
ഏക സിവില്‍ കോഡിനെതിരെ ആദിവാസി-ദലിത് സിവില്‍ അവകാശപ്രഖ്യാപനം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏക സിവില്‍ കോഡ് രാജ്യത്തെമ്പാടും നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും – ആദിവാസി, ദലിത്, പിന്നോക്ക, ന്യൂനപക്ഷവിഭാഗങ്ങളും പ്രതിപക്ഷപാര്‍ട്ടികളും – ഏകസിവില്‍ കോഡിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് ആദിവാസി, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒഴിവാക്കുമെന്ന അഭിപ്രായം ഭരണപക്ഷത്തുനിന്ന് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും സിവില്‍ കോഡിന്റെ വ്യക്തമായ രൂപം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?
നിരവധി ജാതികളും, മതങ്ങളും, ഗോത്രങ്ങളുമുള്ള ഇന്ത്യയില്‍ ഏക സിവില്‍ കോഡ് എന്നത് ഒരു വിദൂരലക്ഷ്യം മാത്രമായെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ കണ്ടിരുന്നുള്ളു. ജാതി-മതവിഭാഗങ്ങളിലെ ആഭ്യന്തരപരിഷ്‌കരണം വഴി മാത്രമെ അതിലെത്തിച്ചേരാന്‍ കഴിയൂ എന്നാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതൃത്വം കണക്കാക്കിയിരുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ പ്രബലമതമായ ഹിന്ദുമതത്തില്‍ അയിത്താചരണം, ബഹുഭാര്യത്വം, സതിസമ്പ്രദായം തുടങ്ങിയ നിരവധി അനാചാരങ്ങള്‍ നിലനിന്നിരുന്നു. ഹിന്ദുസമൂഹത്തിലെ വിവാഹം, സ്വത്തവകാശം തുടങ്ങിയവ സ്മൃതികളുടെ പിന്‍ബലത്തോടെ സവര്‍ണ്ണമാടമ്പികളും പുരോഹിതന്മാരും സ്ത്രീവിരുദ്ധമായി നടപ്പാക്കിവരികയായിരുന്നു. ലിഖിതമായ ഒരു രൂപം ഒന്നിനുമില്ലായിരുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്ല്യതയും സാഹോദര്യവും സാധ്യമാകണമെങ്കില്‍ ഇന്ത്യയിലെ ഭൂരിപക്ഷമതമെന്ന നിലയില്‍ ഹിന്ദുമതത്തിന്റെ നവീകരണം അനിവാര്യമായിരുന്നു. ഇത് കണക്കിലെടുത്താണ് വിവാഹം, സ്വത്തവകാശം, ദത്തെടുക്കല്‍, മെയിന്റനന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകളുടെ അവകാശത്തിന് പ്രാധാന്യം നല്‍കി ഡോ. ബി.ആര്‍. അംബേദ്കര്‍ ഹിന്ദുകോഡ് ബില്‍ ഭരണഘടന നിര്‍മ്മാണ അസംബ്ലിയില്‍ അവതരിപ്പിക്കുന്നത്. വൈവാഹിക ബന്ധത്തില്‍ ജാതി-ഉപജാതിക്കതീതമായ വിവാഹത്തിന് കൂടി സാധുത നല്‍കുന്ന ഹിന്ദുകോഡാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ മുന്നോട്ടുവെക്കുന്നത്.
എന്നാല്‍ യഥാസ്ഥിതികര്‍ ഇതിനെതിരെ രംഗത്തുവന്നു. ഹിന്ദുമഹാസഭ, ജനസംഘ് തുടങ്ങിയ ഹിന്ദു വര്‍ഗ്ഗീയവാദികളും കോണ്‍ഗ്രസിലെ യാഥാസ്ഥിതികരും പരിഷ്‌കരണങ്ങളെ നിശിതമായി എതിര്‍ത്തു. ഈ സാഹചര്യത്തിലാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ നിയമമന്ത്രിസ്ഥാനം രാജിവെക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു പിന്നീട് പാസാക്കിയെടുത്ത ഹിന്ദുകോഡ് ബില്‍ ഡോ. അംബേദ്കര്‍ അവതരിപ്പിച്ച ബില്‍ വെട്ടിമുറിച്ചതും അന്തസത്ത ചോര്‍ത്തിയതുമാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
7 ദശകം കഴിഞ്ഞപ്പോള്‍ പരിഷ്‌കരിക്കപ്പെടാത്ത ഹിന്ദുമതം സവര്‍ണ്ണഫാസിസമായി വളര്‍ന്നിരിക്കുകയാണ്. രാഷ്ട്രത്തിന്റെ എല്ലാ വ്യവഹാരങ്ങളിലും ജാതി പിടിമുറുക്കിയിരിക്കുകയാണ്.ആഭ്യന്തരമായി സ്ത്രീകള്‍ അടിമാവസ്ഥയില്‍ തന്നെയാണ്. ജാതിമാറി വിവാഹം കഴിക്കുന്നതിന്റെ പേരിലുള്ള ദുരഭിമാനകൊലകള്‍ സ്വാതന്ത്യാനന്തര ഇന്ത്യയില്‍ 800% ആയി വര്‍ദ്ധിച്ചിരിക്കുന്നു. ശൈശവ വിവാഹം ഹിന്ദു സമൂഹത്തില്‍ ഇപ്പോഴും പ്രബലമാണ്. പൗരത്വനിയമം, സവര്‍ണ്ണ സംവരണം, ബാബറി മസ്ജിദ് തകര്‍ക്കല്‍ തുടങ്ങിയ ഹൈന്ദവ ഫാസിസ്റ്റ് നടപടികളോടപ്പം രാജ്യമെമ്പാടും ദലിത് – ആദിവാസികളെ കൊലചെയ്യുകയും തെരുവില്‍ കെട്ടിവലിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും മണിപ്പൂരില്‍ നടമാടുന്ന തരത്തില്‍ വംശീയകൂട്ടക്കൊലകള്‍ തുടരുകയുമാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ ഒരു സെക്യുലര്‍ സിവില്‍കോഡ് കൊണ്ടുവരുമെന്ന് നോര്‍മലായ മനോനിലയുള്ള ആരും കരുതില്ല. സിവില്‍കോഡിനെതിരെ രംഗത്തുവരാന്‍ ഒരു നിയമത്തിന്റെ കരടുരൂപത്തിനുവേണ്ടി കാത്തിരിക്കേണ്ടതുമില്ല.
ആദിവാസി – ദലിത് – പിന്നോക്കവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഏക സിവില്‍ കോഡില്‍ ഒതുക്കുക സാധ്യമല്ല. പാരമ്പര്യനിയമങ്ങള്‍ (Customary Laws) പിന്‍തുടരുന്ന ഗോത്രവിഭാഗങ്ങള്‍ക്ക് സ്വയംഭരണാവകാശമുള്ളതാണ്. ഏകസിവില്‍കോഡ് ആവശ്യമില്ലെന്ന് ബഹുഭൂരിപക്ഷം ആദിവാസി സംഘടനകളും ആവശ്യപ്പെട്ടുകഴിഞ്ഞു. ദലിതര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും സവര്‍ണ്ണ ഹിന്ദുകോഡ് ബാധകമാക്കാന്‍ കഴിയുകയുമില്ല. ക്രൈസ്തവമതത്തില്‍ സ്ത്രീകളുടെ സ്വത്തവകാശത്തെ സംബന്ധിച്ച കോടതിവിധികളുണ്ടായിട്ടും പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ മുസ്ലീം മതത്തെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടും വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഏകപക്ഷീയമായ ഏകസിവില്‍ കോഡ് പ്രചാരണം ഹിന്ദുരാഷ്ട്രവാദത്തെ തദ്ദേശീയ സമൂഹങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനാണ്. ഹിന്ദുരാഷ്ട്രവാദവും ജാതിവ്യവസ്ഥയും രാഷ്ട്രത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയായിമാറിയിരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുക എന്നതാണ് ജനാധിപത്യ വിശ്വാസികളുടെ മുന്നിലുള്ള വെല്ലുവിളി. എല്ലാ ജനാധിപത്യവിശ്വാസികളും ബി.ജെ.പി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഏകസിവില്‍കോഡിനെതിരെ രംഗത്തുവരേണ്ടതുണ്ട്. മാത്രമല്ല ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സാഹോദര്യവും സാധ്യമാകണമെങ്കില്‍ എല്ലാ ജാതി-മതവിഭാഗങ്ങളിലും ആഭ്യന്തരപരിഷ്‌കരണം ആരംഭിക്കേണ്ടതുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രസ്തുത ലക്ഷ്യവുമായി ബന്ധപ്പെട്ട ഒരു നയപ്രഖ്യാപനത്തിനായി ആഗസ്റ്റ് 9 ന് 10 മണി മുതല്‍ വൈകീട്ട് 3 മണിവരെ എറണാകുളം കച്ചേരിപ്പടിയിലുള്ള ആശീര്‍ഭവനില്‍ നടക്കുന്ന സെമിനാറിലും, വൈകീട്ട് 4 മണിക്ക് നടക്കുന്ന സിവില്‍ അവകാശപ്രഖ്യാപന റാലിയിലും ഹൈക്കോര്‍ട്ട് ജംഗ്ഷനിലുള്ള വഞ്ചിസ്‌ക്വയറില്‍ നടക്കുന്ന നയ പ്രഖ്യാപനസമ്മേളനത്തിലും എല്ലാ ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ദേശീയതലത്തില്‍ തന്നെ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ആദിവാസിസ്വയംഭരണം, വനാവകാശം, പെസ നിയമം, ദലിത് – ആദിവാസി അവകാശപത്രിക തുടങ്ങിയവയെ കേന്ദ്രീകരിച്ച് ഓഗസ്റ്റ് 10 ന് കെ.എസ്.ഇ.ബി. ഹാളില്‍ നടക്കുന്ന ഏകദിന ശില്പശാലയില്‍ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
സംഘാടകസമിതിക്കുവേണ്ടി
സി.എസ്. മുരളി (ചെയര്‍ പേഴ്‌സണ്‍)
എം. ഗീതാനന്ദന്‍ (ജനറല്‍ കണ്‍വീനര്‍)
പി.ജെ. ജനാര്‍ദ്ദനന്‍ (ഗോത്രമഹാസഭ), വെള്ളി. പി (അട്ടപ്പാടി), സൊറിയന്‍ മൂപ്പന്‍ (വട്ടുലക്കി), ഡോ എന്‍.വി. ശശിധരന്‍, സി.ജെ. തങ്കച്ചന്‍, ഐ.ആര്‍. സദാനന്ദന്‍ (കെ.സി.എസ്), ശ്രീരാമന്‍ കൊയ്യോന്‍ (എ.ഡി.എം.എസ്), കുഞ്ഞമ്മ മൈക്കിള്‍ (എ.ജി.എം.എസ്), സി.എസ്. ജിയേഷ് (എ.ജി.എം.എസ്.), സുരേഷ് കക്കോട് (വി.ജി.എം.എസ്), അനീസിയ (വി.ജി.എം.എസ്.), രമേശന്‍ കൊയാലിപ്പുര (വയനാട്), ഷൈജു (കണ്ണൂര്‍), കെ.എസ്. രാമു (ആറളം ഫാം), ശങ്കരന്‍ മുണ്ടമാണി (മലവേട്ടുവമഹാസഭ), മണികണ്ഠന്‍ സി (ആദിവാസി സമ്മര്‍സ്‌കൂള്‍), ജിഷ്ണു ജി. (എ.എസ്.എസ്.എസ്.), സതി ശ്രീ ദ്രാവിഡ്, വിജി സുരേഷ് (ചിന്നക്കനാല്‍), മുരുകേശന്‍ (ചിന്നക്കനാല്‍), അഡ്വ പി.ഒ. ജോണ്‍ (എന്‍.ഡി.എല്‍എഫ്), ആര്‍. എബി (കെ.സിഎസ്), വാസുദേവന്‍ കെ. (പാലക്കാട്), മായാണ്ടി സി. (എസ്.സി./എസ്.ടി. സംരക്ഷണ സമിതി), ഡോ. പൊന്നമ്മ ശശിധരന്‍ (എ.സി.ടി.എസ്), ഉഷ തമ്പി, ഷീജ ജെ. (ആദിജനസഭ), വിലാസിനി കെ പ്രദീപ് (ഡി.സി.യു.എഫ്.), പി.കെ. ശശി (കെ.എസ്.വി.എം.എസ്), പൊയ്കയില്‍ പ്രസന്നകുമാര്‍ (ഡി.സിയു.എഫ്), വി.സി. സുനില്‍ (സൈന്ധവമൊഴി), അഡ്വ. ദേവ്.
