മിസ്റ്റര്‍ ജലീല്‍, താങ്കള്‍ കേരളീയ സമൂഹത്തോട് മാപ്പ് പറയണം.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ മാധ്യമം ദിനപത്രം യു.എ.യില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യു.എ.യി ഭരണാധികാരിക്ക് കത്തയച്ചതായി സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ താന്‍ പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടില്ല എന്നും മറിച്ച് ശക്തമായ നടപടി കൈക്കൊള്ളണമെന്ന് മാത്രമെ സൂചിപ്പിച്ചിട്ടുള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തി. അഥവാ മാധ്യമം പത്രത്തിനെതിരെ താന്‍ കത്തയച്ചിട്ടുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചു എന്നര്‍ഥം. നമ്മുടെ രാജ്യത്തെ ഒരു മന്ത്രി തന്റെ നാട്ടിലുള്ള ഒരു പത്രത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വിദേശ ഭരണാധികാരിക്ക് കത്തയക്കുക എന്ന് പറയുന്ന വിവരകേട് ചെയ്യാന്‍ മാത്രം ജലീല്‍ തരം താഴുകയായിരുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. ഒരു മാധ്യമ സ്ഥാപനത്തിനെതിരെ ശത്രുതാ മനോഭാവത്തോടെ പ്രതികരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നതായി നമുക്ക് കാണാം. കോവിഡ് മഹാമാരിയുടെ സന്ദര്‍ഭത്തില്‍ ലോകത്തില്‍ വിത്യസ്ത രാജ്യങ്ങളില്‍ അധിവസിക്കുന്ന പ്രവാസികളായ മലയാളികള്‍ മരിച്ച് കൊണ്ടിരിക്കുമ്പോള്‍ അല്പം സുരക്ഷിതമായ തങ്ങളുടെ സ്വദേശത്തേക്ക് തിരിച്ച് വരാന്‍ കഴിയാത്ത ഒരു സാഹചര്യം സംജാതമായിരുന്നു. ഇത്തരമൊരു അവസ്ഥയില്‍ ഇന്ത്യയിലെ മോദി ഗവണ്‍മെന്റിനെയും പിണറായി സര്‍ക്കാറിന്റെയും ശ്രദ്ധ ക്ഷണിച്ച് കൊണ്ട് നടത്തിയ ഒരു വാര്‍ത്തയാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത് എന്ന് അദ്ദേഹം പറയുന്നു. ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ മരണപ്പെട്ട പ്രവാസികളായ മലയാളികളുടെ ഫോട്ടോ പതിച്ച് മാധ്യമം ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇനിയും എത്ര മനുഷ്യര്‍ മരണപ്പെടണം എന്ന ചോദ്യം തലവാചകമായി ഇറക്കിയ അന്നത്തെ പത്ര വാര്‍ത്ത ഭരണകൂട്ടത്തെ അസ്വസ്തമാക്കിയിരിക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്യമാണ്. ഭരണകൂടത്തിന് അനുമോദനങ്ങള്‍ അര്‍പ്പിക്കാനുള്ള, അവര്‍ക്ക് അപദാനങ്ങള്‍ പാടി പുകഴ്ത്താനുള്ള ഒരു ഉപകരണമല്ല മീഡിയ എന്നറിയുന്നവരാണ് നാം. അത് കൊണ്ട് തന്നെ ഭരണകൂടത്തിന്റെ വീഴ്ചകളെ തുറന്ന് കാട്ടുക എന്നത് മാധ്യമം പത്രത്തിന്റെ ദൗത്യമായിരുന്നു. ചരിത്ര പരമായ ഒരു ഇടപെടല്‍ എന്ന അര്‍ഥത്തിലായിരുന്നു പ്രവാസികളായ മുഴുവന്‍ മനുഷ്യരും ആ വാര്‍ത്തയെ കണ്ടത്. ഇന്ത്യയിലെയും കേരളത്തിന്റെയും ഭരണകൂടത്തിന് ഈ വാര്‍ത്ത പ്രകോപനം സ്രഷ്ടിച്ചു എങ്കിലും പിന്നീട് പ്രവാസികളെ സ്വദേശത്തേക്ക് കൊണ്ട് വരുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. അഥവാ ഒരു വാര്‍ത്ത ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നര്‍ഥം. പക്ഷെ ഈ വാര്‍ത്തയ്‌ക്കെതിരെയാണ് കെ.ടി ജലീല്‍ വിദേശ ഭരണാധികാരിക്ക് കത്തെഴുതിയത് എന്ന് നാം മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തിന്റെ അല്‍പത്തരമാണ് നമുക്ക് ബോധ്യമാവുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മാത്രമല്ല ഇന്ത്യാ ഗവണ്‍മെന്റിന്റെ കെടുകാര്യസ്തതയെ വിമര്‍ശിച്ച് കൊണ്ട് പ്രസിദ്ധീകരിച്ച വാര്‍ത്തയെ യു.എ.യി ഭരണകൂടത്തെ വിമര്‍ശിച്ചു എന്ന കള്ളം പറഞ്ഞ് കൊണ്ടാണ് അദ്ദേഹം കത്തെഴുതിയത്. ഇത്തരത്തില്‍ കളവ് പറഞ്ഞ് കൊണ്ട് മാധ്യമം പത്രത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ജലീലിനെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും. ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം രാജി വെക്കേണ്ടിവന്നതിലുള്ള ഈര്‍ഷ മാധ്യമത്തിനെതിരെ തിരിച്ച് വെച്ചു എന്ന് ലളിതമായി വിശ്വസിക്കാന്‍ മാത്രം നമുക്ക് കഴിയില്ല. കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍, തന്നെ വിമര്‍ശിക്കുന്നവരെ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നതായി കാണുന്നതും ചിലപ്പോഴൊതെ മതത്തെയും മതത്തിന്റെ അടയാളങ്ങളെയും കൂട്ട് പിടിച്ച് രക്ഷപ്പെടുന്നതായും കാണാം. തന്റെ നിലനില്‍പിന് അപ്പുറത്ത് മറ്റൊരു മൂല്യബോധത്തിനും പ്രസക്തിയില്ലാത്തവിധം തത്വദീക്ഷയില്ലാതെ പ്രതികരിക്കുന്ന ഒരു വ്യക്തിയായി മാറി അദ്ദേഹം. ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഓഡിറ്റിങ്ങിനും വിധേയമാവാതെ പെട്ടെന്ന് ഉയരങ്ങളിലെത്തിയതിന്റെ അഹങ്കാരവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രകടമാണ്. കുഞ്ഞാലികുട്ടിയെ പോലുള്ള ഒരു അതികായകനെ മലര്‍ത്തിയടിച്ചവനാണ് താന്‍ എന്ന ബോധവും പേറി നില്‍ക്കുമ്പോള്‍ ചുറ്റുമുള്ളവരോടുള്ള പുഛവും തന്റെ ഭാഗത്ത് നിന്ന് വരുന്ന തെറ്റുകളെ ഒരു യുക്തിയുമില്ലാതെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരു ജലീലിനെയാണ് നാം കാണുന്നത്. ഇടത്പക്ഷത്ത് തനിക്കുള്ള ഇമേജ് കുറഞ്ഞ് വരുന്നതിനെ പ്രതിരോധിക്കാന്‍ അദ്ധേഹം കണ്ടെത്തിയ ഏറ്റവും നിലവാരം കുറഞ്ഞ ഒരു പരിപാടിയായിപ്പോയി കത്തെഴുതല്‍ എന്ന് അദ്ധേഹത്തിന് തന്നെ ബോധ്യപ്പെട്ടു എന്നാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ നിന്ന് മനസ്സിലായത്. പത്രക്കാരുടെ ചോദ്യത്തിന് മുന്നില്‍ പതറുന്നതായും പിന്നീട് പ്രോട്ടോകോള്‍ ലംഘനം നടത്തിയാല്‍ തൂക്കി കൊല്ലൂമോ എന്നൊക്കെയുള്ള തന്റെ പദവിക്ക് ചേരാത്ത ചോദ്യങ്ങള്‍ ചോദിച്ച് തന്റെ ജാള്യത മറച്ച് പിടിക്കാന്‍ ശ്രമിക്കുന്നതായും കാണാം. പ്രോട്ടോകോള്‍ എന്നത് ഒരു മര്യാദയാണെന്നും ആ മര്യാദ ലംഘിച്ചാല്‍ താന്‍ മാര്യാദകേടാണ് കാണിക്കുന്നത് എന്ന് തിരിച്ചറിയാതിരിക്കാന്‍ മാത്രമുള്ള അവിവേകത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. ഇത്തരത്തില്‍ ഒരു വൃത്തികേടിന് ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിക്കില്ല എന്നറിയാമെങ്കിലും ജലീലിനെ പോലെ അല്പത്തരം കൈ മുതലാക്കിയ ഒരു വിഴുപ്പുഭാണ്ഡം കൊണ്ട് നടക്കേണ്ടതുണ്ടോ എന്നും ഇടതുപക്ഷം അലോചിക്കേണ്ടതാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്’ വേണ്ടി ഇന്ത്യാ രാജ്യത്ത് മുറവിളി ഉയര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒറ്റുകാരെ എന്തിനാണ് ഇടതുപക്ഷം പേറുന്നത് എന്നത് ഒരു ചോദ്യചിഹ്നമാണ്. പ്രതിഷേധിക്കുന്ന മുഴുവന്‍ മനുഷ്യരെയും തടവറയിലേക്ക് പറഞ്ഞയക്കുന്ന ഫാസിസ്റ്റ് ഇന്ത്യയില്‍ മാധ്യമം പോലുള്ള ഒരു പത്രത്തിന്റെ അനിവാര്യത ബോധ്യപ്പെടാത്ത ഒരു രാഷ്ട്രീയക്കാരനല്ല ജലീല്‍. സത്യത്തില്‍ എന്താണ് മാധ്യമം പത്രവും അതിന്റെ നിലപാടുകളും ക്രത്യമായി അറിയുന്ന ആളാണ് കെ.ടി ജലീല്‍. നിലപാടുകളിലെ ശരികള്‍ കൊണ്ട് മാത്രം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ഒരു പത്രമാണ് മാധ്യമം. അരികുവല്‍ക്കരിക്കപ്പെട്ട വിത്യസ്ത ജനവിഭാഗങ്ങളുടെ നാവായി

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രവര്‍ത്തിക്കുന്ന ഒരു മീഡിയ എന്ന നിലയില്‍ വലിയ അടയാളപ്പെടുത്തലുകള്‍ നടത്തി കൊണ്ടിരിക്കുന്ന മാധ്യമം ദിനപത്രം കേരളീയ സമൂഹത്തിലെ അനിര്‍വചനീയമായ ഒരു വായന സംസ്‌കാരത്തിന്റെ പേരാണ് എന്ന് പ്രത്യേകം പറയേണ്ടുന്ന കാര്യമല്ല. സബാള്‍ട്ടന്‍ സമൂഹത്തിന്റെയും മുസ്ലിം ന്യൂനപക്ഷത്തിന്റെയും ശബ്ദങ്ങളെ കേള്‍ക്കുവാന്‍ നാം ഇപ്പോള്‍ തയ്യാറാവുന്നതിന് പിന്നില്‍ മാധ്യമത്തിന്റെ പങ്ക് ആര്‍ക്കും വിസ്മരിക്കാന്‍ കഴിയുകയില്ല. ആദിവാസികള്‍, ദലിതര്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ കേള്‍ക്കാന്‍ പൊതുസമൂഹത്തെ പ്രാപ്തമാക്കുന്നതില്‍ മാധ്യമം നേതൃപരമായ പങ്ക് വഹിച്ചു. മുഖ്യധാരാ ദിന പത്രങ്ങളുടെ പ്രാന്ത പ്രദേശത്ത് പോലും വരാതിരിക്കുന്ന ഇവരുടെ ശബ്ദങ്ങളെ പൊതുസമൂഹത്തില്‍ എത്തിക്കുന്നതില്‍ മാധ്യമം വഹിച്ച പങ്ക് നിസ്തുലമാണ്. നിസ്സഹായവരായ മനുഷ്യര്‍ക്ക് ആശ്വാസമായി ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമായി ഭരണകൂടത്തിന്റെ അതിക്രമങ്ങളെ ചോദ്യം ചെയ്ത് മനുഷ്യപക്ഷത്ത് നില്‍ക്കുന്ന ഒരു പത്ര സ്ഥാപനമാണ് മാധ്യമം. ഇത്തരത്തില്‍ ചരിത്രത്തില്‍ വലിയ ഇടപെടല്‍ നടത്തിയിട്ടുള്ള ഇപ്പോഴും ഇടപെട്ട് കൊണ്ടിരിക്കുന്ന മാധ്യമത്തിനെതിരെ തന്റെ വ്യക്തിപരമായ ശത്രുതയെ തിരിച്ചു വിട്ടു എന്നുള്ളത് അദ്ധേഹത്തിന്റെ നിലവാരമില്ലായ്മയാണ് ബോധ്യപ്പെടുത്തുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന തന്റെ വലിപ്പത്തെ ഇത്തരം വിലകുറഞ്ഞ നടപടികള്‍ കൊണ്ട് സ്വയം ചെറുതായി പോവരുതായിരുന്നു അദ്ദേഹം. ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സിന് യോജിക്കാത്ത എന്തിന് ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മഹാ അപരാധമാണ് അദ്ധേഹം ചെയ്തത്. താന്‍, തന്റെ ജീവിതയാത്രയില്‍ നേടിയെടുത്തു എന്ന് കരുതുന്ന മുഴുവന്‍ സാമൂഹിക അവബോധങ്ങളെയും റദ്ധ് ചെയ്തുകൊണ്ട് നടത്തിയ ഇത്ര ഹീനമായ നടപടിക്ക് ചരിത്രത്തില്‍ ഒരു സമാനതയും കണ്ടെത്താന്‍ കഴിയുകയില്ല. നിസ്സഹായരായ മനുഷ്യ സമൂഹത്തിന്റെ വലിയ ശബ്ദമായ മാധ്യമം ദിനപത്രത്തെ നിരോധിക്കണം എന്ന് പറയാന്‍ മാത്രമുള്ള വ്രത്തികേട് കാണിച്ച ജലീല്‍ ഒറ്റപ്പെട്ടു പോയെങ്കില്‍ അത് അദ്ദേഹം ചെയ്ത മഹാ അപരാധത്തിന്റെ പരിണിത ഫലമാണ്. അതിനാല്‍ ജലീലിന് ചെയ്യുവാനുള്ളത് താന്‍ ചെയ്ത അല്‍പത്തരത്തിന് കേരളീയ സമൂഹത്തോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയുക എന്നത് മാത്രമാണ്‌


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply