ചരിത്രത്തില്‍ നിന്ന് ക്വീര്‍ സാഹിത്യത്തെ കണ്ടെത്തണം..

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യത്തേത് എന്നു പറയാവുന്ന ക്വീര്‍ സാഹിത്യോത്സവമാണ് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹിത്യോത്സവം വളരെ പ്രധാനമാവാന്‍ പല കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം രാഷ്ട്രീയകാരണമാണ്. ജനാധിപത്യം എന്ന വ്യവസ്ഥിതിയുടെ പ്രധാന ലക്ഷ്യം തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ ചേര്‍ത്തുപിടിക്കുക, അദൃശരായവരെ ദൃശ്യരാക്കുക, അവരുടെ ശബ്ദം കേള്‍ക്കാന്‍ അവസരങ്ങളൊരുക്കുക എന്നതാണ്. അദൃശരാകാന്‍ നിര്‍ബന്ധിതരാകപ്പെട്ടവര്‍, അവരുടെ ശബ്ദം പുറത്തുകേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സമൂഹത്തെ പ്രതിരോധിച്ച്, ശബ്ദം കേള്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അതിനാലിത് ജനാധിപത്യത്തിന്റെ ആഘോഷം തന്നെയാണ്. സാമൂഹ്യജീവിതത്തിന്റെ പാര്‍ശ്വങ്ങളിലേക്ക് മാറ്റപ്പെട്ടിരുന്ന ദളിതരും ആദിവാസികളും സ്ത്രീകളേയുമൊക്കെ പോലെതന്നെ ക്വീര്‍ സമൂഹവും ജനാധിപത്യത്തിന്റെ കേന്ദ്രത്തിലേക്കെത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനമാകുന്നുവെന്ന്
സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ പറഞ്ഞു. അക്കാദമി, സംഘടിപ്പിച്ച ക്വീര്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ, പുരുഷന്‍ എന്നീ ദ്വന്ദങ്ങളിലൊതുങ്ങുന്നതല്ല മനുഷ്യസമൂഹമെന്ന് ഇന്നു ലോകം ഏറെക്കുറെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. സ്ത്രീയും പുരുഷനുമൊക്കെ ആത്യന്തികമായി പ്രത്യയശാസ്ത്ര നിര്‍മ്മിതികളാണ്. എന്നിലെ സ്ത്രീയെ അടിച്ചമര്‍ത്തിയാണ് ഞാന്‍ പുരുഷനായി അഭിനയിക്കുന്നത്. എന്തു വിഷയം വന്നാലും കരയാതിരിക്കാനും നെഞ്ചുവിരിച്ച് വീര്യം കാണിക്കാനുമൊക്കെ തയ്യാറാകുന്നു. മറുവശത്ത് സ്ത്രീയാകട്ടെ തിരിച്ചും. ഉള്ളിലെ പുരുഷനെ അടിച്ചമര്‍ത്തി സമൂഹം നല്‍കിയ റോള്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതയാകുന്നു. പൊതുയിടങ്ങളില്‍ വരാന്‍ മടിച്ചും ലജ്ജാലുവായും ചെറിയ കാര്യങ്ങള്‍ക്കുപോലും കരഞ്ഞും വിഷമിച്ചും മറ്റും. സമൂഹം സൃഷ്ടിച്ചിരിക്കുന്ന ഈ ബൈനറിയെയാണ് ചോദ്യം ചെയ്യേണ്ടത്. അത് സംഭവിക്കുന്ന ഒരു മൂഹൂര്‍ത്തമാണിത് എന്നതാണ് അതിപ്രധാനം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യാഥാസ്ഥിതിക സമൂഹം നിര്‍മ്മിച്ച വാര്‍പ്പുമാതൃകകളില്‍ പെടുന്ന എല്ലാവരേയും പാര്‍ശ്വവല്‍കൃതരോ ഭ്രഷ്ടരോ ആക്കുകയാണല്ലോ മുഖ്യധാരാസമൂഹം ചെയ്യുന്നത്. ഈ ചിന്താഗതിയില്‍ നിന്നു പുറത്തുകടന്നാല്‍ മാത്രമേ യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി അഭിമുഖീകരിക്കാനാവൂ. അരാജകത്വത്തെ കുറിച്ചുള്ള ഭയത്തില്‍ നിന്നാണ് ഇത്തരം മാതൃകകള്‍ സൃഷ്ടിക്കപ്പെടുന്നത്. അവയെ മറികടന്നും ചോദ്യം ചെയ്തും മാത്രമേ ആത്യന്തികമായ വിമോചനം സാധ്യമാകൂ. ഇന്നു നിലനില്‍ക്കുന്ന കുടുംബവും മറ്റു സ്ഥാപനങ്ങളും പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമാണ്. പകരമത് എല്ലാ ലിംഗ, ലൈംഗിക വിഭാഗങ്ങളേയും ഒരുപോലെ ഉള്‍ക്കൊള്ളുന്നതാകണം. ഹെട്രോ സെക്ഷ്വല്‍ അല്ലാത്ത ബന്ധങ്ങളെയെല്ലാം അസ്വാഭാവികമായി കാണുന്ന കാഴ്ചപ്പാടിനെ വെല്ലുവിളിക്കുക എന്നത് ഇത്തരമൊരു സാമൂഹ്യമാറ്റത്തിന് അനിവാര്യമാണ്. ഏതു സന്ദര്‍ഭത്തിലും സ്‌നേഹം ശരിയും ബലപ്രയോഗം തെറ്റുമാണ്. ലൈംഗികതയിലും അങ്ങനെതന്നെ. അത് പുരുഷനും പുരുഷനും തമ്മിലോ പുരുഷനും സ്ത്രീയും തമ്മിലോ സ്ത്രീയും സ്ത്രീയും തമ്മിലോ എന്നതൊക്കെ അപ്രസക്തമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നമ്മള്‍ ഇപ്പറയുന്നതൊന്നും സത്യത്തില്‍ പുതിയ കാര്യങ്ങളല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലോകത്തിലെല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും ഇതൊക്കെ നിലനിന്നിരുന്നു. യാഥാര്‍ത്ഥ്യമായിരുന്നു. അബ്‌നോര്‍മല്‍ എന്നു നാം കരുതുന്ന എല്ലാ സങ്കല്‍പ്പങ്ങളും ബന്ധങ്ങളുമെല്ലാം സത്യത്തല്‍ നോര്‍മലായിരുന്നു എന്ന് നമ്മുടെ ക്ഷേത്രങ്ങളിലെ രതിശില്‍പ്പങ്ങളും സാഹിത്യരൂപങ്ങളുമെല്ലാം വെളിവാക്കുന്നുണ്ട്. കാമസൂത്രവും ചരകസംഹിതയും അര്‍ത്ഥശാസ്ത്രവുമെല്ലാം വായിക്കുന്നവര്‍ക്ക് അതിലൊന്നും പുതുമയില്ല. നമ്മുടെ സാഹിത്യരൂപങ്ങളില്‍ അര്‍ദ്ധനാരീശ്വരസങ്കല്‍പ്പങ്ങളും സ്വവര്‍ഗ്ഗപ്രണയവും രതിയുമെല്ലാം വ്യാപകമായിരുന്നു. രണ്ടുപുരുഷന്മാരില്‍ നിന്നാണല്ലോ ഗണേശന്റെ ജനനം തന്നെ. മഹാഭാതത്തിലെ ശിഖണ്ഡിയെന്ന കഥാപാത്രത്തെ അറിയാത്തവരുണ്ടോ? രാമായണത്തില്‍ ദശരഥന്റേയും ഭാരതത്തില്‍ പാണ്ഡുവിന്റെയും മക്കളുടെ ജനനം എങ്ങനെയാണ്? അവിടെയൊന്നും നോര്‍മലെന്നും കരുതപ്പെടുന്ന സ്ത്രീപുരുഷ ബന്ധങ്ങള്‍ നിര്‍ബന്ധമായിരുന്നില്ല. മാത്രമല്ല, സ്‌നേഹബന്ധങ്ങള്‍ക്ക് ലിംഗം തടസ്സമല്ലായിരുന്നില്ല. ഇന്ത്യന്‍ പാരമ്പര്യം മാത്രമല്ല, പേഴ്‌സ്യന്‍, ഉറുദു തുടങ്ങി ഏതു പാരമ്പര്യത്തിലും അതായിരുന്നു അവസ്ഥയെന്ന് അക്കാലത്തെ കൃതികളിലൂടെ സഞ്ചരിച്ചാല്‍ വ്യക്തമാകും. സമീപകാലത്തെ സാഹിത്യകൃതികളിലൂടെ സഞ്ചരിച്ചാലും ചിത്രം വ്യത്യസ്തമല്ല. ബങ്കിംചന്ദ്രചാറ്റര്‍ജിയുടെ ഇന്ദുജ എന്ന കഥാപാത്രം തുടങ്ങി മാധവിക്കുട്ടിയുടേയും നന്ദകുമാറിന്റേയും മറ്റും പല കഥാപാത്രങ്ങളും സമൂഹം ഇതുമാത്രമാണ് നോര്‍മല്‍ എന്നു വിശേഷിപ്പിക്കുന്നതിനു പുറത്തുള്ള ബന്ധങ്ങളെ അവതരിപ്പിക്കുന്നവയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എത്രയെത്ര ഉദാഹരണങ്ങളും കാണിക്കാനാകും.

ക്വീര്‍ സാഹിത്യമെന്ന് ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്ന ഈ ധാര പുതിയ ഒന്നല്ല എന്നും വലിയൊരു പാരമ്പര്യം ഇതിനു പുറകിലുണ്ട് എന്നുമാണ് മനസ്സിലാക്കേണ്ടത്. സ്ത്രീകളുടെ വിമോചനപ്രസ്ഥാനം വിസ്മൃതിയിലായിരുന്ന പഴയകാല എഴുത്തുകാരികളെ കണ്ടെത്തിയല്ലോ. ആ ഓര്‍മ്മകളില്‍ കൂടിയായിരുന്നു പ്രസ്ഥാനം ശക്തിയാര്‍ജ്ജിച്ചത്. അതുപോലെ ക്വീര്‍ സാഹിത്യവും കണ്ടെത്തണം, അനാവരണം ചെയ്യണം, ശക്തരാകണം. അതിനുള്ള അവസരങ്ങള്‍ കൂടിയാകണം ഇത്തരം സാഹിത്യോത്സവങ്ങള്‍.

 

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply