ദീര്‍ഘകാലമായുള്ള അവഗണനയാണ് അപകടത്തിനു കാരണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കോഴിക്കോട് വിമാനത്താവളത്തിലെ അപകടം അത്യധികം വേദനാകരമാണ്. ചേളാരിയിലെ എയര്‍സ്ട്രിപ്പില്‍ നാലര പതിറ്റാണ്ടു മുമ്പുണ്ടായ ഒരപകടത്തിന്റെ ഓര്‍മ്മ ഈ പ്രദേശത്തുകാര്‍ക്കുണ്ട്. വളരെ ചെറിയ വിമാനമായിരുന്നു അത്. പറന്നുയരുമ്പോള്‍ തകര്‍ന്നു വീണു. കരിപ്പൂരില്‍ പക്ഷെ, ഇതാദ്യമായാണ് ഭയവും സങ്കടവുമുണ്ടാക്കിയ ഒരനുഭവം.

കേരളത്തിലെ ഏക ടേബിള്‍ടോപ് എയര്‍പോര്‍ട്ടാണിത്. തുടര്‍ വികസന സാദ്ധ്യത തീരെ പരിഗണിക്കാതെ എണ്‍പതുകളില്‍ നിര്‍മ്മിക്കപ്പെട്ടത്. ചേളാരിയിലെ എയര്‍സ്ട്രിപ്പായിരുന്നു അതിനു മുമ്പുണ്ടായിരുന്ന സൗകര്യം. സംസ്ഥാനത്തെ മൂന്നാമതു വിമാനത്താവളം വികസിച്ചത് കുണ്ടോട്ടിയിലെ കുന്നിന്‍ചെരിവിലേക്കാണ്. ഏറ്റവുമധികം അന്താരാഷ്ട്ര യാത്രക്കാരുണ്ടായിട്ടും അതിനനുസരിച്ച വളര്‍ച്ചയില്ലാതെ വന്നത് സ്ഥല പരിമിതി മൂലമാണ്.

സ്ഥലമേറ്റെടുപ്പ് വളരെ പ്രയാസകരമാണെന്നത് നേര്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശമാണത്. കുടുതല്‍ മെച്ചപ്പെട്ട നിലയില്‍ പുനരധിവാസം ഉറപ്പു വരുത്തി സ്ഥലമെടുക്കാവുന്നതേ ഉള്ളൂ. പക്ഷെ അതിന് അധികാരികള്‍ ശ്രമിച്ചില്ല. സ്ഥലമെടുപ്പുപോലെ പ്രയാസകരമാണ് മണ്ണിട്ടുയര്‍ത്തലും. അതിനുള്ള മണ്ണു കണ്ടെത്തണം. മുന്നൂറിലേറെ ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നികത്തണം പരിമിതമായ സൗകര്യം ഏര്‍പ്പെടുത്താന്‍പോലും. തുടര്‍ന്നുള്ള ഒരു തരത്തിലുള്ള വികസനവും സാധ്യമായെന്ന് വരികയുമില്ല. അതിനാല്‍ കോഴിക്കോട് വിമാനത്താവളം കൂടുതല്‍ അനുയോജ്യമായ മറ്റൊരിടത്തേക്കു മാറ്റുന്നതാവും നല്ലത്.

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് പ്രധാന തടസ്സം രാഷ്ട്രീയ ഇടപെടലുകളാണെന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൊച്ചിയോടും കണ്ണൂരിനോടുമുള്ള താല്‍പ്പര്യം കോഴിക്കോടിനോടില്ല. അതിനു പല കാരണങ്ങളുണ്ടാവാം.ജനങ്ങള്‍ ഭൂമി വിട്ടു നല്‍കാത്തതാണ് കരിപ്പൂരില്‍ വികസനത്തിനു തടസ്സമെന്ന് വരുത്തിത്തീര്‍ക്കാനാണ് താല്‍പ്പര്യം. ഏതു വികസനത്തിനും ഭൂമി വേണ്ടി വരാം. അത്തരം സാഹചര്യങ്ങളില്‍ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കി ഭൂമി ഏറ്റെടുക്കാനാണ് ശ്രമിക്കേണ്ടത്. കോഴിക്കോട്ടെ പൊതുമേഖലാ വിമാനത്താവളം ക്ഷീണിച്ചാലും കൊച്ചി – കണ്ണൂര്‍ വിമാനത്താവളങ്ങളിലെ സ്വകാര്യമുതല്‍മുടക്ക് തളര്‍ന്നുകൂടാ എന്ന താല്‍പ്പര്യമാണ് മലബാറിലെ പല പ്രമാണിമാര്‍ക്കുമുള്ളത്. അതാണ് കരിപ്പൂരിലെ പ്രധാന തടസ്സം.

കേരളംപോലെ ഒരു ചെറിയ സംസ്ഥാനത്ത് എത്ര വിമാനത്താവളങ്ങള്‍ ആവശ്യമുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. തിരുവനന്തപുരത്തും, കൊച്ചിയിലും കോഴിക്കോട്ടും കണ്ണൂരിലുമുള്ള വിമാനത്താവളങ്ങള്‍ക്കു പുറമെ ശബരിമലയിലും പുതിയതൊന്ന് വരാനിരിക്കുന്നു. കോയമ്പത്തൂരിന്റെയും മംഗലാപുരത്തിന്റെയും സാമീപ്യവും നമുക്കുണ്ട്. പക്ഷെ, ഇക്കാരണങ്ങളാല്‍ ഇല്ലാതാവേണ്ടതല്ല കോഴിക്കോട്ടെ വിമാനത്താവളം. മലബാറിന്റെ കേന്ദ്രമായ കോഴിക്കോടിനു ചരിത്രപരമായ പ്രാധാന്യവുണ്ട്. പുതിയ സ്വകാര്യ പങ്കാളിത്ത വിമാനത്താവളങ്ങള്‍ ആലോചിക്കുന്നതിനു മുമ്പ് പൊതുമേഖലയിലുള്ള കോഴിക്കോട് വിമാനത്താവളത്തിന് വളര്‍ച്ചാസൗകര്യം ഒരുക്കുകയാണ് വേണ്ടത്. ദീര്‍ഘകാലമായുള്ള അവഗണനയാണ് ഇപ്പോഴത്തെ അപകടത്തിനു കാരണമെന്നു വ്യക്തമാണ്.

കോഴിക്കോട്ടെ ടേബിള്‍ടോപ്പ് വിമാനത്താവളം സമതല സൗകര്യങ്ങളിലേക്കു മാറ്റി, മാറുന്ന കാലത്തിന്റെ വളര്‍ച്ചാ സാദ്ധ്യതകള്‍ക്ക് അനുയോജ്യമാക്കുകയാണ് വേണ്ടത്. കോഴിക്കോടിന്റെ പാരമ്പര്യവും ചരിത്ര പ്രാധാന്യവും അന്താരാഷ്ട്ര യാത്രക്കാരുടെ ബാഹുല്യവും അതാവശ്യപ്പെടുന്നുണ്ട്.

(ഫേസ് ബുക്ക് പോസ്റ്റ്)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply