കര്‍ഷകപോരാളി ദിവാന്‍ വേലുത്തമ്പി ദളവ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

എന്നും എക്കാലവും നാടിന്റെ ജീവനാഡിയായിരുന്നു കര്‍ഷകന്‍. എന്നാല്‍ അവനെയും അവന്റെ വംശത്തെയും ജീവഛവങ്ങളാക്കി വാഴുകയായിരുന്നു ഭരണവര്‍ഗ്ഗങ്ങള്‍. ഇന്നും നാം കാണുകയും കേള്‍ക്കുകയും പെയ്യുന്ന കര്‍ഷകവിലാപങ്ങളുടെ പിന്നാമ്പുറകഥകള്‍ അതുതന്നെ. ഈ സമയത്ത് മലയാളികള്‍ ഓര്‍ക്കേണ്ട ചരിത്രപുരുഷനാണ് വേലുത്തമ്പി ദളവ.

1805-1809 കാലയളവില്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന തലക്കുളത്ത് വേലുത്തമ്പി എന്ന വേലുത്തമ്പിദളവയുടെ വീരചരിതം കേരളീയ കാര്‍ഷികരംഗത്തിന്റെ പുളകം കൊള്ളിക്കുന്ന ചരിത്രം കൂടിയാണ്. ഒരു കാര്‍ഷികകുടുംബത്തിലായിരുന്നു വേലുത്തമ്പിയുടെ ജനനം. അതുകൊണ്ടുതന്നെ കര്‍ഷകന്റെ വ്യഥകളും ദുരിതങ്ങളും വേലുത്തമ്പിക്ക് ഹൃദയനൊമ്പരങ്ങളായിരുന്നു. അക്കാലത്ത് തിരുവിതാംകൂര്‍ രാജാവിന്റെ കാര്യക്കാരനായിരുന്നു ജയന്തന്‍ നമ്പൂതിരി. ജയന്തന്‍ നമ്പൂതിരി അവര്‍കളുടെ കര്‍ഷകദ്രോഹനടപടികള്‍ സഹികെട്ട് കര്‍ഷകര്‍ രാജസന്നിധിയില്‍ നിരവധിയായ നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും അതിനൊന്നും യാതൊരു ഫലവുമുണ്ടായില്ല. കര്‍ഷക പരിദേവനങ്ങള്‍ക്ക് പുല്ലുവില കല്പിക്കാത്ത പ്രകൃതമായിരുന്നു രാജാവിന്റേത്. കര്‍ഷകദുരിതങ്ങളും അവരുടെ ജീവല്‍പ്രശ്‌നങ്ങളും അവതരിപ്പിച്ച വേലുത്തമ്പിയാകട്ടെ, രാജാവിന്റെ കണ്ണിലെ കരടായി മാറി. വീണ്ടും വീണ്ടും കര്‍ഷകപ്രശ്‌ന പരിഹാരങ്ങള്‍ക്കായി മുറവിളി കൂട്ടിയ ദിവാന്‍ വേലുത്തമ്പി ദളവയുടെ നടപടികളില്‍ ക്രുദ്ധനായ രാജാവ്, ശിക്ഷാനടപടിയെന്നോണം രാജശാസനം ലംഘിച്ചതിന് 300 വെള്ളിനാണയം പിഴയിടാനാണ് വേലുത്തമ്പിയോട് കല്പിച്ചരുളിയത്.

എന്നാല്‍ വെള്ളിനാണയങ്ങള്‍ക്കുപകരം ദുരിതക്കയത്തിലാണ്ട 3000 കര്‍ഷകരെയാണ് വേലുത്തമ്പി രാജാവിനുമുന്നില്‍ ഹാജരാക്കിയത്. ഇതോടെ രാജാവും ദിവാനും തമ്മിലുള്ള അസ്വാരസ്യവും ഏറ്റുമുട്ടലും അനുദിനം പ്രകമ്പനം കൊണ്ടു. ഈയൊരു സന്നിഗ്ധഘട്ടത്തിലായിരുന്നു തിരുവിതാംകൂറില്‍ കണ്ണും നട്ടുകൊണ്ടുള്ള വെള്ളമേധാവികളുടെ അധിനിവേശം. വെള്ളക്കാരന്റെ കടന്നുകയറ്റത്തെയും മേധാവിത്വത്തെയും എതിര്‍ക്കാനോ സാമ്രാജ്യത്വ വരവിനെതിരെ ചെറുവിരലനക്കാനോ രാജാവ് തയ്യാറായില്ല. രാജഭീതിയെയും സാമ്രാജ്യത്വപക്ഷപാതത്തെയും നഖഃശിഖാന്തം എതിര്‍ത്ത വേലുത്തമ്പിയാകട്ടെ, കര്‍ഷകജനതയെ സാമ്രാജ്യത്വത്തിനും അവരുടെ സേവകനായി മാറിയ രാജസ്ഥാനത്തിനും എതിരെ ജനങ്ങളെ സംഘടിപ്പിച്ച് പോരാടാന്‍ തുനിയകയാണുണ്ടായത്. ആയതിന്റെ അടിസ്ഥാനത്തിലായിരുന്നു ദിവാന്‍ പദവി ഉപയോഗിച്ചും കര്‍ഷകവീര്യത്തിന്റെ ബലത്തിലും വേലുത്തമ്പി തന്റെ സുപ്രസിദ്ധമായ കുണ്ടറവിളംബരം പ്രഖ്യാപനം ചെയ്തത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിരവധി ഇടങ്ങളില്‍വെച്ച് വെള്ളപ്പട്ടാളവുമായി വേലുത്തമ്പിയും പടയാളികളും ഏറ്റുമുട്ടി. ഒളിവിലായിരുന്നു വേലുത്തമ്പിയെ ഒടുവില്‍ സ്വന്തം രാജസ്ഥാനക്കാര്‍ ഒറ്റുകൊടുക്കുകയും പിടിയിലാകുമെന്ന ഘട്ടം സംജാതമാവുകയും ചെയ്തപ്പോള്‍, ശത്രുവിനാലുള്ള സംഹാരത്തേക്കാള്‍ ആത്മാഹൂതിയാണുത്തമം എന്നുറപ്പിച്ച അദ്ദേഹം സ്വന്തം വാളാല്‍ കഴുത്തിഛേദിച്ച് വീരമരണം വരിക്കുകയാണുണ്ടായത്. കലിയടങ്ങാത്ത വെള്ളക്കാര്‍ വേലുത്തമ്പിയുടെ തല കുന്തത്തില്‍ കോര്‍ത്ത് കനകക്കുന്നില്‍ കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുകയും ജഢം കണ്ണമൂലയില്‍ കെട്ടിത്തൂക്കുകയും ചെയ്തു. വേലുത്തമ്പിയുടെ ജന്മഗൃഹമാകട്ടെ, അവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുളംകോരുകയും ചെയ്തു.

ഇത് കര്‍ഷകസമരചരിത്രത്തിലെ വീറുറ്റ കേരളീയചരിതം. കര്‍ഷകരെ എന്നുമെന്നും കൊള്ളയടിക്കുന്ന രാജസ്ഥാനങ്ങള്‍ക്കും സാമ്രാജ്യത്വങ്ങള്‍ക്കും നേര്‍ക്ക് കര്‍ഷകമിത്രമായ ദിവാന്‍ വേലുത്തമ്പി ദളവ പ്രകടനം ചെയ്ത ഈ വിപ്ലവവീര്യം നമുക്കിന്നും അന്യം പോയിട്ടില്ല. ആയതിന്റെ തെളിവാണ് സമകാലീന ഇന്ത്യയില്‍ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന കര്‍ഷകജനസാമാന്യത്തിന്റെ സമരസ്ഥൈര്യത. വേലുത്തമ്പി ദളവയുടെ സ്മരണ ഉയര്‍ത്തിപിടിച്ച് ഈ പോരാട്ടത്തില്‍ കൂടുതല്‍ ഇടപെടാനുള്ള ഉത്തരവാദിത്തവും മലയാളിക്കുണ്ട്.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply