സിപിഎമ്മില്‍ പിണറായി സര്‍വ്വാധിപത്യമോ ?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

താന്‍ ഏകഛത്രാധിപതിയല്ലെന്നും തനിക്കു തുല്യമായി നില്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്നും എന്നാല്‍ അവരുടെ പേരുകള്‍ പറയുന്നില്ലെന്നും  പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അദ്ദേഹം ഇങ്ങനെ പറയാന്‍ നിര്‍ബന്ധിതമാവുന്നതുതന്നെ യഥാര്‍ത്ഥത്തില്‍ സിപിഎമ്മില്‍ പിണറായി സര്‍വാധിപത്യം നിലനില്‍ക്കുന്നതുകൊണ്ടല്ലേ.
ഭരണനേതൃത്വത്തിനുമേല്‍ പാര്‍ട്ടി നേതൃത്വത്തിനുള്ള നിയന്ത്രണമായിരുന്നു സിപി എമ്മിന്റെ പ്രത്യേകത. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന അച്യുതാനന്ദനും, അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയുമായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അച്യുതാനന്ദന് ആഭ്യന്തരവകുപ്പ് നല്കാതിരിക്കാനുള്ള
ജാഗ്രതയും പിണറായി കാണിച്ചിരുന്നു. വിഭാഗീയതയുടെ പേരുപറഞ്ഞു പാര്‍ട്ടിയുടെ സുപ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നോടു വിധേയത്വമുള്ളവരെ അവരോധിക്കാന്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ പിണറായിക്കു സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ പിണറായിക്കു ശേഷം സെക്രട്ടറിയായ കോടിയേരിക്ക് പിണറായിയുടെ തീരുമാനങ്ങള്‍ക്ക് യെസ് പറയുക എന്നതിനപ്പുറം കാര്യമായ റോളൊന്നും ഉണ്ടായിരുന്നില്ല. തന്‍മൂലം പാര്‍ട്ടി സെക്രട്ടറിയുടെ കടിഞ്ഞാണില്ലാതെ ഭരിക്കാനുള്ള ഭാഗ്യവും പിണറായിക്കു ലഭിച്ചു. ആഭ്യന്തര വകുപ്പുകൂടി പിണറായിയുടെ കൈവശമായിരുന്നതിനാല്‍ പാര്‍ട്ടിയിലെ ചോദ്യം ചെയ്യാനാവാത്ത നേതാവായി അദ്ദേഹം മാറി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടമായതോടെ കേന്ദ്രകമ്മറ്റിക്കും പോളിറ്റ് ബ്യുറോയ്ക്കും പഴയതു പോലെയുള്ള പ്രതാപം ഇല്ലാതായി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റിന്റെ അവസ്ഥപോലെയാണിപ്പോള്‍ സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിക്കും. പുതിയവര്‍ക്കു അവസരങ്ങള്‍ നല്‍കാനെന്നു പറഞ്ഞു നടപ്പാക്കിയ സ്ഥാനാര്‍ഥിനിര്‍ണയ മാനദണ്ഡങ്ങള്‍ പോലും പിണറായിക്കു പൂര്‍ണമായി വിധേയപ്പെടാത്തവരെ ഒതുക്കാനുള്ള കൗശലമായിരുന്നില്ലേ എന്ന് ന്യായമായും സംശയിക്കാം. തോമസ് ഐസക്, ജി. സുധാകരന്‍ തുടങ്ങിയവരെ മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാക്കിയ സിപിഎം, പല പ്രാവശ്യം
എംപിമാരായിരുന്നവരും പല തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടവരുമായവര്‍ക്കു സീറ്റു നല്‍കുകയും ചെയ്തു. പി. രാജീവ്, കെ. എന്‍. ബാലഗോപാല്‍, എം. ബി. രാജേഷ്, വി.എന്‍. വാസവന്‍ തുടങ്ങിയ പിണറായിയുടെ വിശ്വസ്തര്‍ക്കും പിണറായിയുടെ മരുമകനും
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കി. (എ. കെ. ബാലന്റെ ഭാര്യക്കു സീറ്റു നല്‍കാനുള്ള ശ്രമം പ്രാദേശിക നേതാക്കളുടെ എതിര്‍പ്പുമൂലം നടപ്പാക്കാനായില്ല). പിണറായിക്കു വിധേയപ്പെടാത്ത പി. ജയരാജനെ ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ഒരു തവണ മാത്രം M L A ആയിരുന്ന സി.കെ. ശശിധരനെ ഒഴിവാക്കാനായി ആ സീറ്റു ഘടകകക്ഷിക്ക് നല്‍കി. പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വിജയരാഘവന്റെ ഭാര്യക്കു സീറ്റു നല്‍കാനായി ഇരിങ്ങാലക്കുടയിലേ സിറ്റിങ് MLA യ്ക്കു വീണ്ടും മത്സരിക്കാനുള്ള അവസരവും നിഷേധിച്ചു. അതേസമയം ഒട്ടേറെ ആരോപണങ്ങള്‍ക്കു വിധേയരായ കെ. ടി. ജലീല്‍, പി.വി. അന്‍വര്‍, കാരാട്ട് റസാഖ് തുടങ്ങിയവര്‍ക്കു സ്വതന്ത്രരാണെന്നും പറഞ്ഞു വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കിയിട്ടുമുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനാധിപത്യ കേന്ദ്രികരണമെന്നു വിശേഷിപ്പിക്കപ്പെടുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംഘടനാ സംവിധാനം തന്നെ വളരെയധികം കേന്ദ്രികരിക്കപ്പെട്ട ഒന്നാണല്ലോ. ഭിന്നാഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ ഒതുക്കുകയോ പുകച്ചു പുറത്തു ചാടിക്കുകയോ ആണല്ലോ അവരുടെ രീതി. പാര്‍ട്ടിയുടെയും ഭരണത്തിന്റെയും നിയന്ത്രണം ഒരാളില്‍ തന്നെ കേന്ദ്രികരിക്കപ്പെടുന്നതിലൂടെ അതൊരു ഫസിസ്റ്റു സംവിധാനമായി പരിണമിക്കുമെന്നാണല്ലോ
നാളിതുവരെയുള്ള അനുഭവം. ജനാധിപത്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാതെ, പാര്‌ലമെന്ററി ജനാധിപത്യത്തില്‍ അടവുപരമായി പങ്കെടുക്കുന്ന സിപിഎം കുറെയൊക്കൊ ജനാധിപത്യ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. എങ്കിലും അതിന്റെ ഘടനാപരമായ സവിഷേതകൊണ്ട് തന്നെ എല്ലാം ഒരാളിലേക്കു കേന്ദ്രികരിക്കാനുള്ള സാധ്യത കൂടുതലാണ്. അതാണിപ്പോള്‍ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പണവും അധികാരവും പാര്‍ട്ടിയുടെ നിയന്ത്രണവുമെല്ലാം ഒരു നേതാവിന്റെയും അദ്ദേഹത്തിന്റെ പിണിയാളുകളുടെയും
നിയന്ത്രണത്തിലായാല്‍, അതില്‍ വിയോജിപ്പുള്ളവര്‍ക്കു നിശബ്ദരായി കഴിഞ്ഞു കൂടാനേ സാധിക്കു. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഒറ്റപ്പെട്ട പരസ്യ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ അവയെല്ലാം ഒതുക്കപ്പെടും. എന്നുമാത്രമല്ല, വിമത ശബ്ദങ്ങളോ വിയോജിപ്പുകളോ പുറത്തു പ്രകടിപ്പിക്കാത്ത ഈ അച്ചടക്കമാണ് തങ്ങളുടെ
മഹത്വമെന്നവര്‍ ഘോഷിക്കുകയും ചെയ്യും. അപ്പോഴും ഇതില്‍ അസംതൃപ്തരായവരുടെ അമര്‍ഷങ്ങള്‍ അടിയൊഴുക്കുകളായി മാറുകയും അനുയോജ്യമായ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യും. മാരാരിക്കുളങ്ങള്‍ അവര്‍ത്തിക്കപ്പെടുമോയെന്നു തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ അറിയാം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply