
ഈ കൊലകള്‍ ജനാധിപത്യത്തിന് ഭൂഷണമല്ല, പിണറായിക്കും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യ – മനുഷ്യാവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണസംവിധാനമാണ് ജനാധിപത്യം. അഥവാ അതങ്ങനെയാകണം. എന്നാല്‍ ഏറ്റവും രാഷ്ട്രീയപ്രബുദ്ധമെന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ എന്താണ് സംഭവിക്കുന്നത്? ഒരിക്കല്‍ കൂടി തികച്ചും സംശയകരമായ സാഹചര്യത്തില്‍ മൂന്നു മാവോയിസ്റ്റുകളെ കേരള പോലീസ് വെടിവെച്ചുകൊന്നിരിക്കുന്നു. അതാകട്ടെ സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി തന്നെ ആഭ്യന്തരവകുപ്പ് കൈയാളുമ്പോള്‍. വര്‍ഗ്ഗീസ് കൊലക്കുശേഷം നടന്ന 6 വ്യാജഏറ്റുമുട്ടല്‍ കൊലകളും നടന്നത് ഇക്കാലത്തുതന്നെ.
ഇന്ത്യയില്‍ തന്നെ ആദ്യമായി വ്യാജഏറ്റുമുട്ടല്‍ കൊലപാതകം നടന്ന സംസ്ഥാനം കേരളം തന്നെയാകണം. 1970 ഫെബ്രുവരി 18 നാണ് നക്‌സല്‍ വര്‍ഗീസിനെ കേരള പോലീസ് വെടിവെച്ച് കൊന്നത്. അന്ന് ഏറെ കോലാഹലമുണ്ടാക്കിയ സംഭവമായിട്ടും പോലീസും നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിലായിരുന്നു മരണം എന്നാണ് സഥാപിക്കപ്പെട്ടത്. എന്നാല്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം അനിതരസാധാരണമായ സംഭവങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. അന്ന് സിആര്‍പിഎഫ് കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന്‍ നായര്‍ താനാണ് വര്‍ഗീസിനെ വെടിവെച്ചതെന്നും അന്ന് ഡിവൈഎസ്പിയായിരുന്ന ലക്ഷ്മണയുടെ ഭീഷണിക്ക് വഴങ്ങിയാണ് അപ്രകാരം ചെയ്തതെന്നും വര്‍ഗീസിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്നും വെളിപ്പെടുത്തുകയായിരുന്നു. കുറ്റവാളിയായിരുന്ന ലക്ഷ്മണക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ഈ സംഭവം പോലും വിസ്മരിച്ചാണ് വീണ്ടും വ്യാജഏറ്റുമുട്ടല്‍ കൊലകള്‍ നടത്താന്‍ പോലീസ് തയ്യാറാകുന്നത്. കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നു വരുത്തി വെക്കാനും തണ്ടര്‍ ബോള്‍ട്ടിനെ നിലനിര്‍ത്താനും അങ്ങനെ മാവോയിസത്തെ നേരിടാനെന്ന പേരില്‍ കേന്ദ്രത്തിന്റെ വന്‍ഫണ്ട് ലഭിക്കാനുമാണ് സര്‍ക്കാര്‍ നീക്കം എന്നാരാപണവും നിലവിലുണ്ട്. ഒരാള്‍ മാവോവാദിയാകുന്നത് കുറ്റകരമല്ലെന്നും ചിന്തിക്കാനുള്ള അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കെ അതിന്റെ പേരില്‍ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്നും ഈ സ്വാതന്ത്ര്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു വഴിമാറുമ്പോള്‍ രാജ്യത്തിന്റെ നിയമം ഉപയോഗിച്ചു തടയാമെന്നുമുള്ള ഹൈക്കോതി വിധി നിലനില്‍ക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. നിലനില്‍ക്കുന്ന നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ മാത്രമേ അത് നിയമവിരുദ്ധ പ്രവര്‍ത്തനമാകൂ എന്ന് 2014 മേയ് 20ന് വയനാട്ടില്‍ വെച്ച് തണ്ടര്‍ബോട്ട്, ശ്യാം ബാലകൃഷ്ണന്‍ എന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തകേസ് പരിഗണിക്കവെ കോടതി വ്യക്തമായി പറഞ്ഞിരുന്നു. മാവോയിസ്റ്റാണെന്നാരോപിച്ചാല്‍ ആരേയും നിയമവിരുദ്ധമായി തുറുങ്കിലടക്കാനും വെടി വെച്ചുകൊല്ലാനും അവകാശമുണ്ടെന്ന ധാരണക്കുള്ള മറുപടിയായിരുന്നു ആ വിധി. അതാകട്ടെ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും മാവോയിസ്റ്റുകളില്‍ നിന്നില്ല എന്ന് ആദിവാസികളടക്കമുള്ള നാട്ടുകാര്‍ പറയുമ്പോള്‍.
[widgets_on_pages id=”wop-youtube-channel-link”]
വര്‍ഗ്ഗീസ് സംഭവത്തിനുശേഷം നക്‌സലൈറ്റുകളെയടക്കം ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചു കൊന്ന പാരമ്പര്യം കേരളപോലീസിനുണ്ടെങ്കിലിം വ്യാജ ഏറ്രുമുട്ടല്‍ കൊലകള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത് പിണറായി മുഖ്യമന്ത്രിയായ ശേഷമാണ്. 2016 നവംബര്‍ 24 നാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും നിലമ്പൂരില്‍ കൊല ചെയ്യപ്പെടുന്നത്. ഏറ്റമുട്ടല്‍ കൊല എന്ന കേരള സര്‍ക്കാരിന്റെ വിശദീകരണത്തെ അപ്രസക്തമാക്കുന്ന വസ്തുതകള്‍ പുറത്തുവരികയും വ്യാജ ഏറ്റുമുട്ടലിലൂടെ അവരെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തു. 2019 മാര്‍ച്ച് 6ന് രാത്രി വയനാട് വൈത്തിരിയിലെ റിസോര്‍ട്ടിലാണ് മാവോയിസ്റ്റ് നേതാവായ സി.പി. ജലീല്‍ കൊല്ലപ്പെട്ടത്. റിസോര്‍ട്ടിലെത്തി പണവും ഭക്ഷണവും വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ എത്തി കാര്യമായ പ്രകോപനമൊന്നുമില്ലാതെ വെടിവെക്കുകയായിരുന്നു. മാവോയിസ്റ്റുകള്‍ വെടിവെച്ചപ്പോള്‍ തിരിച്ചുവെടിവെക്കുകയായിരുന്നു എന്ന പോലീസ് വാദത്തെ റസ്‌റ്റോറന്റിലെ ജീവനക്കാര്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു. സിപിഐ പോലെ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ പോലും ഈ സംഭവങ്ങലില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. എന്നിട്ടും അത്തരം സംഭവമിതാ ആവര്‍ത്തിച്ചിരിക്കുന്നു.
അട്ടപ്പാടി വനമേഖലയില്‍ സ്ത്രീയുള്‍പ്പെടെ മൂന്നു മാവോയിസ്റ്റുകളെ വധിച്ച സംഭവത്തില്‍ തണ്ടര്‍ ബോള്‍ട്ട് കമാന്‍രോകള്‍ എന്ന ഓമനപേരില്‍ വിളിപ്പെടുന്ന പോലീസിന്റെ പ്രവൃത്തി, മുന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകളെപോലെ തന്നെ സംശയത്തിന്റെ നിഴലിലാണ്. നിയമപാലകര്‍ തന്നെ നിയമലംഘകരാകുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം അരീക്കോട് ക്യാമ്പില്‍നിന്ന് എത്തിയ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകള്‍ പ്രദേശം വളഞ്ഞ്, മാവോയിസ്റ്റുകള്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വാര്‍ത്ത. വാര്‍ത്ത സ്വാഭാവികമായും പോലീസ് നല്‍കുന്നതു തന്നെ. അതേസമയം മാവോയിസ്റ്റുകള്‍ പോലീസിനെ അക്രമിച്ചതായി വിശ്വസനീയമായ വാര്‍ത്തയൊന്നുമില്ല. പ്രകോപനമില്ലാതെ പോലീസ് വെടിവെച്ചു എന്നുതന്നെ വേണം കരുതാന്‍. രാത്രി എട്ടോടെ ജില്ലാ പോലീസ് മേധാവി അഗളിയില്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട്, പത്രസമ്മേളനം മാറ്റുകയായിരുന്നു. രാജാവിനേക്കാള്‍ വലിയ രാജഭക്തിയല്ലേ കേരളപോലീസ് കാണിക്കുന്നത്? മാവോയിസ്റ്റ് വേട്ടക്കായി കേന്ദ്രം അനുവദിക്കുന്ന വന്‍ ഫണ്ട് തട്ടിയെടെുക്കാനാണ് ഇത്തരം കൊലകളെന്ന് ഇത്തവണ ആരോപിക്കുന്നത് സി പി ഐ നേതാവ് ബിനോയ് വിശ്വം തന്നെയാണ്. അതാകട്ടെ പാലക്കാട് ജില്ലയില്‍ തന്നെ രണ്ടു ദളിത് പെണ്‍കുട്ടികളുടെ കൊലയാളികളെ രക്ഷിക്കാന്‍ പോലീസ് കൂട്ടുനിന്നു എന്ന വിശ്വസനീയമായ വാര്‍ത്ത നിലനില്‍ക്കുമ്പോള്‍ എന്നതും ചേര്‍ത്തുവായിക്കുന്നത് നല്ലതാണ്.
