ശിശുദിനവും പോക്‌സോ നിയമത്തിന്റെ പത്താം വാര്‍ഷികവും കടന്നുപോകുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണങ്ങള്‍ തടയാനായി രൂപം കൊടുത്ത ഏറ്റവും ശക്തമായ നിയമമെന്നറിയപ്പെടുന്ന പോക്‌സോ ന്ിയമത്തിന് പത്താണ്ട് തികയുന്ന സാഹചര്യത്തിലാണ് ഇക്കുറി ശിശുദിനം കടന്നുപോയത്. അതാകട്ടെ പോക്‌സോ കേസില്‍ ഇരയായ ഒരു പെണ്‍കുട്ടിയെ ആ കേസന്വേഷണത്തിനിടയില്‍ ഒരു പോലീസ് ഉദ്യേഗസ്ഥന്‍ തന്നെ പീഡിപ്പിച്ച വാര്‍ത്തക്കൊപ്പം. പോലീസിനെതിരെ നിരവധി ഗൗരവപരമായ ആരോപണങ്ങള്‍ ഉയരുമ്പോഴാണ് ഈ സംഭവവും നടന്നിരിക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ വനിതാനേതാവ് ശ്രീമതി ടീച്ചര്‍ക്ക് പോലും വേലിതന്നെ വിളവുതിന്നുന്നോ എന്ന് ശിശുദിനത്തില്‍ തന്നെ ചോദിക്കേണ്ടി വന്നു എന്നത് സംഗതിയുട ഗൗരവം വ്യക്തമാക്കുന്നു.

കഴിഞ്ഞില്ല, മറ്റൊരു ശ്രദ്ധേയമായ വാര്‍ത്തയും ഇതേദിവസം തന്നെ പുറത്തുവന്നിട്ടുണ്ട്. കോട്ടയം മാന്നാനത്ത് പോക്‌സോ കേസ് ഇരകളായ ഒമ്പത് പെണ്‍കുട്ടികളെ കാണാതായി എന്നതാണത്. ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തില്‍ നിന്നാണ് കുട്ടികളെ കാണാതായിരിക്കുന്നത്. ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെയായി ഇവര്‍ ഇവിടെയാണ് താമസിക്കുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ ശിശുസൗഹൃദമല്ല എന്ന വിമര്‍ശനം ഏറെകാലമായി നിലനില്‍ക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

തീര്‍ച്ചയായും പോക്‌സോ നിയമം നേരിടുന്ന വെല്ലുവിളികള്‍ തന്നെയാണ് ഈ പത്താം വാര്‍ഷികത്തില്‍ ഗൗരവമായി ചര്‍ച്ച ചെയേണ്ടത്. 2012ലാണ് രാജ്യത്ത് പോക്‌സോ നിയമത്തിനു രൂപം കൊടുത്തത്. അതുവരെ ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടി നിയമവുമൊന്നും കുട്ടി എന്ന പ്രത്യേക പരിഗണന നല്‍കിയിരുന്നില്ല. യു എന്‍ ന്റെ കുട്ടികളുടെ അവകാശ പത്രിക ഇന്ത്യ അംഗീകരിച്ചിട്ടും അതായിരുന്നു അവസ്ഥ. അതിനാല്‍തന്നെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ നീതി ലഭിക്കുക എളുപ്പമായിരുന്നില്ല. തീര്‍ച്ചയായും പോക്‌സോ നിയമം വളരെ ശക്തമാണ്. എന്നിട്ടും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് ഖേദകരം. ഔദ്യോഗിക കണക്കുപ്രകാരം 2012ല്‍ 77, 2013- 1016, 2014- 1325, 2015- 1583, 2016- 2122, 2017- 2697, 2018-3179,, 2019- 3609, 2020- 3056, 2021- 3549 എന്നിങ്ങനെയാണ് കണക്കുകള്‍. അപ്പോഴും പ്രതികള്‍ മിക്കവാറും ഇരകളുടെ വീടുമായി അടുപ്പമുള്ളവരോ ബന്ധുക്കളോ അധ്യാപകരോ ആകുമെന്നതിനാല്‍ വളരെ ചെറിയ ഭാഗം മാത്രമേ പുറത്തുവരൂ എന്നതാണ് വാസ്തിവം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മറുവശത്ത് എടുക്കുന്ന കേസുകളില്‍ തന്നെ ഭൂരിഭാഗവും ശിക്ഷിക്കപ്പെടുന്നില്ല എന്നതും കാണണം.. സംസ്ഥാനത്ത് ആയിരകണക്കിന് കേസുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. പ്രതികളില്‍ ഭൂരിഭാഗവും കുട്ടികളുമായോ അവരുടെ കുടുംബവുമായോ അടുപ്പമുള്ളവരായിരിക്കും. അതിനാല്‍ തന്നെ . കേസുകള്‍ അനന്തമായി നീളുമ്പോള്‍ കുട്ടികളുടെയും വീ്ടുകാരുടേയും മേല്‍ സമ്മര്‍ദ്ദമേറുകയും അവര്‍ മൊഴി മാറ്റി പറയുന്നതും നിരന്തരമായി ആവര്‍ത്തിക്കുന്നു. പല കേസുകളിലും പീഡിപ്പിച്ചവര്‍ കുട്ടികളെ വിവാഹം കഴിക്കുന്നു. പല കേസുകളിലും ഇരുകൂട്ടരുടേയും വീട്ടുകാര്‍ ധാരണയിലെത്തുന്നു. നിരവധി സംഭവങ്ങളില്‍ വിചാരണ നടക്കുമ്പോഴേക്കും കുട്ടിയുടെ വിവാഹം തന്നെ കഴിഞ്ഞിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഭര്‍ത്താവിനൊപ്പം കോടതിയില്‍ വരാന്‍ അവര്‍ക്ക് താല്‍പ്പര്യം കാണില്ല. ഭര്‍ത്താക്കന്മാരും അതിനു തയ്യാറാവില്ല. ഇതൊക്കെയാണ് പോക്‌സോനിയമം പലപ്പോഴും ഫലപ്രദമാകാതെ പോകാന്‍ പ്രധാന കാരണം. വാളയാര്‍, പാലത്തായി, കൊട്ടിയം പോലെ പ്രതികളെ രക്ഷിക്കാന്‍ മുഴുവന്‍ സംവിധാനവും രംഗത്തിറങ്ങുന്ന സംഭവങ്ങളും കുറവല്ല. ഇവക്കെല്ലാം പരിഹാരമുണ്ടാക്കുകയും നടപടികള്‍ അതിവേഗത്തിലാക്കുയും ചെയ്തില്ലെങ്കില്‍ നിയമം കൊണ്ട് വലിയ ഗുണമുണ്ടാകില്ല. ഒപ്പം അതിനേക്കാള്‍ പ്രാധാന്യം ഇരയെ കുറ്റക്കാരായി കാണുന്ന സാമൂഹ്യബോധമാണ്. ഒപ്പം പീഡിപ്പിക്കപ്പെട്ടാല്‍ പിന്നെ ജീവിതം അര്‍ത്ഥരഹിതമാകുമെന്ന, ശരീരകേന്ദ്രീകൃതമായ സദാചോരബോധവും. അവ മാറാത്തിടത്തോളം കാലം നിയമം കൊണ്ട് ഒരു ഗുണവുമുണ്ടാകില്ല. ഒപ്പം കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാനും പ്രതിരോധിക്കാന്‍ പെണ്‍കുട്ടികളേയും ലിംഗനീതി എന്നാലെന്താണെന്ന് ആണ്‍കുട്ടികളെയും പഠിപ്പിക്കാനും നമ്മള്‍ തയ്യാറാകുകയും വേണം. പെണ്‍കുട്ടികളേക്കാള്‍ കൂടതല്‍ ബോധവല്‍ക്കരിക്കേണ്ടത്. ആണ്‍കുട്ടികളെയാണ്.

ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കുവേണ്ടി സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കുംവേണ്ടിയാണ് 10 വര്‍ഷം മുമ്പ് പോക്‌സോ നിയമം നടപ്പാക്കിയത്. കുട്ടിയെ നിയമവിരുദ്ധമായി ലൈംഗിക കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും നിര്‍ബന്ധിപ്പിക്കുകയും ചെയ്യുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗികപ്രവര്‍ത്തനങ്ങള്‍ക്കോവേണ്ടി ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും പ്രേരിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ ഫലപ്രദമായി തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു നിയമം പാബല്യത്തില്‍ വരുത്തിയത്.

പോക്‌സോ നിയമമനുസരിച്ച് ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 7 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അര്‍ഹരാകുന്നതാണ്. ഗൗരവകരമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണമാണെങ്കില്‍ അത് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കാലത്തേക്ക് കഠിനതടവിനും പിഴയ്ക്കും ശിക്ഷാര്‍ഹരാകും. ലൈംഗിക ആക്രമണമാകട്ടെ 3 വര്‍ഷത്തില്‍ കുറയാത്തതും അഞ്ചുവര്‍ഷംവരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കുംകൂടി അര്‍ഹനായിത്തീരുന്നതാണ്. ഗൗരവതരമായ ലൈംഗിക ആക്രമണം 3 വര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷംവരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍ പ്പെട്ട തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും കൂടി അര്‍ഹനാകും.

ലൈംഗിക പീഡനം 3 വര്‍ഷത്തില്‍ കുറയാത്തതും അഞ്ചുവര്‍ഷംവരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും കാരണമാകും. അശ്ലീലകാര്യങ്ങള്‍ക്കുവേണ്ടി കുട്ടിയെ ഉപയോഗിക്കല്‍ 8 വര്‍ഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അര്‍ഹനാക്കും. കുട്ടി ഉള്‍പ്പെടുന്ന അശ്ലീലസാമഗ്രികള്‍ ശേഖരിച്ചുവച്ചാല്‍ 3 വര്‍ഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അര്‍ഹനാകുന്നതുമാണ്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നതിലോ റിക്കോര്‍ഡ് ചെയ്യുന്നതിലോ വീഴ്ച വരുത്തിയാല്‍ 6 മാസം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും അര്‍ഹനാകും. മാധ്യമത്തിലെ റിപ്പോര്‍ട്ടിലൂടെയും കുട്ടിയെ തിരിച്ചറിയുന്നതരത്തില്‍ പേര്, വിലാസം, ഫോട്ടോ, കുടുംബവിവരങ്ങള്‍, സ്‌കൂള്‍, അയല്‍വാസം അല്ലെങ്കില്‍ കുട്ടിയെ തിരിച്ചറിയാന്‍ സഹായിക്കുന്നതരത്തിലുള്ള മറ്റ് വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയാല്‍ 6 മാസത്തില്‍ കുറയാത്തതും ഒരു വര്‍ഷംവരെ ആകാവുന്നതുമായ തടവിനും അല്ലെങ്കില്‍ പിഴയ്ക്കും അല്ലെങ്കില്‍ രണ്ടിനും കൂടി ശിക്ഷാര്‍ഹനാകുന്നതുമാണ്. ഇത്രക്കൊക്കെ ശക്തമായ നിയമമാണ് പോക്‌സോ എന്ന് അവകാശപ്പെടുമ്പോഴും കുറ്റങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നതാണ് വസ്തുത.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസന്വേണത്തിനും നിരവധി നിര്‍ദ്ദേശങ്ങള്‍ നിയമത്തിലുണ്ട്. മൊഴി കുട്ടിയുടെ വീട്ടില്‍വച്ചോ അല്ലെങ്കില്‍ സാധാരണഗതിയില്‍ താമസിച്ചുവരുന്ന സ്ഥലത്തു വെച്ചോ അല്ലെങ്കില്‍ കുട്ടിയ്ക്ക് താത്പര്യമുള്ള സ്ഥലത്തുവച്ചോ കഴിയുന്നിടത്തോളം സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു വനിതാ പോലീസ് ഓഫീസര്‍ റിക്കോര്‍ഡ് ചെയ്യേണ്ടതാണ്. കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെയോ, അല്ലെങ്കില്‍ കുട്ടിയ്ക്ക് വിശ്വാസമുള്ള ആളുടെയോ, ഉറ്റമിത്രത്തിന്റെയോ സാന്നിദ്ധ്യത്തില്‍ കുട്ടി പറയുന്ന അതേ രീതിയില്‍ തന്നെ ആയിരിക്കണം മൊഴി രേഖപ്പെടുത്തേണ്ടത് പീഡനത്തിന് ഇരയായത് പെണ്‍കുട്ടിയാണെങ്കില്‍ വൈദ്യപരിശോധന നടത്തേണ്ടത് ഒരു വനിതാ ഡോക്ടറായിരിക്കണം. ഒരു കുട്ടിയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ അതിന് പാലിക്കേണ്ട നടപടിക്രമവും സ്‌പെഷ്യല്‍ കോടതി വയസ്സ് നിര്‍ണ്ണയിക്കുന്ന രീതിയും – 2000-ലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) ആക്ട് (2000-ലെ 56) ലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും. കുട്ടി മൊഴി നല്‍കുന്ന സമയം യാതൊരു കാരണവശാലും പ്രതിയെ കുട്ടി കാണുന്നില്ലെന്നും അതേ സമയം കുട്ടി പറയുന്നത് പ്രതിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും അയാള്‍ക്ക് അഭിഭാഷകനോട് ആശയവിനിമയം നടത്താന്‍ കഴിയുന്നുണ്ടെന്നും ഉറപ്പു വരുത്തേണ്ടതാണ്. കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെയോ, കുട്ടിക്ക് പൂര്‍ണ്ണവിശ്വാസമുള്ള ആളുടെ സാന്നിദ്ധ്യത്തില്‍ രഹസ്യമായിട്ടായിരിക്കണം വിചാരണ നടത്തേണ്ടത്.

കേള്‍ക്കുമ്പോള്‍ വളരെ ശക്തമാണ് ഈ നിയമമെങ്കിലും നാലിലൊന്നു കുറ്റകൃത്യങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയപ്പെടുന്നില്ല, ചെയപ്പെടുന്നവയില്‍ നാലിലൊന്നുപോലും ശിക്ഷിക്കപ്പെടുന്നില്ല, കേസുകള്‍ അനന്തമായി നീളുന്നു, മിക്കപ്പോഴും കുട്ടികളുടെ താല്‍പ്പര്യത്തിനുവിരുദ്ധമായി ഒത്തുതീര്‍പ്പിലാകുന്നു, കേസുകള്‍ നടക്കുന്ന കാലത്ത് ഇരകള്‍ക്ക് മാനസികമാ സുരക്ഷിതത്വം ലഭിക്കുന്നില്ല എന്നതൊക്കെയാണ് നടക്കുന്നത്. ഇതിനെല്ലാം എങ്ങനെ പരിഹാരം ഉണ്ടാക്കാമെന്നാണ് ഈ പത്താം വാര്‍ഷികത്തില്‍ ചര്‍ച്ച ചെ്‌യേണ്ടത്. അല്ലാത്തപക്ഷം ശിശുദിനത്തെ കുറിച്ച് കേട്ട വലിയ വലിയ അവകാശവാദങ്ങളൊക്കെ കേവലം വാചാടോപങ്ങളായി തീരുമെന്നതില്‍ സംശയമില്ല.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply