്‍ തന്നെ കാമ്പസുകളില്‍ നിന്ന് മത മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കണമെന്നും മതേതരത്വത്തെ സംരക്ഷിക്കാന്‍ രംഗത്തിങ്ങാന്‍ പ്രസ്താവനയും വന്ന് കഴിഞ്ഞു. അഥവാ ജയ്ശ്രീറാം എന്ന അക്രമണവും അല്ലാഹു അക്ബര്‍ എന്ന പ്രതിരോധവും ഒന്നാണെന്നാണ് എസ്എഫ്‌ഐ മനസ്സിലാക്കുന്നത്. സാമൂഹ്യ അവബോധത്തിന്റെയും ചരിത്ര ബോധത്തിന്റെയും കണികപോലും തൊട്ട് തീണ്ടാത്ത ഒരു വിദ്യാര്‍ഥി സംഘടനയായി സ്വയം ചുരുങ്ങുന്നതിന്റെ നിദര്‍ശനമാണ് സത്യത്തില്‍ ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ ഇവര്‍ പ്രകടമാക്കുന്നത്. ഇരയുടെ അവസാന പിടച്ചിലില്‍ നിന്റെ ശ്വാസത്തിന്റെ താളം ഞങ്ങള്‍ പറഞ്ഞത് പോലെയല്ല എന്ന സ്റ്റഡിക്ലാസ്സ് ഇരയെ സംരക്ഷിക്കാനൊ അതൊ വേട്ടക്കാരന് രക്ഷാകവചമൊരുക്കുന്നതിനൊ എന്ന് തിരിച്ചറിയാന്‍ ഈ ജനതക്ക് കഴിയും.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാസിസത്തിനെതിരെയുള്ള തന്റെ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മതത്തെയും മതത്തിന്റെ ചിഹ്നങ്ങളെയും എന്നേ ഉപേക്ഷിച്ച കെ.ഇ.എന്‍ എന്ന ഇടത്പക്ഷ സഹയാത്രികന്‍ മുസ്ലിംകളുടെ അഭിവാദന രീതിയായ സലാമിന് പ്രതി അഭിവാദ്യം ചെയ്യുമെന്ന് ഒരു ഓഗസ്റ്റ് പതിനഞ്ചിന്റെ സ്വാതന്ത്ര്യ ദിനത്തിന്‍ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിനെതിരെ പ്രതികരിച്ചു കൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.എന്‍ കാരശ്ശേരി കെ.ഇ.എന്നിനോട് ചോദിച്ചത് ജയ്ശ്രീറാം എന്നതിന് പകരം ജയ് ശ്രീറാം എന്ന് പ്രതി അഭിവാദ്യം ചെയ്യുമോ എന്നായിരുന്നു. കാരശ്ശേരി മാഷ് ഈ ലോകത്തൊന്നുമല്ലെ ജീവിക്കുന്നത് എന്ന് തിരിച്ച് ചോദിച്ച് കൊണ്ടാണ് കെ.ഇ.എന്‍ അദ്ദേഹത്തിന് മറുപടി കൊടുത്തത്. അഥവാ ഗോഡ്‌സെയുടെ ജയ് ശ്രീറാം അലര്‍ച്ചകള്‍ക്ക് മാനവികതയില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് എങ്ങിനെയാണ് പ്രതിഅഭിവാദ്യം ചെയ്യാന്‍ കഴിയുക. എന്നാല്‍ അരികുവല്‍ക്കരിക്കപ്പെട്ട ഇരകളാക്കപ്പെടുന്ന ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് അവരുടെ അഭിവാദ്യങ്ങളെ സ്വീകരിക്കുന്നത് ഫാസിസത്തിനെതിരെയുള്ള പ്രവര്‍ത്തനമാണ്. അഥവാ ജയ്ശ്രീറാം എന്ന ഫാസിസത്തിന്റെ അലര്‍ച്ചയും ഇരകളാക്കപ്പെടുന്ന സമൂഹത്തിന്റെ സലാമും ഒരുപോലെയാണെന്ന കാരശ്ശേരിയുടെ ലളിത യുക്കിയെയാണ് കെ.ഇഎന്‍ ചോദ്യം ചെയ്തത്. ഹിന്ദുത്വം പാര്‍ട്ടിയെ സ്വധീനിച്ച പുതിയ കാലഘട്ടത്തില്‍ കെ.ഇ.എന്നൊക്കെ അരികുവല്‍ക്കരിക്കപ്പെട്ടു എന്നത് മറ്റൊരു വസ്തുത.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തരത്തില്‍ ഹിന്ദുത്വ ഫാസിസത്തിനെതിരെ വലിയ ഒരു സമരമുറ തീര്‍ക്കാന്‍ സത്യത്തില്‍ മുന്നോട്ട് വരികയായിരുന്നു എസ്.എഫ്‌ഐ ചെയ്യേണ്ടത്. എല്ലാ വേദനയും രോഷവും പ്രകടിപ്പിച്ച് കൊണ്ട് ആ പെണ്‍കുട്ടി നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാന്‍ ഇവര്‍ മുന്നോട്ട് വന്നിരുന്നെങ്കില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളില്‍ എസ്.എഫ്.ഐയും ഉണ്ടാകുമായിരുന്നു. പക്ഷെ മുസ്ലിമും മുസ്ലിമിന്റെ സ്വത്വവും എന്നും മതേതരത്വത്തിന് പുറത്തായത്‌കൊണ്ട് സവര്‍ണ മതേതര പൊതുബോധം കല്‍പിച്ചരുളിയ ഇടത്തില്‍ നിന്ന് മാത്രമെ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. എം സ്വരാജിന്റെയും സുനില്‍ പി ഇളയിടത്തിന്റെയും രാമായണ ക്ലാസില്‍ ഇടം കണ്ടെത്തിയ വിദ്യാര്‍ഥി സംഘടന ഇത്തരത്തില്‍ പെരുമാറിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ. ഇപ്പോള്‍ സംഭവിച്ചത് ആ പെണ്‍കുട്ടിയോട് ഐക്യദാര്‍ഡ്യപ്പെട്ടില്ല എന്ന് മാത്രമല്ല അവര്‍ മുഴക്കിയ തക്ബീറിലെ വര്‍ഗ്ഗീയതയെ കുറിച്ച് ക്ലാസ്സെടുത്ത് അളിഞ്ഞ മതേതര ആശങ്ക പങ്ക് വെക്കുന്നു. ഇത്തരത്തിലുള്ള മതേതര ശങ്കകള്‍ ഇരകള്‍ക്ക് സാന്ത്വനമൊ വേട്ടക്കാര്‍ക്ക് സംരക്ഷണമാണൊ നല്‍കുന്നത് എന്ന് സാമാന്യജനം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഇത്തരത്തിലുള്ള മതേതര ശങ്കകള്‍ ഉപേക്ഷിക്കാന്‍ സമയമായെന്ന് ഓര്‍മപ്പെടുത്താന്‍ ആ സംഘടനക്കകത്ത് ആളുണ്ടാവുമുന്ന് പ്രതീക്ഷിക്കാം ഫ്‌ലാഷ് മോബും വത്തക്കാ സമരവും നടത്തിയ ഒരു വിദ്യാര്‍ഥി സംഘടന ഹിന്ദുത്വത്തിനെതിരെ ശബ്ദിക്കാന്‍ മുസ്ലിം വര്‍ഗീയതയും ചേര്‍ത്ത് പറയേണ്ടുന്ന ഗതികേടിലാണ്.
ന്യൂനപക്ഷ വര്‍ഗീയതയും ഹിന്ദുത്വ ഫാസിസത്തെയും സമീകരിക്കുന്ന ലളിത യുക്തി ഇന്ത്യാ മഹാരാജ്യത്തിന്റെ സാമൂഹ്യ യാഥാര്‍ത്യങ്ങളെ തിരിച്ചറിയാതെ ഉള്ളതാണ്. ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ഞാനാഗ്രഹിക്കുന്ന രണ്ട് വാക്കുകള്‍ അല്ലാഹു അക്ബര്‍ എന്ന സാറാജോസഫിന്റെ പ്രസ്താവന എസ്.എഫ്‌ഐ ഒഴികെ എല്ലാവരും ഏറ്റെടുത്തു. വംശഹത്യ മുനമ്പില്‍ നില്‍ക്കുന്ന ഒരു സമുദായത്തിന്റെ പ്രതിനിധിയായി ആ സമുദായത്തിന്റെ അതിജീവനത്തിന് കരുത്ത് പകരുന്ന ഏറെ വിപ്ലവാത്മകമായ മുദ്രാവാക്യമാണ് മുസ്‌കന്‍ വിളിച്ചത്. തക്ബീറിന് പകരം ഭാരത് മാതാക്കി ജയ് എന്നാണ് വിളിക്കേണ്ടത് ,എന്നതാണ് നിങ്ങളുടെ ബോധ്യമെങ്കില്‍ ഹിന്ദുത്വയിലേക്കുള്ള ദൂരം അത്ര വിദൂരത്തല്ല എന്ന് മാത്രമെ ഓര്‍മപ്പെടുത്താനുള്ളൂ. അല്ലെങ്കിലും ഹിന്ദുത്വ ബോധം പേറുന്ന ഒരു സംഘം പാര്‍ട്ടിയില്‍പിടിമുറുക്കിയ കാലത്താണെല്ലോ നാം ജീവിക്കുന്നത്. അതിനാല്‍ മതത്തിന്റെ പേരില്‍ വിവേചനം അനുഭവിച്ച ഒരു പെണ്‍കുട്ടി നിര്‍ഭയത്തോടെ നടത്തിയ ചെറുത്ത് നില്‍പിനോട് ഐക്യപ്പെടാന്‍ എസ്.എഫ്.ഐക്ക് ഇനിയും സാധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ സെക്കുലര്‍ അസംബ്ലിയില്‍ തിരുവാതിര വിപ്ലവം നടത്തി നിങ്ങള്‍ തന്നെ സായൂജ്യമടയുക
